സുകുമാരന്‍ നായര്‍ക്ക് ആരെയെങ്കിലും പിന്തുണയ്ക്കണമെങ്കില്‍ സ്വന്തമായി ആവാം; എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ക്കെതിരെ ആഞ്ഞടിച്ച് കേരള കോണ്‍ഗ്രസ് ബി ചെയര്‍മാനും എന്‍.എസ്.എസ് പ്രതിനിധിസഭാ അംഗവുമായ ആര്‍.ബാലകൃഷ്ണ പിള്ള

എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ക്കെതിരെ ആഞ്ഞടിച്ച് കേരള കോണ്‍ഗ്രസ് ബി ചെയര്‍മാനും എന്‍.എസ്.എസ് പ്രതിനിധിസഭാ അംഗവുമായ ആര്‍.ബാലകൃഷ്ണ പിള്ള. എന്‍എസ്എസിന്റെ സമദൂരനിലപാടു മാറ്റാനാകില്ല. സുകുമാരന്‍ നായര്‍ക്ക് ആരെയെങ്കിലും പിന്തുണയ്ക്കണമെങ്കില്‍ സ്വന്തമായി ആവാം. ചട്ടമ്പിസ്വാമിയുടെയും മന്നത്തിന്റെയും കെ.കേളപ്പന്റെയും പാരമ്പര്യം സമുദായനേതൃത്വം മറക്കരുതെന്നും പിള്ള പറഞ്ഞു. എല്‍ഡിഫ് പ്രവേശനം കിട്ടിയതിന് പിന്നാലെ വനിതാമതിലിനെതിരായ സംഘപരിവാര്‍ നേതൃത്വത്തില്‍ സംഘടിപ്പിച്ച അയ്യപ്പ ജ്യോതി പരിപാടിക്കെതിരെയാണ് ബാലകൃഷ്ണ പിള്ളയുടെ രൂക്ഷവിമര്‍ശനം.
അയ്യപ്പ ജ്യോതി ബിജെപി സ്പോണ്‍സേര്‍ഡ് പരിപാടിയാണെന്നും സര്‍ക്കാരിന്റെ വനിതാ മതില്‍ വിജയിപ്പിക്കാന്‍ വേണ്ടതെല്ലാം ചെയ്യുമെന്നും അദേഹം പറഞ്ഞു. ഇനി ഞങ്ങളുടെ നിലപാട് ഇടതുമുന്നണിയുടെ നിലപാടായിരിക്കുമെന്നും വനിതാ മതിലില്‍ പങ്കെടുക്കുമെന്നും ബാലകൃഷ്ണപ്പിള്ള പറഞ്ഞു.
താന്‍ എന്‍എസ്എസ് അംഗമാണ്. എന്നാല്‍, എന്‍എസ്എസ് നിലപാടിന് വിരുദ്ധമായി മുന്‍പും തീരുമാനങ്ങളെടുത്തിട്ടുണ്ട്. സര്‍ക്കാരിന്റെ സമരങ്ങളില്‍ പങ്കെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഏതായാലും ഇടതുമുന്നണിയിലെടുത്ത തീരുമാനം നന്നായെന്നും അദ്ദേഹം പറഞ്ഞു.
കേരള കോണ്‍ഗ്രസ് ബിയെ എല്‍ഡിഎഫില്‍ ഉള്‍പ്പെടുത്തിയതില്‍ ആര്‍.ബാലകൃഷ്ണപിളള പിള്ള പ്രതികരിച്ചു. ഘടകകക്ഷികളുമായി കൂടുതല്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും നാലുപാര്‍ട്ടികള്‍ ചേര്‍ന്നാല്‍ 47 ശതമാനം വോട്ടാണെന്നും അദ്ദേഹം പറഞ്ഞു. ശബരിമല വിഷയത്തിൽ എൽഡിഎഫിന്‍റെ നിലപാട് തന്നെയാണ് പാർട്ടിയുടെ നിലപാടെന്ന് അദ്ദേഹം വ്യക്തമാക്കി.
മുന്നണി വിപുലീകരണം പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വലിയ വിജയത്തിന് കാരണമാകും. മന്ത്രിയാകാനുളള പണിയായി മുന്നണി പ്രവേശനത്തെ കാണുന്നില്ല. അങ്ങനെ ഉദ്ദേശമില്ലെന്നും അദ്ദേഹം കൊല്ലത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
നേരത്തെ തന്നെ മുന്നണിയുടെ ഭാഗമായി പ്രവര്‍ത്തിക്കുകയായിരുന്നു. ഇനിയും അതുപോലെ തന്നെ ഉണ്ടാകും. ഇപ്പോള്‍ മന്ത്രി സ്ഥാനമല്ല വേണ്ടത്. അതൊക്കെ അപ്രസക്തമാണ്. എല്‍ഡിഎഫ് അംഗീകരിച്ചെന്ന സന്തോഷമാണ്. ഞങ്ങള്‍ എല്‍ഡിഎഫില്‍ തന്നെയായിരുന്നു. പുറത്തല്ല, അകത്ത് തന്നെയായിരുന്നു. കമ്മിറ്റികളൊക്കെ ഒരുമിച്ച് കൂടുക, പരിപാടികള്‍ ഒരുമിച്ച് ആസൂത്രണം ചെയ്യുക, സംഘടിപ്പിക്കുക ഇതാണ് നേരത്തെ ചെയ്തിരുന്നത്. അത് ഇനിയും തുടരും. വനിതാ മതില്‍ വിജയിപ്പിക്കാനായി എല്ലാ ജില്ലകളിലും നിര്‍ദേശം കൊടുത്ത് കഴിഞ്ഞു. വേണ്ടതെല്ലാം ചെയ്തിട്ടുണ്ട്.
എന്‍എസ്എസുമായി ബന്ധത്തില് കുഴപ്പം വരേണ്ട കാര്യമൊന്നും ഇല്ലെന്നും നാലരക്കൊല്ലമായി എല്‍ഡിഎഫുമായി സഹകരിക്കുമ്പോഴും ഉപതെരഞ്ഞെടുപ്പില്‍ സഹകരിച്ചപ്പോഴും ഉളള ബന്ധമൊക്കെ ഇപ്പോഴുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. അയ്യപ്പജ്യോതി നടത്തുന്നത് തങ്ങളല്ല. അത് ആര്‍ക്കും നടത്താവുന്നതാണ്. തന്റെ വീട്ടില്‍ എന്നും അയ്യപ്പജ്യോതി തെളിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു
മന്ത്രിസ്ഥാനത്തിന് വേണ്ടിയല്ല ഇടതുമുന്നണിയില്‍ ചേര്‍ന്നതെന്നും ആര്‍ ബാലകൃഷ്ണപിളള വ്യക്തമാക്കി. നാല് കക്ഷികള്‍ കൂടി ചേരുമ്പോള്‍ എല്‍ഡിഎഫിന് 47 ശതമാനം വോട്ടാകുമെന്നും ഇത് പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ വലിയ വിജയത്തിന് കാരണമാകുമെന്നും ബാലകൃഷ്ണപ്പിള്ള കൂട്ടിച്ചേര്‍ത്തു.
അതേസമയം ‘കുടുംബത്തില്‍ പിറന്ന’ യുവതികള്‍ ശബരിമലയ്ക്ക് പോകില്ലെന്നും ഇതുവരെ പോയവരെല്ലാം ആക്ടിവിസ്റ്റുകളും ചുംബന സമരക്കാരുമാണെന്നും ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നും ബാലകൃഷ്ണ പിള്ള പറഞ്ഞു. സര്‍ക്കാരിന് എന്‍എസ്എസുമായി ചര്‍ച്ച നടത്താമായിരുന്നു. അതേസമയം കോടതിവിധി നടപ്പാക്കുന്നതിന് സര്‍ക്കാരിന് ഭരണഘടനാപരമായ ബാധ്യതയുണ്ടെന്നും ബാലകൃഷ്ണ പിള്ള പറഞ്ഞു.
https://www.facebook.com/Malayalivartha
























