വനിതാ മതില്‍ സ്വയം പൊളിയുന്ന അവസ്ഥയിൽ; മുഖ്യമന്ത്രി സംഘടിപ്പിച്ച പരിപാടിയിൽ നിന്നും ന്യൂനപക്ഷ സംഘടനകളെ ഒഴിവാക്കിയത് സംഘപരിവാന്‍ അജണ്ടയാണ്; കേരളത്തിന്റെ നവോത്ഥാന ചരിത്രത്തില്‍ സിപിഎമ്മിന് ഒരു പങ്കുമില്ലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

സര്‍ക്കാര്‍ സംഘടിപ്പിക്കാന്‍ ഒരുങ്ങുന്ന വനിതാ മതില്‍ സ്വയം പൊളിയുന്ന അവസ്ഥയിലാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തിന്‍റെ നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കാൻ എന്ന പേരിൽ മുഖ്യമന്ത്രി പിണറായി വിജയൻ സംഘടിപ്പിച്ച വനിതാ മതിൽ പരിപാടിയിൽ നിന്നും ന്യൂനപക്ഷ സംഘടനകളെ ഒഴിവാക്കിയത് സംഘപരിവാന്‍ അജണ്ടയാണെന്നും കേരളത്തിന്റെ നവോത്ഥാന ചരിത്രത്തില്‍ സിപിഎമ്മിന് ഒരു പങ്കുമില്ലെന്നും ചെന്നിത്തല ആഞ്ഞടിച്ചു.
മുഖ്യമന്ത്രി പിണറായി വിജയൻ സംഘടിപ്പിക്കുന്ന വനിതാ മതിൽ ആരും പൊളിക്കേണ്ടതില്ല, തനിയേ പൊളിയും വനിതാ മതിലിന്‍റെ ആലോചനാ യോഗത്തിൽ പങ്കെടുത്തവരെല്ലാം ഓരോരുത്തരായി പിൻമാറുകയാണ്. പിണറായി വിജയന്‍റെ വർത്തമാനം കേട്ടാൽ നവോത്ഥാനത്തിന്‍റെ ഹോൾസെയിൽ പിണറായിക്കാണ് എന്ന് തോന്നും. നവോത്ഥാനത്തിന്‍റെ പൈതൃകം പിണറായി ചുളുവിൽ തട്ടിയെടുക്കാൻ നോക്കുകയാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.
ക്രിസ്ത്യൻ, മുസ്ലീം സംഘടനകളെ മതിലിൽ നിന്ന് മാറ്റിനിർത്തിയത് എന്തിനാണ്? കേരള നവോത്ഥാനത്തിന്‍റെ ചരിത്രത്തിൽ ന്യൂനപക്ഷ സംഘടനകൾക്ക് ഒരു പങ്കുമില്ലേയെന്നും ചെന്നിത്തല ചോദിച്ചു. മുഖ്യമന്ത്രിയുടെ നടപടി നവോത്ഥാനത്തെ തള്ളിപ്പറയുന്നതിന് തുല്യമാണ്.
അതേസമയം നവോത്ഥാന സംഘടനകളെ പങ്കെടുപ്പിച്ച് സര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത യോഗത്തിനും നടത്താന്‍ ഒരുങ്ങുന്ന വനിതാ മതിലിനുമെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസവും രംഗത്തെത്തിയിരുന്നു. വനിതാ മതിലെന്ന പരിപാടി പഞ്ചസാരയില്‍ പൊതിഞ്ഞ പാഷാണമാണെന്നാണ് ചെന്നിത്തല പരിഹസിച്ചത്.
https://www.facebook.com/Malayalivartha


























