ജനുവരി 22 വരെ റാന്നി താലൂക്കില്‍ പ്രവേശിക്കരുതെന്ന് കോടതി ഉത്തരവിട്ടതിനാല്‍ കെ. സുരേന്ദ്രന് ഈ മണ്ഡലകാലത്ത് ശബരിമല ദര്‍ശനം നടത്താനാവില്ല, ആര്‍.എസ്.എസ് നേതാവ് രാജേഷ് അടക്കം കഴിഞ്ഞ ആഴ്ച സന്നിധാനത്ത് അറസ്റ്റിലായ ആര്‍ക്കും മലകയറാനാവില്ല
ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് ഈ മണ്ഡലകാലത്ത് ശബരിമല ദര്‍ശനം നടത്താനാവാത്ത വിധത്തില്‍ സര്‍ക്കാര്‍ പൂട്ടി. ചിത്തിര ആട്ടവിശേഷത്തിനും തുലാമാസപൂജകള്‍ക്കും കെ.സുരേന്ദ്രന്റെ നേതൃത്വത്തില്‍ സന്നിധാനത്ത് നടന്ന അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ മണ്ഡലഉത്സവത്തിന് എത്തിയപ്പോള്‍ മുന്‍കരുതല്‍ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. ഈ കേസില്‍ ജാമ്യം അനുവദിച്ചപ്പോഴാണ് പത്തനംതിട്ട കോടതി ഇക്കാര്യം വ്യക്തമാക്കിയത്. രണ്ട് മാസത്തേക്ക് സുരേന്ദ്രന്‍ റാന്നി താലൂക്കില്‍ പ്രവേശിക്കരുത് എന്നാണ് പ്രധാനജാമ്യ വ്യവസ്ഥ. ഇത് അനുസരിച്ച് റാന്നി താലൂക്കിലുള്ള ശബരിമലയില്‍ സുരേന്ദ്രന് ഇനി ജനുവരി 22നേ പ്രവേശിക്കാനാവൂ. അപ്പോഴേക്കും മണ്ഡല മകരവിളക്ക് ഉത്സവം സമാപിച്ചിരിക്കും.
സുരേന്ദ്രന് മാത്രമല്ല കഴിഞ്ഞയാഴ്ച സന്നിധാനത്തെ വലിയനടപ്പന്തലില്‍ നടഅടയ്ക്കും മുമ്പ് നാമജപ പ്രതിഷേധം നടത്തിയ ആര്‍.എസ്.എസ് നേതാവ് രാജേഷ് അടക്കമുള്ള 70 പേര്‍ക്കും രണ്ട് മാസത്തേക്ക് ശബരിമല ദര്‍ശനം നടത്താനാവില്ല. ഇവര്‍ അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്ന പൊലീസ് വാദം കണക്കിലെടുത്താണ് കോടതിയുടെ ഉത്തരവ്. സര്‍ക്കാരിന്റെ ലക്ഷ്യവും ഇത് തന്നെയായിരുന്നു. അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവരെ മലകയറ്റാന്‍ പറ്റാത്തവിധത്തില്‍ പൂട്ടണം. അതിന്റെ ആദ്യഘട്ടം വിജയിച്ചിരിക്കുകയാണ്. എന്നാല്‍ സുരേന്ദ്രന്‍ അടക്കമുള്ളവര്‍ക്ക് ജാമ്യം നല്‍കരുതെന്നും തങ്ങളുടെ ഔദ്യോഗിക കൃത്യനിര്‍വഹണം ഇവര്‍ തടസപ്പെടുത്തിയെന്നുമുള്ള പൊലീസിന്റെ വാദം കോടതി മുഖവിലയ്‌ക്കെടുത്തില്ല.
സുരേന്ദ്രന്റെയും സന്നിധാനത്ത് നാമജമപ്രതിഷേധം സംഘടിപ്പിച്ചവരുടെയും കയ്യില്‍ ഇരുമുടിക്കെട്ട് മാത്രമാണ് ഉണ്ടായിരുന്നതെന്നും ആയുധങ്ങള്‍ ഇല്ലായിരുന്നെന്നും അഭിഭാഷകന്‍ വാദിച്ചു. ഇക്കാര്യം കോടതി ശരിവച്ചു. പ്രതികള്‍ക്കെതിരെ മറ്റ് പൊലീസ് സ്റ്റേഷനുകളില്‍ ക്രിമിനല്‍ക്കേസ് ഉണ്ടെന്ന് പൊലീസ് കോടതിയെ അറിയിച്ചെങ്കിലും അതിന്റെ രേഖകള്‍ ഹാജരാക്കിയില്ല. തുടര്‍ന്നാണ് 20000 രൂപ കെട്ടിവെച്ചും രണ്ട് ആള്‍ ജാമ്യത്തിനും കോടതി വിട്ടയച്ചത്. തുലാമാസ പൂജ സമയത്ത് രഹ്നാഫാത്തിമയും ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടറും അടക്കം സന്നിധാനത്തേക്ക് പോയെങ്കിലും സംഘര്‍ഷം ഉണ്ടായതിനാല്‍ തിരികെ മടങ്ങേണ്ടിവന്നു.
ചിത്തിര ആട്ടത്തിന് ദര്‍ശനത്തിനെത്തിയ 52 വയസുകാരി ശ്യാമളയെ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ വളഞ്ഞിട്ട് ആക്രമിച്ചിരുന്നു. ശേഷം ബി.ജെ.പിയുടെ തമിഴ്‌നാട് ഘടകം നേതാവ് ചന്ദ്രമൗലി ശ്യാമളയ്‌ക്കൊപ്പം കൂടി പരാതിയില്ലെന്ന് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. പിന്നീടാണ് ചന്ദ്രമൗലി ബി.ജെ.പി നേതാവാണെന്ന് തിരിച്ചറിഞ്ഞത്. ബി.ജെ.പി നേതാക്കളുടെ ത്തരത്തിലുള്ള ഇരട്ടത്താപ്പും പ്രതിഷേധവും പൊളിക്കാനാണ് സര്‍ക്കാര്‍ മുന്‍കരുതല്‍ അറസ്റ്റ് നടത്തുന്നത്.
https://www.facebook.com/Malayalivartha