പി.കെ ശശി എം.എല്‍.എ കുറ്റക്കാരനാണെന്ന് പാര്‍ട്ടി കണ്ടെത്തിയിട്ടും നിയമനടപടി സ്വീകരിക്കാതെ പാര്‍ട്ടി അച്ചടക്ക നടപടി എടുക്കുന്നത് നിയമവ്യവസ്ഥയോടും ജനാധിപത്യ വ്യവസ്ഥയോടുമുള്ള വെല്ലുവിളിയാണെന്ന് പരക്കെ ആക്ഷേപം

ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കണമെന്ന സുപ്രീംകോടതി വിധി നടപ്പാക്കാന്‍ ഭരണഘടന മുറുക്കിപ്പിടിക്കുന്ന സി.പി.എം യുവവനിതാ നേതാവ് എം.എല്‍.എയ്‌ക്കെതിരെ നല്‍കിയ ലൈംഗിക പീഡന പരാതിയില്‍ നിയമവ്യവസ്ഥയെ വെല്ലുവിളിച്ച് പാര്‍ട്ടി ഭരണഘടന നടപ്പാക്കുന്നു. ഇത് ഇരട്ടത്താപ്പാണെന്നും ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്നും പരക്കെ ആക്ഷേപം.
എം.എല്‍.എയായ പി.കെ ശശി ഫോണിലൂടെ അശ്ലീല ചുവയോടെ പലതവണ സംസാരിക്കുകയും ജില്ലാ സമ്മേളനത്തിന് മുമ്പ് പാര്‍ട്ടി ഏര്യാകമ്മിറ്റി ഓഫീസില്‍ വെച്ച് അപമര്യാദയായി പെരുമാറിയെന്നുമാണ് പരാതി. സധാരണഗതിയില്‍ ഇത്തരം കേസുകളില്‍ പരാതി ഉണ്ടായാല്‍ പൊലീസ് കേസെടുത്ത് ജാമ്യമില്ലാ വകുപ്പ് ചുമത്തേണ്ടതാണ്.
പരാതി കിട്ടിയിട്ടും പരാതിക്കാരി പൊലീസിനെ സമീപിച്ചില്ലെന്ന ന്യായം പറഞ്ഞ് പാര്‍ട്ടി കയ്യോഴിയുകയായിരുന്നു. അങ്ങനെയെങ്കില്‍ കൊലപാതക കേസില്‍ പ്രതികളാകുന്ന സഖാക്കളെയും പാര്‍ട്ടി ഭരണഘടന പ്രകാരം ശിക്ഷിക്കുമോ എന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ചോദിക്കുന്നു. സി.പി.എമ്മിന്റേത് നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്ന് വനിതാ അഭിഭാഷകര്‍ ഉള്‍പ്പെടെ പലരും വിമര്‍ശനം ഉന്നയിക്കുന്നു.
ഒരു ഭാഗത്ത് സ്ത്രീശാക്തീകരണവും യുവതീപ്രവേശനവും പോലുള്ള പുരോഗമന നടപടികള്‍ക്ക് ചുക്കാന്‍ പിടിക്കുകയും മറുഭാഗത്ത് സ്ത്രീകള്‍ക്ക് പാര്‍ട്ടിയില്‍ പോലും സുരക്ഷയില്ലാത്ത സ്ഥിതിവിശേഷം ഉണ്ടാവുകയും അതിനെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുകയും ചെയ്യാത്തത് വൈരുദ്ധ്യമാണ്. ഇത് തന്നെയാണ് വൈരുദ്ധ്യാത്മികഭൗതിക വാദമെന്ന് അഡ്വക്കേറ്റ് ജയശങ്കറിനെ പോലുള്ള രാഷ്ട്രീയ നിരീക്ഷകര്‍ പരിഹസിക്കുന്നു.
ഡി.വൈ.എഫ്.ഐ പാലക്കാട് ജില്ലാ നേതാവായ യുവതി തങ്ങള്‍ക്ക് പരാതി നല്‍കാത്തതിനാല്‍ അന്വേഷണം നടത്തുന്നില്ലെന്നാണ് യുവ എം.എല്‍.എയും മുന്‍ സംസ്ഥാന പ്രസിഡന്റുമായ എം.സ്വരാജ് പ്രതികരിച്ചത്. മാത്രമല്ല ജില്ലാ സമ്മേളനത്തില്‍ പരാതി ചര്‍ച്ച ചെയ്യരുതെന്ന് പോലും ആവശ്യപ്പെട്ടു. അതിനെ വെല്ലുവിളിച്ചവരെ ജില്ലാ കമ്മിറ്റിയില്‍ നിന്ന് വെട്ടിനിരത്തി. ഇത്തരത്തിലുളള ഫാസിസ്റ്റ് നടപടികള്‍ ഉള്‍പ്പാര്‍ട്ടി ജനാധിപത്യമുള്ള പ്രസ്ഥാനങ്ങള്‍ക്കുള്ളില്‍ നടക്കുന്നത് വലിയ മാധ്യമവിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചു. സി.പി.എം പരാതിയില്‍ അന്വേഷണം നടത്തുന്നതിനാണ് തങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടെന്ന് തീരുമാനിച്ചതെന്ന മുടന്തന്‍ ന്യായവും സ്വരാജ് മുന്നോട്ട് വെച്ചു.
മാറ് മറയ്ക്കല്‍ സമരം തൊട്ട് ക്ഷേത്രപ്രവേശന വിളംബരവും മുലക്കരം ഈടാക്കലും മറ്റും ചര്‍ച്ചയാക്കിയാണ് മുഖ്യമന്ത്രിയും സി.പി.എമ്മും ശബരിമല യുവതീപ്രവേശനം നടപ്പാക്കാന്‍ പൊതുസമൂഹത്തെ ബോധവലല്‍ക്കരിക്കുന്നത്. എന്നാല്‍ സ്വന്തം പാര്‍ട്ടി ഓഫീസില്‍ യുവവനിതാ നേതാവ് പോലും സുരക്ഷിതയല്ലെന്നും അവരുടെ അന്തസിനും അഭിമാനത്തിനും ക്ഷതമേല്‍്ക്കുമെന്നും ഉള്ള സത്യം അംഗീകരിക്കാന്‍ ഇവര്‍ തയ്യാറല്ല.
പി.കെ ശശി അപമര്യാദയായി പെരുമാറി എന്നത് ഒഴിവാക്കി ഫോണിലൂടെയും മറ്റും മാന്യമല്ലാതെ പെരുമാറി എന്നാണ് പി.കെ ശ്രീമതി എന്ന അന്വേഷണ കമ്മീഷന്‍ അംഗം കണ്ടെത്തിയത്. മറ്റൊരംഗവും ശശിയുടെ വലംകയ്യുമായ നിയമന്ത്രി എ.കെ ബാലന്റെ കണ്ടെത്തല്‍ ഏറെ വിചിത്രമാണ്, പാലക്കാട്ടെ വിഭാഗീയതയാണ് ശശിക്കെതിരായ പരാതിയുടെ അടിസ്ഥാനം എന്നാണ് അദ്ദേഹം പറയുന്നത്. ഇതിനെ പി.കെ ശ്രീമതി ടീച്ചര്‍ അപ്പാടെ തള്ളി. അങ്ങനെ അന്വേഷണ കമ്മീഷനിലും വിഭാഗീയതയായി.
"
https://www.facebook.com/Malayalivartha

























