അത് ബിജെപിയുടെ പരിപാടിയാണ്, അതില്‍ തങ്ങളാരും ഇല്ല; അയ്യപ്പ ജ്യോതി ബിജെപിയുടെ പരിപാടിയാണ് അതുകൊണ്ട് അതില്‍ തങ്ങളാരും ഇല്ല എന്ന് കേരളാ കോൺഗ്രസ്(ബി) നേതാവ് ആർ ബാലകൃഷ്ണപിള്ള

അയ്യപ്പ ജ്യോതി ബിജെപിയുടെ പരിപാടിയാണ് അതുകൊണ്ട് അതില്‍ തങ്ങളാരും ഇല്ല എന്ന് കേരളാ കോൺഗ്രസ്(ബി) നേതാവ് ആർ ബാലകൃഷ്ണപിള്ള. ബിജെപിയും കര്‍മ്മസമിതിയും ഇന്ന് നടത്തുന്ന അയ്യപ്പജ്യോതിക്ക് പിന്തുണയുണ്ടോ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് അയ്യപ്പന്റെ മുമ്പില്‍ വിളക്ക് കൊളുത്തുന്നതിന് പിന്തുണ ഇല്ലെന്ന് ആരെങ്കിലും പറയുമോ എന്ന് ബാലകൃഷ്ണപിളള പറഞ്ഞു.
അത് ബിജെപിയുടെ പരിപാടിയാണ്. അതില്‍ തങ്ങളാരും ഇല്ല. അതുമായി യാതൊരു ബന്ധവുമില്ല. അല്ലാതെ തങ്ങളുടെ വീടുകളില്‍ അയ്യപ്പന്റെ പടംവെച്ച് വിളക്ക് കൊളുത്തും. ഇന്നലെ വരെയും കൊളുത്തിയിട്ടുണ്ട്. ഇന്നും കൊളുത്തുമെന്നും ബാലകൃഷ്ണപിളള വിശദമാക്കി. പാർട്ടിയെ ഇടതുമുന്നണിയിൽ എടുത്ത വാർത്ത പുറത്തുവന്നതിന് തൊട്ടുപിന്നാലെ ആയിരുന്നു ബാലകൃഷ്ണപിള്ളയുടെ പ്രതികരണം.
കേരള കോണ്‍ഗ്രസ് ബിയെ എല്‍ഡിഎഫില്‍ ഉള്‍പ്പെടുത്തിയതില്‍ ആര്‍.ബാലകൃഷ്ണപിളള പിള്ള പ്രതികരിച്ചു. ഘടകകക്ഷികളുമായി കൂടുതല്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും നാലുപാര്‍ട്ടികള്‍ ചേര്‍ന്നാല്‍ 47 ശതമാനം വോട്ടാണെന്നും അദ്ദേഹം പറഞ്ഞു. ശബരിമല വിഷയത്തിൽ എൽഡിഎഫിന്‍റെ നിലപാട് തന്നെയാണ് പാർട്ടിയുടെ നിലപാടെന്ന് അദ്ദേഹം വ്യക്തമാക്കി.
മുന്നണി വിപുലീകരണം പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വലിയ വിജയത്തിന് കാരണമാകും. മന്ത്രിയാകാനുളള പണിയായി മുന്നണി പ്രവേശനത്തെ കാണുന്നില്ല. അങ്ങനെ ഉദ്ദേശമില്ലെന്നും അദ്ദേഹം കൊല്ലത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ശബരിമല വിഷയത്തിൽ സർക്കാരിന്‍റെ നിലപാടിന് പിന്തുണ പ്രഖ്യാപിച്ച അദ്ദേഹം അയ്യപ്പജ്യോതിയിൽ പങ്കെടുക്കില്ല എന്നും പ്രഖ്യാപിച്ചു. വനിതാ മതിലിൽ പാർട്ടി സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇടതുമുന്നണി എടുക്കുന്ന ഏത് തീരുമാനവുമായും സഹകരിക്കും. എൽഡിഎഫും കേരളാ കോൺഗ്രസും ഇനി രണ്ടല്ല. അതുകൊണ്ട് വനിതാമതിലിൽ പങ്കെടുക്കുമോ എന്ന ചോദ്യത്തിന് തന്നെ പ്രസക്തിയില്ലെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ തന്നെ മുന്നണിയുടെ ഭാഗമായി പ്രവര്‍ത്തിക്കുകയായിരുന്നു. ഇനിയും അതുപോലെ തന്നെ ഉണ്ടാകും. ഇപ്പോള്‍ മന്ത്രി സ്ഥാനമല്ല വേണ്ടത്. അതൊക്കെ അപ്രസക്തമാണ്. എല്‍ഡിഎഫ് അംഗീകരിച്ചെന്ന സന്തോഷമാണ്. ഞങ്ങള്‍ എല്‍ഡിഎഫില്‍ തന്നെയായിരുന്നു. പുറത്തല്ല, അകത്ത് തന്നെയായിരുന്നു. കമ്മിറ്റികളൊക്കെ ഒരുമിച്ച് കൂടുക, പരിപാടികള്‍ ഒരുമിച്ച് ആസൂത്രണം ചെയ്യുക, സംഘടിപ്പിക്കുക ഇതാണ് നേരത്തെ ചെയ്തിരുന്നത്. അത് ഇനിയും തുടരും. വനിതാ മതില്‍ വിജയിപ്പിക്കാനായി എല്ലാ ജില്ലകളിലും നിര്‍ദേശം കൊടുത്ത് കഴിഞ്ഞു. വേണ്ടതെല്ലാം ചെയ്തിട്ടുണ്ട്.
എന്‍എസ്എസുമായി ബന്ധത്തില് കുഴപ്പം വരേണ്ട കാര്യമൊന്നും ഇല്ലെന്നും നാലരക്കൊല്ലമായി എല്‍ഡിഎഫുമായി സഹകരിക്കുമ്പോഴും ഉപതെരഞ്ഞെടുപ്പില്‍ സഹകരിച്ചപ്പോഴും ഉളള ബന്ധമൊക്കെ ഇപ്പോഴുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് അയ്യപ്പജ്യോതി നടത്തുന്നത് തങ്ങളല്ല. അത് ആര്‍ക്കും നടത്താവുന്നതാണ്. തന്റെ വീട്ടില്‍ എന്നും അയ്യപ്പജ്യോതി തെളിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മുന്നോക്ക വികസന കോർപ്പറേഷൻ ചെയർമാൻ കൂടിയായ ആർ.ബാലകൃഷ്ണപിള്ള നേരത്തേ ശബരിമല വിഷയത്തിൽ എൻഎസ്എസിന്‍റെ നിലപാടിനോട് അനുഭാവം പ്രകടിപ്പിച്ചിരുന്നു. എന്നാൽ എൽഡിഎഫ് പ്രവേശനത്തിന് ശേഷം എൻഎസ്എസ് നേതാവ് കൂടിയായ ആർ.ബാലകൃഷ്ണപിളള തന്‍റെ സമുദായ നേതൃത്വത്തിന് കടകവിരുദ്ധമായ രാഷ്ട്രീയ തീരുമാനമാണ് എടുത്തിരിക്കുന്നത്. വിശ്വാസികൾ ആണെങ്കിൽ ആർ.ബാലകൃഷ്ണപിള്ളയും കെ.ബി.ഗണേഷ് കുമാറും വനിതാ മതിലിൽ പങ്കെടുക്കില്ല എന്നായിരുന്നു ജി.സുകുമാരൻ നായർ നേരത്തേ പ്രതികരിച്ചത്. ഇരുവരും പങ്കെടുത്താൽ അപ്പോൾ നോക്കാമെന്നും അദ്ദേഹം പറഞ്ഞിരുന്നു. അയ്യപ്പജ്യോതിയിൽ പങ്കെടുക്കില്ലെന്നും വനിതാ മതിലിൽ പങ്കെടുക്കുമെന്നും പ്രഖ്യാപിച്ചതോടെ എൻഎസ്എസ് നിർദ്ദേശം ബാലകൃഷ്ണപിള്ള തള്ളിക്കളഞ്ഞിരിക്കുകയാണ്.
https://www.facebook.com/Malayalivartha
























