ശരണം വിളിക്കിടയിലും സസ്‌പെന്‍സ്... കുമ്മനത്തിന്റെ തിരിച്ചു വരവിനെ എതിര്‍ത്ത് മുരളീധര പക്ഷം രംഗത്ത്; ആര്‍എസ്എസിലേയും ബിജെപിയിലേയും ഒരു വിഭാഗം കുമ്മനത്തെ തിരികെ വിളിക്കണമെന്ന നിലപാട് സ്വീകരിച്ചപ്പോള്‍ എതിര്‍ത്ത് മുരളീധര പക്ഷം

മിസോറാം ഗവര്‍ണറായ കുമ്മനം രാജശേഖരന്‍ ശരണം വിളി ഏറ്റെടുക്കാന്‍ വരുമോയെന്ന ചോദ്യമാണ് എവിടേയും. അതേസമയം കുമ്മനത്തിനെ സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്കായി കേരളത്തിലേക്ക് മടക്കി വിളിക്കുന്ന കാര്യത്തിലും സംഘപരിവാറില്‍ ഭിന്നതയുള്ളതായി റിപ്പോര്‍ട്ട്. ആര്‍എസ്എസിലേയും ബിജെപിയിലേയും ഒരു വിഭാഗം കുമ്മനത്തെ തിരികെ വിളിക്കണമെന്ന നിലപാടിലാണ്. ശബരിമല വിഷയത്തില്‍ ബിജെപിയുടെ സമര പരിപാടികള്‍ പൂര്‍ണമായും പാളിയ സാഹചര്യത്തിലാണ് ഇവരുടെ ആവശ്യം. എന്നാല്‍ ബിജെപിയിലെ വി മുരളീധരന്‍ പക്ഷവും ആര്‍എസ്എസിലെ ഒരു വിഭാഗവും ഇതിനെ ശക്തമായി എതിര്‍ക്കുന്നു.
കുമ്മനത്തെ ഗവര്‍ണര്‍ സ്ഥാനത്ത് നിന്നുമാറ്റി കേരളത്തില്‍ വീണ്ടും സംഘടനാചുമതലയില്‍ നിയോഗിക്കാന്‍ ആര്‍എസ്എസ് കേന്ദ്ര നേതൃത്വത്തില്‍ ചിലര്‍ ബിജെപിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ബിജെപി അധ്യക്ഷന്‍ അമിത്ഷാ ഇക്കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല. മിസോറാം ഉള്‍പ്പെടെ അഞ്ച് സംസ്ഥാന നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് ഫലം 11 ന് വരും. അതിന് ശേഷമാകും കുമ്മനത്തിന്റെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക.
കേന്ദ്ര നേതൃത്വം പുനരാലോചനകളിലേക്ക് കടന്ന ഘട്ടത്തില്‍തന്നെ കേരളത്തില്‍ നിന്ന് ഭിന്ന സ്വരങ്ങളുയര്‍ന്നു കഴിഞ്ഞു. കുമ്മനത്തെ തിരികെ വിളിക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്ന് ആര്‍എസ്എസ് പ്രാന്ത കാര്യവാഹ് ഗോപാലന്‍കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. ഗവര്‍ണറായി നിയമിച്ച ഘട്ടത്തില്‍ വിയോജിപ്പ് അറിയിച്ചിരുന്നു. കൂടിയാലോചനകള്‍ നടത്താതെ കുമ്മനത്തെ ബിജെപി അധ്യക്ഷസ്ഥാനത്തു നിന്ന് മാറ്റിയതിലാണ് എതിര്‍പ്പ് പ്രകടമാക്കിയത്. എന്നാല്‍ തിരികെ വിളിക്കണമെന്ന ആവശ്യം ഉന്നയിച്ചിട്ടില്ലെന്ന് ഗോപാലന്‍ കുട്ടി പറഞ്ഞു
കുമ്മനത്തെ തിരികെ കൊണ്ടു വരുന്നതിനെതിരെ വി. മുരളീധരന്‍ പക്ഷം കേന്ദ്ര നേതത്വത്തെ സമീപിച്ചു. ശ്രീധരന്‍ പിള്ളയെ ബിജെപി അധ്യക്ഷസ്ഥാനത്തിനിന്ന് മാറ്റാന്‍ മുരളീധരപക്ഷം താത്പര്യപ്പെടുന്നുണ്ടെങ്കിലും കുമ്മനത്തിന്റെ തിരിച്ചു വരവ് ഇവര്‍ ആഗ്രഹിക്കുന്നില്ല.
നിലവിലെ പ്രതിസന്ധി ഘട്ടം ഉപയോഗപ്പെടുത്തി ബിജെപിയെ പൂര്‍ണമായും വരുതിയിലാക്കാനാണ് മുരളീധരപക്ഷം ശ്രമിക്കുന്നത്. ബിജെപിയുടെ സംഘടനാ ചുമതലുള്ള ജോയിന്റ് സെക്രട്ടറിയായ ബി എല്‍ സന്തോഷിനെ ഉപയോഗപ്പെടുത്തിയാണ് മുരളീധരന്റെ കരുനീക്കം. ആറ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ ചുമതലയാണ് ബിഎല്‍ സന്തോഷിന്.
ട്രോളന്‍മാര്‍ക്ക് ഏറ്റവും താത്പര്യമായിരുന്നു കുമ്മനം രാജശേഖരന്‍. മിസോറാം ഗവര്‍ണറായ സമയത്ത് മനോരമ ന്യൂസ് പോലും പറഞ്ഞത് ഇത് ട്രോളല്ലെന്നാണ്. എന്നാല്‍ സാത്വികനായ രാഷ്ട്രീയ നേതാവാണ് കുമ്മനം രാജശേഖരന്‍.
കുമ്മനത്തിന്റെ വിദ്യാഭ്യാസയോഗ്യതയെ പറ്റിയും പരിഹാസം ഉയര്‍ന്നിരുന്നു. അദ്ദേഹം പഠിച്ചത് ബസേലിയസ് കോളജിലും സി എം എസ് കോളജിലുമാണ്. ബോട്ടണിയില്‍ ബിരുദമെടുത്ത അദ്ദേഹത്തിന് ജേര്‍ണലിസത്തിലാണ് ബിരുദാനന്തര ബിരുദമുള്ളതെന്നും 'ട്രോളുന്ന' ചാനലുകളും മാധ്യമങ്ങളും മനസിലാക്കിയത് വൈകിയാണ്.
1974ല്‍ കോട്ടയം ദീപികയിലാണ് അദ്ദേഹം മാധ്യമപ്രവര്‍ത്തനം ആരംഭിച്ചത്. പിന്നീട് കേരളത്തിലെ ഒട്ടേറെ മാധ്യമങ്ങളില്‍ അദ്ദേഹം ജോലി ചെയ്തു. രാഷ്ട്രവാര്‍ത്ത, കേരളദേശം, കേരളഭൂഷണം, കേരളധ്വനി തുടങ്ങിയ പത്രങ്ങളില്‍ അദ്ദേഹം സബ് എഡിറ്ററായിരുന്നു.
മാധ്യമപ്രവര്‍ത്തനത്തിന് താല്‍ക്കാലികമായ വിരാമമിട്ടുകൊണ്ടാണ് 1976ല്‍ കുമ്മനം രാജശേഖരന്‍ ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയിലെ ഉദ്യോഗസ്ഥനായി സ്ഥാനമേറ്റത്. ജോലിയില്‍ പ്രവേശിച്ചുകൊണ്ട് സംഘപ്രവര്‍ത്തനം തുടര്‍ന്ന കുമ്മനം പിന്നീട് 1987ല്‍ ജോലിരാജിവച്ച് മുഴുവന്‍ സമയ പൊതുപ്രവര്‍ത്തകനായി മാറുകയായിരുന്നു.
ബാലസദനങ്ങളുടെ മേല്‍നോട്ടത്തിലൂടെയും വിശ്വഹിന്ദുപരിഷത്, ക്ഷേത്ര സംരക്ഷണ സമിതി എന്നിവയിലെ പ്രവര്‍ത്തനങ്ങളിലൂടെയും കേരളത്തിലെ ശ്രദ്ധേയനായ രാഷ്ട്രീയ നേതാവായി ഉയര്‍ന്നു. നിലയ്ക്കല്‍ പ്രക്ഷോഭത്തിലും ആറന്‍മുള വിമാനത്താവള പദ്ധതിക്കെതിരായ സമരത്തിലും നേതൃത്വം വഹിച്ചു.
ഹിന്ദു ഐക്യവേദിയുടെയും ശബരിമല അയ്യപ്പ സേവാസംഘത്തിന്റെയും സെക്രട്ടറിയായി. 2011ല്‍ ജന്‍മഭൂമി ദിനപത്രത്തിന്റെ ചെയര്‍മാനായ കുമ്മനം രാജശേഖരന്‍ 2015ല്‍ ബി ജെ പിയുടെ സംസ്ഥാന അധ്യക്ഷനായി. കുമ്മനം ബി ജെ പി അധ്യക്ഷനായതിന് ശേഷമാണ് കേരളത്തില്‍ ബി ജെ പിക്ക് വലിയ മുന്നേറ്റം നടത്താനായത്.
അവിവാഹിതനായ കുമ്മനം രാജശേഖരന്‍ സാത്വികനായ രാഷ്ട്രീയപ്രവര്‍ത്തകനായാണ് അറിയപ്പെടുന്നത്. ഇപ്പോള്‍ മിസോറാമിന്റെ ഗവര്‍ണറായ കുമ്മനത്തെ തിരിച്ച് വിളിക്കണമെന്ന് പറയുന്നതു പോലും അദ്ദേഹത്തിന്റെ കറകളഞ്ഞ പ്രവര്‍ത്തനമാണ്. ഏറ്റെടുത്ത എല്ലാ ചുമതലകളും ഭംഗിയായി നിറവേറ്റിയ ഒരു പൊതുപ്രവര്‍ത്തകന് ലഭിക്കുന്ന ആദരമാണത്.
https://www.facebook.com/Malayalivartha


























