നവോത്ഥാനം ഉയർത്തിപ്പിടിക്കാൻ കെട്ടിപ്പൊക്കുന്ന മതിലിന്റെ അടിത്തറയിളകുന്നു; സിപിഎമ്മും എൽഡിഎഫിലും കടുത്ത പ്രതിഷേധം; കൂട്ടുനിന്ന വെള്ളാപ്പള്ളിയും വെട്ടിൽ

നവോത്ഥാന മൂല്യങ്ങളെ ഉയർത്തിപ്പിടിക്കാനും ശബരിമല യുവതി പ്രവേശന വിഷയത്തിൽ ബിജെപിയോട് പ്രതിരോധം തീർക്കാനും രൂപീകരിച്ച വനിതാ മതിൽ പരിപാടിക്കെതിരെ സിപിഎമ്മിലും , എൽഡിഎഫിലും ഉൾപ്പെടെ കടുത്ത പ്രതിഷേധം.
"കേരളത്തെ ഭ്രാന്താലയമാക്കരുത്" എന്ന മുദ്രാവാക്യമുയര്‍ത്തി, ജനുവരി ഒന്നിനു മുഖ്യമന്ത്രി മുന്‍കൈയെടുത്തു സംഘടിപ്പിക്കുന്ന "വനിതാമതില്‍ ശിവഗിരി തീര്‍ഥാടനത്തിന്റെ സമാപനദിവസം സംഘടിപ്പിക്കാനുള്ള നീക്കം വിമര്‍ശനവിധേയമായതോടെ എസ്.എന്‍.ഡി.പി. യോഗനേതൃത്വവും മൊത്തത്തിൽ വെട്ടിലായി.
ശബരിമല വിഷയം നേരിടാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടതുമുന്നണിയുമായി ആലോചിക്കാതെയാണ് സാമുദായികസംഘടനകളുടെ യോഗം വിളിച്ചതെന്നു ഘടകകക്ഷികള്‍ ആരോപിക്കുന്നു. "നമ്മളിലുള്ളതു മാനവരക്‌തം" എന്ന മുദ്രാവാക്യമുയര്‍ത്തിയ സി.പി.എംതന്നെ ജാതി സംഘടനകളുടെ യോഗം വിളിച്ചതാണു ചോദ്യംചെയ്യപ്പെടുന്നത്.
യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനാണു നവോത്ഥാന മുന്നണിയുടെ ചെയര്‍മാന്‍. യോഗത്തിന്റെ മറ്റു പ്രമുഖനേതാക്കളായ സുഭാഷ് ബോസ്, എം.പി. ശ്രീകുമാര്‍, അനില്‍ തറനിലം, കെ.ജി. തങ്കപ്പന്‍, സുരേഷ് ബാബു തുടങ്ങിയവര്‍ എന്‍.ഡി.എ. മുന്നണിയിലുള്ള ബി.ഡി.ജെ.എസിന്റെ ഭാഗമാണ്. ഇതോടെ എസ്.എന്‍.ഡി.പി. യോഗത്തില്‍ വനിതാമതില്‍ ചേരിതിരിവിനു കാരണമായി വഴിതെളിഞ്ഞു .
സംഘാടകസമിതി രൂപീകരണം മുതല്‍ സംഭവിച്ച എല്ലാ പാളിച്ചകള്‍ക്കു വീഴ്ചകൾക്കും വന്‍വില നല്‍കേണ്ടിവരുമെന്നാണ് സി.പി.എമ്മില്‍നിന്നു തന്നെ ഉയർന്നു വരുന്ന വിമര്‍ശനം.
"നവോത്ഥാന"മുന്നണിയുടെ ജോയിന്റ് കണ്‍വീനര്‍ സി.പി. സുഗതന്‍ അയോധ്യയിലെ കര്‍സേവയിലും നിലയ്‌ക്കല്‍ ആക്രമണത്തിലും പങ്കാളിയാണെന്ന ആരോപണവും വനിതാ മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചതും അധിക്ഷേപിച്ചതും സുഗതനായിരുന്നെന്ന ഫെയ്‌സ്‌ബുക്ക് വെളിപ്പെടുത്തലും മുഖ്യമന്ത്രിയെ കൂടുതല്‍ പ്രതിരോധത്തിലാഴ്ത്തി. ഇതിനു പുറമെ വനിതാമതില്‍ ശബരിമല യുവതീപ്രവേശനം ലക്ഷ്യമിട്ടാണെങ്കില്‍ പിന്മാറുമെന്നാണു ഹിന്ദു പാര്‍ലമെന്റ് ജനറല്‍ സെക്രട്ടറികൂടിയായ സുഗതന്റെ നിലപാട്.
ഇത് കൂടാതെ മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍ പങ്കെടുത്ത ഇരുപതോളം സംഘടനകള്‍ വനിതാമതിലിനുള്ള പിന്തുണ പിന്‍വലിക്കുകയും ചെയ്‌തു. കേരള ബ്രാഹ്‌മണസഭയും വി.എസ്.ഡി.പിയും പരിപാടിക്കെതിരേ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തി. ശിവഗിരി തീര്‍ഥാടനത്തിന്റെ സമാപനദിവസം വനിതാമതില്‍ സംഘടിപ്പിക്കുന്നതിനെതിരേ ശ്രീനാരായണ ധര്‍മസംഘം ട്രസ്‌റ്റും ശിവഗിരി മഠവും മുഖ്യമന്ത്രിക്കു പരാതി നല്‍കും.
ശ്രീനാരായണ ധര്‍മവേദിയെ പ്രതിനിധീകരിച്ചു സി.കെ. വിദ്യാസാഗര്‍ വനിതാമതില്‍ സംഘാടകസമിതിയില്‍ ഉള്‍പ്പെട്ടതിനെതിരേ ധര്‍മവേദി ജനറല്‍ സെക്രട്ടറി ബിജു രമേശ് മുഖ്യമന്ത്രിക്കു പരാതി നല്‍കി. വിദ്യാസാഗറിന് ധര്‍മവേദിയുമായി ബന്ധമില്ലെന്നു പരാതിയില്‍ വ്യക്‌തമാക്കുന്നു. കെ.പി.എം.എസില്‍നിന്നു പുന്നല ശ്രീകുമാറിനെ സര്‍ക്കാര്‍ ഒപ്പം നിര്‍ത്തിയെങ്കിലും തുറവൂര്‍ സുരേഷ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ എന്‍.ഡി.എയുടെ ഭാഗമാണ്. എന്‍.എസ്.എസ്, യോഗക്ഷേമസഭ, ക്ഷത്രിയസഭ, നമ്പ്യാര്‍ സഭ തുടങ്ങിയ മുന്നോക്കസംഘടനകള്‍ മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ പങ്കെടുത്തിരുന്നില്ല.
ശബരിമല വിഷയത്തില്‍ മുമ്പേ കോടതി/സര്‍ക്കാര്‍ വിരുദ്ധ നിലപാട് സ്വീകരിച്ചിരുന്ന എന്‍എസ്എസ് വനിതാ മതില്‍ വിഷയത്തിലും ഇടഞ്ഞുതന്നെ. സര്‍ക്കാര്‍ നീക്കത്തെ വിമര്‍ശിച്ചുകൊണ്ട് പ്രതിപക്ഷവും ശക്തമായി മുന്നോട്ട് പോവുകയാണ്. അതേസമയം പേരിന് ഒരു സ്ത്രീമാത്രം പങ്കെടുത്ത യോഗം വനിതാമതില്‍ തീര്‍ക്കാന്‍ തീരുമാനിക്കുന്നതിലെ സാംഗത്യത്തെ ചോദ്യം ചെയ്തുകൊണ്ട് പലരും എത്തിയിരിക്കുകയാണ്. ഇതിനിടെ വര്‍ഗീയത പരസ്യമായി വെളിപ്പെടുത്തിയിട്ടുള്ള ഹിന്ദുപാര്‍ലമെന്റ് നേതാവ് സി.പി സുഗതനെ നവോത്ഥാന സംരക്ഷണ സമിതി ജോയിന്റ് കണ്‍വീനറായി പ്രഖ്യാപിച്ചതിനെതിരെയും കടുത്ത വിമര്‍ശനങ്ങളാണ് ഉയരുന്നത്. ശബരിമല വിഷയത്തില്‍ ഉയര്‍ന്നിരിക്കുന്ന രാഷ്ട്രീയ പ്രതിഷേധങ്ങളെ പ്രതിരോധിക്കാനായി നവോത്ഥാന വനിതാ മതില്‍ തീര്‍ക്കാന്‍ തയ്യാറെടുത്ത സര്‍ക്കാരിന് ഇത് തിരിച്ചടിയായിരിക്കുകയാണ്.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വനിതാ മതിലിന്റെ ഉദ്ദേശ ശുദ്ധിയെ തന്നെ ചോദ്യം ചെയ്യുന്നു.' പഞ്ചസാരയില്‍ പൊതിഞ്ഞ പാഷാണമാണ് വനിതാ മതില്‍' എന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. സര്‍ക്കാര്‍ ചെലവില്‍ പാര്‍ട്ടി പരിപാടി നടത്താന്‍ ഏതാനും സംഘടനകളെ വിളിച്ചുവരുത്തി വനിതാമതില്‍ സംഘടിപ്പിക്കുന്നത് നിഷേധാര്‍ഹമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നാല്‍ സ്ത്രീ-പുരുഷ സമത്വത്തിനുള്ള സര്‍ക്കാര്‍ പരിപാടിയാണ് ഇതെന്നും, വനിതാ മതില്‍ പരിപാടിയോട് എന്‍എസ്എസും രമേശ് ചെന്നിത്തലയും സഹകരിക്കണമെന്നും സിപിഎം സംസ്ഥാന ജനറല്‍ സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. യുഡിഎഫ് അനുഭവികളായ സ്ത്രീകളെ പങ്കെടുപ്പിക്കാന്‍ രമേശ് ചെന്നിത്തല തയ്യാറാകണമെന്നുമാണ് അദ്ദേഹത്തിന്റെ ആവശ്യം.
നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച മന്നത്ത് പത്മനാഭന്റെ പാരമ്പര്യം എന്‍എസ്എസ് പിന്തുടരണമെന്ന് കോടിയേരി എന്‍എസ്എസിനോട് ആവശ്യപ്പെടുന്നു. എന്നാല്‍ സര്‍ക്കാര്‍ പരിപാടിയോട് മുഖംതിരിഞ്ഞ് നില്‍ക്കുകയാണ് എന്‍എസ്എസ്. വനിതാമതിലിനെതിരെ രൂക്ഷമായ ഭാഷയിലാണ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ പ്രതികരിച്ചത്. മുഖ്യമന്ത്രി വിളിച്ച നവോത്ഥാന സംഘടനകളുടെ യോഗത്തിലും എന്‍എസ്എസ് പങ്കെടുത്തിരുന്നില്ല. ശബരിമലയില്‍ രാഷ്ട്രീയ നേട്ടമുണ്ടാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് സുകുമാരന്‍ നായര്‍ പത്രക്കുറിപ്പിലൂടെ വിമര്‍ശിച്ചു. യുവതീ പ്രവേശനത്തിന് നവോത്ഥാനവുമായി ബന്ധമില്ല. സവര്‍ണ, അവര്‍ണ ചേരിതിരിവോ ജാതിസ്പര്‍ദ്ധയോ സൃഷ്ടിച്ച് ശബരിമല വിഷയത്തില്‍ രാഷ്ട്രീയ നേട്ടം ഉണ്ടാക്കാമെന്ന് കരുതുന്നുണ്ടെങ്കില്‍ സര്‍ക്കാരിന് തെറ്റുപറ്റിയെന്നും സുകുമാരന്‍ നായര്‍ വിമര്‍ശിക്കുന്നു.
നവോത്ഥാന കാലഘട്ടത്തില്‍ ഇടപെട്ട സംഘടനകളുടെ യോഗം മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്തത് എന്‍എസ്എസുമായുള്ള തര്‍ക്കങ്ങള്‍ പരിഹരിച്ച് അവരേയും കൂടി ഉള്‍പ്പെടുത്തി മുന്നോട്ട് പോവാനായിരുന്നു എന്നാണ് അറിയുന്നത്. അതിന്റെ ഭാഗമായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ദൂതനെ അയച്ചാണ് സുകുമാരന്‍ നായരെ യോഗത്തിലേക്ക് ക്ഷണിച്ചത്. എന്നാല്‍ നിലപാടില്‍ നിന്ന് സുകുമാരന്‍ നായര്‍ അയഞ്ഞില്ല. യോഗത്തിന് ശേഷവും എന്‍എസ്എസ് കൂടി യോഗത്തിലുണ്ടാവേണ്ടിയിരുന്നതിന്റെ ആവശ്യകത മുഖ്യമന്ത്രി തന്നെ വിശദീകരിക്കുകയും ചെയ്തു. എന്നാല്‍ എന്‍എസ്എസ് വനിതാ മതിലിനെതിരെ വിമര്‍ശനവുമായി രംഗത്ത് വരികയായിരുന്നു. തുടര്‍ന്നാണ് എന്‍എസ്എസും വനിതാമതില്‍ പരിപാടിയില്‍ അണിചേരണമെന്ന ആവശ്യം കോടിയേരിയും ഉന്നയിച്ചത്.
അതേസമയം വനിതാമതിലുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ സോഷ്യല്‍ മീഡിയയിലുള്‍പ്പെടെ ഏറ്റവും വിമര്‍ശനം ഏറ്റ വാങ്ങേണ്ടി വന്നത് രണ്ട് കാര്യങ്ങളിലാണ്. ഒന്ന്, സ്ത്രീകളുടെ പ്രാതിനിധ്യമില്ലാതിരുന്ന യോഗം വനിതാ മതില്‍ എന്ന തീരുമാനമെടുത്തതില്‍. രണ്ട്, സി പി സുഗതനെ നവോഥാന സംരക്ഷണ സമിതിയുടെ സാരഥ്യത്തില്‍ കൊണ്ടുവന്നത്. ഇടതുപക്ഷ സഹയാത്രികരായ സ്ത്രീകളടക്കം വനിതാമതില്‍ തീരുമാനിക്കപ്പെട്ട യോഗത്തെ എതിര്‍ത്തുകൊണ്ട് രംഗത്ത് വന്നിരിക്കുകയാണ്. മലയാളം മിഷന്‍ ഡയറക്ടര്‍ സുജ സൂസന്‍ ജോര്‍ജിന്റെ പ്രതികരണം, 'ഗേ ക്ലബ്' എന്നായിരുന്നു. ഇടത് ആശങ്ങള്‍ പിന്തുടരുന്ന സുനീത ടി വി തന്റെ ഫേസ്ബുക്കില്‍ ' ആണുങ്ങളുടെ സ്വന്തം നാട് പെണ്‍മതില്‍ കെട്ടാനുള്ള ചര്‍ച്ച, കേരളത്തിലെ സമുദായ സംഘടനകളുടെ തലപ്പത്ത് സ്ത്രീകള്‍ ഇല്ല...' എന്ന് വിമര്‍ശനമുന്നയിച്ചപ്പോഴാണ് സൂസന്‍ ജോര്‍ജിന്റെ കമന്റ്. ഇതിനോടകം നിരവധി പേരാണ് സ്ത്രീകള്‍ പങ്കെടുക്കാത്ത നവോഥാന സംഘടനകളുടെ യോഗത്തില്‍ ഉയര്‍ന്ന നവോത്ഥാന വനിതാ മതില്‍ എന്ന തീരുമാനത്തിനെതിരെ വിമര്‍ശനമുന്നയിച്ചിരിക്കുന്നത്.
ഹാദിയ വിഷയത്തില്‍ വര്‍ഗീയവിഷം പ്രചരിപ്പിച്ച സി പി സുഗതനെ സമിതിയുടെ നേതൃനിരയില്‍ സ്ഥാനംകൊടുത്തത് ഇപ്പോള്‍ സര്‍ക്കാരിനും തലവേദനയായിരിക്കുകയാണ്. ഹാദിയയുടെ അച്ഛന്‍ താനായിരുന്നെങ്കില്‍ അവളുടെ തട്ടം വലിച്ചുകീറി തീയിലെറിഞ്ഞ് ഉടലും തലയും രണ്ടാക്കി ജയിലില്‍ പോയേനെ എന്ന് ഫേസ്ബുക്കില്‍ കുറിപ്പിട്ടയാളാണ് ഹിന്ദുപാര്‍ലമെന്റ് സെക്രട്ടറി സുഗതന്‍. ''ഹാദിയയെ തെരുവില്‍ ഭോഗിക്കണം, ഭരണഘടനയുടെ നീതിയല്ല ധര്‍മ്മശാസ്ത്രങ്ങളുടെ അനുമതിയുള്ള സ്വാഭാവിക നീതിയാണ് നടപ്പാവേണ്ടത്, ഹിന്ദുക്കളുടെ ഭിക്ഷയാണ് മതേതരത്വ''മൊക്കെ എന്നും മറ്റും ഉദ്ഘോഷിക്കുന്ന ഒരു കൊടും വര്‍ഗീയവാദിയെ കണ്‍വീനറാക്കിയാണ് പിണറായി വിജയന്‍ വനിതാമതിലും ചൈനാ വന്‍മതിലും ഒക്കെ നടപ്പാക്കുന്നതെങ്കില്‍ അത് ആര്‍ക്കൊക്കെ സ്വീകാര്യത ഒരുക്കാന്‍ വേണ്ടിയാണെന്നും ആര്‍ക്കൊക്കെ എതിരെയുള്ള പടപ്പുറപ്പാടാണെന്നും തിരിച്ചറിയാന്‍ മതേതര കേരളത്തിന് കഴിയേണ്ടതുണ്ട്' എന്നാണ് വി ടി ബല്‍റാം ഇതിനോട് പ്രതികരിച്ചത്.
ജനുവരി ഒന്നിനാണ്, കേരളത്തെ ഭ്രാന്താലയമാക്കാന്‍ അനുവദിക്കില്ല എന്ന് പ്രഖ്യാപനത്തോടെ സര്‍ക്കാര്‍ സമുദായസംഘടനകളുടെ നേതൃത്വത്തില്‍ നടത്തുന്ന വനിതാ മതില്‍. തീരുമാനം വന്നത് മുതല്‍ വിമര്‍ശനങ്ങളേല്‍ക്കേണ്ടി വരുന്നു എങ്കിലും മതില്‍ തീര്‍ക്കാന്‍ സ്ത്രീകളെ രംഗത്തിറക്കാനുള്ള കാമ്പയിനുമായി മുന്നോട്ട് പോവുകയാണ് സമുദായസംഘടനാ പ്രവര്‍ത്തകരും സിപിഎം പ്രവര്‍ത്തകരും.
https://www.facebook.com/Malayalivartha


























