പത്തനംതിട്ടയിൽ പ്ലസ്ടു വിദ്യാര്‍ഥിയെ വീട്ടില്‍നിന്നു പിടിച്ചിറക്കി കാറിന്‍റെ ഡിക്കിയില്‍ കെട്ടിയിട്ട് തട്ടിക്കൊണ്ടുപോയ ബന്ധുവും നാലംഗ ക്വട്ടേഷന്‍ സംഘവും പിടിയിലായതിന് പിന്നാലെ കേസില്‍ കൂടുതല്‍ അന്വേഷണത്തിനായി സംഘം കര്‍ണാടകയിലേക്ക്

പ്ലസ്ടു വിദ്യാര്‍ഥിയെ വീട്ടില്‍നിന്നു പിടിച്ചിറക്കി കാറിന്‍റെ ഡിക്കിയില്‍ കെട്ടിയിട്ട് തട്ടിക്കൊണ്ടുപോയ ബന്ധുവും നാലംഗ ക്വട്ടേഷന്‍ സംഘവും പിടിയിലായതിന് പിന്നാലെ കേസില്‍ കൂടുതല്‍ അന്വേഷണത്തിനായി ഇന്‍സ്‌പെക്‌ടര്‍ ജി. സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം കര്‍ണാടകയിലേക്ക് തിരിച്ചു. മുഖ്യസൂത്രധാരന്‍ മുരളീധരനെത്തേടിയാണു അന്വേഷണ സംഘം യാത്ര തിരിച്ചത്.
കേസില്‍ പിടിയിലായ അവിനാഷിന്റെ പിതാവാണ് മുരളീധരന്‍. നവംബര്‍ 30 ന് രാത്രി പത്തരയോടെ ഓമല്ലൂര്‍ മഞ്ഞനിക്കര കൊല്ലിരേത്ത് സന്തോഷ്-ശൈലജ ദമ്ബതികളുടെ മകനെയാണ് അവിനാഷിന്റെ നേതൃത്വത്തില്‍ അഞ്ചംഗ ക്വട്ടേഷന്‍ സംഘം തട്ടിക്കൊണ്ടു പോയത്. ഈ സംഘത്തിനൊപ്പം മറ്റൊരു കാറില്‍ മുരളീധരനും ഉണ്ടായിരുന്നു. ഇതേ വാഹനത്തില്‍ ഏനാത്ത് ചെന്നിറങ്ങിയ മുരളീധരന്‍ മുങ്ങി.
അവിനാഷടക്കം അഞ്ചു പേരെയും അന്നു തന്നെ പോലീസ് പിടികൂടിയിരുന്നു. ശൈലജയുടെ സഹോദരീ ഭര്‍ത്താവാണ് മുരളീധരന്‍. മുരളീധരനും കുടുംബവും വര്‍ഷങ്ങളായി മൈസൂരില്‍ സ്‌ഥിര താമസമാണ്.
സ്വത്തു തര്‍ക്കത്തെ തുടര്‍ന്ന് സന്തോഷിനെയും ശൈലജയെയും, മുരളീധരനും അവിനാഷും നിരന്തരമായി ബ്ലാക്ക് മെയില്‍ ചെയ്‌തു വരികയായിരുന്നു. ശൈലജയുടെ സഹോദരന്‍ വിവാഹം കഴിച്ചത് സന്തോഷിന്റെ അയല്‍വാസിയായ യുവതിയെയാണ്. ഇവരുടെ മാനസിക ദൗര്‍ബല്യമുള്ള മാതാവിന്റെ സ്വത്തു വിറ്റ വകയിലുള്ള പണത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് തട്ടിക്കൊണ്ടു പോകലില്‍ കലാശിച്ചതെന്നു കരുതുന്നു. ഈ യുവതിയെ നേരിട്ട് ഹാജരാക്കാന്‍ അന്വേഷണ ഉദ്യോഗസ്‌ഥന്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.
മഞ്ഞനിക്കരയിലെ വീട്ടില്‍നിന്ന് വെള്ളിയാഴ്ച രാത്രി 9.45ന് ആണ് വിദ്യാര്‍ഥിയെ വീടുകയറി ആക്രമിച്ച് തട്ടിക്കൊണ്ടുപോയത്. വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോയി മോചദ്രവ്യമായി ഇവര്‍ 25 ലക്ഷം രൂപ ആവശ്യപ്പെട്ടിരുന്നു. മുത്തശ്ശിയാണ് വിവരം പൊലീസില്‍ അറിയിച്ചത്. മുത്തശ്ശിയും വിദ്യാർത്ഥിയും മാത്രം വീട്ടിലുള്ള സമയത്തായിരുന്നു രണ്ട് വാഹനങ്ങളിലായി എത്തിയ സംഘം കുട്ടിയെ തട്ടിക്കൊണ്ട് പോയത്. അമ്മയുടെ ചേച്ചിയുടെ ഭര്‍ത്താവും മകനുമടങ്ങുന്ന സംഘമാണ് സംഭവത്തിന് പിന്നില്‍.
ഇവര്‍ നേരത്തെയും പണം ചോദിച്ച് വീട്ടില്‍ വന്നിട്ടുണ്ടെന്നും അച്ഛനും അമ്മയും വീട്ടിലില്ലാത്ത സമയം നോക്കി അവര്‍ എത്തിയതാണെന്നും മോചിപ്പിക്കപ്പെട്ട വിദ്യാര്‍ഥി വെളിപ്പെടുത്തി. ആദ്യം സാധാരണ പോലെ സംസാരിച്ചു. അനുനയിപ്പിച്ച് വണ്ടിക്ക് സമീപം അമ്മയുടെ ചേച്ചിയുടെ മകനും ഭര്‍ത്താവും ശ്രമിച്ചെങ്കിലും വിദ്യാർത്ഥി കുതറിമാറി. ബലം പ്രയോഗിച്ച് കാറിലേക്ക് കയറ്റാന്‍ മർദ്ദനവും തുടർന്നു. ഇത് കണ്ട് തടയാൻ എത്തിയ മുത്തശ്ശിയെ നിലത്ത് തള്ളിയിട്ടു,മാലയും കവർന്നു. വണ്ടിയിൽ കയറ്റിയത് മുതൽ വിദ്യാർത്ഥിയുടെ വസ്ത്രങ്ങൾ വലിച്ചുകീറുകയും മർദ്ദിക്കുകയും ചെയ്തിരുന്നു. അച്ഛനും അമ്മയും ബെംഗളൂരുവിലായിരുന്ന സമയത്തായിരുന്നു ക്രൂരത അരങ്ങേറിയത്.
വിദ്യാര്‍ഥിയുടെ മാതൃസഹോദരീപുത്രന്‍ അവിനാശ് (24), കര്‍ണാടക ചിക്കമഗളൂരുവില്‍ നിന്നുള്ള ക്വട്ടേഷന്‍ സംഘത്തിലെ പ്രേമദാസ് (31), ഹനീഫ (33), ചന്ദശേഖര്‍ (22), അലക്‌സ് ജോണ്‍ (35) എന്നിവരാണ് അറസ്റ്റിലായത്. അവിനാശിന്‍റെ പിതാവും സംഘത്തില്‍ ഉണ്ടായിരുന്നെങ്കിലും കടന്നുകളഞ്ഞു. മാതാപിതാക്കള്‍ ബിസിനസ് ആവശ്യത്തിന് ബെംഗളൂരുവില്‍ പോയിരുന്നതിനാല്‍ വിദ്യാര്‍ഥിയും വല്യമ്മയും മാത്രമാണ് സംഭവ സമയത്ത് വീട്ടില്‍ ഉണ്ടായിരുന്നത്. അവിനാശ് ഏറെക്കാലം മഞ്ഞനിക്കരയിലെ വീട്ടില്‍ താമസിച്ചാണ് പഠിച്ചത്. കഴിഞ്ഞയാഴ്ച മാതാപിതാക്കളോടൊപ്പം മഞ്ഞനിക്കരയില്‍ എത്തി വിദ്യാര്‍ഥിയുടെ മാതാപിതാക്കളോട് 25 ലക്ഷം രൂപ ആവശ്യപ്പെട്ടിരുന്നു. പണം നല്‍കാനാകില്ലെന്ന് പറഞ്ഞതിനെത്തുടര്‍ന്നു വാക്കുതര്‍ക്കം ഉണ്ടായി. ഇതിന്‍റെ പക പോക്കലാണ് തട്ടിക്കൊണ്ടു പോകലെന്നു പറയുന്നുണ്ടെങ്കിലും സ്ഥിരീകരണമില്ല.
https://www.facebook.com/Malayalivartha


























