ശക്തരായ സ്ഥാനാർത്ഥികളെ രംഗത്തിറക്കി ലോക്സഭാ തെരഞ്ഞെടുപ്പ് കൊഴുപ്പിക്കാൻ ബിജെപി; വിജയപ്രതീക്ഷ നിലനിർത്തി തൃശൂരിൽ സ്ഥാനാർത്ഥിയാകുന്നത് കെ. സുരേന്ദ്രൻ: ശക്തികേന്ദ്രമായ കാസര്‍കോട്ടു നിന്ന് ശക്തിതെളിയിക്കേണ്ട തൃശൂരിലേക്ക് സുരേന്ദ്രന്‍ കളംമാറ്റുന്നത് ചുമ്മാതൊന്നുമല്ല....

ശബരിമല യുവതീപ്രവേശന വിഷയത്തിൽ ഏറ്റവുമധികം നേട്ടം ഉണ്ടാക്കാൻ കഴിഞ്ഞ നേതാവാണ് ബിജെപി ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ. നിലയ്ക്കലിൽ യതീഷ് ചന്ദ്രയോടു കട്ടയ്ക്ക് ഏറ്റുമുട്ടിയപ്പോഴും ജനങ്ങൾ ത്രില്ലടിച്ചു. പക്ഷെ സുരേന്ദ്രനെ യതീഷ്ചന്ദ്ര പൊക്കി ജയിലിലിട്ടപ്പോൾ അത് ശരിക്കും ട്രോളായി മാറുകയും ചെയ്തു. പക്ഷെ പിന്നീട് അങ്ങോട്ട് സുരേന്ദ്രനെ ജയിലിൽ നിന്ന് ഇറക്കതിരിക്കാൻ പോലീസ് നടത്തിയ കളികൾ സുരേന്ദ്രനെ താരമാക്കി. അങ്ങനെ വമ്പിച്ച ജനപിന്തുണ സുരേന്ദ്രനെ തേടിയെത്തി. ആ പിന്തുണ വോട്ടാക്കി മാറ്റാൻ ശ്രമിക്കുകയാണ് ഇപ്പോൾ ബിജെപി. ഇതിന്റെ ഭാഗമായി തൃശൂര്‍ ലോക്സഭാമണ്ഡലത്തിൽ മല്‍സരം കടുപ്പിക്കാന്‍ കെ.സുരേന്ദ്രനെ ബിജെപി കളത്തിലിറക്കുകയാണ്. നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ വോട്ട് ഇരട്ടിയായതിന്റെ ആത്മവിശ്വാസത്തിലാണ് ത്രികോണമത്സരത്തിന് ബിജെപി അരങ്ങൊരുക്കുന്നത്.
അങ്ങനെ ചുമ്മാതൊന്നുമല്ല ശക്തികേന്ദ്രമായ കാസര്‍കോട്ടു നിന്ന് ശക്തിതെളിയിക്കേണ്ട തൃശൂരിലേക്ക് സുരേന്ദ്രന്‍ കളംമാറ്റുന്നത്. ഫലമുണ്ടാകുമെന്ന ഉറച്ച പ്രതീക്ഷ സുരേന്ദ്രനും, ബിജെപി ജില്ലാ നേതൃത്വത്തിനുമുണ്ട്. ഈ കാരണം കൊണ്ട് പണികുറച്ചേറെയെടുക്കേണ്ടിവരും. 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ നിന്ന് 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് എത്തിയപ്പോള്‍ തൃശൂരില്‍ പാര്‍ട്ടിയുണ്ടാക്കിയത് നൂറുശതമാനം നേട്ടമായിരുന്നു. വോട്ട് ഇരട്ടിയായെന്ന് മാത്രമല്ല, സംഘടനാതലത്തിലും അടിത്തറ ഉറപ്പിക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞു.
ഇനി കരുത്തനായ സ്ഥാനാര്‍ഥികൂടിയെത്തിയാല്‍ പോരാട്ടം കടുപ്പിക്കാമെന്ന് പാര്‍ട്ടിനേതൃത്വം കരുതിയിരിക്കുമ്പോഴാണ് സുരേന്ദ്രന്‍ അരയും തലയും മുറുക്കി തൃശൂരില്‍ ഇറങ്ങാന്‍ തയ്യാറെടുക്കുന്നത്. ശബരിമല സമരവും അറസ്റ്റു ജയില്‍വാസവും ആര്‍എസ്എസിന്റെ എതിര്‍പ്പിനെ മയപ്പെടുത്താനായതും സുരേന്ദ്രന് അനുകൂലഘടകമാണ്.
ശബരിമല വിഷയം സജീവമാക്കി നിര്‍ത്തിയാല്‍ എന്‍എസ്എസ് വോട്ടുകളും അനുകൂലമാക്കാമെന്നാണ് ബിജെപി പ്രതീക്ഷ . മണ്ഡലത്തില്‍ ക്രിസ്ത്യന്‍സമൂഹത്തിന്റെ പിന്തുണയുറപ്പിക്കാനും പാര്‍ട്ടി വഴിതേടുകയാണ്. തൃശൂര്‍, ഒല്ലൂര്‍, പുതുക്കാട്, നാട്ടിക, മണലൂര്‍, ഗുരുവായൂര്‍, ഇരിങ്ങാലക്കുട നിയമസഭാ മണ്ഡലങ്ങള്‍ അടങ്ങിയതാണ് തൃശൂര്‍ ലോക്സഭാ മണ്ഡലം. നിയമസഭാ മണ്ഡലങ്ങളിലൊന്നും ബി.ജെ.പി. ഇതുവരെ രണ്ടാം സ്ഥാനത്ത് എത്തിയിട്ടുമില്ല.
സാമുദായിക സമവാക്യങ്ങള്‍ മുന്‍നിര്‍ത്തി കൂട്ടിയും കിഴിച്ചും ഇടതുവലതുമുന്നണികള്‍ ചിലപേരുകള്‍ ഉറപ്പിക്കുമ്പോഴാണ് ബിജെപി അപ്രതീക്ഷിത നീക്കങ്ങള്‍ക്ക് തയ്യാറെടുക്കുന്നത്. സുരേന്ദ്രന്റെ വരവ് തൃശൂരിന്റെ കണക്ക് തെറ്റിക്കുമെന്നാണ് ബിജെപി നേതൃത്വത്തിന്റെ കണക്ക് കൂട്ടല്‍. കണക്കുകൂട്ടലുകളിൽ താളപ്പിഴകൾ ഉണ്ടാകാതിരിക്കാൻ കേരളത്തിലുടനീളം പ്രമുഖരെ ഇറക്കാൻ തന്നെയാണ് ബിജെപിയുടെ തന്ത്രം. ഇതിന്റെ ഭാഗമായി ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് കുമ്മനം രാജശേഖരനെ മത്സരിപ്പിക്കാൻ ബിജെപിയിൽ ഏകദേശ ധാരണയായിക്കഴിഞ്ഞു. മിസോറാം ഗവർണ്ണറായ കുമ്മനം വിസമ്മതം പ്രകടിപ്പിച്ചാൽ മാത്രമേ മറ്റൊരു പേര് തിരുവനന്തപുരത്തിനായി പരിഗണിക്കൂ.
അതിനിടെ ബിഡിജഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളിയോട് അടുത്ത തെരഞ്ഞെടുപ്പിൽ മത്സരിച്ചേ മതിയാകൂവെന്ന നിർദ്ദേശം ബിജെപി ദേശീയ നേതൃത്വം നൽകി കഴിഞ്ഞു. ആറ്റിങ്ങൽ, കൊല്ലം, ആലപ്പുഴ എന്നീ മണ്ഡലങ്ങളിൽ ഒന്നിൽ മത്സരിക്കണെന്നാണ് ആഗ്രഹം. ഈ സാഹചര്യത്തിലാണ് ബിജെപി ഏറെ സാധ്യത കാണുന്ന ആറ്റിങ്ങലിലും കൊല്ലത്തും ആലപ്പുഴയിലും സ്ഥാനാർത്ഥി നിർണ്ണ ചർച്ച തുടങ്ങാത്തത്. തുഷാറിന്റെ മനസ്സ് മത്സരിക്കാൻ അനുകൂലമല്ലെന്നും സൂചനയുണ്ട്. കഴിയുന്നതും വേഗത്തിൽ ഇക്കാര്യത്തിൽ തീരുമാനം ഉണ്ടാകണമെന്നാണ് ബിജെപി പറയുന്നത്.
ശോഭാ സുരേന്ദ്രൻ പാലക്കാടും എംടി രമേശ് കോഴിക്കോടും സ്ഥാനാർത്ഥിയാകും. പത്തനംതിട്ടയിൽ പ്രയാർ ഗോപാലകൃഷ്ണൻ മത്സരിക്കാനാണ് സാധ്യത. ഈ സാഹചര്യത്തിലാണ് രമേശിനോട് കോഴിക്കോട്ടേക്ക് മാറാൻ ആവശ്യപ്പെട്ടിരിക്കുന്നത്. പിഎസ് ശ്രീധരൻ പിള്ള മത്സരിക്കുന്ന കാര്യത്തിൽ ഇനിയും തീരുമാനമായിട്ടില്ല. ടിപി സെൻകുമാർ, സുരേഷ് ഗോപി എന്നിവരും മത്സരിക്കാൻ സാധ്യത ഏറെയാണ്. കുമ്മനത്തിന്റെയും തുഷാറിന്റേയും കാര്യത്തിൽ വ്യക്തത വന്നാൽ ഇക്കാര്യത്തിലും അന്തിമ നിലപാട് എടുക്കും.
തിരുവനന്തപുരത്തും തൃശൂരും പത്തനംതിട്ടയിലും മികച്ച സാധ്യതയുണ്ടെന്നാണ് ബിജെപിയുടെ വിലയിരുത്തൽ. ഈ സാഹചര്യത്തിൽ ഇവിടെ മികച്ച സ്ഥാനാർത്ഥികളെ നിർത്താനാണ് തീരുമാനം. ശബരിമല പ്രക്ഷോഭത്തിലൂടെ സുരേന്ദ്രന്റെ ജനകീയ അടിത്തറ ഉയർന്നു. ഇത് പരമാവധി ഉപയോഗപ്പെടുത്താനാണ് ബിജെപിയുടെ തീരുമാനം. തൃശൂരിലെ ഭൂരിപക്ഷ ഹിന്ദു വോട്ടുകളുടെ കേന്ദ്രീകരണം സുരേന്ദ്രന് അനുകൂലമാകുമെന്നാണ് വിലയിരുത്തൽ. ശബരിമല വിഷയത്തിൽ ജയിൽ മോചിതനായ സുരേന്ദ്രന് തൃശൂരിൽ വൻ സ്വീകരണം ഒരുക്കിയിരുന്നു. തൃശൂരിൽ മത്സരിക്കാനുള്ള സാഹചര്യമൊരുക്കാനായിരുന്നു ഇത്.
https://www.facebook.com/Malayalivartha
























