ഐജി മനോജ് ഏബ്രഹാമിന് എഡിജിപിയായി സ്ഥാനക്കയറ്റം

ഐജി മനോജ് ഏബ്രഹാമിന് എഡിജിപിയായി സ്ഥാനക്കയറ്റം. ബുധനാഴ്ച്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഇതുകൂടാതെ ഐപിഎസ്, ഐഎഎസ് ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റ പട്ടികയ്ക്കു മന്ത്രിസഭ അംഗീകാരം നല്‍കി. കഴിവുള്ള പോലീസ് ഓഫിസർ എന്ന് പേരെടിത്തിട്ടുള്ള മനോജ് എബ്രഹാം പലപ്പോഴും കടുത്ത നിലപാടുകൾ കൊണ്ട് വിവാദം ക്ഷണിച്ചു വരുത്താറുണ്ട്.
1994 ഐപിഎസ് ബാച്ചിലെ മനോജ് ഏബ്രഹാമിനെ എഡിജിപി പദവിയിലേക്ക് സ്ഥാനക്കയറ്റത്തിനുളള പാനലില്‍ ഉൾപെടുത്തുകയായിരുന്നു. വരുന്ന ജനുവരിയില്‍ അദ്ദേഹത്തിന് എഡിജിപി റാങ്കിലേക്ക് പ്രമോഷന്‍ ലഭിക്കും. നിലവിൽ തിരുവനന്തപുരം റേഞ്ച് ഐജിയാണ് മനോജ് എബ്രഹാം, ട്രാഫിക് വിഭാഗത്തിന്‍റെ ചുമതലയും വഹിക്കുന്നു.
ശബരിമലയുടെ സുരക്ഷചുമതലയുള്ള കോര്‍ഡിനേറ്റിംഗ് ഓഫീസറും കേരള പൊലീസിന് കീഴിലുള്ള സൈബര്‍ഡോമിന്‍റെ മേല്‍നോട്ടചുമതലയുള്ള ഉദ്യോഗസ്ഥനും ഇദ്ദേഹമാണ്.
1994 ഐഎഎസ് ബാച്ചിലെ രാഷേജ് കുമാര്‍ സിന്‍ഹ, സഞ്ജയ് ഗാര്‍ഗ്, എക്‌സ്. അനില്‍ എന്നിവര്‍ക്ക് പ്രിന്‍സിപ്പല്‍ സെക്രട്ടറി പദവിയിലേക്ക് സ്ഥാനക്കയറ്റം നല്‍കുന്നതിനുളള പാനല്‍ മന്ത്രിസഭ യോഗം അംഗീകരിച്ചു. ഒഴിവു വരുന്ന മുറയ്ക്ക് ഇവര്‍ക്ക് സ്ഥാനക്കയറ്റം നല്‍കും.
2001 ഐപിഎസ് ബാച്ചിലെ എ.ആര്‍. സന്തോഷ് വര്‍മയെ ഐജി പദവിയിലേക്ക് സ്ഥാനക്കയറ്റം നല്‍കുന്നതിനുളള പാനലില്‍ ഉള്‍പ്പെടുത്താനും 2005 ഐപിഎസ് ബാച്ചിലെ നീരജ് കുമാര്‍ ഗുപ്ത, എ. അക്ബര്‍, കോറി സഞ്ജയ് കുമാര്‍ ഗുരുദിന്‍, കാളിരാജ് മഹേഷ്‌കുമാര്‍ എന്നിവരെ ഡിഐജി പദവിയിലേക്കു സ്ഥാനക്കയറ്റം നല്‍കുന്നതിനുളള പാനലില്‍ ഉള്‍പ്പെടുത്താനും തീരുമാനിച്ചു.
https://www.facebook.com/Malayalivartha

























