വിദ്യയുടെ സ്വപ്നം പൂവണിയിച്ച് മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ; മാറിമാറി താമസിച്ചുവന്ന വാടകവീടുകളില്‍നിന്നു മോചനം; വിദ്യക്കും അമ്മയ്ക്കും ചേച്ചിമാര്‍ക്കും മനസ്സമാധാനത്തോടെ സുരക്ഷിതമായി ഇനി സ്വന്തം വീട്ടില്‍ അന്തിയുറങ്ങാം; പാലുകാച്ചിന് മഞ്ജുച്ചേച്ചി എത്തുന്നതും കാത്തിരിക്കുകയാണ് വിദ്യയും കുടുംബാംഗങ്ങളും....

ഒരിക്കലും നടക്കില്ലെന്ന് കരുതുകയും, എന്നാൽ ജീവിതത്തിൽ എന്നെങ്കിലും നടന്നു കാണണമെന്നു ഒരുപാട് മോഹിക്കുകയും ചെയ്ത സ്വന്തമായി ഒരു വീടെന്ന സ്വപ്‍നം യാഥാർത്ഥ്യമായിരിക്കുകയാണ് വടശ്ശേരിക്കര സ്വദേശി വിദ്യയുടെ ജീവിതത്തിൽ . അതിൽ വിദ്യയേയും വിദ്യയുടെ കുടുംബത്തേക്കാളും ഏറ്റവും അധികം സന്തോഷിക്കുകയും ആഹ്ലാദിക്കുകയും ചെയ്യുന്ന ഒരാളാണ് മലയാളത്തിന്റെ എക്കാലത്തെയും സ്വന്തം ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യര്‍. എന്തെന്നാൽ, വിദ്യയ്ക്കായി ഈ വീട് സമ്മാനിക്കുന്നത് മഞ്ജു വാര്യർ തന്നെ.
മഞ്ജു വാര്യർ സമ്മാനിച്ച സ്നേഹത്തിന്റെ വലിയൊരു മുദ്ര. വടശ്ശേരിക്കര കടമാൻകുന്ന് ക്ഷേത്രത്തിനടുത്ത് മനോഹരമായ കൊച്ചുവീട്. മാറിമാറി താമസിച്ചുവന്ന വാടകവീടുകളിൽനിന്നു മോചനം. വിദ്യക്കും അമ്മയ്ക്കും ചേച്ചിമാർക്കും മനസ്സമാധാനത്തോടെ സുരക്ഷിതമായി ഇനി സ്വന്തം വീട്ടിൽ അന്തിയുറങ്ങാം.ആരും ഇറക്കി വിടാനോ ഉപദ്രവിക്കാനോ എത്തില്ലെന്ന പേടി മറക്കാം.
റാന്നി വടശ്ശേരിക്കര ചരിവുകാലായില്‍ ചന്ദ്രികാദേവിയുടെ മൂന്നു പെണ്‍മക്കളില്‍ ഇളയവളാണ് വിദ്യ. അച്ഛന്‍ ചെറുപ്പത്തിലേ കുടംബത്തെ ഉപേക്ഷിച്ചുപോയിരുന്നു. വടശ്ശേരിക്കര ഫോറസ്റ്റ് ചെക്ക്‌പോസ്റ്റിനു സമീപം പുറമ്പോക്ക് സ്ഥലത്തു ചായക്കട നടത്തിയാണ് ചന്ദ്രികാദേവി കുടുംബം പോറ്റിയിരുന്നത്. നിരവധിപേരുടെ സഹായത്തോടെയാണ് കലോത്സവങ്ങളില്‍ പങ്കെടുത്തിരുന്നത്. രോഗിയായ ചന്ദ്രികാദേവിക്കു ചികിത്സച്ചെലവും കണ്ടെത്തേണ്ടിവന്നു. ഇവരുടെ സ്ഥിതി മനസ്സിലാക്കിയാണ്, നൃത്തയിനങ്ങളില്‍ കഴിവുതെളിയിച്ചിരുന്ന വിദ്യക്ക് വീടു നിര്‍മ്മിച്ചുനല്‍കാനും ചികിത്സാസഹായം നല്‍കാനും മഞ്ജു വാര്യര്‍ തയ്യാറായത്.
2015-ല്‍ കോഴിക്കോട് നടന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ നൃത്തത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ചവരില്‍ ഒരാളാണ് വിദ്യ .കലോത്സവത്തിൽ നൃത്ത മേഖലയിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് മഞ്ജു വാര്യര്‍ പ്രഖ്യാപിച്ചതാണ് വീട്.അക്കൂട്ടത്തിലൊരാളാണ് വിദ്യ. കുട്ടികളില്‍ പലരുടെയും സ്ഥിതി ചോദിച്ചറിഞ്ഞ മഞ്ജു, നാലുപേര്‍ക്ക് വീടു നിര്‍മ്മിച്ചുനല്‍കുമെന്നും അറിയിച്ചു. കലോത്സവത്തില്‍നിന്നു തിരഞ്ഞെടുക്കപ്പെട്ടവരെ അഭിനന്ദിക്കുന്ന ചടങ്ങിലായിരുന്നു 12 കുട്ടികള്‍ക്കു സഹായപ്രഖ്യാപനം നടത്തിയത്. സ്വന്തമായി സ്ഥലവും വീടുമില്ലാത്ത വിദ്യയും ഇതില്‍ ഉള്‍പ്പെട്ടു.
അങ്ങനെ 'ഇന്ന് വിദ്യയുടെ സ്വപ്‌നവും മഞ്ജുവിന്റെ വാക്കും യാഥാര്‍ത്ഥ്യമാകുന്ന ദിവസമാണ്. ഇന്ന് ഉച്ചയ്ക്ക് 12.20നാണ് പാലു കാച്ചല്‍ ചടങ് . ഈ മനോഹരമായ മുഹൂർത്തത്തിൽ പങ്കാളിയാവാന്‍ മഞ്ജു വാര്യരും എത്തുമെന്ന് അറിയിച്ചിട്ടുണ്ട്. അതിന്റെ സന്തോഷത്തിലും കാത്തിരിപ്പിലുമാണ് വിദ്യ.
വിദ്യയുടെ നഴ്‌സായ ചേച്ചി സമ്പാദിച്ച പണം ചേര്‍ത്ത് അഞ്ചുസെന്റ് സ്ഥലം വാങ്ങുകയായിരുന്നുവെന്ന് ചന്ദ്രികാദേവി പറഞ്ഞു. പത്തുമാസം മുൻപാണ് സ്ഥലം ലഭിച്ചത്. പിന്നീടു വേഗത്തില്‍ വീട് പൂര്‍ത്തിയാക്കിത്തന്നു. ചെന്നൈ എം.ജെ.ജാനകി കോളേജിലെ ബി.എ. ഭരതനാട്യം വിദ്യാര്‍ത്ഥിനിയാണിപ്പോള്‍ വിദ്യ. നൃത്തപഠനച്ചെലവും അമ്മയ്ക്കു മരുന്നു വാങ്ങാനുള്ള പണവും, കണ്ടനാള്‍മുതല്‍ മഞ്ജു വാര്യര്‍ നല്‍കിവരുന്നതായി വിദ്യ പറഞ്ഞു. പാലുകാച്ചിന് മഞ്ജുച്ചേച്ചി എത്തുന്നതും കാത്തിരിക്കുകയാണ് വിദ്യയും കുടുംബാംഗങ്ങളും....
നേരത്തെ കലോത്സവത്തിലെ നൃത്തവേദിയില്‍ മികവുകാട്ടുന്ന ഒരു കുട്ടിയുടെ നൃത്തപഠനം ഏറ്റെടുത്തൂടേ ഇത്രയൊന്നും പ്രതീക്ഷിച്ചിരുന്നില്ലെന്ന് മഞ്ജു വാര്യർ പറഞ്ഞിരുന്നു.
മഞ്ജു പറഞ്ഞതിങ്ങനെ:
ഒരാളില്‍നിന്ന് അത് അഞ്ചും പത്തും ഒടുവില്‍ പന്ത്രണ്ടുമായെന്ന് മഞ്ജു മാധ്യമങ്ങളോട് പറഞ്ഞിരുന്നു . എണ്ണം കൂടുന്തോറും ഉള്ള് കൂടുതല്‍ നിറയുംപോലെയായിരുന്നുവെന്ന് എല്ലാവരെയും നേരിട്ടുകണ്ടപ്പോള്‍ മനസ്സിലായി. അവരുടെ ചിലങ്കകളുടെ ശ്രുതിതെറ്റിക്കാന്‍ മറ്റുപല പ്രയാസങ്ങളുമുണ്ട്. ചിലര്‍ക്ക് വീടില്ല, ചിലര്‍ക്ക് ഭൂമിയില്ല, ഒരാളുടെ അമ്മയ്ക്ക് മാസംതോറും ചികിത്സയ്ക്ക് വേണ്ടത് അയ്യായിരത്തോളം രൂപ. നൃത്തപഠനം ഏറ്റെടുക്കുന്നതിനൊപ്പം വീടുവെച്ചുനല്കാമെന്നും ചികിത്സയ്ക്കുപണം നല്കാമെന്നുമൊക്കെ അവരോട് പറയുമ്പോള്‍ മറ്റൊന്നും ആലോചിച്ചില്ല. ഞാന്‍ കലോത്സവവേദികളില്‍ നൃത്തംചെയ്യുമ്പോള്‍ എല്ലാ പ്രയാസങ്ങളും നെഞ്ചിലൊതുക്കി മാറിനിന്ന് എന്നെ നോക്കിയ അച്ഛനും അമ്മയും മാത്രമായിരുന്നു മനസ്സിലെന്ന് മഞ്ജു വാര്യർ വ്യക്തമാക്കിയിരുന്നു.
ആ കുട്ടികളുടേതുമായി താരതമ്യപ്പെടുത്തുമ്പോള്‍ എന്റെ സങ്കടങ്ങള്‍ ഒന്നുമല്ലായിരുന്നുവെന്ന് ഇപ്പോള്‍ തോന്നുന്നുവെന്നും പക്ഷേ, അന്നെനിക്ക് നന്നായി നൊന്തിരുന്നുവെന്നും മഞ്ജു പറഞ്ഞു . അച്ഛന്റെ ജോലിസ്ഥലങ്ങള്‍ക്കനുസരിച്ച് മാറുന്നതായിരുന്നു ഞങ്ങളുടെ വീടുകള്‍. നാഗര്‍കോവിലിലും കണ്ണൂരിലുമൊക്കെ ഞങ്ങള്‍ മാറിമാറി താമസിച്ചു. അന്ന് സ്ഥിരമായി ഒരു വീടിന് കൊതിച്ചിട്ടുണ്ട്. എല്ലാ കുട്ടികളെയും പോലെ അന്ന് ഞാന്‍ വരച്ചിരുന്ന ചിത്രങ്ങളിലും പൂക്കള്‍ക്കും സൂര്യനുമരികെ ഒരു കുഞ്ഞുവീടുണ്ടായിരുന്നു. ഓരോ പുതിയ വീട്ടിലെത്തുമ്പോഴും മനസ്സിന്റെ കടലാസില്‍ പഴയ വീടിനെ മായ്ച്ച് പുതിയത് വരയ്ക്കും. അപ്പോഴതിന് വേറൊരു നിറമായിരിക്കും.
പുള്ളില്‍ ഞങ്ങള്‍ക്കുണ്ടായിരുന്ന വീട് പുതുക്കിപ്പണിത് സ്ഥിരതാമസമാക്കിയപ്പോള്‍ എന്റെയുള്ളിലെ കുട്ടി മുതിര്‍ന്നുകഴിഞ്ഞിരുന്നു. പക്ഷേ, ഭാവനയില്‍ വരച്ചുകൂട്ടിയ വീടുകള്‍ അത്രപെട്ടെന്നൊന്നും മറക്കാനാകുമായിരുന്നില്ല. ജീവിതം എത്രയോ വേനലും മഴയും തന്നിട്ടും അത് ഇന്നും ചായംനഷ്ടപ്പെടാതെയുണ്ട്.
അതുകൊണ്ടാണ് ആതിരയ്ക്കും വിദ്യയ്ക്കും മനുവിനും വീടില്ലെന്ന് പറഞ്ഞപ്പോള്‍ വീണ്ടും നൊന്തത്. എനിക്ക് വാടകവീടുകളുണ്ടായിരുന്നു. നാട്ടിലേക്ക് തിരിച്ചുചെല്ലുമ്പോള്‍ സ്വന്തമായൊരു കിടപ്പിടവും. പക്ഷേ, ഉറങ്ങാന്‍ അടച്ചുറപ്പുള്ളൊരു കൂരപോലുമില്ലാത്ത ഇവര്‍ ഹൃദയത്തില്‍ വരച്ചുകൂട്ടിയ വീടുകള്‍ക്ക് ഏതൊക്കെ നിറങ്ങളായിരുന്നിരിക്കണം
മാനം കറുക്കുമ്പോള്‍, ഇടിവെട്ടുമ്പോള്‍ പേടി കോരിച്ചൊരിയുന്ന ഈ പാര്‍പ്പിടങ്ങളിലിരുന്നാണ് അവര്‍ നൃത്തവേദിയെ സ്വപ്നംകണ്ടതും ചിലങ്കകളുടെ മുത്തുകളടര്‍ന്നിട്ടുണ്ടോയെന്ന് നോക്കിയതും. അവിടേക്കാണ് തിരിച്ചുചെല്ലേണ്ടതെന്ന തിരിച്ചറിവ് പക്ഷേ, അവരുടെ മത്സരച്ചുവടുകള്‍ ഒരിക്കലും തെറ്റിച്ചിരുന്നില്ല.
ആതിരയ്ക്കും വിദ്യയ്ക്കും മനുവിനും പുതിയ വീടും ജിഷ്ണുവിന്റെ വീടിന് പുതിയ മുഖവും... അത് പണ്ട് ഒരുപാട് വീടുകള്‍ വരച്ചുകൂട്ടിയ ഒരു കുട്ടിയുടെ സമ്മാനമാണ്. അച്ഛന്റെയും അമ്മയുടെയും നെഞ്ചിടിപ്പുകളുടെ താളമായിരുന്നു പണ്ട് അവളുടെ ചുവടുകള്‍ക്ക്. അതുകൊണ്ട് ഇതൊരു കടപ്പാടുമാണ്.
ഇവരെ ഒരു പ്രതീകമായിട്ടേ കാണുന്നുള്ളൂ. ഒരുപാടൊരുപാട് കുട്ടികള്‍ വേറെയുമുണ്ടാകുമെന്നറിയാം. അവര്‍ക്കെല്ലാം വേണ്ടിയെന്ന് കരുതി ഈ കുട്ടികള്‍ക്കായി ഞാന്‍ ചിലത് ചെയ്യുന്നു. ഇത് എന്റെ സഹായമല്ല. ഒരിക്കലും ആ വാക്കില്‍ വിളിക്കുകയുമരുത്. ഇത് എന്റെ കടമയാണ്, എളിയ പങ്കാണ്, സന്തോഷവുമാണ്... സൂര്യനും പൂക്കള്‍ക്കുമരികെ ഞാന്‍ വരയ്ക്കുന്നൊരു കുഞ്ഞുവീട്...
https://www.facebook.com/Malayalivartha























