ജലനിരപ്പ് 142 അടിയിലേക്ക് ഉയരുന്നു; ജനങ്ങള്‍ ആശങ്കയില്‍ കഴിയുമ്പോഴും സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ നിസ്സംഗത
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയിലേക്ക് ഉയരുന്നു.അണക്കെട്ടിലെ ജലനിരപ്പ് ഇന്നലെ രാത്രി 141 അടി കഴിഞ്ഞെന്നു തമിഴ്‌നാട് മുന്നറിയിപ്പു നല്‍കി. ഇത് തദ്ദേശ വാസികളെ പരിഭ്രാന്തിയാക്കിയിട്ടുണ്ട്. വെള്ളം ഉയര്‍ന്നതിനെ തുടര്‍ന്ന് പെരിയാര്‍ കടുവാസങ്കേതത്തിലെചില ഭാഗങ്ങള്‍ വെള്ളത്തിനടിയിലായി. തമിഴ്‌നാടു കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് ഇരട്ടിയാക്കിയിട്ടും ജലനിരപ്പ് ഉയരുകയാണ്. ഇതേത്തുടര്‍ന്നു പെരിയാര്‍ തീരത്തെ ജനങ്ങളെ വീടുകളില്‍നിന്നു മാറ്റിപ്പാര്‍പ്പിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. രാത്രിയില്‍ ജലനിരപ്പു വീണ്ടും ഉയര്‍ന്നാല്‍ സ്ഥിതി ഗുരുതരമാകുമെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നീക്കം.
എന്നാല്‍ സര്‍ക്കാര്‍ നടപടികള്‍ക്കെതിരേ കടുത്തപ്രതിഷേധമാണുയരുന്നത്. നിര്‍ദേശം നടപ്പാക്കാന്‍ രാത്രിയില്‍ എത്തിയ റവന്യൂ ജീവനക്കാര്‍ക്കെതിരെ പ്രതിഷേധവുമായി തീരദേശവാസികള്‍ രംഗത്തെത്തി. വെള്ളം 140 അടിക്ക് മുകളില്‍ ഉയര്‍ന്നപ്പോഴാണ് കേരളത്തിന ് ദുരിതാശ്വാസ നടപടികള്‍ ആരംഭിച്ചതെന്ന് ആക്ഷേപം ഉയരുന്നുണ്ട്. എന്തും നേരിടാന്‍ കേരളം സജ്ജം എന്നു പറയുന്ന സര്‍ക്കാര്‍ ഇതുവരെ അടിയന്തിരമായി ചെയ്യേണ്ട കാര്യങ്ങള്‍ പോലും ചെയ്തിട്ടില്ലന്നും നാട്ടുകാര്‍ ആരോപിക്കുന്നു.
ദുരിതാശ്വാസ ക്യാമ്പുകളില്‍ അടിസ്ഥാന സൗകര്യമില്ലെന്നാണു നാട്ടുകാരുടെ പരാതി. രാത്രി വൈകിയും സ്ഥലത്തു സംഘര്‍ഷാവസ്ഥയാണ്.
ഇരുനൂറോളം പോലീസുകാരെ ദുരന്തസാധ്യത പ്രദേശത്തു വിന്യസിച്ചു. 30 അംഗ അഗ്‌നിശമന സേനയും സജ്ജം. സേര്‍ച്ച് ലൈറ്റുകള്‍ വില്ലേജ് ഓഫീസുകള്‍ കേന്ദ്രീകരിച്ച് ഏര്‍പ്പാടാക്കി. ജനറേറ്റര്‍ പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള സംവിധാനം മൂന്നു വാഹനങ്ങളിലായി ഒരുക്കിയിട്ടുണ്ട്.
ദുരന്തമുണ്ടായാല്‍ മുന്നറിയിപ്പു നല്‍കുന്ന സംവിധാനം മുമ്പു സ്ഥാപിച്ചതു പലയിടത്തും പ്രവര്‍ത്തനരഹിതമാണ്. ഇവ ഇന്ന് ഉച്ചയ്ക്കുമുമ്പു പ്രവര്‍ത്തക്ഷമമാക്കുമെന്നു സുരക്ഷാചുമതലയുള്ള എ.ഡി.എം: മോഹനന്‍പിള്ള അറിയിച്ചു. എല്ലാ വില്ലേജുകള്‍ കേന്ദ്രീകരിച്ചും കണ്‍ട്രോള്‍ റൂമുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു.
അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്തു കനത്ത മഴയുണ്ട്. ഇതുമൂലം അണക്കെട്ടിലേക്കുള്ള നീരൊഴുക്കു കൂടി. തുടര്‍ന്നാണ് ഒഴുക്കിക്കൊണ്ടു പോകുന്ന വെള്ളത്തിന്റെ അളവ് കൂട്ടിയത്. 456 ഘനയടിയില്‍നിന്ന് 900 ആക്കിയാണ് വെള്ളത്തിന്റെ അളവ് ഉയര്‍ത്തിയിരിക്കുന്നത്. ഓരോ സെക്കന്‍ഡിലും 3,357 ഘനയടി ജലം അണക്കെട്ടില്‍ ഒഴുകിയെത്തുന്നുവെന്നാണു തമിഴ്‌നാടിന്റെ കണക്ക്. ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നിട്ടും 12, 13 ഷട്ടറുകളുടെ തകരാര്‍ പരിഹരിച്ചിട്ടില്ല. ഏത് അടിയന്തര സാഹചര്യത്തിലും തുറന്നു വെള്ളമൊഴുക്കാന്‍ സജ്ജമാക്കേണ്ടവയാണ് ഇവ.
അണക്കെട്ടിന്റെ പുറംചുവരുകളിലെ ചോര്‍ച്ച ശക്തമായതായാണ് റിപ്പോര്‍ട്ട്. ബേബി ഡാമില്‍ ജലനിരപ്പ് 35 അടിയായി ഉയര്‍ന്നു. ബേബി ഡാമിന്റെ അസ്ഥിവാരത്തു കൂടിയുള്ള നീരൊഴുക്ക് അസ്വഭാവികമെന്നാണ് വിലയിരുത്തപ്പെടുന്നത്. ജലനിരപ്പ് 142 അടിയായി നിലനിര്‍ത്തിയ ശേഷമേ കൊണ്ടു പോകുന്ന വെള്ളത്തിന്റെ തോത് ഉയര്‍ത്തുകയുള്ളെന്നാണു തമിഴ്‌നാടിന്റെ നിലപാട്. എന്നാല്‍ കേരളം സമീപിക്കുന്നത് ഉദാസീനമായ നിലപാടാണ് എന്ന് ആരോപണമുണ്ട്. സംസ്ഥാനത്തിന്റെ ആശങ്കകള്‍ ബോധ്യപ്പെടുത്തി തമിഴ്‌നാടു മുഖ്യമന്ത്രിക്ക് കത്തയക്കാന്‍ പോലും കേരളം തയാറാകുന്നത് കഴിഞ്ഞദിവസമാണ്.
മുല്ലപ്പെരിയാര്‍ അണക്കെട്ട് സംബന്ധിച്ച് ഏതു സാഹചര്യവും നേരിടാന്‍ കേരളം സജ്ജമാണെന്ന് റവന്യു മന്ത്രി അടൂര്‍ പ്രകാശ്
പറഞ്ഞു. ആറ് പഞ്ചായത്തുകളിലായി 2,000 പേര്‍ക്കു ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പരിശീലനം നല്‍കിയിട്ടുണ്ട്. അടിയന്തരസാഹചര്യത്തില്‍ ജനങ്ങളെ ഏങ്ങനെ ഒഴിപ്പിക്കണമെന്നു നിര്‍ദേശം ഇവര്‍ക്ക് നല്‍കിയിട്ടുണ്ട്. കണ്‍ട്രോള്‍ റൂമുകള്‍ തയാറാക്കിയിട്ടുണ്ട്. തീപിടുത്തം അടക്കമുളള ദുരന്തങ്ങള്‍ നേരിടാന്‍ ആധുനിക ഉപകരണങ്ങള്‍ വാങ്ങുമെന്നു മന്ത്രി ഇന്നലെ പത്രസമ്മേളനത്തില്‍ അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha