ബ്യൂട്ടി പാര്‍ലിന് നേരെയുണ്ടായ ആക്രമണം രവി പൂജാരിയുടെ ക്വൊട്ടേഷൻ തന്നെ !; ലീനയ്ക്ക് നേരെ ഭീഷണി മുഴക്കിയതും മാധ്യമസ്ഥാപനത്തിൽ വിളിച്ചറിയിച്ചതും അധോലോക നായകൻ രവി പൂജാരി തന്നെയെന്ന് പോലീസ് സ്ഥിതീകരണം; നിർണ്ണായക വെളിപ്പെടുത്തലുകൾ പുറത്ത്...

കൊച്ചിയിലെ ബ്യൂട്ടി പാര്‍ലിന് നേരെയുണ്ടായ വെടിവയ്പ്പ് കേസിൽ നിർണ്ണായക വെളിപ്പെടുത്തലുകളുണ്ടായിരിക്കുകയാണ്. നടിയും ബ്യൂട്ടി പാര്‍ലർ ഉടമയുമായ ലീന മരിയ പോളിനെ ഫോണില്‍ വിളിച്ചു ഭീഷണി മുഴക്കിയത് അധോലോക കുറ്റവാളി രവി പൂജാരി തന്നെയെന്ന് പോലീസ് സ്ഥിതീകരിച്ചു. നടി ലീനയെ വിളിച്ചു ഭീഷണിപ്പെടുത്തിയതും ഭീഷണിപ്പെടുത്തിയ വിവരം സ്വകാര്യ മാധ്യമസ്ഥാപനമായ ഏഷ്യാനെറ്റിലേയ്ക്ക് വിളിച്ചറിയിച്ചതും രവി പൂജാരി ആണെന്നാണ് സ്ഥിതീകരിച്ചിരിക്കുന്നത്.
രവി പൂജാരയുമായി ബന്ധപ്പെട്ട് കര്‍ണ്ണാടക പൊലീസ് നേരത്തെ അറസ്റ്റ് ചെയ്ത പത്തു പേരെ കഴിഞ്ഞ ദിവസം കേരളാ പൊലീസ് ചോദ്യം ചെയ്തിരുന്നു. ഇവര്‍ രവിയുടെ ശബ്ദം തിരിച്ചറിയുകയായിരുന്നു. മംഗളൂരു, ഉഡുപ്പി, ബെംഗളൂരു എന്നിവിടങ്ങളില്‍ നടത്തിയ അന്വേഷണത്തില്‍ രവി പൂജാരി കര്‍ണ്ണാടകയിലെ ബിസിനസ്, ബില്‍ഡര്‍ മേഖലയിലെ സമ്പന്നരെ വിളിച്ച് നേരത്തെ ഇത്തരത്തില്‍ ഭീഷണി മുഴക്കിയിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. എല്ലാ ഫോണ്‍ വിളികളും പണം ആവശ്യപ്പെട്ട് കൊണ്ടുള്ളതായിരുന്നു. അതേസമയം നേരത്തെ 25 ലക്ഷം ആവശ്യപ്പെട്ട് ഇയാള്‍ കഴിഞ്ഞ നവംബറില്‍ തന്നെ വിളിച്ചിരുന്നതായി ലീന പൊലീസിനോട് പറഞ്ഞിരുന്നു.
കര്‍ണാടകയിലെ ഉഡുപ്പിയിൽ ജനിച്ച രവി പൂജാരി ചെറുപ്പത്തില്‍ തന്നെ പഠനം ഉപേക്ഷിച്ച ജോലി തേടി മുംബൈയിലെത്തി. അധോലോക രാജാക്കന്‍മാരുടെ വിളനിലമായിരുന്ന മുംബൈയിലെ അന്ധേരിയാണ് രവി പൂജാരിയിലെ കൊടും കുറ്റവാളിക്ക് ജന്‍മം നല്‍കിയത്. തൊണ്ണൂറുകളുടെ തുടക്കത്തിലെ ഏഴു വര്‍ഷക്കാലം രവി പൂജാരിയെ ലോകം അറിഞ്ഞില്ല. അന്ധേരി തെരുവിലെ നൂറുകണക്കിനു കുറ്റവാളികളില്‍ ഒരാള്‍ മാത്രമായിരുന്നു അയാള്‍. തുടര്‍ന്ന് തന്റെ ശത്രുവായിരുന്ന ബാല സാള്‍ത്തേയെന്ന ക്രിമിനലിനെ കൊലപ്പെടുത്തിയതോടെയാണു രവി കുപ്രസിദ്ധനായത്. ആ കൊലപാതകം മുംബൈയിലെ ക്രിമിനലുകളുടെ കൂട്ടത്തില്‍ രവിക്ക് ഒരു നേതാവിന്റെ പരിവേഷം നല്‍കി. അതൊരു തുടക്കമായിരുന്നു. മുംബൈ അധോലാക തലവന്‍ ഛോട്ടാ രാജന്റെ സംഘത്തിലേക്കുള്ള ക്ഷണം, രാജന് സമാനമായ കുറ്റവാളി എന്ന നിലയിലേക്കുള്ള രവിയുെട പരിണാമത്തിനു വേഗത കൂട്ടി. അധികം താമസിയാതെ ഛോട്ടാ രാജന്റെ വലംകൈയായി രവി. തൊണ്ണൂറുകളുടെ മധ്യത്തില്‍ ദുബായിലേക്ക് കടന്ന രവി പൂജാരി അവിടെ ആദ്യം കൈവച്ചത് റിയല്‍ എസ്റ്റേറ്റ് മേഖലയിലായിരുന്നു.
നിരവധി രാഷ്ട്രീയക്കാരെയും, സിനിമാ താരങ്ങളെയും ഭീഷണിപ്പെടുത്തി പണം തട്ടിയെന്ന കേസുകളും ഇയാള്‍ക്കെതിരെയുണ്ട്. ഇതിനിടയില്‍ രണ്ടായിരത്തില്‍ ദാവൂദ് ഇബ്രാഹിം ഛോട്ടാ രാജനെ വധിക്കാന്‍ ശ്രമിച്ചതോടെ രവി പൂജാരി അധോലോകവുമായി അകലം പാലിച്ചു. നിലവില്‍ ഓസ്ട്രേലിയിലാണ് ഇയാളുടെ താമസമെന്നാണു വിവരം. ഏങ്കിലും പഴയ രീതിയിലുള്ള ഭീഷണിപ്പെടുത്തലും പണം തട്ടലും ഇയാള്‍ ഇപ്പോഴും തുടരുന്നുണ്ടെന്നാണ് ഒടുവില്‍ കൊച്ചിയിലുണ്ടായ സംഭവം സൂചിപ്പിക്കുന്നത്.
അതേസമയം അക്രമത്തിന് പിന്നില്‍ രവി പൂജാരിയാണെന്ന് തെളിഞ്ഞതോടെ ഇയാളുടെ കൂട്ടാളികളിലേക്ക് പോലീസ് അന്വേഷണം വ്യാപിപ്പിച്ചു. അതിനിടെ, വെടിവെപ്പ് നടത്തിയവര്‍ സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡിലൂടെയാണ് ബൈക്കില്‍ രക്ഷപ്പെട്ടതെന്ന് പോലീസ് കണ്ടെത്തി. സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്നാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. സംഭവത്തില്‍ പ്രതികളെ കണ്ടെത്താനായി പോലീസ് അന്വേഷണം തുടരുകയാണ്.
എന്നാൽ കടവന്ത്രയിലെ ബ്യൂട്ടി സലൂണില്‍ ബൈക്കിലെത്തി വെടിവെപ്പ് നടത്തിയ സംഘം കര്‍ണ്ണാടകയിലേക്ക് കടന്നതായാണ് പോലീസിന് ലഭിച്ച സൂചന. സംഭവ സമയത്ത് പരിധിയിലുണ്ടായിരുന്ന മൊബൈല്‍ ഫോണുകളുടെ വിശദാംശങ്ങളടക്കം പോലീസ് ശേഖരിച്ചിട്ടുണ്ട്. പ്രദേശിക സഹായം ഇല്ലാതെ പ്രതികള്‍ക്ക് കൃത്യം നടത്തി രക്ഷപ്പെടാനാകില്ലെന്നാണ് പോലീസ് കരുതുന്നത്.
എന്നാൽ നടിയുടെ മൊഴിയിലെ പൊരുത്തക്കേടുകളും ഇത്രയും വലിയ തുക രവി പൂജാരി ലീനയില്‍ നിന്ന് ആവശ്യപ്പെടുന്നതും പോലീസിനെ കുഴയ്ക്കുന്നുണ്ട്. നേരത്തെ മുംബൈയിലും ചെന്നൈയിലും നടി അറസ്റ്റിലായ കേസുകളുടെ വിശദാംശങ്ങള്‍ ഇതിനായി ശേഖരിക്കുന്നുണ്ട്. ഹവാല കേസില്‍ തീഹാര്‍ ജയിലില്‍ കഴിയുന്ന തന്‍റെ പാട്ണറുമൊത്ത് നടി ലീന മരിയ പോള്‍ കഴിഞ്ഞ ജൂണില്‍ പത്ത് ദിവസം കൊച്ചിയിലെ ആഢംബര റിസോര്‍ട്ടില്‍ തങ്ങിയിരുന്നു. ലീനയ്ക്ക് ഗുരുതരമായ അസുഖമാണെന്ന ചൂണ്ടിക്കാട്ടിയിയിരുന്നു ഇയാള്‍ അന്ന് പരോള്‍ സമ്പാദിച്ചത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രി ഡോക്ടറാണ് റിസോര്‍ട്ടിലെത്തി അന്ന് നടിയെ പരിശോധിച്ചത്. ഇതിന്‍റെ വിശദാശംങ്ങളും പൊലീസ് തിരയുകയാണ്. നടിയെ വീണ്ടും ചോദ്യം ചെയ്യാനും അന്വേഷണ സംഘം ആലോചിക്കുന്നുണ്ട്. ഇതിനിടെ രവിയുടെ 40 അനുയായികളുടെ ലിസ്റ്റ് കേരളാ പൊലീസ് ശേഖരിച്ചു.
https://www.facebook.com/Malayalivartha
























