മലചവിട്ടാൻ തയ്യാറായി യുവതികള്‍; തടയാൻ കര്‍മ്മ സമിതി പ്രവര്‍ത്തകര്‍; യുവതികള്‍ മലചവിട്ടുമെന്ന വ്യാപക പ്രചാരണത്തിന്റെ അടിസ്ഥാനത്തിൽ ശബരിമല കര്‍മ്മസമിതി ഉൾപ്പെടെ കൂടുതല്‍ പേര്‍ നാമജപവുമായി സന്നിധാനത്ത് സജീവം
ശബരിമലയില്‍ മണ്ഡലകാലം അവസാനിക്കാന്‍ പത്തുദിവസം അവ ശേഷിക്കെ നാമജപം കൂടുതല്‍ ശക്തമാകുന്നു. യുവതികള്‍ മലചവിട്ടുമെന്ന വ്യാപക പ്രചാരണത്തിന്റെ അടിസ്ഥാനത്തിലാണ് ശബരിമല കര്‍മ്മസമിതി ഉൾപ്പെടെ കൂടുതല്‍ പേര്‍ നാമജപവുമായി സന്നിധാനത്ത് സജീവമാകുന്നത്.
സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ ശബരിമല ക്ഷേത്രത്തിലേക്ക് പോകാൻ തയ്യാറെടുത്ത് ചെന്നൈയില്‍ നിന്ന് 30 ഓളം യുവതികളുടെ നേതൃത്വത്തിലുള്ള സംഘം 22ന് പുറപ്പെടുമെന്നുള്ള പ്രഖ്യാപനത്തെ തുടര്‍ന്ന് കൂടുതല്‍ കര്‍മ്മ സമിതി പ്രവര്‍ത്തകര്‍ എത്തിച്ചേരുന്നതിനുള്ള നിര്‍ദ്ദേശം ബന്ധപ്പെട്ടവര്‍ നല്‍കിയതായാണ് വിവരം. 35 വയസിനും 40 വയസിനും പ്രായത്തിനിടയ്ക്കുള്ളവരാണ് ശബരിമലയിൽ അയ്യപ്പനെ കണ്ടു വണങ്ങുന്നതിനായി പോകുന്നത്. സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമത്തിനായി പ്രവർത്തിക്കുന്ന മനിതി എന്ന സംഘടനയുടെ ഭാഗമായുള്ള സ്ത്രീകളാണ് ശബരിമലയിൽ പ്രവേശിക്കാൻ എത്തുന്നത്. ഡിസംബർ 22ന് ചെന്നൈയിൽ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം ശബരിമലയിൽ എത്താനാണ് സംഘം ലക്ഷ്യം വെയ്ക്കുന്നത്.
ഈ സാഹചര്യം കണക്കിലെടുത്ത് നാളെ അര്‍ദ്ധരാത്രിവരെ നീട്ടിയ നിരോധനാജ്ഞ മണ്ഡലകാലം മുഴുവന്‍ നീളുമെന്നാണ് സൂചന. ഇലവുങ്കല്‍ മുതല്‍ സന്നിധാനം വരെയാണ് രണ്ടുദിവസം കൂടി നിരോധനാജ്ഞ നീട്ടിയത്. യുവതീ പ്രവേശനമുണ്ടാകുമെന്ന പ്രഖ്യാപനമുള്ളതിനാല്‍ പൊലീസ് അതീവ ജാഗ്രതയിലാണ്. ഇന്നലെ വൈകീട്ട് ആറ് മണി വരെ 59,337 തീര്‍ത്ഥാടകര്‍ മലചവിട്ടി.സീസണ്‍ തുടങ്ങിയപ്പോള്‍ മുതല്‍ തന്നെ നിരോധനാജ്ഞയും പ്രഖ്യാപിച്ചിരുന്നു. പിന്നീട് അഞ്ച് തവണകളിലായി നീട്ടി. സംഘപരിവാര്‍ സംഘടനകളുടെ പ്രതിഷേധവും നിരോധനാജ്ഞ ലംഘന സമരവും തുടരുന്ന സാഹചര്യത്തില്‍ 144 നീട്ടണമെന്നതാണ് പൊലീസിന്റെ ആവശ്യം.
അതേസമയം യുവതികള്‍ എത്തിയാല്‍ തടയുന്നതിനായി നിലയ്ക്കല്‍ മുതല്‍ സന്നിധാനം വരെ ജാഗരൂകരായി കര്‍മ്മ സമിതി പ്രവര്‍ത്തകരുടെ സാന്നിദ്ധ്യമുണ്ട്. കഴിഞ്ഞ ദിവസം നാല് ട്രാന്‍സ്‌ജെന്‍ഡറുകള്‍ എരുമേലിയില്‍വരെ എത്തിയെങ്കിലും പൊലീസ് തടഞ്ഞതിനാല്‍ ശബരിമലയും പരിസരവും ശാന്തമായിരുന്നു. അവന്തിക, അനന്യ, തൃപ‌്തി, രഞ‌്ജുമോൾ എന്നിവരാണ‌് ഞായറാഴ‌്ച പുലർച്ചെ ഇരുമുടിക്കെട്ടും കറുത്ത വേഷവുമണിഞ്ഞ് ശബരിമല ദർശനത്തിനായി എത്തിയത്. സ്ത്രീ വേഷത്തിൽ ശബരിമലയിലേക്ക് പോകുന്നത് പ്രശ്നങ്ങൾക്കിടയാക്കുമെന്ന് പൊലീസ് അറിയിക്കുകയായിരുന്നു. വേഷം മാറാൻ ഇവർ തയാറാകാതിരുന്നതിനെ തുടർന്ന് തിരിച്ചയക്കുകയായിരുന്നു. അതേസമയം ശബരിമലയില്‍ ട്രാന്‍സ്ജെന്‍ഡേഴ്സിന് ദര്‍ശനം നടത്തുന്നതില്‍ തടസമില്ലെന്ന് ശബരിമല തന്ത്രി തന്ത്രി കണ്ഠരര് രാജീവരും പന്തളം കൊട്ടാരവും വ്യക്തമാക്കി.
ശബരിമലയിൽ ഏതു പ്രായത്തിലുള്ള സ്ത്രീകൾക്കും പ്രവേശിക്കാമെന്ന സുപ്രീംകോടതി വിധിയെ തുടർന്ന് വലിയതോതിലുള്ള പ്രതിഷേധമായിരുന്നു കേരളത്തിൽ നടന്നത്. ഇതുവരെ, ഏകദേശം 16 ഓളം സ്ത്രീകളാണ് ശബരിമലയിൽ കയറുന്നതിനായി എത്തുകയും പ്രതിഷേധത്തെ തുടർന്ന് പിൻവാങ്ങുകയും ചെയ്തത്. ഹൈക്കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് ശബരിമലയിലെ നിയന്ത്രണങ്ങള്‍ നീക്കിയെന്നാണ് പൊലീസ് അവകാശപ്പെടുന്നത്. എന്നാല്‍ വാവര് നടയുടെ ഭാഗത്തെ ബാരിക്കേഡുകളില്‍ ഒരെണ്ണം മാത്രാണ് അധികമായി നീക്കിയത്. ഒപ്പം വടക്കേനടയുടെ താഴെ മുറ്റത്ത് ഭക്തര്‍ക്ക് വിരിവച്ച് വിശ്രമിക്കാനുള്ള അവസരം രാവിലെ പതിനൊന്നരവരെ മാത്രമാക്കി. നെയ്യഭിഷേകം അവസാനിക്കുന്നതോടെ അവിടെ വിശ്രമിക്കുന്നവരെ പൊലീസ് നീക്കം ചെയ്ത് വീണ്ടും നിയന്ത്രണത്തിലാക്കും. വലിയ നടപ്പന്തലിലും വലിയ മാറ്റങ്ങളൊന്നും പ്രകടമല്ല. ഫലത്തില്‍ അതീവസുരക്ഷാ മേഖലയായി തിരിച്ചിട്ടിരിക്കുന്ന സ്ഥലങ്ങള്‍ ഇപ്പോഴും പൊലീസിന്റെ പരിപൂര്‍ണ നിയന്ത്രണത്തിലാണ്.
https://www.facebook.com/Malayalivartha