പേരാമ്പ്ര കാര്‍ കത്തിക്കല്‍ കേസ്..ഒടുവിൽ കേസ് അവസാനിപ്പിക്കുകയാണ് പോലീസ്..മരണത്തിലേക്ക് നയിച്ചതിന് പിന്നില്‍ ഭാര്യ സോന തന്നെയായിരുന്നുവെന്ന് തെളിയിക്കുന്ന നിര്‍ണ്ണായക സിസിടിവി ദൃശ്യങ്ങള്‍..

നാടിനെ നടുക്കിയ പേരാമ്പ്ര കാര്‍ കത്തിക്കല്‍ കേസില്‍ ഒടുവില്‍ പോലീസിനെപ്പോലും ഞെട്ടിച്ച വന്‍ വഴിത്തിരിവാണ് ഉണ്ടായത്. ഒടുവിൽ കേസ് അവസാനിപ്പിക്കുകയാണ് പോലീസ്. കാര്‍ കത്തിച്ചതും ഭര്‍ത്താവ് രജിന്‍ലാലിന്റെ മരണത്തിലേക്ക് നയിച്ചിന് പിന്നില്‍ ഭാര്യ സോന തന്നെയായിരുന്നുവെന്ന് തെളിയിക്കുന്ന നിര്‍ണ്ണായക സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു. സംഭവദിവസം സോന തനിയെ പെട്രോള്‍ പമ്പിലെത്തി കുപ്പിയില്‍ പെട്രോള്‍ വാങ്ങുന്ന ദൃശ്യങ്ങളാണ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ പോലീസ് പൊക്കിയത്.കാര്‍ കത്തി സോനയും ഭര്‍ത്താവ് രജിന്‍ലാലും മരിച്ച കേസില്‍ അന്വേഷണം അവസാനിപ്പിക്കാനാണ് പോലീസിന്റെ നീക്കം.
കാര്‍ കത്താന്‍ കാരണം സോന ആത്മഹത്യക്ക് ശ്രമിച്ചതാണെന്ന കണ്ടെത്തല്‍ അടങ്ങിയ റിപ്പോര്‍ട്ട് പൊലീസ് കോടതിയില്‍ സമര്‍പ്പിക്കും. ഇരുവരുടെയും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കൂടി ലഭിച്ച ശേഷമാകും കേസ് ഔദ്യോഗികമായി അവസാനിപ്പിക്കുക.കാര്‍ കത്തിയ ശേഷം നടത്തിയ പരിശോധനയില്‍ ഷോര്‍ട്ട് സര്‍ക്യൂട്ടിന്റെ സൂചനകള്‍ ഇല്ലാതിരുന്നതും, രജിന്‍ലാലും സോനയും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്ന സോനയുടെ കുടുംബത്തിന്റെ പരാതിയുമാണ് കേസില്‍ ദുരൂഹത വര്‍ദ്ധിപ്പിച്ചത്. എന്നാല്‍, കാര്‍ കത്തുന്ന മെയ് 15-ന് പേരാമ്പ്രയിലെ ബന്ധുവീട്ടിലെത്തിയ സോന പമ്പില്‍ നിന്ന് പെട്രോള്‍ വാങ്ങുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നത് കേസില്‍ വഴിത്തിരിവായി.
പെട്രോള്‍ വാങ്ങി കാറിനുള്ളില്‍ വച്ച് സോന തീയിട്ടതാകാമെന്നനിഗമനത്തിലാണ് പൊലീസ്. രജിന്‍ലാലിന്റെ മരണമൊഴിയും ഈ കണ്ടെത്തലിനെ സാധൂകരിക്കുന്നതാണ്. മോട്ടോര്‍ വാഹന വകുപ്പിന്റെ പരിശോധനയിലും സ്വാഭാവികമായ രീതിയില്‍ കാര്‍ കത്തിയതിന്റെ സൂചനകള്‍ കണ്ടെത്തിയിരുന്നില്ല. ഫോറന്‍സിക് റിപ്പോര്‍ട്ടും സോനയുടെയും രജിന്‍ലാലിന്റെയും വിശദമായ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും പുറത്തുവരുമ്പോള്‍ പെട്രോളിന്റെ സാന്നിധ്യം സ്ഥിരീകരിക്കാനായാല്‍ പൊലീസിന് കണ്ടെത്തലുകള്‍ ഉറപ്പിക്കാം. ഈ റിപ്പോര്‍ട്ടുകള്‍ കൂടി ചേര്‍ത്താകും പൊലീസ് കോടതിയില്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുക.
65 ശതമാനത്തിലേറെ പൊള്ളലേറ്റ് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ബേണ്‍സ് ഐസിയുവില്‍ ചികിത്സയിലായിരുന്ന രജിന്‍ലാല്‍ ശനിയാഴ്ച വൈകിട്ടോടെയാണ് മരിച്ചത്. സോനയെ ആശുപത്രിയില്‍ കാണിച്ച് മടങ്ങുന്നതിനിടെയാണ് കാറിന് തീപിടിച്ചത്. കത്തിയ കാറില്‍ പൊലീസും ഫൊറന്‍സിക് വിഭാഗവും മോട്ടര്‍ വാഹനവകുപ്പും നടത്തിയ പരിശോധനയില്‍ ഇന്ധന ടാങ്കിന് ചോര്‍ച്ചയില്ലെന്നും എന്‍ജിനില്‍ നിന്നല്ല തീ പടര്‍ന്നതെന്നും വ്യക്തമായിരുന്നു. കാറിലെ എസി, റേഡിയേറ്റര്‍, വയറുകള്‍ തുടങ്ങിയവയ്ക്കും പ്രശ്‌നങ്ങളില്ലെന്നും മോട്ടര്‍ വാഹന വകുപ്പിന്റെ പരിശോധനയില്‍ കണ്ടെത്തി.
അന്വേഷണത്തിന്റെ ഭാഗമായി കാറില്‍ ഉണ്ടായിരുന്ന മൊബൈല്‍ ഫോണ്‍, ബാഗിന്റെ അവശിഷ്ടം, കത്താതെ ശേഷിച്ച തുണി തുടങ്ങിയവ സാംപിള്‍ പരിശോധനയ്ക്ക് മേപ്പയൂര്‍ പൊലീസ് അയച്ചിരുന്നു.
https://www.facebook.com/Malayalivartha

























