ഹേമചന്ദ്രന്റെ കഷ്ടകാലം മാറുന്നു... ഡിജിപിയാണെങ്കിലും നല്ലൊരു പോസ്റ്റിലും ഇരുത്താതിരുന്ന ഹേമ ചന്ദ്രന് കോടതി നല്‍കിയിരിക്കുന്നത് ശബരിമലയിലെ വലിയ പദവി; ഹേമ ചന്ദ്രനെ പേടിച്ച് സുപ്രീം കോടതിയില്‍ പോയ സര്‍ക്കാരിന് അവിടേയും രക്ഷ കിട്ടില്ല

ശബരിമലയിലെ പോലീസ് നിലപാട് ഏറെ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. പോലീസ് നിയന്ത്രണങ്ങളാണ് ഭക്തരെ അകറ്റാന്‍ കാരണമെന്ന് അവസാനം ദേവസ്വം ബോര്‍ഡ് പോലും വ്യക്തമാക്കിയിരുന്നു. അതിനിടയിലാണ് ശബരിമലയിലെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ ജസ്സ്റ്റിസുമാരായ പിആര്‍ രാമന്‍, സിരിജഗന്‍ ,ഡിജിപിഎ ഹേമചന്ദ്രന്‍ എന്നിവരെ ഹൈക്കോടതി നിയോഗിച്ചത്.
കഴിഞ്ഞ ദിവസം നിലയ്ക്കലെത്തിയ സംഘം നിലവിലെ അവസ്ഥ തൃപ്തികരമാണെന്നാണ് കണ്ടെത്തിയത്. പക്ഷെ പോലീസുകാരുടെ താമസം ദുരിതപൂര്‍ണമാണ്. രാത്രി ഡ്യൂട്ടി കഴിഞ്ഞ് എത്തുന്നവര്‍ക്ക് പകല്‍ ചൂടേറിയ കണ്ടയ്‌നറുകളില്‍ ഉറങ്ങാനാവുന്നില്ല. ഇവിടെ എസി സ്ഥാപിക്കണമെന്നും സമിതി നിര്‍ദേശിച്ചു. സംഘം ഉടന്‍ മല കയറും. പിന്നെയുള്ള ഊഴം ഹേമചന്ദ്രനായിരിക്കും.
മുതിര്‍ന്ന ഐപിഎസുകാരനായിട്ടു കൂടി എ ഹേമചന്ദ്രന്റെ കഷ്ടകാലം തുടരുകയാണ്. ഇതില്‍ നിന്നൊരു മോചനമായാണ് ഫയര്‍ ഫോഴ്‌സ് മേധാവിയായ ഹേമചന്ദ്രനെ ശബരിമലയിലെ സൈനാധിപനാക്കി ഹൈക്കോടതി മാറ്റിയത്. സന്നിധാനത്ത് ഇന്ന് എത്തുന്ന ഹേമചന്ദ്രന്‍ ഫലത്തില്‍ പൊലീസിനും മുകളിലാണ്. പൊലീസിന്റെ ഇടപെടലുകളിലെ പോരായ്മകള്‍ ഹൈക്കോടതിയെ അറിയിക്കാനും തെറ്റ് തിരുത്തിക്കാനും അധികാരമുള്ള ഉദ്യോഗസ്ഥന്‍. സംഘത്തിലെ ഹേമചന്ദ്രന്റെ സാന്നിധ്യം കൂടി മനസ്സിലാക്കിയാണ് സന്നിധാനത്തെ നിയന്ത്രണങ്ങള്‍ പൊലീസ് മാറ്റുന്നത്. ഈ സാഹചര്യത്തെ ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്ത്. അതുകൊണ്ട് തന്നെ സംസ്ഥാന സര്‍ക്കാര്‍ വിഷയം സുപ്രീംകോടതിയുടെ ശ്രദ്ധയില്‍ കൊണ്ടുവരും.
ഫലത്തില്‍ ശബരിമലയിലെ സര്‍വ സൈന്യാധിപനായാണ് ഹേമചന്ദ്രന്‍ ഹൈക്കോടതി നിരീക്ഷകര്‍ക്കൊപ്പം എത്തുക. സുഗമ തീര്‍ത്ഥാടനം ഉറപ്പാക്കാന്‍ മുന്‍ ജഡ്ജിമാര്‍ ഉള്‍പ്പെട്ട മൂന്നംഗ നിരീക്ഷണ സംഘത്തെ ഹൈക്കോടതി നിയോഗിച്ചത്. ഇതില്‍ രണ്ട് പേര്‍ വിരമിച്ച ജഡ്ജിമാരാണ്. എന്നാല്‍ മൂന്നാമന്‍ സര്‍വ്വീസിലുള്ള പൊലീസുകാരനും. മുതിര്‍ന്ന ഐപി എസ് ഉദ്യോഗസ്ഥനെ സംഘത്തില്‍ നിയോഗിച്ചത് പൊലീസിന്റെ കടിഞ്ഞാണ്‍ ഹൈക്കോടതിക്ക് ലഭിക്കാന്‍ കൂടി വേണ്ടിയാണ്. ഇനി സന്നിധാനത്ത് ഹേമചന്ദ്രന്‍ പറയുന്നതും പൊലീസിന് അനുസരിക്കേണ്ടി വരും. ഡിജിപി റാങ്കിലുള്ള പൊലീസ് ഉദ്യോഗസ്ഥന്റെ നിര്‍ദ്ദേശങ്ങള്‍ തള്ളിക്കളയാന്‍ ഐജി റാങ്കിലുള്ള ചുമതലക്കാര്‍ക്ക് കഴിയില്ല. ഫലത്തില്‍ ശബരിമലയിലെ മുഖ്യമന്ത്രിയുടേയും ആഭ്യന്തര വകുപ്പിന്റേയും അനാവശ്യ ഇടപെടല്‍ തടയുകയാണ് ഹേമചന്ദ്രനിലൂടെ ഹൈക്കോടതി.
ഈ സാഹചര്യത്തില്‍ ശബരിമല വിഷയത്തില്‍ ഹൈക്കോടതി നിയോഗിച്ച നിരീക്ഷകസമിതിക്കെതിരെ സര്‍ക്കാര്‍ നിലപാട് എടുക്കുകയാണ്. നടപടി ഭരണഘടനാവിരുദ്ധമെന്ന് കാണിച്ച് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കും. വിധി നടപ്പിലാക്കാന്‍ ഹൈക്കോടതിയല്ല മേല്‍നോട്ടം വഹിക്കേണ്ടതെന്നാണ് സര്‍ക്കാര്‍ വാദം. ആവശ്യമെങ്കില്‍ സുപ്രീംകോടതി മേല്‍നോട്ടസമിതിയെ നിയോഗിക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെടും. ഹേമചന്ദ്രനെ ഒഴിവാക്കി കിട്ടാനാണ് ഇത്. പൊലീസിന് ആശയക്കുഴപ്പം ഉണ്ടാകാതിരിക്കാന്‍ എല്ലാം ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ നിയന്ത്രണത്തിലാകണമെന്നതാണ് സര്‍ക്കാരിന്റെ ആഗ്രഹം. ഹേമചന്ദ്രനെ എതിര്‍ക്കുന്നതു ഈ പശ്ചാത്തലത്തിലാണ്. ഹൈക്കോടതി നിയമിച്ച നിരീക്ഷക സമിതി ശബരിമല സന്ദര്‍ശിക്കാനിരിക്കെയാണ് സര്‍ക്കാര്‍ രംഗത്തെത്തിയത്. അടിസ്ഥാന സൗകര്യങ്ങള്‍ വിലയിരുത്താനാണു സന്ദര്‍ശനം. നിരോധനാജ്ഞ ഹൈക്കോടതി പരിഗണിക്കുന്ന വിഷയമായതിനാല്‍ തല്‍ക്കാലം സമിതി ഇടപെടില്ല.
നേരത്തെ യുവതി പ്രവേശനത്തിലെ സുപ്രീംകോടതി വിധി നടപ്പിലാക്കാന്‍ മാര്‍ഗ്ഗ നിര്‍ദ്ദേശം ആരാഞ്ഞ് സുപ്രീംകോടതിയെ സമീപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. വിധി നടപ്പിലാക്കാനുള്ള ബുദ്ധിമുട്ടുകളും ധരിപ്പിക്കാനായിരുന്നു നീക്കം. എന്നാല്‍ ഇതിനെ റിവ്യൂ ഹര്‍ജിയായി വ്യാഖ്യാനിക്കുമെന്നതിനാല്‍ സുപ്രീംകോടതിയെ സമീപിക്കുന്നത് സര്‍ക്കാര്‍ വേണ്ടെന്ന് വച്ചു. എന്നാല്‍ ഹേമചന്ദ്രനെ സന്നിധാനത്തേക്ക് ഹൈക്കോടതി നിയോഗിച്ചതോടെ പേരുദോഷമുണ്ടായാലും സുപ്രീംകോടതിയെ സമീപിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഹൈക്കോടതിയിലെ ഉന്നതാധികാര സമിതി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വെല്ലുവിളിയാകുമെന്ന പരാമര്‍ശമാകും സുപ്രീംകോടതിയിലെ ഹര്‍ജിയില്‍ ഉന്നയിക്കുകയെന്നാണ് സൂചന.
അതിനിടെ ഹേമചന്ദ്രനെ പിണറായി സര്‍ക്കാര്‍ ഏറെ ദ്രോഹിച്ചിരുന്നു എന്ന ആക്ഷേപവും വന്നിരുന്നു. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തു കിട്ടിയ ഡിജിപി സ്ഥാനം നഷ്ടമാക്കാനായിരുന്നു ആദ്യ ഇടപെടല്‍. കേന്ദ്രാനുമതിയില്ലാത്തതിന്റെ പേരില്‍ ഡിജിപി റാങ്ക് തന്നെ ഇല്ലാതാക്കി എഡിജിപിയായി തരംതാഴ്ത്താനായിരുന്നു നീക്കം. പിന്നീട് ഡിജിപി പദം കൊടുക്കേണ്ടി വന്നു. അപ്പോഴും ഹേമചന്ദ്രന് സുപ്രധാന തസ്തികയൊന്നും കൊടുത്തില്ല. മൂലയ്ക്കിരുത്തി ഒതുക്കുന്നതിനിടെ കെ എസ് ആര്‍ ടി സിയുടെ എംഡി പദവും തേടിയെത്തി. അവിടെ നിന്ന് മാറ്റിയത് ഫയര്‍ഫോഴ്‌സിലേക്കും. വിജിലന്‍സ് ഡയറക്ടറാക്കാന്‍ പോലും പിണറായി സര്‍ക്കാര്‍ താല്‍പ്പര്യം കാട്ടത്ത ഉദ്യോഗസ്ഥനായിരുന്നു ഹേമചന്ദ്രന്‍. ഇതോടെ പിണറായിയുടെ ശത്രുപക്ഷത്തെ പ്രധാന ഐപിഎസുകാരനായി ഹേമചന്ദ്രനെ വിലയിരുത്തപ്പെട്ടു. അതുകൊണ്ടാണ് ഫയര്‍ ഫോഴ്‌സ് മേധാവിയെ ശബരിമലയില്‍ അംഗീകരിക്കാന്‍ സര്‍ക്കാരിന് കഴിയാതെ പോകുന്നതും.
സോളാര്‍ കേസ് അന്വേഷണ റിപ്പോര്‍ട്ടില്‍ രൂക്ഷ വിമര്‍ശനമുള്ള അന്നത്തെ അന്വേഷണ സംഘ തലവനാണ് എ ഹേമചന്ദ്രന്‍. സോളാര്‍ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ ഹേമചന്ദ്രനെ പൊലീസില്‍ നിന്ന് മാറ്റുകയായിരുന്നു. സോളാര്‍ അന്വേഷണ സംഘത്തലവനായിരുന്ന ഡി.ജി.പി ഹേമചന്ദ്രന്‍ കമ്മിഷന്‍ നടപടിയെ നിശിതമായി വിമര്‍ശിച്ച് കൊണ്ട് കമ്മീഷന്‍ സിറ്റിങ്ങില്‍ സത്യവാങ്മൂലം നല്‍കിയുന്നു. തെറ്റിദ്ധാരണാജനകമായ ചോദ്യങ്ങളിലൂടെയും പ്രസ്‌ക്തമായ വസ്തുതകള്‍ മറച്ചുവച്ചും പൊലീസ് നടപടികളില്‍ കുറ്റം കണ്ടെത്താന്‍ കമ്മിഷന്‍ വ്യഗ്രത കാണിക്കുന്നുവെന്നായിരുന്നു സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നത്. ഹേമചന്ദ്രന്‍ സമര്‍പ്പിച്ച ഈ സത്യവാങ്മൂലമാണ് കമ്മിഷനെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരേ തിരിയാന്‍ പ്രേരിപ്പിച്ചതെന്ന വിലയിരുത്തലും സജീവമായിരുന്നു. ഹേമചന്ദ്രനെ സസ്‌പെന്റ് ചെയ്യാന്‍ പോലും പിണറായി ആലോചിച്ചിരുന്നു. എന്നാല്‍ സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പിന്തുണയില്‍ നടപടി ഒഴിവാക്കിയെടുത്തു. അപ്പോഴും സേനയില്‍ തിരിച്ചെത്താന്‍ കഴിയാതത്തതിന്റെ പ്രതിഷേധം ഹേമചന്ദ്രനുണ്ടായിരുന്നു. വിജിലന്‍സ് ഡയറ്കടറായി നിയമിക്കുമെന്ന് കരുതിയെങ്കിലും അതും ഉണ്ടായില്ല. ഇങ്ങനെ ഇരിക്കുമ്പോഴാണ് ഹൈക്കോടതിയുടെ അംഗീകാരം ഹേമചന്ദ്രനെ തേടിയെത്തുന്നത്.
എന്‍എസ് എസ് അടക്കമുള്ള സമൂദായ സംഘടനകളുമായും ഹേമചന്ദ്രന് നല്ല ബന്ധമാണ് ഉള്ളത്. സൗമ്യമായി ഇടപെടല്‍ നടത്തുന്ന ഹേമചന്ദ്രന്‍ ഐജിയായിരിക്കെ സന്നിധാനത്തിന്റെ ചുമതലയും വഹിച്ചിട്ടുണ്ട്. എസ് പിയായിരിക്കുമ്പോള്‍ മുതല്‍ ശബരിമല ഡ്യൂട്ടിയില്‍ സജീവമാണ്. അതുകൊണ്ട് തന്നെ ശബരിമലയെ അടുത്തറിയാവുന്ന ഉദ്യോഗസ്ഥനാണ് ഹേമചന്ദ്രന്‍. ഇതെല്ലാം മനസ്സിലാക്കിയാണ് ഹേമചന്ദ്രനെ ഡ്യൂട്ടിക്ക് ഹൈക്കോടതി നിയമിച്ചത്. ഇതോടെ വീണ്ടും മുഖ്യധാരയിലെത്തുകയാണ് ഹേമചന്ദ്രന്‍. പൊലീസിന്റെ നീക്കങ്ങളില്‍ ഹൈക്കോടതി ഇനി മുഖവിലയ്‌ക്കെടുക്കുക ഹേമചന്ദ്രന്റെ റിപ്പോര്‍ട്ടുകളാകും. അതുകൊണ്ട് തന്നെ പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയ്ക്കും തലവേദന ഏറെയാണ്.
https://www.facebook.com/Malayalivartha


























