ശശി എം എല്‍ എ സ്ഥാനം രാജിവയ്ക്കേണ്ട; ആറ് മാസത്തെ സസ്പെന്‍ഷന്‍ ചെറിയ ശിക്ഷയല്ല; സസ്പെന്‍ഷന്‍ കഴിഞ്ഞ് തിരിച്ചെത്തിയാല്‍ ശശി പാര്‍ട്ടിയിലെ അംഗം മാത്രമായിരിക്കും; പി കെ ശശിയ്ക്കെതിരായ നടപടി അംഗീകരിച്ചുവെന്ന് സീതാറാം യെച്ചൂരി
പി കെ ശശിയ്ക്കെതിരായ നടപടി അംഗീകരിച്ചുവെന്ന് സി പി എം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പികെ ശശി എംഎല്‍എ സ്ഥാനം രാജിവെക്കേണ്ടതില്ലെന്ന് പറഞ്ഞ യെച്ചൂരി ഉയര്‍ന്ന ശിക്ഷ തന്നെയാണ് നല്‍കിയതെന്നും വ്യക്തമാക്കി. സസ്പെന്‍ഷന്‍ കഴിഞ്ഞ് തിരിച്ചെത്തിയാല്‍ ശശി പാര്‍ട്ടിയിലെ അംഗം മാത്രമായിരിക്കും. പഴയ പദവികള്‍ ശശിയ്ക്ക് കിട്ടണമെന്നില്ലെന്നും യെച്ചൂരി പറഞ്ഞു. കേന്ദ്രകമ്മിറ്റിയോഗത്തിന് ശേഷമാണ് യെച്ചൂരി നിലപാട് വ്യക്തമാക്കിയത്.
രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രിയാക്കണമെന്ന എം കെ സ്റ്റാലിന്‍റെ ആഹ്വാനത്തോടും യെച്ചൂരി പ്രതികരിച്ചു. രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാക്കണം എന്നത് എം കെ സ്റ്റാലിൻറെ അഭിപ്രായമാണ്. മുന്നണിയും നേതാവും തെരഞ്ഞെടുപ്പിനു ശേഷം മതിയെന്നാണ് സി പി എം നിലപാടെന്നും യെച്ചൂരി വ്യക്തമാക്കി.
കേരളത്തിൽ കോൺഗ്രസിന് ബി ജെ പി നയമാണെന്നാണ് ഇന്ന് ചേര്‍ന്ന സി പി എം കേന്ദ്ര കമ്മിറ്റി യുടെ നിലപാട്. വിശ്വാസികളെ സി പി എമ്മിനെതിരാക്കാൻ നീക്കം നടക്കുന്നുണ്ട്. ബി ജെ പിയുടെയും കോൺഗ്രസിൻറെയും കള്ളപ്രചരണം തടയാനുള്ള സി പി എമ്മിൻറെ പരിപാടികളോട് ജനങ്ങൾ സഹകരിക്കണമെന്നും കേന്ദ്രകമ്മിറ്റി ആവശ്യപ്പെട്ടു. ലോക്സഭയിൽ സി പി എം മത്സരിക്കാത്ത എല്ലായിടത്തും ബി ജെ പിയെ പരാജയപ്പെടുത്താൻ ആഹ്വാനം നല്‍കുമെന്നും യോഗം വ്യക്തമാക്കി.
ഷൊര്‍ണ്ണൂര്‍ എംഎല്‍എ പികെ ശശിക്കെതിരായി സിപിഐഎം സംസ്ഥാന കമ്മറ്റിയെടുത്ത നടപടി കേന്ദ്രകമ്മറ്റി ഇന്നലെയാണ് ശരിവെച്ചത്. പെണ്‍കുട്ടിയുടെ പരാതി കേന്ദ്രകമ്മറ്റിയില്‍ വെക്കുകയും നടപടി ശരിവെക്കുകയുമായിരുന്നു. നടപടി പുന:പരിശോധിക്കണമെന്ന ആവശ്യം കമ്മറ്റിയില്‍ ഉയര്‍ന്നില്ല. പരാതിക്കാരി കേന്ദ്രകമ്മറ്റിക്ക് രണ്ടാമത് അയച്ച കത്ത് തള്ളുകയും ചെയ്തു.
ഡിവൈഎഫ്‌ഐ വനിതാ നേതാവ് നല്‍കിയ ലൈംഗിക പീഡന പരാതിയെ തുടര്‍ന്ന് അന്വേഷണ കമ്മീഷനെ സിപിഐഎം നിയോഗിച്ചിരുന്നു. അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ആറ് മാസത്തേക്ക് പികെ ശശിയെ സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു. ഈ നടപടിയാണ് കേന്ദ്രകമ്മറ്റി ശരിവെച്ചത്. മന്ത്രി എ.കെ ബാലനും, പി,കെ ശ്രീമതിയും അടങ്ങുന്ന രണ്ടംഗ അന്വേഷണ കമ്മീഷന്‍ നടത്തിയ റിപ്പോര്‍ട്ടിന്റെ കുറിപ്പ് ഇന്നലെ പുറത്തായിരുന്നു.
പാര്‍ട്ടി ഓഫിസില്‍ വെച്ച് യുവതിയോട് ശശി അപമര്യാദയായി പെരുമാറിയിട്ടില്ലെന്നും തിരക്കേറിയ പാര്‍ട്ടി ഓഫിസില്‍ വെച്ച് ഇത്തരത്തില്‍ പെരുമാറാന്‍ സാധിക്കില്ലെന്നും അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ശശി യുവതിക്ക് പണം നല്‍കിയതില്‍ തെറ്റില്ലെന്നാണ് കമ്മീഷന്റെ കണ്ടെത്തല്‍. മണ്ണാര്‍ക്കാട് പാര്‍ട്ടി ഓഫിസിലേക്ക് പരാതിക്കാരിയായ യുവതിയെ വിളിപ്പിച്ചത് റെഡ് വൊളന്റിയര്‍ സേനയുടെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണെന്നും ശശി യുവതിക്ക് 50,00 രൂപ നല്‍കിയത് റെഡ് വൊളന്റിയര്‍മാരെ സജ്ജീകരിക്കാനാണെന്നും ഇതില്‍ അസ്വാഭാവികതയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
എംഎല്‍എ അപമര്യാദയായി പെരുമാറിയതിന് ദൃക്‌സാക്ഷികളില്ലെന്നും പരാതിക്ക് പിന്നില്‍ ഗൂഢാലോചന എന്ന വാദം തളളാതെയുമാണ് റിപ്പോര്‍ട്ട്. പരാതിക്ക് പിന്നില്‍ ഗൂഢാലോചന എന്ന് പലനേതാക്കളും കമ്മീഷന് മൊഴി നല്‍കി. ഇത്തരത്തില്‍ ഉയര്‍ന്ന വിഷയങ്ങള്‍ കേന്ദ്രകമ്മിറ്റിയുടെ സഹായത്തോടെ ജില്ലാകമ്മിറ്റി പരിശോധിക്കണം.
യുവതി സ്വമേധയാ ഇത്തരമൊരു പരാതി കൊടുത്തതായി കരുതാനാകില്ലെന്നും പരാതിക്ക് പിന്നില്‍ ബാഹ്യസമ്മര്‍ദ്ദമാണെന്നാണ് കമ്മീഷന്‍ വിലയിരുത്തല്‍. പരാതിയെ സംബന്ധിച്ചുളള യുവതിയുടെ വിശദീകരണങ്ങള്‍ പൊരുത്തപ്പെടുന്നില്ല.
പരാതിക്ക് കാലതാമസം ഉണ്ടായതിന് വിശദീകരണം നല്‍കാനായിട്ടില്ല. സംഭവത്തിന് ശേഷവും ശശിയോട് യുവതി സ്വാഭാവികമായി പെരുമാറി. ശശിയുമായുളള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് പെണ്‍കുട്ടിയുടെ പരാതിയെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
https://www.facebook.com/Malayalivartha