തില്ലങ്കേരി ഓപ്പറേഷൻ പൊളിച്ചത് യൂത്ത് ലീഗിന്റെ 'പാര'ച്യൂട്ട് ; വത്സന്‍ തില്ലങ്കേരിയെ അറസ്റ്റ് ചെയ്യാനുള്ള പിണറായി സർക്കാരിന്റെ നീക്കം പൊളിച്ചത് യൂത്ത് ലീഗിന്റെ യുവജന യാത്ര

ശബരിമല യുവതി പ്രവേശന വിഷയവുമായി ബന്ധപ്പെട്ട സമരത്തില്‍ സംഘ പരിവാര്‍ നേതാവ് വത്സന്‍ തില്ലങ്കേരിയെ അറസ്റ്റ് ചെയ്യാനുള്ള നീക്കം പൊളിച്ചത് യൂത്ത് ലീഗിന്റെ യുവജന യാത്ര. ശബരിമല പ്രക്ഷോഭത്തിൽ പൊലീസിനെ തടഞ്ഞതിനും മറ്റും വല്‍സന്‍ തില്ലങ്കേരിയെ അറസ്റ്റ് ചെയ്യാൻ തലശ്ശേരി പൊലീസിന് നവംബര്‍ 30ന് നിർദ്ദേശം ലഭിച്ചിരുന്നു. ട്രെയിന്‍വഴി തലശ്ശേരിയില്‍ എത്തുന്ന തില്ലങ്കേരിയെ തലശ്ശേരി പൊലീസ് അറസ്റ്റ് ചെയ്ത ശേഷം പത്തനംതിട്ട പൊലീസിനെ ഏല്‍പ്പിക്കാനായിരുന്നു നിര്‍ദ്ദേശം. ഇതേതുടർന്ന് തലശ്ശേരി സിഐ.എംപി.ആസാദിന്റെ നേത്യത്വത്തിലുള്ള ഉന്നത പൊലീസ് സംഘം തലശ്ശേരി റെയില്‍വെ സ്റ്റേഷനിൽ എത്തിയിരുന്നു.
തലശ്ശേരിയില്‍ നിന്നും വല്‍സന്‍ തില്ലങ്കേരിയിലെ അറസ്റ്റ് ചെയ്യുന്നത് ക്രമസമാധാന പ്രശ്‌നത്തിന് ഇടയാക്കുമെന്ന് രഹസ്യാന്യേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. അതനുസരിച്ച് ഉന്നത പൊലീസ് കേന്ദ്രങ്ങള്‍ നല്‍കിയ നിർദ്ദേശത്തിൽ ക്രമസമാധാന പാലനത്തിന് കൂടുതല്‍ പൊലീസിനെ വിന്യസിക്കാനായിരുന്നു നിർദ്ദേശം.
തലശ്ശേരിയില്‍ ട്രെയിന്‍ ഇറങ്ങുന്ന ഉടനെ വല്‍സന്‍ തില്ലങ്കേരിയെ കസ്റ്റഡിയിലെടുത്ത് പത്തനംതിട്ടയില്‍ നിന്നും എത്തുന്ന പൊലീസ് സംഘത്തിന് കൈമാറണമെന്നുമായിരുന്നു നിര്‍ദ്ദേശം. ഇതിനു ഏതെങ്കിലും വിധത്തിലുള്ള തടസം നേരിട്ടാൽ പത്തനംതിട്ടയില്‍ നിന്നുള്ള പൊലീസ് സംഘം എത്തുന്ന സ്ഥലത്തേക്ക് തലശ്ശേരിയില്‍ നിന്നുള്ള പൊലീസ് സംഘം വല്‍സന്‍ തില്ലങ്കേരിയെ എത്തിക്കണമെന്നുമായിരുന്നു നിര്‍ദ്ദേശം.
എന്നാല്‍ യൂത്ത് ലീഗിന്റെ യുവജന യാത്രക്കിടെ വടകരയിലെ സ്വീകരണ ചടങ്ങിനിടയില്‍ നിയന്ത്രണം വിട്ട 'പാരച്ച്‌യൂട്ട്' റെയില്‍വെ ലൈനില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം ഒന്നര മണിക്കൂറോളം തടസ്സപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് വിവിധ തീവണ്ടികള്‍ വടകര റെയില്‍ വെ സ്റ്റേഷനില്‍ പിടിച്ചിട്ടു. സമയം താമസിക്കുമെന്നറിഞ്ഞ വല്‍സന്‍ തില്ലങ്കേരിയും സംഘവും വടകര റെയില്‍വെ സ്റ്റേഷനില്‍ വണ്ടി ഇറങ്ങുകയായിരുന്നു. തലശ്ശേരിയില്‍ വല്‍സന്‍ തില്ലങ്കേരിയിലെ കയറ്റാന്‍ എത്തിയ സ്വകാര്യ വാഹനം വടകരയില്‍ എത്തി തില്ലങ്കേരിയെ കൂട്ടിപോവുകയായിരുന്നു. തുടർന്ന് ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടതോടെ അറസ്റ്റ് ചെയ്യേണ്ടതില്ലെന്ന സമീപനം പൊലീസ് സ്വീകരിക്കുകയായിരുന്നു.
പാരച്യൂട്ട് റെയില്‍വെ വൈദ്യുതി ലൈനില്‍ കുടുങ്ങിയ സംഭവത്തില്‍ മൂന്ന് യൂത്ത് ലീഗ് ഭാരവാഹികള്‍ക്കെതിരെ റെയില്‍വെ പൊലീസ് കേസെടുത്തിട്ടുണ്ട്.ഇന്ത്യന്‍ റെയില്‍വെ ആക്ടിലെ 154 വകുപ്പ് പ്രകാരമാണ് കേസെടുത്തത്. യാത്രക്കാരുടെ സുരക്ഷയെ അപകടത്തില്‍പ്പെടുത്തുംവിധം പെരുമാറുന്നതുമായി ബന്ധപ്പെട്ടാണ് ഈ വകുപ്പ്.
വത്സൻ തില്ലങ്കേരി ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാം പടിയിൽ കയറി ആചാരലംഘനം നടത്തിയതായി ആരോപണം ഉയർന്നിരുന്നു. അതേസമയം, താൻ ആചാര ലംഘനം നടത്തിയിട്ടില്ലെന്നും ദർശനം നടത്തുന്നതിനിടെ ബഹളം കേട്ടപ്പോൾ താഴേക്ക് ഇറങ്ങിയതാണെന്നും പതിനെട്ടാംപടിയിൽ നിന്നും താൻ താഴേക്ക് ഇറങ്ങിയിട്ടില്ല എന്നുമായിരുന്നു തില്ലങ്കേരിയുടെ പ്രതികരണം.
https://www.facebook.com/Malayalivartha


























