ലോക്‌സഭയില്‍ തൂത്തുവാരാന്‍ ലക്ഷ്യമിട്ട് ഇടതുമുന്നണി അകത്തുകയറ്റി; എന്നാല്‍ സീറ്റുകളുടെ കാര്യത്തില്‍ പുറത്തുനില്‍ക്കും

പുതിയ കക്ഷികളെ ഇടതുമുന്നണിയില്‍ എടുത്തുവെങ്കിലും അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇവര്‍ക്കാര്‍ക്കും സീറ്റ് നല്‍കില്ല. സിറ്റ് സംബന്ധിച്ച് ഔദ്യോഗിക ചര്‍ച്ചകളൊന്നും ഇതുവരെ ആരംഭിച്ചിട്ടില്ലെങ്കിലും സീറ്റിന് വേണ്ടി അവകാശവാദം ഉന്നയിക്കരുതെന്ന് ഈ കക്ഷികളോട് നിര്‍ദ്ദേശിച്ചശേഷമാണ് ഇവരെ മുന്നണിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കഴിയുന്നത്ര സീറ്റ് കേരളത്തില്‍ നിന്നും നേടിയെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇപ്പോള്‍ ഈ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്.
ലോക്‌സഭാ തെരഞ്ഞെടുപ്പ് മാത്രം മുന്നില്‍കണ്ടുകൊണ്ടാണ് ഈ തീരുമാനം. ശക്തികേന്ദ്രങ്ങളിലെല്ലാം പ്രതാപം നഷ്ടപ്പെട്ട ഇടതുമുന്നണിക്ക് പിടിച്ചുനില്‍ക്കണമെങ്കില്‍ കേരളത്തില്‍ നിന്നും കഴിയുന്നത്ര സീറ്റുകള്‍ നേടിയെടുക്കേണ്ടതുണ്ട്. അതിന് പഴയ ഒരു യു.ഡി.എഫ് തന്ത്രമാണ് ഇപ്പോള്‍ പയറ്റിയിരിക്കുന്നത്.
ഇപ്പോള്‍ മുന്നണിയില്‍ കക്ഷികളെ ഉള്‍പ്പെടുത്തിയിരിക്കുന്നത് രാഷ്ട്രീയപാര്‍ട്ടികള്‍ എന്നതിലുപരി സാമുദായിക സന്തുലിതാവസ്ഥയുണ്ടാക്കാനാണ്. കഴിഞ്ഞ കുറേനാളുകളായി സി.പി.എം പയറ്റിക്കൊണ്ടിരുന്ന തന്ത്രം പുതിയ തലത്തില്‍ ഇവിടെ എത്തിയിരിക്കുകയാണ്. ഭൂരിപക്ഷവര്‍ഗ്ഗീയതപോലെത്തന്നെ ന്യൂനപക്ഷ വര്‍ഗ്ഗീയതയും എന്ന് പറഞ്ഞുകൊണ്ട് വര്‍ഗ്ഗീയകക്ഷികള്‍ വേണ്ടെന്ന് ഇ.എം.എസ് നിലപാട് സ്വീകരിച്ചശേഷം ആദ്യമായാണ് ഇത്തരത്തില്‍ ഒരു തീരുമാനം ഇടതുമുന്നണിയില നിന്നുണ്ടാകുന്നത്. അഖിലേന്ത്യാമുസ്ലീംലീഗ് ഇടതുമുന്നണി വിട്ടശേഷം ആ ലേബലിലുള്ള ഒരു കക്ഷിയും ഇടതുമുന്നണിയുടെ ഭാഗമായിട്ടില്ല. കഴിഞ്ഞ 25 വര്‍ഷമായി ഐ.എന്‍.എല്‍ നടത്തുന്ന പരിശ്രമം ഇതുവരെ വിജയംകണ്ടിരുന്നുമില്ല. അതൊക്കെ കാറ്റില്‍പ്പറത്തികൊണ്ടുള്ള ഒരു തന്ത്രമാണ് ഇപ്പോള്‍ പയറ്റിയിരിക്കുന്നത്.
ഇതില്‍ ഏറ്റവും ശ്രദ്ധേയം ആര്‍.ബാലകൃഷ്ണപിള്ളയ്ക്ക് ഇടതുമുന്നണിയില്‍ സ്ഥാനം ലഭിച്ചതാണ്. ഇടതുമുന്നണിയുടെ തന്നെ ഭാഗമായിരുന്ന കോവൂര്‍ കുഞ്ഞുമോന്റെ നേതൃത്വത്തിലുള്ള ആര്‍.എസ്.പിയുടെ കാര്യത്തില്‍ തീരുമാനമൊന്നും എടുക്കാത്തപ്പോഴാണ് കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് വന്ന ആര്‍. ബാലകൃഷ്ണപിള്ളയ്ക്ക് മുന്നണിയില്‍ അംഗത്വം നല്‍കിയിരിക്കുന്നത്. ഇത് ശബരിമല വിഷയത്തില്‍ എന്‍.എസ്.എസിനെ വെട്ടുകയെന്ന ലക്ഷ്യത്തോടെയാണ്. കഴിഞ്ഞ കുറേ ദിവസങ്ങളായി ഇടതുനേതാക്കള്‍ പ്രത്യേകിച്ചും സി.പി.എം നേതാക്കള്‍ നടത്തുന്ന പ്രസ്താവനകള്‍ എന്‍.എസ്.എസിനെ പ്രതിരോധത്തിലാക്കാന്‍ ഉദ്ദേശിച്ചുള്ളതാണ്. സമുദായാംഗങ്ങള്‍ക്കിടയില്‍ ആശങ്കയുണ്ടാക്കി എന്‍.എസ്.എസില്‍ ഒരു അഭിപ്രായഭിന്നത സൃഷ്ടിക്കുകയെന്നതാണ് ഇതിന് പിന്നിലെ തന്ത്രം. അതിന് ഫലപ്രദമായി ഉപയോഗിക്കാനാണ് ബാലകൃഷ്ണപിള്ളയെ ഒപ്പം കൂട്ടിയത്.
എന്‍.എസ്.എസിന്റെ ഉന്നത നേതാക്കളില്‍ ഒരാളായ ബാലകൃഷ്ണപിള്ളയെ ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ക്കെതിരെ രംഗത്തിറക്കുകയാണ് തന്ത്രം. സി.പി.എം പ്രത്യക്ഷത്തില്‍ പ്രതിരോധിക്കാന്‍ ഇറങ്ങുമ്പോള്‍ അത് വേറെതരത്തിലുള്ള പ്രതികരണമായിരിക്കും സൃഷ്ടിക്കുക. എന്നാല്‍ സമുദായത്തിലെ ഒരു മുതിര്‍ന്ന നേതാവ് തന്നെ പരസ്യമായി നേതൃത്വത്തിനെതിരെ രംഗത്തുവരുമ്പോള്‍ അതിന് ശക്തിവര്‍ദ്ധിക്കും. പ്രത്യേകിച്ച് സര്‍ക്കാരിന്റെ പിന്തുണകൂടിയാകുമ്പോള്‍ അത് ഏറെ ഗുണപരമാകുമെന്ന കണക്കുകൂട്ടലാണ് സി.പി.എമ്മിനുള്ളത്.
കഴിഞ്ഞ ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പിലും സി.പി.എം ഇതേ തന്ത്രമാണ് പയറ്റിയത്. എല്ലാ വിഭാഗങ്ങളെയും ഒപ്പം നിര്‍ത്താനുളള നീക്കമാണ് നടത്തിയത്. ഇപ്പോള്‍ നടക്കുന്നതും അതുതന്നെയാണ്. കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പോടെ മുസ്ലീംവിഭാഗങ്ങള്‍ക്കിടയില്‍ സി.പി.എം സ്വാധീനം ഉറപ്പിച്ചിരുന്നു. അതാണ് അന്ന് അവരെ വിജയത്തിലേക്ക് നയിച്ചത്. അതിന് കൂടുതല്‍ കരുത്തുപകരുക എന്നതാണ് ഐ.എന്‍.എല്ലിന്റെ മുന്നിണപ്രവേശനം നല്‍കുന്ന സൂചന. മുസ്ലീംപിന്തുണ നേടിയെടുത്തെങ്കിലും ലീഗിന്റെ അപ്രമാദിത്വം തകര്‍ക്കാന്‍ സി.പി.എമ്മിന് കഴിഞ്ഞിരുന്നില്ല. കെ.ടി. ജലീലിനെയും പി.ടി.എ റഹീമിനേയൂം പോലുള്ള നേതാക്കളെ ഒപ്പം കൂട്ടി ചില തട്ടുകേടുകള്‍ ഉണ്ടാക്കാനായിട്ടേയുള്ളു.
എന്നാല്‍ ഐ.എന്‍.എല്‍ ഒപ്പം വരുമ്പോള്‍ സ്ഥിതിക്ക് മാറ്റമുണ്ടാകും. ഇടതുമുന്നണിയുടെ ഭാഗമായത് ഐ.എന്‍.എല്ലിനും സ്വാധീനം വര്‍ദ്ധിപ്പിക്കാന്‍ സഹായകരമാകും. മലബാറില്‍ ലീഗിന്റെ കോട്ടകളില്‍ കടന്നുകയറി പ്രചരണം നടത്താന്‍ ഐ.എന്‍.എല്ലിന്റെ സാന്നിദ്ധ്യത്തിന് കഴിയും. പ്രത്യേകിച്ചും കാസര്‍കോഡ് മണ്ഡലത്തില്‍ ഐ.എന്‍.എല്‍ വലിയ ശക്തിയാണ്. അവര്‍ ഒപ്പം വന്നാല്‍ ഇപ്പോഴത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് പുറമെ അടുത്ത നിയമസഭാതെരഞ്ഞെടുപ്പിലും ഇടതുമുന്നണിക്ക് നേട്ടമുണ്ടാകും. ഇത് മലബാറില്‍ മാത്രമല്ല, മറ്റുഭാഗങ്ങളിലും മുസ്ലീംവിഭാഗങ്ങള്‍ക്കിടയില്‍ സ്വാധീനം വര്‍ദ്ധിപ്പിക്കാന്‍ സി.പി.എമ്മിനെ സഹായിക്കും.
ഇതേ തന്ത്രമാണ് ജനാധിപത്യകേരള കോണ്‍ഗ്രസിന്റെ കാര്യത്തിലും സ്വീകരിച്ചിരിക്കുന്നത്. നേരത്തെ പി.ജെ. ജോസഫിനൊപ്പം ഉണ്ടായിരുന്ന കേരള കോണ്‍ഗ്രസ് ഇടതുമുന്നണിയുടെ ഭാഗമായിരുന്നു. എന്നാല്‍ കേരള കോണ്‍ഗ്രസുകള്‍ ഒന്നാകുകയെന്ന ലക്ഷ്യത്തോടെ അവര്‍ മുന്നണി വിട്ടതോടെ കത്തോലിക്ക സഭയെ പ്രതിനിധാനം ചെയ്യുന്ന ഒരു വിഭാഗം മുന്നണിയിലില്ലാതായി. ഇപ്പോള്‍ ഫ്രാന്‍സിസ് ജോര്‍ജ്ജും കൂട്ടരും ഔദ്യോഗികമായി മുന്നണിയുടെ ഭാഗമായതോടെ ആ പ്രശ്‌നം പരിഹരിക്കപ്പെട്ടു. മുമ്പത്തേതിനെ അപേക്ഷിച്ച് ഇപ്പോള്‍ കത്തോലിക്കര്‍ ഉള്‍പ്പെടുന്ന ക്രിസ്തീയ വിഭാഗങ്ങള്‍ക്ക് ഇടതുമുന്നണിയോട് വലിയ തൊട്ടുകൂടായ്മയൊന്നുമില്ല. ഫ്രാന്‍സിസ് ജോര്‍ജ്ജും മറ്റും ഒപ്പമുണ്ടാകുമ്പോള്‍ അതിന് കൂടുതല്‍ കരുത്ത് കിട്ടുമെന്നാണ് വിലയിരുത്തല്‍.
അതേസമയം എം.പി. വീരേന്ദ്രകുമാറിന്റെ ലോക്താന്ത്രിക്ക് ജനതാദളിന്റെ കാര്യത്തില്‍ തീരുമാനം തികച്ചും രാഷ്ട്രീയം മാത്രമാണ്. അവരുടെ വരവ് വടകര ലോക്‌സഭാമണ്ഡലത്തില്‍ ഇടതുമുന്നണിക്ക് ഏറെ ഗുണം ചെയ്യും. വീരേന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള പാര്‍ട്ടി മുന്നണി വിട്ടുപോയ ശേഷം ഇടതുമുന്നണിയുടെ കോട്ടയായ വടകര ഇന്നുവരെ ജയിക്കാനായിട്ടില്ല. അതിന് പരിഹാരം ഇതിലൂടെയുണ്ടാകുമെന്നാണ് വിലയിരുത്തല്‍.
അതേസമയം ഈ പുതുതായി വന്ന കക്ഷികള്‍ക്കാര്‍ക്കും ലോക്‌സഭയിലേക്ക് സീറ്റുകള്‍ നല്‍കില്ല. കഴിഞ്ഞതവണ ജെ.ഡി.എസിന് നല്‍കിയ ഒരു സീറ്റ് ഇക്കുറിയും നല്‍കിയേക്കും. അതേസമയം വീരേന്ദ്രകുമാറിന്റെ പാര്‍ട്ടിക്ക് സീറ്റ് ലഭിക്കില്ല. പകരം രണ്ടു ജനതാദളുകള്‍ക്കും യോജിച്ച് ഒന്നായി സീറ്റ് സ്വന്തമാക്കാമെന്ന നിര്‍ദ്ദേശമാണ് ഇടതുമുന്നണി നല്‍കിയിരിക്കുന്നത്. നിലവില്‍ ജെ.ഡി.എസിന് കോട്ടയമാണ് കൊടുത്തിരുന്നത്. ഇക്കുറിയും അതുതന്നെ പരിഗണിച്ചേക്കും. അതേസമയം ജോയ്‌സ് ജോര്‍ജിന് താല്‍പര്യമില്ലെങ്കില്‍ ഇടുക്കി സീറ്റ് ഫ്രാന്‍സിസ് ജോര്‍ജിന് നല്‍കാനുളള് സാദ്ധ്യതയും തള്ളിക്കളയാനാവില്ല.
കെ. കരുണാകരന്‍ യു.ഡി.എഫിന് വേണ്ട് മുമ്പ് പയറ്റിയിരുന്ന തന്ത്രമാണ് ഇപ്പോള്‍ പിണറായിവിജയന്‍ ഇടതുമുന്നണിക്ക് വേണ്ടി എടുത്ത് പ്രയോഗിക്കുന്നത്. സാമുദായിക കഷികള്‍ക്്ക കൂടുതല്‍ പ്രാമുഖ്യം വന്നതോടെയും അതിനെ ഫലപ്രദമായി നേരിടാന്‍ കെ. കരുണാകരനെപ്പോലെ സര്‍വസമ്മതനായ ഒരു നേതാവ് ഇല്ലാതായതോടെയുമാണ് യു.ഡി.എഫ് തകര്‍ന്നത്. ഇന്നത്തെ സാഹചര്യത്തില്‍ ഈ കക്ഷികള്‍ക്ക് സി.പി.എമ്മിനോട് അത്തരത്തില്‍ വലിയ വിലപേശല്‍ നടത്താന്‍ കഴിയില്ല. സി.പി.എം കേരളത്തിലെ ഏറ്റവും വലിയ രാഷ്ട്രീയപ്രസ്ഥാനം എന്ന നിലയിലും കേഡര്‍ പാര്‍ട്ടി എന്ന നിലയിലും ശക്തമായതുകൊണ്ടുതന്നെ ഇവര്‍ക്ക് വാലുമടക്കി നില്‍ക്കേണ്ടിവരും.
https://www.facebook.com/Malayalivartha
























