പരിശീലനം സിദ്ധിച്ചവര്‍ ശബരിമലയില്‍ പോകണമെന്നും ഇവര്‍ സഞ്ചിയില്‍ പ്രത്യേക സാധനങ്ങള്‍ കൊണ്ടുപോകണമെന്നും ബി.ജെ.പി ഇറക്കിയ സര്‍ക്കുലറില്‍ പറയുന്നു, ഈ സാധനങ്ങള്‍ എന്താണ്? ഇതേക്കുറിച്ച് പൊലീസ് അന്വേഷിക്കണ്ടേ? എന്ന് ഹൈക്കോടതി
ബി.ജെ.പിക്കെതിരെ ഹൈക്കോടതി പേരെടുത്ത് പറയാതെ രൂക്ഷമായി വിമര്‍ശിച്ചു. പരിശീലനം സിദ്ധിച്ചവര്‍ ശബരിമലയില്‍ പോകണമെന്നും ഇവര്‍ സഞ്ചിയില്‍ പ്രത്യേക സാധനങ്ങള്‍ കൊണ്ടുപോകണമെന്നും ഒരു രാഷ്്ട്രീയ പാര്‍ട്ടി ഇറക്കിയ സര്‍ക്കുലറില്‍ പറയുന്നു. ഈ സാധനങ്ങള്‍ എന്താണ്? ഇതേക്കുറിച്ച് പൊലീസ് അന്വേഷിക്കണ്ടേ എന്നും കോടതി ചോദിച്ചു.
സംഘര്‍ഷം ലക്ഷ്യം വെച്ചാണ് സര്‍ക്കുലര്‍ ഇറക്കിയിരിക്കുന്നത്. അഡ്വക്കേറ്റ് ജനറലാണ് ഈ സര്‍ക്കുലര്‍ കോടതിയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നത്. കണ്ണൂരിലെ നാല് മണ്ഡലങ്ങളില്‍ നിന്നായി 280 പേര്‍ ശബരിമലയില്‍ എത്തണമെന്ന് ജില്ലാ പ്രസിഡന്റ് പി.സത്യപ്രകാശ് സര്‍ക്കുലര്‍ ഇറക്കിയിരുന്നു. ഇതിന് മുമ്പ് ശബരിമലയില്‍ പ്രതിഷേധമുണ്ടാക്കാന്‍ പോകേണ്ട നേതാക്കളുടെ പേരും ഫോണ്‍ നമ്പറും അടങ്ങിയ സര്‍ക്കുലര്‍ ബി.ജെ.പി നേതാവ് രാധാകൃഷ്ണമേനോന്‍ പുറത്തിറക്കിയതിനെതിരെയും ഹൈക്കോടതി രംഗത്തെത്തിയിരുന്നു.
സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരമാണ് ബി.ജെ.പി കണ്ണൂര്‍ ജില്ലാ കമ്മിറ്റി സര്‍ക്കുലര്‍ പുറത്തിറക്കിയത്. കൂത്തുപറമ്പ്, ധര്‍മ്മടം, തലശ്ശേരി, കണ്ണൂര്‍ മണ്ഡലങ്ങളിലെ പ്രവര്‍ത്തകാണ് ശബരിമലയിലേക്ക് പോകേണ്ടത്. ഡിസംബര്‍ 13ന് ഇവര്‍ പോകേണ്ടത്. പരിശീലനം സിദ്ധിച്ച പ്രവര്‍ത്തകര്‍ സഞ്ചിയില്‍ ആവശ്യമായ സാധനങ്ങള്‍ കരുതണമെന്നും പറയുന്നു. ഇതെന്താണെന്നും ഇതേക്കുറിച്ച് പൊലീസ് അന്വേഷിക്കണമെന്നുമാണ് കോടതി ആവശ്യപ്പെട്ടത്. പ്രവര്‍ത്തകര്‍ക്കുള്ള ക്ലാസ് ഡിസംബര്‍ രണ്ടിന് മാരാര്‍ജി ഭവനില്‍ നടക്കും. ഇവിടെ വെച്ച് ആവശ്യമായ നിര്‍ദ്ദേശം നല്‍കുമെന്നും സര്‍ക്കുലറില്‍ പറയുന്നുണ്ട്.
സര്‍ക്കുലര്‍ പ്രകാരം എന്തിനാണ് പ്രവര്‍ത്തകര്‍ എത്തുന്നത്? അക്രമണത്തിനല്ലേ എന്ന് കരുതുന്നത് എന്നും ഹര്‍ജിക്കാരനോട് കോടതി ചോദിച്ചു. കുത്തുപറമ്പില്‍ നിന്ന് യുവമോര്‍ച്ച നേതാവ് ബിജു എളക്കുഴിയുടെ നേതൃത്വത്തില്‍ 80 പേരാണ് മലകയറേണ്ടതെന്നും സര്‍ക്കുലറില്‍ നിര്‍ദ്ദേശിക്കുന്നു. ധര്‍മടം മണ്ഡലത്തില്‍ നിന്ന് ജില്ലാ പ്രസിഡന്റിന്റെ നേതൃത്വത്തില്‍ 70 പേരും തലശേരിയില്‍ നിന്ന് സംസ്ഥാന സെല്‍ കോഓഡിനേറ്റര്‍ രഞ്ജിത്തിന്റെ നേതൃത്വത്തില്‍ 80 പേരും കണ്ണൂര്‍ മേഖലാ വൈസ് പ്രസിഡന്റ് എ.പി ഗംഗാധരന്റെ നേതൃത്വത്തില്‍ 50 പേരും ശബരിമലയില്‍ എത്തണമെന്നാണ് നിര്‍ദ്ദേശം.
https://www.facebook.com/Malayalivartha