ജീവനക്കാർ ഒറ്റകെട്ടായി നിന്നപ്പോൾ പരാജയം സമ്മതിച്ച് ധനകാര്യ മന്ത്രി; പ്രളയദുരിത ബാധിതരെ സഹായിക്കുന്നതിനായി സര്‍ക്കാര്‍ കൊണ്ട് വന്ന പ്രഹസന സാലറി ചലഞ്ച് പാതിവഴിയിൽ പൊളിഞ്ഞു

പ്രളയദുരിത ബാധിതരെ സഹായിക്കുന്നതിനായി സര്‍ക്കാര്‍ ജീവനക്കാര്‍ ഒരു മാസത്തെ ശമ്പളം സംഭാവനയായി നല്‍കണമെന്ന അഭ്യര്‍ത്ഥനയാണ് സാലറി ചലഞ്ചിലൂടെ മുഖ്യമന്ത്രി നടത്തിയത്. ആ പദ്ധതിയാണ് പാതിവഴിയിൽ പൊളിഞ്ഞത്. സര്‍ക്കാര്‍ രണ്ടാമത് ഇറക്കിയ സര്‍ക്കുലറിലും ഒരുമാസത്തെ ശമ്പളം എന്ന നിബന്ധന നിലനിര്‍ത്തിയിരുന്നു. ഇതു നല്‍കാത്തവര്‍ക്ക് ശമ്പളം സ്പാര്‍ക്ക് വഴി കൊടുക്കേണ്ടെന്ന വ്യവസ്ഥ ഉള്‍പ്പെടുത്തി. നിയന്ത്രണങ്ങള്‍ക്കിടയിലും ശമ്പളബില്‍ നല്‍കാതിരുന്ന ഓഫീസുകളില്‍ നിന്ന് 12,000 പേര്‍ സാലറി ചലഞ്ചില്‍ തുടരാന്‍ കഴിയില്ലെന്നറിയിച്ച് പിന്മാറി. ഇതും കനത്ത തിരിച്ചടിയായി.
സ്ഥലംമാറ്റുമെന്ന് ഭീഷണിപ്പെടുത്തി സര്‍ക്കാര്‍ ജീവനക്കാരില്‍ 2,77,338 പേരെ സാലറി ചലഞ്ചില്‍ പങ്കാളികളാക്കിയപ്പോള്‍ ഇടതുസംഘടനയില്‍പ്പെട്ട എയ്ഡഡ് സ്‌കൂളിലെ അധ്യാപകരുള്‍പ്പെടെ 90% ആളുകളും പങ്കെടുത്തില്ല. ഒറ്റക്കെട്ടായി രംഗത്തുവന്ന സമൂഹത്തെ ഭിന്നിപ്പിക്കുന്ന നിലപാടാണ് സാലറി ചലഞ്ചിലൂടെ സര്‍ക്കാര്‍ നടപ്പാക്കിയതെന്ന് എന്‍ജിഒ സംഘ് സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.കെ. ജയകുമാര്‍. ചലഞ്ചില്‍ പങ്കെടുത്ത ജീവനക്കാര്‍ക്ക് തുടരാന്‍ കഴിയാത്ത സാഹചര്യമുണ്ടെങ്കില്‍ തുടരാന്‍ കഴിയില്ലായെന്ന് വ്യക്തമാക്കി അവര്‍ അതത് ഡിഡിഒമാര്‍ക്ക് രജിസ്‌ട്രേഡ് പോസ്റ്റ് വഴി അപേക്ഷ നല്‍കണം. നിരസിച്ചാല്‍ അത് എന്‍ജിഒ സംഘിനെ രേഖാമൂലം അറിയിച്ചാല്‍ അവര്‍ക്ക് സാലറി ചലഞ്ചില്‍ നിന്ന് പിന്മാറാനുള്ള നിയമസഹായം സൗജന്യമായി ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ആകെ സര്‍ക്കാര്‍ ജീവനക്കാരില്‍ 57.33 ശതമാനം മാത്രമാണ് ഇതില്‍ പങ്കെടുത്തതെന്നും ഇതുവഴി 488.60 കോടി രൂപ മാത്രമാണ് പിരിഞ്ഞുകിട്ടിയതെന്നും ധനമന്ത്രി ഡോ. തോമസ് ഐസക്ക് നിയമസഭയില്‍ സമ്മതിച്ചു. സാലറി ചലഞ്ച് മുഖേന ഒരു മാസത്തെ ശമ്പളച്ചെലവിനു തുല്യമായ തുകയായ 2,200 കോടിയായിരുന്നു സര്‍ക്കാര്‍ ലക്ഷ്യമിട്ടത്. ഒറ്റത്തവണയായി ഒരു മാസത്തെ ശമ്പളം നല്‍കിയ ജീവനക്കാരുടെ എണ്ണം കൃത്യമായി ലഭ്യമല്ല. പുതിയ ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സാലറി ചലഞ്ചില്‍ നിന്ന് പിന്മാറാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയതായും മന്ത്രി അറിയിച്ചു. ഒരു മാസത്തെ ശമ്പളം നല്‍കാന്‍ കഴിയാത്തവര്‍ വിസമ്മതപത്രം നല്‍കണമെന്ന് ധനമന്ത്രി ആവശ്യപ്പെട്ടിരുന്നു. ഇതിനുള്ള ഉത്തരവും പുറത്തിറക്കി. എന്‍ജിഒ സംഘ് നടത്തിയ നിയമപോരാട്ടത്തിലാണ് കോടതികള്‍ സര്‍ക്കാര്‍ നടപടികള്‍ റദ്ദാക്കിയത്. ഒരു മാസത്തെ ശമ്പളം ആവശ്യപ്പെടുന്നതും വിസമ്മതപത്രം ചോദിക്കുന്നതുമായ സര്‍ക്കാരിന്റെ ഉത്തരവിലെ 10-ാം ഖണ്ഡിക പൂര്‍ണമായി ഹൈക്കോടതി നീക്കി.
അതേസമയം സാലറി ചലഞ്ച് നിര്‍ബന്ധിച്ച് നടപ്പാക്കരുതെന്ന കേരള ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജീവനക്കാരുടെ ഒരുമാസത്തെ ശമ്പളം നൽകുന്ന സാലറി ചലഞ്ചിന്‍റെ ഭാഗമാകാൻ താല്പര്യമില്ലാത്തവരിൽ നിന്ന് വിസമ്മതപത്രം വാങ്ങേണ്ടതില്ലെന്ന് കേരള ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതുസംബന്ധിച്ച ധനകാര്യ വകുപ്പിന്‍റെ ഉത്തരവിലെ പത്താമത്തെ വ്യവസ്ഥ ഹൈക്കോടതി റദ്ദാക്കുകയും ചെയ്തു. ഇത് ചോദ്യം ചെയ്താണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്.
ഹൈക്കോടതി ഉത്തരവ് സാലറി ചലഞ്ച് പദ്ധതിക്ക് തടസ്സമാകുമെന്ന് സുപ്രീംകോടതിയിൽ നൽകിയ ഹര്‍ജിയിൽ സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു. ഇത് സാലറി ചലഞ്ചിൽ നിന്ന് ജീവനക്കാരെ പിന്മാറാൻ പ്രേരിപ്പിക്കും. ജീവനക്കാരെ നിര്‍ബന്ധിച്ചല്ല സര്‍ക്കാര്‍ സാലറി ചലഞ്ച് നടപ്പാക്കുന്നത്. ഇതുവരെ ഒരു ലക്ഷത്തി 81,000 ജീവനക്കാരാണ് സാലറി ചലഞ്ചിന്‍റെ ഭാഗമായിട്ടുള്ളത്. ഈ ഘട്ടത്തിലെ ഹൈക്കോടതി ഇടപെടൽ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നും സംസ്ഥാന സര്‍ക്കാര്‍ വാദിച്ചിരുന്നു.
https://www.facebook.com/Malayalivartha


























