പൊളിച്ചടുക്കി സാക്ഷാല്‍ സുഗതന്‍... എടുക്കാ ചരക്കിനെ കെട്ടി എഴുന്നള്ളിച്ചു എന്നതിന് മറുപടിയുമായി ഹിന്ദു പാര്‍ളമെന്റ് നേതാവ് സി.പി സുഗതന്‍; കര്‍സേവകനായത് പക്വതയില്ലാത്ത പ്രായത്തില്‍; ബാബ്‌റി മസ്ജിദ് പൊളിച്ചത് രാഷ്ട്രീയതന്ത്രമെന്ന് മനസ്സിലാക്കാന്‍ വൈകി; ഹാദിയയോട് മാപ്പു പറയുന്നു

എടുക്കാ ചരക്കിനെ കെട്ടി എഴുന്നള്ളിച്ചു എന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വിമര്‍ശനത്തിന് മറുപടി നല്‍കി ഹിന്ദു പാര്‍ളമെന്റ് നേതാവ് സുഗതന്‍ രംഗത്തെത്തി. കര്‍സേവയില്‍ പങ്കെടുത്തത് പക്വതയില്ലാത്ത പ്രായത്തിലാണെന്നും അത് സമൂഹത്തിലെ രാഷ്ട്രീയ മുതലെടുപ്പിനുള്ള ശ്രമമാണെന്ന് 26 വര്‍ഷങ്ങള്‍ക്ക് ശേഷമായിരുന്നു മനസിലായതെന്നും സുഗതന്‍ പറഞ്ഞു. ഹാദിയയ്‌ക്കെതിരേ കൊലവിളി പരാമര്‍ശം നടത്തിയതില്‍ മാപ്പു ചോദിക്കുന്നതായും സുഗതന്‍ വ്യക്തമാക്കി.
നവോത്ഥാന വനിതാമതിലിന്റെ ജനറല്‍ കൗണ്‍സിലില്‍ സുഗതനെ ഉള്‍പ്പെടുത്തിയതിനെതിരേ വലിയ വിമര്‍ശനം ഉയര്‍ന്നിരിക്കുന്ന സാഹചര്യത്തില്‍ ന്യായീകരിച്ച് മുഖ്യമന്ത്രി തന്നെ രംഗത്തു വന്നതിന് പിന്നാലെ ഒരു ചാനല്‍ചര്‍ച്ചയിലാണ് സുഗതന്‍ മലക്കം മറിഞ്ഞത്.
ഇരുപത്തിയാറാം വയസ്സില്‍ ദേശീയ ധാരണകളുടെ അടിസ്ഥാനത്തിലാണ് ബാബറി മസ്ജിദ് പൊളിക്കാന്‍ പോയത്. ഇപ്പോള്‍ ഇരട്ടി പ്രായമായി. രാഷ്ട്രീയ പാര്‍ട്ടികള്‍ അധികാരം നേടാനായി മതങ്ങളെ ഉപയോഗിക്കുന്നു എന്നതിനുള്ള ഏറ്റവും വലിയ തെളിവായിരുന്നു അയോധ്യ സംഭവം. അത് മനസ്സിലാക്കാന്‍ തനിക്ക് 26 വര്‍ഷങ്ങള്‍ വേണ്ടി വന്നെന്നും സുഗതന്‍ പറഞ്ഞു. നവോത്ഥാന പ്രചാരണ പരിപാടിയായ വനിതാ മതിലിന്റെ ജോയിന്റ് കണ്‍വീനര്‍ പദവിലേക്ക് സുഗതനെ കൊണ്ടുവന്നതിനെ നേരത്തേ മുഖ്യമന്ത്രി ന്യായീകരിച്ച് രംഗത്ത് വന്നിരുന്നു.
ഹാദിയ കേസിന്റെ സമയത്ത് കൊലവിളി പരാമര്‍ശം നടത്തിയതിലും മാപ്പു ചോദിച്ചു. വ്യാപക വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെയാണ് മനംമാറ്റം ഉണ്ടായത്. മതം മാറി വിവാഹം കഴിച്ച ഹാദിയയെ തലയും ഉടലും രണ്ടായി വലിച്ചു കീറണമെന്നു പറഞ്ഞത് ഒരു പിതാവിന്റെ മാനസീകാവസ്ഥയിലായിരുന്നു. 'ഞാനൊരു അച്ഛനാണ്, എട്ടാംക്ലാസില്‍ പഠിക്കുന്ന ഒരു മകളുണ്ട്. അന്ന് ഒരച്ഛന്റെ വികാരമാണ് പ്രകടിപ്പിച്ചത്. വിഷയത്തില്‍ അച്ഛന്റെയും അമ്മയുടെയും ദുഃഖത്തിന് ഒപ്പമാണ് ഇപ്പോഴും.
അതില്‍ ചില തീവ്രവാദ സംഘടനകള്‍ ഇടപെട്ടിരുന്നു. ആ ഇടപെടലില്‍ നിന്നുണ്ടായ ഒരു സാമൂഹ്യ ദുരന്തമെന്ന് രീതിയില്‍ ആണ് ഹാദിയയുടെ കേസ് സുപ്രീം കോടതിയില്‍ പോയത്. ഇതു കണ്ടുകൊണ്ടായിരുന്നു അന്നത്തെ പ്രതികരണം. പിന്നീട് സുപ്രീംകോടതി തന്നെ ആ കുട്ടി തെറ്റ് ചെയ്തിട്ടില്ലെന്ന് വ്യക്തമാക്കി. എന്റെ വാക്കുകൊണ്ട് ആ കുഞ്ഞിന് എന്തെങ്കിലും വിഷയം വന്നിട്ടുണ്ടെങ്കില്‍ ഞാനതില്‍ നിര്‍വ്യാജം ഖേദിക്കുന്നു. ആ കുഞ്ഞിന്ന് സന്തോഷമായി ജീവിക്കുകയാണ്. അതില്‍ ഞാന്‍ സന്തോഷവാനാണ്.'' സുഗതന്‍ പറയുന്നു.
നേരത്തേ സുഗതന്റെ നിയമനം വിവാദമായപ്പോള്‍ ശബരിമല യുവതി പ്രവേശനത്തിന് വേണ്ടിയാണ് വനിതാ മതിലെങ്കില്‍ പിന്തുണയ്ക്കില്ല എന്ന് സുഗതന്‍ പറഞ്ഞിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയുടെ പ്രതികരണം വന്നതോടെ അഭിപ്രായം വീണ്ടും മാറി. മുന്‍നിലപാടില്‍ തെറ്റുപറ്റിയെന്നു നിലപാട് തിരുത്തിയ അദ്ദേഹം ശബരിമലയില്‍ യുവതികളെത്തിയാല്‍ തടയില്ലെന്നും ചര്‍ച്ചയില്‍ വ്യക്തമാക്കി.
അതിനിടെ വനിത മതിലിനെപ്പറ്റി തര്‍ക്കങ്ങള്‍ മുറുകുകയാണ്. സംഘാടകസമിതി രൂപീകരണം മുതല്‍ സംഭവിച്ച പാളിച്ചകള്‍ക്കു വന്‍വില നല്‍കേണ്ടിവരുമെന്നാണു സി.പി.എമ്മില്‍നിന്നു തന്നെ ഉയരുന്ന വിമര്‍ശനം. ഇടതുമുന്നണിയുമായി ആലോചിക്കാതെയാണു ശബരിമല വിഷയം നേരിടാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സാമുദായികസംഘടനകളുടെ യോഗം വിളിച്ചതെന്നു ഘടകകക്ഷികള്‍ ആരോപിക്കുന്നു. 'നമ്മളിലുള്ളതു മാനവരക്തം' എന്ന മുദ്രാവാക്യമുയര്‍ത്തിയ സി.പി.എംതന്നെ ജാതി സംഘടനകളുടെ യോഗം വിളിച്ചതാണു ചോദ്യംചെയ്യപ്പെടുന്നത്.
'നവോത്ഥാന'മുന്നണിയുടെ ജോയിന്റ് കണ്‍വീനര്‍ സി.പി. സുഗതന്‍ അയോധ്യയിലെ കര്‍സേവയിലും നിലയ്ക്കല്‍ ആക്രമണത്തിലും പങ്കാളിയാണെന്ന ആരോപണം മുഖ്യമന്ത്രിയെ കൂടുതല്‍ പ്രതിരോധത്തിലാക്കി. വനിതാ മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചതും അധിക്ഷേപിച്ചതും സുഗതനായിരുന്നെന്ന ഫെയ്‌സ്ബുക്ക് വെളിപ്പെടുത്തലും പ്രശ്‌നം സങ്കീര്‍ണമാക്കി. വനിതാമതില്‍ ശബരിമല യുവതീപ്രവേശനം ലക്ഷ്യമിട്ടാണെങ്കില്‍ പിന്മാറുമെന്നാണു ഹിന്ദു പാര്‍ലമെന്റ് ജനറല്‍ സെക്രട്ടറികൂടിയായ സുഗതന്റെ നിലപാട്.
മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍ പങ്കെടുത്ത ഇരുപതോളം സംഘടനകള്‍ വനിതാമതിലിനുള്ള പിന്തുണ പിന്‍വലിക്കുകയും ചെയ്തു. കേരള ബ്രാഹ്മണസഭയും വി.എസ്.ഡി.പിയും പരിപാടിക്കെതിരേ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തി. ശിവഗിരി തീര്‍ഥാടനത്തിന്റെ സമാപനദിവസം വനിതാമതില്‍ സംഘടിപ്പിക്കുന്നതിനെതിരേ ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റും ശിവഗിരി മഠവും മുഖ്യമന്ത്രിക്കു പരാതി നല്‍കും.
ശ്രീനാരായണ ധര്‍മവേദിയെ പ്രതിനിധീകരിച്ചു സി.കെ. വിദ്യാസാഗര്‍ വനിതാമതില്‍ സംഘാടകസമിതിയില്‍ ഉള്‍പ്പെട്ടതിനെതിരേ ധര്‍മവേദി ജനറല്‍ സെക്രട്ടറി ബിജു രമേശ് മുഖ്യമന്ത്രിക്കു പരാതി നല്‍കി. വിദ്യാസഗറിനു ധര്‍മവേദിയുമായി ബന്ധമില്ലെന്നു പരാതിയില്‍ വ്യക്തമാക്കുന്നു. കെ.പി.എം.എസില്‍നിന്നു പുന്നല ശ്രീകുമാറിനെ സര്‍ക്കാര്‍ ഒപ്പം നിര്‍ത്തിയെങ്കിലും തുറവൂര്‍ സുരേഷ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ എന്‍.ഡി.എയുടെ ഭാഗമാണ്. എന്‍.എസ്.എസ്, യോഗക്ഷേമസഭ, ക്ഷത്രിയസഭ, നമ്പ്യാര്‍ സഭ തുടങ്ങിയ മുന്നോക്കസംഘടനകള്‍ മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ പങ്കെടുത്തിരുന്നില്ല.
"
https://www.facebook.com/Malayalivartha


























