ശബരിമല വിഷയത്തിൽ ഏറ്റവും അധികം നേട്ടം കൊയ്യാൻ ബിജെപിക്ക് ആയെങ്കിലും അതെല്ലാം വോട്ടായി വീഴില്ലെന്ന് ബിജെപിയുടെ തന്നെ സർവ്വേ റിപ്പോർട്ട് ; പൊതു സമ്മതരായ സ്ഥാനാർത്ഥികളെ നിർത്താൻ അമിത്ഷായുടെ കർശന നിർദ്ദേശം

തെരെഞ്ഞെടുപ്പ് വേളയിൽ ശബരിമലയിൽ ലഭിക്കുന്ന ജന പിന്തുണ കാര്യമായി പ്രതിഫലിക്കില്ലെന്ന് വ്യക്തമാക്കി ബിജെപി സർവ്വേ റിപ്പോർട്ട്. ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുടെ നിർദ്ദേശ പ്രകാരം നടന്ന സര്‍വേയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.പൊതുസമ്മതരായ സ്ഥാനാര്‍ഥികളെകൂടി നേതാക്കള്‍ക്കൊപ്പം പട്ടികയില്‍ ഉള്‍പ്പെടുത്തിയില്ലെങ്കില്‍ കാര്യമായ നേട്ടം പൊതുതെരഞ്ഞെടുപ്പില്‍ ഉണ്ടാകില്ലെന്നും സര്‍വേ വ്യക്തമാക്കുന്നു. സംസ്ഥാന രാഷ്ട്രീയത്തിലെക്ക് ഗവര്‍ണറായ കുമ്മനം രാജശേഖരനെ തിരികെക്കൊണ്ടുവരണമെന്നും സര്‍വേ വിലയിരുത്തുന്നു. സര്‍വേ ഫലം കഴിഞ്ഞ ദിവസം ബി.ജെ.പി. ദേശീയ നേതൃത്വം വിലയിരുത്തി.
ഇതുവരെ മൂന്നു സര്‍വേകളാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി ബി.ജെ.പി. കേന്ദ്രനേതൃത്വം സംസ്ഥാനത്തു നടത്തിയത്. അതേസമയം , കാര്യമായ വ്യത്യാസമൊന്നും നവംബറിലെ അവസാനെത്ത സര്‍വേയില്‍നിന്നു പുതിയ സര്‍വേയില്‍ വന്നിട്ടില്ലെന്നതും ശ്രദ്ധേയമാണ്. ബി .ജെ.പി. പ്രവര്‍ത്തകര്‍, മറ്റു രാഷ്ട്രീയകക്ഷി അംഗങ്ങള്‍, നിഷ്പക്ഷര്‍, സാമൂഹിക-സാംസ്‌ക്കാരിക മേഖലകളിലെ പ്രമുഖര്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങി ഏഴു വിഭാഗങ്ങളില്‍നിന്നാണ് അഭിപ്രായ സാമ്പിളുകള്‍ ശേഖരിച്ചത്.
ഇപ്പോഴത്തെ പ്രതിസന്ധി മറികടക്കാന്‍ കുമ്മനത്തെ ശരണം പ്രാപിക്കണമെന്നാണ് സര്‍വേയിലുണ്ടായ പൊതുവികാരം. പാര്‍ട്ടി പ്രവര്‍ത്തകരില്‍ ഭൂരിപക്ഷവും നേതൃത്വത്തിലെ ഭിന്നതയില്‍ ആശങ്കയുള്ളവരാണ്. നിലവിലെ സാഹചര്യത്തിൽ ഇത് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്നും അവര്‍ കരുതുന്നു
കേന്ദ്രസര്‍ക്കാരിന്റെ നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ യാതൊരു ശ്രമങ്ങളും സംസ്ഥാനഘടകം നടത്തുന്നില്ലെന്നു സര്‍വേ വ്യക്തമാക്കുന്നു. ശബരിമലയുടെ പേരിലുള്ള അനുകൂല വികാരം വോട്ടാക്കി മാറ്റാന്‍ ഇപ്പോഴുള്ള നേതാക്കളെ സ്ഥാനാര്‍ത്ഥികളാക്കിയാല്‍ മാത്രം പോരാ. പൊതുസമ്മതര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥികളായാലേ ഗുണമുണ്ടാകൂ. നേതൃത്വത്തിന്റെ സഹിഷ്ണുതയില്ലാത്ത പ്രതികരണവും അസ്വസ്ഥതയുണ്ടാക്കുന്നതായാണ് സര്‍വേ വ്യക്തമാക്കുന്നത്. എന്‍.ഡി.എയില്‍നിന്നു ഘടകകക്ഷികള്‍ പോകുന്നതു ബി.ജെ.പി. നേതൃത്വത്തിന്റെ വീഴ്ചകൊണ്ടാണെന്ന വിലയിരുത്തലും സര്‍വേയിലുണ്ട്.
കോണ്‍ഗ്രസ് മുക്തഭാരതം എന്ന മുദ്രാവാക്യമാണ് ബി.ജെ.പി. കേന്ദ്ര ഘടകം എന്നും മുന്നോട്ടുവച്ചിട്ടുള്ളത്. എന്നാല്‍, കേരളത്തില്‍ ഭൂരിപക്ഷ ജനവിഭാഗത്തിനു ഭീഷണി സി.പി.എം. നേതൃത്വം നല്‍കുന്ന എല്‍.ഡി.എഫാണ്. നിലവിലെ സാഹചര്യത്തില്‍ ബി.ജെ.പിയുടെ വിജയത്തേക്കാള്‍ നല്ലൊരു വിഭാഗം ഭൂരിപക്ഷ ജനത ആഗ്രഹിക്കുന്നത് എല്‍.ഡി.എഫിന്റെ പതനമാണ്. കേരളത്തില്‍ കോണ്‍ഗ്രസും ബി.ജെ.പിയും വോട്ടുകള്‍ പങ്കിട്ടെടുത്താന്‍ വിജയം സി.പി.എമ്മിന്റെ ഭാഗത്തായിരിക്കും.
ഈ ആശങ്ക സര്‍വേയില്‍ പങ്കെടുത്ത നല്ലൊരു വിഭാഗം ഇടതുപക്ഷവിരുദ്ധരും പങ്കുവച്ചിട്ടുണ്ട്. ഹിന്ദുവോട്ടുകള്‍ ഭിന്നിപ്പിക്കുക എന്ന ലക്ഷ്യമാണ് സി.പി.എമ്മിനുള്ളതെന്നും നായര്‍ സമുദായാംഗങ്ങളില്‍ നല്ലൊരു വിഭാഗവും കോണ്‍ഗ്രസിനോട് ആഭിമുഖ്യമുള്ളവരാണെന്നും സര്‍വേ പറയുന്നു. നാലാമത്തെ സര്‍വേ അടുത്ത മാസം ആദ്യവാരം ആരംഭിക്കും.
അതേസമയം , ശബരിമലയിലെ നിയന്ത്രണങ്ങള്‍ നീക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിനു മുന്നില്‍ ബിജെപി നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരം ശക്തമാകുന്നു. ശബരിമലയിലെ ആചാരങ്ങള്‍ സംരക്ഷിക്കുന്നതിനും ഭക്തര്‍ക്കെതിരായ നിയന്ത്രണങ്ങള്‍ നീക്കുന്നതിനും സര്‍ക്കാര്‍ തയാറായാല്‍ മാത്രമേ സമരം അവസാനിപ്പിക്കുകയുള്ളൂവെന്നു നിരാഹാരമനുഷ്ഠിക്കുന്ന ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭ സുരേന്ദ്രന്‍ പറഞ്ഞു.
10 നും 50നും ഇടയിലുള്ള സ്ത്രീകളെ എങ്ങനെയെങ്കിലും മല കയറ്റാനാണു സംസ്ഥാന സര്‍ക്കാരിന്റെ ശ്രമം. അതിനെ എന്തുവിലകൊടുത്തും വിശ്വാസി സമൂഹം നേരിടുന്ന കാഴ്ചയാണു കാണുന്നത്. ആചാരസംരക്ഷണത്തിനായി സ്ത്രീകള്‍ അണിനിരന്ന് അയ്യപ്പജ്യോതി തെളിയിച്ചത് സര്‍ക്കാരിന്റെ കണ്ണു തുറപ്പിക്കേണ്ടതാണ്. നാടിന്റെ സംസ്കാരവും ആചാരങ്ങളും സംരക്ഷിക്കപ്പെടണം. സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന വനിതാമതിലിന്റെ പ്രസക്തി നഷ്ടമായെന്നും അയ്യപ്പജ്യോതിയില്‍ അണിനിരന്ന സ്ത്രീകളുടെ വികാരമാണു കേരളത്തിന്റെ മനസെന്നും അവര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha
























