ഇരകള്‍ക്കും പ്രതികള്‍ക്കും തുല്യമായ പരിഗണന, തുല്യ നീതി;ആയിരം നിരപരാധികള്‍ ചവിട്ടേറ്റു മരിച്ചാലും ഒരു പോലീസുകാരനും ശിക്ഷിക്കപ്പെടരുത് ; സർക്കാരിനെ രൂക്ഷമായി പരിഹസിച്ച് അഡ്വ; എ ജയശങ്കർ

വരാപ്പുഴ ശ്രീജിത്തിന്റെ കസ്‌റ്റഡി മരണത്തില്‍ പ്രതിപ്പട്ടികയിലുള്ള 7 പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഷൻ ഒഴിവാക്കി സർവീസിൽ തിരിച്ചെടുത്ത സര്‍ക്കാര്‍ തീരുമാനത്തെ രൂക്ഷമായ ഭാഷയില്‍ കളിയാക്കി രാഷ്ട്രീയ നിരീക്ഷകനായ അഡ്വ.എ.ജയശങ്കര്‍ രംഗത്ത്.
ആയിരം നിരപരാധികള്‍ ചവിട്ടേറ്റ് മരിച്ചാലും ഒരു പോലീസുകാരനും ശിക്ഷിക്കപ്പെടരുതെന്ന് പറഞ്ഞു കൊണ്ടാണ് അദ്ദേഹം സർക്കാരിനെ കളിയാക്കിയിരിക്കുന്നത്.
ഏഴു മാസത്തിനു ശേഷം ഏഴു പ്രതികളെയും സര്‍വീസില്‍ തിരിച്ചെടുത്തു കൊണ്ട് സര്‍ക്കാര്‍ ഇതാ വീണ്ടും മഹാമനസ്കത തെളിയിച്ചിരിക്കുന്നു. പ്രതിസ്ഥാനത്ത് പേരു വരാതെ തടി രക്ഷിച്ച ആലുവാ റൂറല്‍ എസ്പിയെ കഴിഞ്ഞ പ്രളയത്തിനിടയില്‍ തിരിച്ചെടുത്തിരുന്നുവെന്നും തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അദ്ദേഹം കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം ഇങ്ങനെ:
വരാപ്പുഴ ലോക്കപ്പില്‍ ഏമാന്റെ ചവിട്ടേറ്റു മരിച്ച ശ്രീജിത്തിന്‍്റെ ഭാര്യയ്ക്ക് 10ലക്ഷം രൂപയും സര്‍ക്കാര്‍ ജോലിയും കൊടുത്ത് സര്‍ക്കാര്‍ മഹാമനസ്കത തെളിയിച്ചു.
ഏഴു മാസത്തിനു ശേഷം ഏഴു പ്രതികളെയും സര്‍വീസില്‍ തിരിച്ചെടുത്തു കൊണ്ട് സര്‍ക്കാര്‍ ഇതാ വീണ്ടും മഹാമനസ്കത തെളിയിച്ചിരിക്കുന്നു. പ്രതിസ്ഥാനത്ത് പേരു വരാതെ തടി രക്ഷിച്ച ആലുവാ റൂറല്‍ എസ്പിയെ കഴിഞ്ഞ പ്രളയത്തിനിടയില്‍ തിരിച്ചെടുത്തിരുന്നു.
ഇനി പോലീസിലിരുന്നു കൊണ്ടുതന്നെ പ്രതികള്‍ക്ക് സാക്ഷികളെ സ്വാധീനിക്കാം, തെളിവുകള്‍ തേച്ചുമായ്ച്ചു കളയാം.
ഇരകള്‍ക്കും പ്രതികള്‍ക്കും തുല്യമായ പരിഗണന, തുല്യ നീതി. അതാണ് ഈ സര്‍ക്കാരിന്റെ പോലീസ് നയം. ആയിരം നിരപരാധികള്‍ ചവിട്ടേറ്റു മരിച്ചാലും ഒരു പോലീസുകാരനും ശിക്ഷിക്കപ്പെടരുത്.
കണ്ടിട്ടില്ല, ഞാനീവിധം മലര്‍ച്ചെണ്ടു പോലുള്ള മാനസം...
ഇന്നലെയാണ് വരാപ്പുഴ കസ്റ്റഡി മരണക്കേസിന്റെ പ്രതിപ്പട്ടികയിലുള്ള 7 പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഷൻ ഒഴിവാക്കി സർവീസിൽ തിരിച്ചെടുത്ത തീരുമാനം സർക്കാർ കൈകൊണ്ടത് ഇതിനു പിന്നാലെയാണ് വിമർശനവുമായി അഡ്വ.എ.ജയശങ്കര്‍ രംഗത്ത് വന്നിരിക്കുന്നത് .
അടിപിടിക്കേസിനെ തുടർന്ന് ഒരാൾ ആത്മഹത്യ ചെയ്ത സംഭവത്തിലാണു ദേവസ്വംപാടം സ്വദേശി എസ്.ആർ. ശ്രീജിത്ത് പൊലീസ് കസ്റ്റഡിയിൽ മർദനമേറ്റു കൊല്ലപ്പെട്ടത്. സംഭവം നടക്കുമ്പോൾ പറവൂർ ഇൻസ്പെക്ടറായിരുന്ന ക്രിസ്പിൻ സാം, വരാപ്പുഴ സ്റ്റേഷൻ ഹൗസ് ഓഫിസർ എസ്ഐ ജി.എസ്.ദീപക്, അഡി.എസ്ഐ ജയാനന്ദൻ, ഗ്രേഡ് എഎസ്ഐ സുധീർ, സീനിയർ സിപിഒ സന്തോഷ് ബേബി, സിപിഒമാരായ ശ്രീരാജ്, സുനിൽകുമാർ എന്നിവരെയാണു സർവീസിൽ തിരിച്ചെടുത്തത്.
ഇവരിൽ ക്രിസ്പിൻ സാം തിരുവനന്തപുരം പൊലീസ് ആസ്ഥാനത്തും മറ്റുള്ളവർ ആലുവയിലെ റൂറൽ എസ്പി ഓഫിസിലും ഹാജരായി നിയമന ഉത്തരവു കൈപ്പറ്റാനാണ് ഐജി വിജയ് സാക്കറെയുടെ നിർദേശം. സംഭവ ദിവസം ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്ത റൂറൽ ടൈഗർ ഫോഴ്സ് (ആർടിഎഫ്) അംഗങ്ങളായ പി.പി.സന്തോഷ്കുമാർ, ജിതിൻ രാജ്, എം.എസ്.സുമേഷ് എന്നിവരെയും തിരിച്ചെടുക്കാൻ തീരുമാനമായിട്ടുണ്ട്.
ഇതുവരെ കുറ്റപത്രം സമർപ്പിക്കാത്ത കേസിലെ പ്രതികളായ പൊലീസ് ഉദ്യോഗസ്ഥരെ കസ്റ്റഡി മരണം നടന്ന എറണാകുളം റൂറൽ ജില്ലയിൽ തന്നെയാണു നിയമിക്കുന്നത്. പ്രതികളായ ഉദ്യോഗസ്ഥരെ കേസന്വേഷണം പൂർത്തിയാക്കിയ സാഹചര്യത്തിൽ സർവീസിൽ തിരിച്ചെടുക്കുന്നതിൽ തടസ്സമില്ലെന്നു ക്രൈംബ്രാഞ്ച് അന്വേഷണ സംഘം റിപ്പോർട്ട് നൽകിയതിനെ തുടർന്നാണ് ഐജിയുടെ നടപടി.
കേസിൽ സസ്പെൻഷനിലായ ഇൻസ്പെക്ടർ, എസ്ഐ എന്നിവർ ഉൾപ്പെടെ 7 പേരുടെ സസ്പെൻഷൻ പിൻവലിച്ചതു കേസ് അട്ടിമറിക്കാനെന്നു കൊല്ലപ്പെട്ട ശ്രീജിത്തിന്റെ അമ്മ ശ്യാമള പറഞ്ഞിരുന്നു . കസ്റ്റഡിയിൽ ക്രൂരമായി മർദിച്ചതിനെ തുടർന്നു ചെറുകുടൽ പൊട്ടി മാരകമായ വേദന സഹിച്ചാണു മകൻ മരിച്ചത്. കേസ് തേച്ചുമായ്ച്ചു കളയുന്നതിന്റെ ഭാഗമായാണു കുറ്റവാളികളെ തിരികെ സേനയിലെടുക്കുന്നതെന്നും അവർ വ്യക്തമാക്കി .
കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കുന്നതിനു പകരം ജോലിയിൽ തിരിച്ചെടുത്ത വാർത്ത ഏറെ ദു:ഖകരമാണ്. ഇതിനെതിരെ ആഭ്യന്തര വകുപ്പിനും മുഖ്യമന്ത്രിക്കും പരാതി നൽകും. ശ്രീജിത്തിന്റെ ഭാര്യ അഖിലയുടെ വീട്ടുകാരും ബന്ധുക്കളുമായി ആലോചിച്ച ശേഷം ഉത്തരവിനെതിരെ നിയമനടപടികളുമായി മുന്നോട്ടു പോകാനും ആലോചിക്കുന്നതായി ശ്യാമള കൂട്ടിച്ചേർത്തു
വരാപ്പുഴ മുളക്കാരൻപറമ്പിൽ സുമേഷിനെ വീടുകയറി ആക്രമിച്ച കേസിലെ കൂട്ടുപ്രതിയായ വാസുദേവനെയും മകനെയും സുമേഷിന്റെ ബന്ധുക്കൾ തിരിച്ച് ആക്രമിച്ചിരുന്നു. തുടർന്ന് വാസുദേവൻ ആത്മഹത്യ ചെയ്തു. ഇതോടെ കേസിന്റെ സ്വഭാവം മാറി. ‘വരാപ്പുഴയിൽ അക്രമിസംഘം ഒരാളെ തല്ലിക്കൊന്നു കെട്ടിത്തൂക്കി’ എന്ന വ്യാജസന്ദേശം പ്രചരിച്ചതോടെ എസ്പിയുടെ സ്ക്വാഡായ റൂറൽ ടൈഗർ ഫോഴ്സിലെ (ആർടിഎഫ്) ഉദ്യോഗസ്ഥരാണു സംഭവദിവസം രാത്രി തന്നെ ശ്രീജിത്ത് അടക്കം 10 പേരെ കസ്റ്റഡിയിലെടുത്തു ലോക്കൽ പൊലീസിനു കൈമാറിയത്. മർദനമേറ്റ ശ്രീജിത്ത് ആശുപത്രിയിൽ മരിച്ചു.
https://www.facebook.com/Malayalivartha























