ശബരിമല വിഷയത്തിൽ ഹൈക്കോടതിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചതിലൂടെ അടി വാങ്ങാൻ സർക്കാർ നിക്കറിട്ട് ചെന്നു നിൽക്കുന്ന അവസ്ഥയാണ് സംജാതമായതെന്ന് നിയമലോകം

ഹൈക്കോടതിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചതിലൂടെ അടി വാങ്ങാൻ സർക്കാർ നിക്കറിട്ട് ചെന്നു നിൽക്കുന്ന അവസ്ഥയാണ് സംജാതമായതെന്ന് നിയമലോകം. ശബരിമല വിഷയത്തിൽ മേലിൽ കേരള ഹൈക്കോടതി ഇടപെടരുതെന്ന സർക്കാർ ഹർജിയെ ഡൽഹിയിലും കേരളത്തിലുമുള്ള നിയമജ്ഞർ കാണുന്നത് ഇങ്ങനെയാണ്.
കേരള ഹൈക്കോടതിയിലുള്ള 23 ഹർജികളിൽ കോടതി ഇടപെടുന്നത് വിലക്കണമെന്നാണ് സർക്കാരിന്റെ ആവശ്യം. 23 ഹർജികളും സുപ്രീം കോടതി വിധിയുമായി ബന്ധപ്പെട്ടതാണെന്നാണ് സർക്കാർ വാദം. ശബരിമലയിൽ യുവതി പ്രവേശം അനുവദിക്കുന്നതാണ് സുപ്രീം കോടതി ഉത്തരവ്. പ്രസ്തുത ഉത്തരവ് പുന പരിശോധിക്കണമെന്ന ആവശ്യം സുപ്രീം കോടതി അടുത്ത മാസം 22 ന് പരിഗണിക്കുകയേയുള്ളു. അതുവരെ ഭരണഘടനാ ബഞ്ചിന്റെ വിധി സ്റ്റേ ചെയ്യാൻ സുപ്രീം കോടതി അനുവദിച്ചുമില്ല. അതായത് ജനുവരി 22 ന് കേസിൽ വാദം കേൾക്കണമോ വേണ്ടയോ എന്ന് സുപ്രീം കോടതി തീരുമാനിക്കും. ആ തീരുമാനം എങ്ങനെ വേണമെങ്കിലും ആകാം. അതുവരെ കാത്തിരിക്കുക മാത്രമാണ് കരണീയം. അതിനിടയിലാണ് സർക്കാരിന്റെ പുതിയ നീക്കം.
സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കുന്ന ഒരു വിഷയത്തിലും കേരള ഹൈക്കോടതി ഇടപെട്ടിട്ടില്ല. അങ്ങനെ ഇടപെടാനുളള മണ്ടത്തരം ജഡ്ജിമാർ കാണിക്കുകയുമില്ല. അതിനുള്ള അധികാരവും അവർക്കില്ല. ശബരിമലയിലെ യുവതി പ്രവേശം മാത്രമാണ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ള വിഷയം. അതല്ലാതെ ശബരിമലയിലെ കലാപമൊന്നും സുപ്രീം കോടതി ചർച്ച ചെയ്യേണ്ട വിഷയമല്ല. അതിന് പരമോന്നത കോടതി തയ്യാറാവുകയുമില്ല. അത്തരം ചെറിയ കാര്യങ്ങൾ കൈകാര്യം ചെയ്യാനാണ് താഴോട്ടുള്ള കോടതികൾ ഉള്ളത്.
അതായത് സുപ്രീം കോടതിയുടെ പരിഗണനയിലുള്ള വിഷയങ്ങൾ ഹൈക്കോടതി പരിഗണിക്കുന്നു എന്ന സർക്കാർ വാദം തീർത്തും നിരുത്തരവാദപരമാണ്. അത്തരമൊരു ഹർജി തയ്യാറാക്കി നൽകിയ ഉദ്യോഗസ്ഥൻ ആരായാലും അദ്ദേഹത്തിന് നിയമത്തിൽ പട്ടും വളയും കൊടുക്കേണ്ടതാണെന്ന് നിയമവൃത്തങ്ങൾ ചൂണ്ടി കാണിക്കുന്നത് ഇത് കൊണ്ടാണ്.
സുപ്രീം കോടതിയിൽ നിന്നും വിരമിച്ച ജസ്റ്റിസ് കുര്യൻ ജോസഫിന്റെ വാക്കുകളിൽ നിന്ന് ജസ്റ്റിസ് ദീപക് മിശ്രയുടെ ശബരിമല വിധിയിൽ മാറ്റമുണ്ടാകുമെന്ന സൂചനയുണ്ട്. ദീപക് മിശ്രക്കെതിരെ തന്റെ വിയോജിപ്പുകൾ പങ്കുവച്ച കുര്യൻ ജോസഫ് ശബരിമല ബെഞ്ചിൽ നിന്നും തന്നെ ഒഴിവാക്കിയതാണെന്നും പറഞ്ഞു.
വിധി നടപ്പിലാക്കുന്നത് തടയാനാണ് മലയാളികൾ ശ്രമിച്ചതെന്നും സർക്കാർ കോടതിയെ അറിയിച്ചു. സന്നിധാനത്തും മലയിലും ഒരുക്കിയ സജ്ജീകരണങ്ങൾക്ക് സുപ്രീം കോടതിയുടെ സംരക്ഷണം വേണമെന്നും സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.
സുപ്രീം കോടതി വിധി നടപ്പിലാക്കാൻ ശ്രമിച്ച തങ്ങളെ അതിന് സമ്മതിക്കുന്നില്ലെന്ന സർക്കാർ വാദത്തിന് ഒരു മറുവശമുണ്ട്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് പിറവം പള്ളി കേസിൽ സർക്കാരിനെതിരെ യാക്കോബായ സഭ സുപ്രീം കോടതിയിൽ കോടതിയലക്ഷ്യ നടപടി ഫയൽ ചെയ്തത് കേരളം മറന്നിട്ടില്ല. സർക്കാരിന് താത്പര്യമുള്ള വിധികൾ മാത്രമാണ് സർക്കാർ നടപ്പിലാക്കുന്നത്. അതിൽ കോടതികൾക്ക് അഭിപ്രായം പറയാനുള്ള അവകാശമില്ലെന്നാണ് സർക്കാർ കരുതുന്നത്.
കേരള ഹൈക്കോടതി മൂന്നംഗ സമിതിയെ നിയോഗിച്ചതാണ് പിണറായി വിജയനെ ചൊടിപ്പിച്ചത്. പ്രതിപക്ഷത്തെ മാത്രമല്ല കോടതിയെയും ഇത്തരം കാര്യങ്ങളിൽ ഇടപെടാൻ മുഖ്യമന്ത്രിയും സി പി എമ്മും അനുവദിക്കില്ല. കേരള സർക്കാർ മുമ്പും ഇങ്ങനെയായിരുന്നു. ശബരിമല വിഷയത്തിന്റെ പേരിൽ കെ. സുരേന്ദ്രൻ അകത്തു കിടക്കുന്നതും ഇതേ ധാർഷ്ട്യത്തിന്റെ ഭാഗമായാണ്. രണ്ട് കൊല്ലം കൂടി മാത്രമാണ് പിണറായിക്ക് അധികാരമുള്ളത്. ജന വിരുദ്ധമായ നടപടികൾ സ്വീകരിച്ച് ഉരുക്ക് മനുഷ്യൻ എന്ന വിളിപ്പേര് ലഭിക്കുക എന്നത് മാത്രമാണ് മുഖ്യമന്ത്രിയുടെ ഇപ്പോഴത്തെ ലക്ഷ്യമെന്ന് തോന്നും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ കണ്ടാൽ.
മൂന്നംഗ തിരീക്ഷണ സമിതിയെ ഹൈക്കോടതി നിയോഗിച്ചതിനെതിരെയുള്ള ഹർജികൾ പിന്നാലെ വരുന്നുണ്ട് എന്നാണ് സർക്കാർ വൃത്തങ്ങൾ അറിയിക്കുന്നത്. അങ്ങനെ വരുമ്പോൾ നായർ സർവീസ് സൊസൈറ്റിയെ പിണക്കിയത് പോലെ സർക്കാർ ഹൈക്കോടതിയെയും പിണക്കും. കേസുകൾ വരുമ്പോൾ ഹൈക്കോടതിയുടെ സമീപനം പിന്നീട് പറയേണ്ടതില്ലല്ലോ. വിനാശകാലേ വിപരീത ബുദ്ധി എന്നാണല്ലോ ചൊല്ല്.
https://www.facebook.com/Malayalivartha


























