വി ഡി സതീശൻ സർക്കാർ അധികാരത്തിലെത്തിയതോടെ കണ്ണൂർ, വിയ്യൂർ സെൻട്രൽ ജയിലുകളിലും മാറ്റത്തിന്റെ കേളികൊട്ട് ഉയരുന്നു.. ഇത്രയും കാലം സി പി എമ്മിന് മുന്നിൽ പഞ്ച പുച്ഛമടക്കി നിന്ന കണ്ണൂരിലെ പ്രോസിക്യൂഷനും മാറി..

വി ഡി സതീശൻ സർക്കാർ അധികാരത്തിലെത്തിയതോടെ കണ്ണൂർ, വിയ്യൂർ സെൻട്രൽ ജയിലുകളിലും മാറ്റത്തിന്റെ കേളികൊട്ട് ഉയരുന്നു. ഇത്രയും കാലം സി പി എമ്മിന് മുന്നിൽ പഞ്ച പുച്ഛമടക്കി നിന്ന കണ്ണൂരിലെ പ്രോസിക്യൂഷനും മാറി. നിലവിലുള്ള പ്രോസിക്യൂഷനെ പിണറായി സർക്കാർ നിയമിച്ചതാണെങ്കിലും ഇവർ കളം മാറ്റി. കഴിഞ്ഞ 10 കൊല്ലം സംസ്ഥാനത്തുനീളം നിറഞ്ഞു നിന്ന ചുവന്ന ദുർഗന്ധത്തിനാണ് മാറ്റം സംഭവിച്ചിരിക്കുന്നത്. മട്ടന്നൂർ ഷുഹൈബ് വധക്കേസിലെ മുഴുവൻ പ്രതികളെയും റിമാൻഡ് ചെയ്യാൻ കോടതി ഉത്തരവ് കഴിഞ്ഞ ദിവസമുണ്ടായത് സി പിഎമ്മിന്റെ കണ്ണൂർ മേഖലയിലെ തകർച്ചക്ക് ഒന്നാന്തരം ഉദാഹരണമാണ്.
കേസ് നീട്ടിക്കൊണ്ടുപോകാനുള്ള പ്രതികളുടെ നീക്കമാണ് കോടതിയുടെ അപ്രതീക്ഷിത ഉത്തരവിലൂടെ പൊളിഞ്ഞത്. ഇതോടെ ആകാശ് തില്ലങ്കേരി ഉൾപ്പെടെ 17 പ്രതികളെ റിമാൻഡ് ചെയ്യാനുള്ള നടപടി പൊലീസ് ആരംഭിച്ചു. കേസിൽ ശിക്ഷിക്കപ്പെട്ടാൽ തില്ലങ്കേരി എല്ലാം തുറന്നുപറയും. അതോടെ സി പി എം നേതാക്കൾക്ക് ഉറക്കം പോകും. തില്ലങ്കേരി ഉൾപെടെ 17 പേർ ജയിലിൽ പോകുമ്പോൾ സിപിഎം സഖാക്കൾ വിറയ്ക്കുന്നു. ഈ മാസം 18 മുതൽ ഷുഹൈബ് വധക്കേസ് വിചാരണ നടക്കുകയായിരുന്നു. അക്രമത്തിൽ പരുക്കേറ്റവരും ഷുഹൈബിന്റെ സുഹൃത്തുക്കളുമായ രണ്ട് പ്രധാന സാക്ഷികളുടെ വിസ്താരം പ്രോസിക്യൂഷൻ പൂർത്തിയാക്കി. പ്രതികളെ ഇവർ തിരിച്ചറിഞ്ഞു. എന്നാൽ പ്രതികളുടെ അഭിഭാഷകർ ക്രോസ് വിസ്താരത്തിനു തയാറായില്ല. ഇന്ന് കോടതിയിൽ ഹാജരായ പ്രതികളുടെ അഭിഭാഷകരായ സുനിൽ മഹേശ്വരൻ പിള്ള, എൻ.ആർ. ഷാനവാസ് എന്നിവർ ക്രോസ് വിസ്താരം നടത്തുന്നില്ലെന്നു കോടതിയെ അറിയിച്ചു.
ഒന്ന് മുതൽ മൂന്ന് വരെ പ്രതികളുടെ അഭിഭാഷകനായ പി.വി. ഹരി കോടതിയിൽ എത്തിയില്ലെങ്കിലും ക്രോസ് വിസ്താരത്തിനില്ലെന്നു കോടതിയെ അറിയിച്ചു.കേസ് നിലവിലെ കോടതിയിൽനിന്നു മാറ്റുന്നതിന്റെ ഭാഗമായാണ് ക്രോസ് വിസ്താരം നടത്തുന്നതിൽനിന്ന് അഭിഭാഷകർ വിട്ടുനിന്നത്. അഭിഭാഷകരുടെ തീരുമാനം തന്നെയാണോ പ്രതികൾക്കുമെന്നു കോടതി ചോദിച്ചപ്പോൾ അതെയെന്നു പ്രതികൾ മറുപടി നൽകി. അതേസമയം, പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. കേസ് അനന്തമായി നീട്ടിക്കൊണ്ടുപോകാനുള്ള സാധ്യത കണക്കിലെടുത്ത് കോടതി ഇവരുടെ ജാമ്യം റദ്ദാക്കി റിമാൻഡ് ചെയ്യാൻ ഉത്തരവിടുകയായിരുന്നു. ജുഡീഷ്യൽ കസ്റ്റഡിയിൽ വാദം തുടരട്ടെയെന്നും കോടതി അറിയിച്ചു. മൂന്നാം അഡീഷനൽ ജില്ലാ സെഷൻസ് ജഡ്ജി റൂബി കെ. ജോസാണ് പ്രതികളുടെ ജാമ്യം റദ്ദാക്കിയത്. പ്രോസിക്യൂഷന്റെ നിലപാടുമാറ്റം എല്ലാവരെയും ഞ്ഞെട്ടിച്ചു.
പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കുന്നതിൽ ഉൾപ്പെടെ അലംഭാവം കാണിച്ച് ഏറെ വിവാദം സൃഷ്ടിച്ച കേസാണിത്. 8 വർഷത്തെ നിയമ പോരാട്ടത്തിനൊടുവിലാണ് കേസ് വിചാരണ തുടങ്ങിയത്. പ്രതികളെ സംരക്ഷിക്കുന്നതിന് എൽഡിഎഫ് സർക്കാർ വഴിവിട്ട നീക്കം നടത്തിയതും വിമർശനങ്ങൾക്കിടയാക്കിയിരുന്നു. 2018 ഫെബ്രുവരി 18ന് രാത്രി പത്തരയ്ക്ക് മട്ടന്നൂർ കീഴൂർ തെരുവിലെ ഉറി എന്ന തട്ടുകടയിൽ സുഹൃത്തുക്കളോടൊപ്പം ഇരിക്കുമ്പോൾ മാരകായുധങ്ങളുമായി സംഘടിച്ചെത്തിയ സിപിഎം പ്രവർത്തകർ ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. അക്രമം തടയാൻ ശ്രമിക്കവെ ഷുഹൈബിന്റെ സുഹൃത്തുക്കളായ നൗഷാദ്, റിയാസ് എന്നിവർക്കും പരുക്കേറ്റിരുന്നു. കേസിൽ സ്പെഷൽ പ്രോസിക്യൂട്ടറായി കെ. പത്മനാഭൻ ഹാജരായി.
ആകാശ് തില്ലങ്കേരി (31), റജിൽ രാജ് (32), എ. ജിതിൻ (31), സി.എസ്. ദീപ്ചന്ദ് (33), ടി.കെ. അസ്കർ (34) എന്നിവാരാണ് ഒന്നു മുതൽ അഞ്ച് വരെ പ്രതികൾ. സാജ് നിവാസിൽ കെ. ബൈജു (44), തില്ലങ്കേരി ആലയാട് പുതിയപുരയിൽ പി.പി. അൻവർ സാദത്ത് (31), പാലയോടുമുട്ടിൽ കെ. അഖിൽ (31), തെരൂർ സാജ് നിവാസിൽ കെ. സഞ്ജയ് (29), രജത് നിവാസിൽ കെ. രജത് (30), എളമ്പാറ കമ്മാനം കാട്ടൂർ ഹൗസിൽ കെ.വി. സംഗീത് (30), മട്ടന്നൂർ കിളിയങ്ങാട് മേറ്റടി പുതിയവീട്ടിൽ പി.കെ. അഭിനാഷ് (27) എടയന്നൂർ പാലയോട് തെരൂർ കുട്ടിക്കുന്ന് നിലാവ് ഹൗസിൽ സി. നിജിൽ (35), എളമ്പാറ അഭിനന്ദനം ഹൗസിൽ കെ.പി. പ്രശാന്ത് (56), പാലയോട് തെരൂർ പാലത്താൻകുന്ന് എ.പി. സിനീഷ് (37) മുട്ടിൽ ഹൗസിൽ എ.കെ. സുബീൻ (33), മുഴക്കുന്ന് ഗ്രാമം കേളോത്ത് ഹൗസിൽ വി. പ്രജിത്ത് (34) എന്നിവരാണ് കേസിലെ മറ്റു പ്രതികൾ.
ഷുഹൈബ് വധക്കേസിൽ മുഴുവൻ പ്രതികളെയും റിമാൻഡ് ചെയ്യാനുള്ള കോടതിയുടെ അപ്രതീക്ഷിത ഉത്തരവിൽ പ്രതിഭാഗം ഞ്ഞെട്ടി. നിലവിലെ കോടതിയിൽ നിന്ന് വിചാരണ മാറ്റുന്നതിനായുള്ള നീക്കം നടത്തുന്നതിനിടെയാണു പ്രതികളായ 17 പേരെയും റിമാൻഡ് ചെയ്യാൻ കോടതി ഉത്തരവിട്ടത്. പ്രതികളെ സംരക്ഷിക്കുന്നതിന് പലവിധ സഹായവും എൽഡിഎഫ് സർക്കാരിന്റെ കാലത്തുണ്ടായിരുന്നു. വർഷങ്ങളോളം നീണ്ട നിയമ യുദ്ധത്തിനൊടുവിലാണ് വിചാരണ തുടങ്ങിയത്. വിചാരണ സമയത്തും കേസ് നീട്ടിക്കൊണ്ടുപോകാനുള്ള പ്രതിഭാഗത്തിന്റെ നീക്കത്തിനാണ് കോടതി തടയിട്ടത്. വിചാരണ സമയത്ത് 17 പ്രതികളും കോടതിയിൽ ഹാജരായിരുന്നു. വിചാരണയ്ക്ക് ഹാജരാകാതെ വരുന്ന ഘട്ടങ്ങളിലാണ് പ്രതികളെ റിമാൻഡ് ചെയ്യാൻ കോടതി ഉത്തരവിടാറ്.
എന്നാൽ വിചാരണ സുഗമമായി പൂർത്തിയാക്കുന്നതിന് പ്രതികളെ റിമാൻഡ് ചെയ്യാനുള്ള വിവേചനാധികാരം കോടതിക്കുണ്ടെന്ന് നിയമ വിദഗ്ധർ പറഞ്ഞു. കോടതി വിധി സ്വാഗതാർഹമാണെന്ന് കേസിൽ ആദ്യഘട്ടത്തിൽ കോടതിയിൽ ഹാജരായ വാദിഭാഗം അഭിഭാഷകനായ ടി.എ. ജസ്റ്റിൻ പറഞ്ഞു. സ്പെഷൽ പ്രോസിക്യൂട്ടർ കെ. പത്മനാഭനൊപ്പമാണ് ജസ്റ്റിൻ പ്രവർത്തിക്കുന്നത്. സുഗമമായും സമയബന്ധിതമായും കേസ് നടത്തുന്നതിനാണ് പ്രതികളെ റിമാൻഡ് ചെയ്തതെന്നും ജസ്റ്റിൻ പറഞ്ഞു. ക്രോസ് വിസ്താരം ചെയ്യാൻ പ്രതിഭാഗം അഭിഭാഷകർ തയാറായില്ല. വിസ്താരം മാറ്റിക്കൊടുക്കണമെന്നാവശ്യപ്പെട്ട് പ്രതിഭാഗം വിചാരണ കോടതിയിൽ ഹർജി നൽകി. എന്നാൽ കോടതി അത് അനുവദിച്ചില്ല. പ്രിൻസിപ്പൽ ജില്ലാ കോടതിയിലും ഹർജി നൽകിയിട്ടുണ്ട്. സാക്ഷികളെ വിസ്താരം ചെയ്യുന്ന രീതിയെ ചോദ്യം ചെയ്താണ് ഹർജി നൽകിയത്.
ചോദ്യോത്തര രീതിയിൽ വേണം സാക്ഷി വിസ്താരം എന്നാണ് പ്രതിഭാഗത്തിന്റെ ആവശ്യം. എന്നാൽ അങ്ങനെ വേണമെന്ന് നിയമത്തിൽ എവിടെയും പറയുന്നില്ല. സാക്ഷികൾക്ക് കണ്ടതും മനസ്സിലാക്കിയതുമായ കാര്യങ്ങൾ അവരുടെ രീതിയിൽ കോടതിയിൽ പറയാം. കേസ് നീട്ടിക്കൊണ്ടുപോകുക എന്നതായിരുന്നു ലക്ഷ്യം. രണ്ട് സാക്ഷികളുടെ വിസ്താരം കഴിഞ്ഞപ്പോൾ തന്നെ പ്രതികൾക്ക് ശിക്ഷ കിട്ടുമെന്ന് ഉറപ്പായി. ക്രോസ് വിസ്താരം ചെയ്യാതെ വന്നതോടെ കോടതിയുടെ പ്രവർത്തനം സുഗമമായി നടക്കില്ലെന്ന് തോന്നിയതിനാലാകാം റിമാൻഡ് ചെയ്യാൻ തീരുമാനിച്ചത്. പ്രതികൾക്ക് ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കേണ്ടി വരും. ജൂലൈ 10 വരെ തുടർച്ചയായി കേസ് വാദം കേൾക്കാനാണ് ഉത്തരവ്. കേസ് എത്രയും പെട്ടന്ന് തീർക്കണമെന്ന് സുപ്രീം കോടതിയുടെയും ഹൈക്കോടതിയുടെയും ഉത്തരവുണ്ടെന്നും ജസ്റ്റിൻ പറഞ്ഞു.
കോടതി ഉത്തരവിൽ സന്തോഷമുണ്ടെന്ന് ഷുഹൈബിന്റെ സുഹൃത്തും യൂത്ത് കോൺഗ്രസ് നേതാവുമായ ഫർസീൻ മജീദ് പ്രതികരിച്ചു. എടയന്നൂർ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന കെഎസ്‌യു– എസ്എഫ്ഐ സംഘർഷത്തിന്റെ തുടർച്ചയായി സിഐടിയുക്കാരുമായി സംഘർഷമുണ്ടായി. ഞാനും ഷുഹൈബും ഉൾപ്പെടെയുള്ളവർ ജയിലിലായി. 2018 ജനുവരി പന്ത്രണ്ടിനാണ് ജയിലിൽ പോയത്. ജനുവരി 25ന് ജാമ്യം ലഭിച്ച് പുറത്തിറങ്ങി. ഒരു മാസം കഴിഞ്ഞപ്പോൾ ഷുഹൈബ് കൊല്ലപ്പെട്ടു. ഷുഹൈബ് രാഷ്ട്രീയ പ്രവർത്തനത്തിനപ്പുറം ജനങ്ങൾക്കിടയിൽ നിറഞ്ഞു നിന്ന ആളായിരുന്നു. സിപിഎമ്മിന് ഭാവിയിൽ ഭീഷണിയാകുമെന്ന് തോന്നിയതിനാലാകാം ഷുഹൈബിനെ ഇല്ലാതാക്കിയത്. പ്രതികളെ സിപിഎം തള്ളിപ്പറഞ്ഞെങ്കിലും എല്ലാ സഹായങ്ങളും ചെയ്തു നൽകി. ഇന്നും പ്രതികൾക്ക് വേണ്ടി സിപിഎം നേതാക്കൾ കോടതിയിൽ എത്തി.
ശിക്ഷ ഉറപ്പായതോടെ കേസ് വലിച്ചു നീട്ടാനാണ് ശ്രമിച്ചത്. അങ്ങനെ പുറത്തിറങ്ങി നടക്കാമെന്നും അവർ കരുതി. റിമാൻഡ് ചെയ്യുമെന്ന് പ്രതീക്ഷിച്ചില്ല. എന്നാൽ കോടതി നിർണായകമായ തീരുമാനമെടുത്തുവെന്നും ഫർസീൻ പറഞ്ഞു.ആകാശ് തില്ലങ്കേരി ഉൾപ്പെടെ 17 പേരെയാണ് റിമാൻഡ് ചെയ്യാൻ തലശ്ശേരി മൂന്നാം അഡീഷനൽ ജില്ലാ സെഷൻസ് ജഡ്ജ് റൂബി കെ. ജോസ് ഉത്തരവിട്ടത്. 2018 ഫെബ്രുവരി 18ന് രാത്രി പത്തരയ്ക്ക് മട്ടന്നൂർ കീഴൂർ തെരുവിലെ ഉറി എന്ന തട്ടുകടയിൽ സുഹൃത്തുക്കളോടൊപ്പം ഇരിക്കുമ്പോൾ സിപിഎം പ്രവർത്തകർ ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്.വിയ്യൂരിലെയും കണ്ണൂരിലെയും ജയിലുകളിൽ നടക്കുന്നതെല്ലാം നിയമവിരുദ്ധമായ കാര്യങ്ങളാണ്. സി പി എം ഗുണ്ടകളാണ് ഇവിടെ ഭരണം.
ഭരിച്ച പാർട്ടിക്ക് വേണ്ടി ഇവർ ക്വട്ടേഷൻ ഏറ്റെടുത്തതു നിർവഹിക്കുന്നവരായതു കൊണ്ട് ഇവരെ തൊട്ടാൻ എല്ലാവർക്കും ഭയമാണ്. ജയിലുകളിൽ വല്ലാത്ത അരക്ഷിതാവസ്ഥയാണ് ഉണ്ടായിരിക്കുന്നത്. ആകാശ് തില്ലങ്കേരിക്ക് ജയിലിൽ വി ഐ പി പരിഗണന നൽകണമെന്ന ഉത്തരവ് ലംഘിച്ച ജയിൽ ഉദ്യോസ്ഥർക്ക് സി പി എം പണി കൊടുത്തു . ജയിൽ ഉദ്യോഗസ്ഥന് ആകാശ് തില്ലങ്കേരി കണക്കിന് നൽകിയിട്ടും ആകാശിനെ സംരക്ഷിക്കുന്ന നിലപാടാണ് ഇടത് സർക്കാർ സ്വീകരിച്ചത് . സി പി എം പ്രവർത്തകർ പ്രതികളായി കഴിയുന്ന ജയിലുകളുടെ സുരക്ഷ സി പി എം വിശ്വാസികളെ തന്നെ ഏൽപ്പിക്കണമെന്ന രഹസ്യ നിർദ്ദേശം സി പി എം സംസ്ഥാന കമ്മിറ്റി സർക്കാരിന് നൽകിയിരുന്നു. ആകാശ് തില്ലങ്കേരി ജയിലറെ മർദ്ദിച്ച വിവരം മാധ്യമങ്ങൾക്ക് ജയിലിൽ നിന്നാണ് ചോർന്നുകിട്ടിയത് .
അടി കിട്ടിയ ഉദ്യോഗസ്ഥൻ്റെ ഭാഗത്ത് തെറ്റുണ്ടെന്ന് വരുത്തി തീർക്കാനും ശ്രമമുണ്ടായി..ഇതിൻ്റെ ഭാഗമായാണ് ആകാശ് തില്ലങ്കേരിയെ മറ്റൊരു ജയിലിലേക്ക് മാറ്റിയത്. വിയ്യൂർ സെൻട്രൽ ജയിലിൽ നിന്നാണ് ആകാശ് തില്ലങ്കേരിയെ മാറ്റിയത്. അതീവ സുരക്ഷാ ജയിലിലെ പ്രത്യേക സെല്ലിലേയ്ക്കാണ് മാറ്റിയത്. അസി. ജയിലറെ തല്ലിയതിന് പിന്നാലെയാണ് ജയിൽ മാറ്റം. ഫോണുപയോഗിച്ചെന്ന സംശയത്തെ തുടർന്ന് ആകാശിനെ ചോദ്യം ചെയ്തിരുന്നു. സെല്ലിന്റെ ഒരു ഭാഗം തുണി മറച്ചത് എന്തിനാണെന്ന് ചോദിച്ചപ്പോഴായിരുന്നു മർദ്ദനം. സംഭവത്തിൽ ആകാശിനെതിരെ വിയ്യൂർ പൊലീസ് ജാമ്യമില്ലാക്കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്. എന്നാൽ തിടുക്കപ്പെട്ട് നടപടി വേണ്ടെന്നാണ് അന്നത്തെ സർക്കാർ നിർദ്ദേശം നൽകിയത്,
വിയ്യൂർ സെൻട്രൽ ജയിലിലെ അസി. ജയിലർ രാഹുലിനാണ് മർദ്ദനമേറ്റത്. മർദ്ദനത്തെ തുടർന്ന് രാഹുൽ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി. ആകാശ് തില്ലങ്കരിക്കെതിരെ വിയ്യൂർ പൊലീസിൽ പരാതി നൽകുകയും ചെയ്തു. മൊഴി രേഖപ്പെടുത്തി കേസെടുക്കുമെന്ന് വിയ്യൂർ പൊലീസ് അറിയിച്ചിരുന്നു. കാപ്പ തടവുകാരനാണ് ശുഹൈബ് വധക്കേസ് പ്രതിയായ ആകാശ് തില്ലങ്കേരി.2018 ഫെബ്രുവരി 12നാണ് രാഷ്ട്രീയ സംഘർഷങ്ങളുടെ തുടർച്ചയായുണ്ടായ ആക്രമണത്തിൽ ഷുഹൈബ് കൊല്ലപ്പെട്ടത്. അർദ്ധരാത്രി കണ്ണൂർ തെരൂരിലെ തട്ടുകടയിൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് ഷുഹൈബിനെ അക്രമിസംഘം വെട്ടിക്കൊന്നത്. ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമായിരുന്നു ആക്രമണം.
ഷുഹൈബിനെയും കൂടെയുള്ളവരെയും ആശുപത്രിയിലെത്തിക്കുന്നതും അക്രമികൾ വൈകിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിലെത്തിക്കുന്നതിന് മുൻപ് രക്തം വാർന്നായിരുന്നു ഷുഹൈബിന്‍റെ മരണം. കേസിൽ പ്രതികളായ ആകാശ് തില്ലങ്കേരിയെയും ദീപ് ചന്ദിനെയും പിന്നീട് സിപിഎമ്മിൽ നിന്നും പുറത്താക്കിയിരുന്നു. എന്നാൽ ആകാശിൻ്റെ സംരക്ഷണം പാർട്ടി ഏറ്റെടുത്തിരുന്നു.ആകാശ് തില്ലങ്കേരിയെ പാർപ്പിച്ചിരുന്നത് കണ്ണൂർ സെൻട്രൽ ജില്ലയിലെ അതീവ സുരക്ഷാ ബ്ലോക്കിലായിരുന്നു.. ഏറ്റവും സുരക്ഷയുള്ള പത്താം ബ്ലോക്കിലാണ് ആകാശിനെയും കൂട്ടാളി ജിജോയെയും പാർപ്പിച്ചത്. ഈ ബ്ലോക്കിൽ ഉള്ളതിൽ ഭൂരിഭാഗവും ഗുണ്ട ആക്ട് പ്രകാരം അറസ്റ്റിലായവരാണ്.
ആകാശ് തില്ലങ്കേരിക്കും ജിജോ തില്ലങ്കേരിക്കും പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തിയിരുന്നു. കണ്ണൂരായിരുന്നു ഇവർക്ക് സേഫ് സോൺ.ജയിലിലായതിന് പിന്നാലെ ആകാശ് തില്ലങ്കേരി കാർ വിൽപ്പനക്ക് വെച്ചു. രാവിലെ 8 മണിയോടെയാണ് ഫേസ്ബുക്കിൽ കാർ വിലക്ക് വെച്ചതിന്റെ പരസ്യം എത്തി. 2011 മോഡൽ ഇന്നോവ കാറാണ് വിൽപ്പനക്ക് വച്ചത്. ഏഴ് ലക്ഷം രൂപക്കാണ് കാർ വിറ്റത്.. ഫേസ്ബുക്കിലെ കാർ വിൽപന ഗ്രൂപ്പിലാണ് വാഹനം വിൽപനയ്ക്കെന്ന് അറിയിപ്പ് വന്നത്. ജയിലിൽ ആയി മൂന്ന് മണിക്കൂറിന് ശേഷമാണ് ആകാശിന്റെ ഫേസ്ബുക്ക് പേജിൽ നിന്നും വിൽപന പരസ്യം ചെയ്തുള്ള പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. സാമ്പത്തീക പ്രതിസന്ധി ഉള്ളത് കൊണ്ടാണ് വണ്ടി വിൽപനയ്ക്ക് വച്ചത് എന്നാണ് ആകാശിന്റെ അച്ഛൻ വഞ്ഞേരി രവീന്ദ്രൻ പറയുന്നത്. ആകാശ് തില്ലങ്കേരിയുടെ പേരിലല്ല വാഹനം രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ആകാശ് തില്ലങ്കേരിയെയും കൂട്ടാളി ജിജോ തില്ലങ്കേരിയെയും കാപ്പാ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. ആകാശും ജിജോയും സ്ഥിരം കുറ്റവാളിയാണെന്ന പൊലീസ് റിപ്പോർട്ട് ജില്ലാ കളക്ടർ അംഗീകരിച്ചു.. ആകാശിനെതിരെ രണ്ട് കൊലപാതക കേസ് അടക്കം 14 ക്രിമിനൽ കേസുകളുണ്ട്. ജിജോ തില്ലങ്കേരിക്ക് എതിരെ 23 കേസുകളാണ് ഉള്ളത്. ഷുഹൈബ് വധം പാർട്ടി ആഹ്വാന പ്രകാരം താൻ നടത്തിയതാണെന്ന തരത്തിൽ ആകാശ് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതോടെ സി പി എം ആകാശിനെതിരെ തിരിഞ്ഞിരുന്നു. എന്നാൽ രഹസ്യധാരണ തുടർന്നു.ഇടയ്ക്ക് ആകാശ് തില്ലങ്കേരി ബിജെപിയുമായി അടുപ്പം പുലർത്തുന്നതായി വാർത്തകൾ പുറത്തു വന്നിരുന്നു. പി.ജയരാജൻ്റെ പിന്തുണ ആകാശിനുണ്ടെന്നും സി പി എം ഔദ്യോഗിക വിഭാഗം സംശയിച്ചു.
ആകാശ് ബി ജെ പിയിലെത്തിയാൽ ടി. പി ചന്ദ്രശേഖരൻ കേസിൽ ഉൾപ്പെടെ പുനരന്വേഷണം വരുമെന്നും സി പി എമ്മിനറിയാം. ആകാശിനെ കളത്തിലിറക്കി കേരള സി പി എമ്മിനെ ഇല്ലാതാക്കാനുള്ള കളികൾ ഡൽഹിയിൽ നടന്നിരുന്നു. ഇപ്പോഴും നടക്കുന്നുണ്ട്.ഡൽഹിയിൽ ആകാശിൻ്റെ എഫ്.ബി. പോസ്റ്റ് എത്തിച്ചാൽ സി പി എം നേതൃത്വം നൽകിയ എല്ലാ കൊലപാതകങ്ങളും അന്വേഷിക്കാൻ സാധ്യതയുണ്ടെന്ന് പിണറായിക്കറിയാം. എങ്കിൽ പല നേതാക്കളുടെയും കാലഘട്ടം അവസാനിക്കും.ആകാശിനെ ഭയന്ന് സി പി എം തില്ലങ്കേരിയിൽ രാഷ്ട്രീയ വിശദീകരണ യോഗം വിളിച്ചിരുന്നു. ആകാശിനെ അനുകൂലിച്ചും പ്രതികൂലിച്ചും സമൂഹ മാധ്യമങ്ങളിൽ പ്രതികരണങ്ങൾ വന്നതിനു പിന്നാലെയാണ് പൊതുയോഗം വിളിച്ചത്.
ആകാശിന്റെ ഫെയ്സ്ബുക്ക് വെളിപ്പെടുത്തലിനെ പാർട്ടിയിലെ തന്നെ ഒരു വിഭാഗം പിന്തുണയ്ക്കുന്നുവെന്നത് വിഭാഗീയ നീക്കമാണെന്ന തോന്നലും നേതൃത്വത്തിനുണ്ട്. പാർട്ടിയിലെ ഒരു വിഭാഗം എന്നുദ്ദേശിക്കുന്നത് പി.ജയരാജനെയാണ്.കണ്ണൂർ സിപിഎമ്മിൻ്റെ ഉടയാട അഴിഞ്ഞു വീഴുകയാണ്. സിപിഎമ്മിൻ്റെ പഴയ കാല ഗുണ്ടകളും പി.ജയരാജൻ്റെ വിശ്വസ്തരുമായ ആകാശ് തില്ലങ്കേരിയും അർജുൻ ആയങ്കിയുമാണ് പാർട്ടിക്കെതിരെ കേട്ടാൽ അറയ്ക്കുന്ന കഥകളുമായി രംഗത്തിറങ്ങിയിട്ടുള്ളത്. മുറിവേറ്റ സിംഹമായ പി.ജയരാജൻ്റെ സകലമാന പിന്തുണയും ഇവർക്കുണ്ടെന്ന് വേണം മനസിലാക്കാൻ. കരിപ്പൂർ സ്വർണ്ണക്കടത്ത് കേസിലെ മുഖ്യപ്രതികളിലൊരാളായ അർജുൻ ആയങ്കിക്കും ആകാശ് തില്ലങ്കേരിക്കും എതിരായ സി പി എം നീക്കം പി ജയരാജനുള്ള മുൻ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതൻ്റെ പണിയായി സി പി എമ്മിലെ ടീം കണ്ണൂർ വ്യാഖ്യാനിക്കുന്നു.
പി.ശശിയുടെ രംഗപ്രവേശത്തോടെയാണ് കണ്ണൂരിലെ അദ്ദേഹത്തിൻ്റെ വിശ്വസ്തർ പരാതിയുമായി രംഗത്തെത്തിയത്. ആകാശും അർജുനും പി.ജയരാജൻ്റെ വിശ്വസ്ത അണികളാണ്. ആകാശും അർജുനും സി പി എമ്മിനോട് കലിപ്പ് തുടങ്ങിയിട്ട് ഏതാനും മാസങ്ങളായി.അർജുനും ആകാശിനും എതിരെ ഡിവൈഎഫ്ഐയാണ് ആദ്യം പൊലീസിൽ പരാതി നൽകിയത്. ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗവും മുൻ കണ്ണൂർ ജില്ലാ പ്രസിഡന്റുമായ മനു തോമസിന് എതിരെ അപകീർത്തികരമായ പ്രചാരണം സമൂഹ മാധ്യമങ്ങളിൽ നടത്തിയെന്നായിരുന്നു ഡിവൈഎഫ്ഐയുടെ പരാതി. സ്വർണ്ണ കടത്ത് സംഘങ്ങളിൽപ്പെട്ട ഇവർ ഡിവൈഎഫ്ഐയെ അപകീർത്തിപ്പെടുത്തുകയാണ്. ഈ സംഘങ്ങൾക്കെതിരെ ഡിവൈഎഫ്ഐ ക്യാമ്പയിൻ നടത്തിയതാണ് വിരോധത്തിന് കാരണം.
ഇവർക്കെതിരെ അന്വേഷണം നടത്തി ഉചിതമായ നിയമ നടപടി സ്വീകരിക്കണമെന്ന് ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ സെക്രട്ടറി എം ഷാജർ കണ്ണൂർ എസിപിയ്ക്ക് നൽകിയ പരാതിയിൽ പറഞ്ഞു. സ്വർണ്ണക്കടത്ത് സംഘങ്ങളുമായുള്ള ചില നേതാക്കളുടെ ബന്ധം പാർട്ടിക്ക് കളങ്കമാണെന്ന കണ്ണൂർ ജില്ലാ സമ്മേളനത്തിലെ വിമർശനം പി.ജയരാജനെ കൂടി ലക്ഷ്യമിട്ടു കൊണ്ടുള്ളതായിരുന്നു.സ്വർണ്ണക്കടത്ത് ക്വട്ടേഷൻ സംഘങ്ങളുമായി ചില നേതാക്കൾക്കുള്ള ബന്ധം പാർട്ടിക്ക് കളങ്കമായി എന്ന് സിപിഎം കണ്ണൂർ ജില്ലാ സമ്മേളനത്തിൽ വിമർശനം ഉയര്‍ന്നിരുന്നു. മുൻ പാർട്ടി പ്രവർത്തകരായ അർജുൻ ആയങ്കി, ആകാശ് തില്ലങ്കേരി എന്നിവർ ഉൾപ്പെട്ട സ്വർണ്ണക്കടത്ത് ക്വട്ടേഷൻ ആരോപണങ്ങളിൽ ഇവർക്ക് സംരക്ഷണം ഒരുക്കുന്നത് സിപിഎം പ്രാദേശിക നേതാക്കളാണെന്ന് നേരത്തെയും വിമർശനം ഉയർന്നിരുന്നു. ക്വട്ടേഷൻ ബന്ധം തുടരുന്നതിനാൽ കൂത്തുപറമ്പ് മേഖലയിൽ ചിലർക്കെതിരെ നേരത്തെ പാർട്ടി നടപടി എടുത്തകാര്യം പ്രവർത്തന റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.
സ്വർണ്ണക്കടത്ത് ക്വട്ടേഷനുമായി ബന്ധപ്പെട്ട് കഴിഞ്ഞ നാല് കൊല്ലത്തിനിടെ പാർട്ടിക്ക് കളങ്കമുണ്ടാക്കുന്ന തരത്തിൽ ജില്ലയിൽ ഒട്ടേറെ സംഭവങ്ങളുണ്ടായെന്ന് റിപ്പോർട്ടിൻമേലുള്ള ചർച്ചയിൽ വിമർശനം ഉയർന്നത്. പി.ജെ ആർമിയുടെ അമരക്കാരായിരുന്നു അർജുൻ ആയാങ്കിയും, ആകാശ് തില്ലങ്കേരിയും. ഇവർ സ്വർണക്കടത്ത് ക്വട്ടേഷൻ കേസുകളിൽ ഉൾപ്പെട്ടതോടെയാണ് പി. ജയരാജൻ വീണ്ടും വിവാദപുരുഷനായത്. ഇവർക്ക് ജയരാജനുമായുള്ള അടുപ്പമായിരുന്നു വിവാദത്തിന് കാരണം. ജയരാജൻ ഇവരെ തള്ളി പറഞ്ഞുവെങ്കിലും മാധ്യമങ്ങൾ ഇതിന് പിന്നാലെ പോയി വിവാദങ്ങൾ സജീവമാക്കി. ഏറ്റവുമൊടുവിൽ സംസ്ഥാന കമ്മിറ്റിയുടെ താക്കീതിന് വഴിവെച്ചതും ഈ വിവാദമായിരുന്നു. ജയരാജന് പാർട്ടിയിൽ പിടിവിട്ടതോടെയാണ് ആകാശും അർജുനും സി പി എമ്മിനെതിരെ തിരിഞ്ഞത്. സി പി എമ്മിൻ്റെ വഴിവിട്ട പോക്കിനെതിരെ കണ്ണൂരിലെ ഒരു വലിയ വിഭാഗം നേതാക്കൾ രംഗത്തുണ്ട്.
പിണറായി വിഴുന്നത് കാത്തിരിക്കുകയാണ് പാർട്ടിയിലെ ഒരു വിഭാഗം. പിണറായിക്കും പണി കിട്ടുമെന്ന് പാർട്ടിയിലെ ഒരു വിഭാഗത്തിനറിയാം. അതിന് വേണ്ടിയാണ് പാർട്ടി കാത്തിരിക്കുന്നത്.
https://www.facebook.com/Malayalivartha

























