ശബരിമല നേട്ടം കൊയ്യാതെ ബി.ജെ.പിയുടെ സര്‍വേ ; ശബരിമല യുവതി പ്രവേശന വിഷയത്തിൽ ബിജെപിക്കൊപ്പം നിന്ന പൊതുജനം പക്ഷെ തെരഞ്ഞെടുപ്പിൽ ബിജെപിക്കൊപ്പം നിൽക്കില്ലെന്ന് റിപ്പോർട്ട്

ശബരിമല യുവതി പ്രവേശന വിഷയത്തിൽ ബിജെപിക്കൊപ്പം നിന്ന പൊതുജനം പക്ഷെ തെരഞ്ഞെടുപ്പിൽ ബിജെപിക്കൊപ്പം നിൽക്കില്ലെന്ന് റിപ്പോർട്ട്. ഇനി അയ്യപ്പനെക്കൊണ്ട് തങ്ങളെ രക്ഷിക്കാനാകില്ല എന്ന ഭയത്തിലാണ് ബിജെപി പ്രവർത്തകർ. പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായുടെ നിര്‍ദ്ദേശാനുസരണം ബി.ജെ.പി. തയ്യാറാക്കിയ സര്‍വേയിൽ തന്നെയാണ് ഇക്കാര്യം വ്യക്തമാകുന്നത്. സർവേ ഫലം പുറത്തുവന്നപ്പോൾ ബിജെപി പ്രവർത്തകർ ഞെട്ടലിലാണ്.
ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി ബി.ജെ.പി. കേന്ദ്രനേതൃത്വം ഇതുവരെ മൂന്നു സര്‍വേകൾ സംസ്‌ഥാനത്തു നടത്തി. നവംബര്‍ അവസാനം നടത്തിയ സര്‍വേയില്‍നിന്നു പുതിയ സര്‍വേയില്‍ കാര്യമായ വ്യത്യാസം പ്രകടമായിട്ടില്ല. ഇത് പരിഹരിക്കാനായി ബിജെപിയുടെ മുന്നിൽ ഇനി ഒരേയൊരു വഴിമാത്രമേ ഉള്ളു ഗവര്‍ണറായ കുമ്മനം രാജശേഖരനെ സംസ്‌ഥാന രാഷ്‌ട്രീയത്തിലെക്കു തിരികെക്കൊണ്ടുവരുക എന്നതാണ് ആ മാർഗം. ഇപ്പോഴത്തെ പ്രതിസന്ധി മറികടക്കാന്‍ കുമ്മനത്തെ കൊണ്ട് മാത്രമേ സാധിക്കുള്ളു എന്നാണ് സര്‍വേയിലുണ്ടായ പൊതുവികാരം.
ബി.ജെ.പി. മിസോറാം ഗവർണർ സ്ഥാനം ഒഴിഞ്ഞ് കുമ്മനം രാഷ്ട്രീയത്തിലേക്ക് മടങ്ങി വരാമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരൻ പിള്ള കഴിഞ്ഞ ദിവസം പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചരണ പ്രവർത്തനങ്ങൾക്ക് ബി.ജെ.പി തുടക്കം കുറിക്കുന്ന പശ്ചാത്തലത്തിലായിരുന്നു സംസ്ഥാന അധ്യക്ഷന്റെ പ്രതികരണം.
ശബരിമല വിഷയം അനുകൂലമാകുന്ന പശ്ചാത്തലത്തിൽ അത് മുതലാക്കാൻ കഴിയുന്ന സ്ഥാനാർഥികളെ നിർത്തണമെന്നായിരുന്നു കഴിഞ്ഞ ബി.ജെ.പി ഭാരവാഹി യോഗത്തിലുയർന്ന പ്രധാന വാദം. കഴിഞ്ഞ ലോക് സഭാതെരഞ്ഞെടുപ്പിൽ പാർട്ടി കരുത്തു തെളിയിച്ച മണ്ഡലങ്ങളിലെ സ്ഥാനാർഥി നിർണയം പാളരുതെന്നാണ് പൊതു അഭിപ്രായവും.അതനുസരിച്ച് ബി.ജെ.പി മികച്ച പ്രകടനം കാഴ്ചവച്ച തിരുവനന്തപുരം ലോക് സഭാ മണ്ഡലത്തിൽ പരിഗണിക്കുന്ന പ്രധാന പേര് മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരന്റേതാണ്. അക്കാര്യത്തിൽ ബി.ജെ.പിയിൽ ചർച്ചകളാരംഭിക്കുകയും ചെയതു. എന്നാൽ ഇക്കാര്യത്തിൽ തീരുമാനം കുമ്മനത്തിന്റേതാണ്. തിരുവനന്തപുരം ലോക്സഭാ മണ്ഡലം ഉൾക്കൊള്ളുന്ന വട്ടിയൂർക്കാവ് നിയമസഭാ മണ്ഡലത്തിൽ കെ.മുരളീധരന് മുന്നിൽ മികച്ച മത്സരം കാഴ്ച വച്ചു രണ്ടാം സ്ഥാനത്ത് എത്തിയതും കുമ്മനത്തിന് ലഭിക്കുന്ന പൊതു സ്വീകാര്യതയും ഗുണം ചെയ്യുമെന്നാണ് ബി.ജെ.പിയുടെ വിലയിരുത്തൽ. അങ്ങനെ വന്നാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ ഒ.രാജഗോപാലിനെക്കാൾ ജയ സാധ്യത കുമ്മനത്തിനുണ്ടെന്ന ബി.ജെ.പി വിലയിരുത്തൽ.
നേതാക്കള്‍ക്കൊപ്പം പൊതുസമ്മതരായ സ്‌ഥാനാര്‍ഥികളെകൂടി പട്ടികയില്‍ ഉള്‍പ്പെടുത്തിയില്ലെങ്കില്‍ കാര്യമായ നേട്ടം പൊതുതെരഞ്ഞെടുപ്പില്‍ ഉണ്ടാകില്ല. ബി.ജെ.പി. പ്രവര്‍ത്തകര്‍, മറ്റു രാഷ്‌ട്രീയകക്ഷി അംഗങ്ങള്‍, നിഷ്‌പക്ഷര്‍, സാമൂഹിക-സാംസ്‌ക്കാരിക മേഖലകളിലെ പ്രമുഖര്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങി ഏഴു വിഭാഗങ്ങളില്‍നിന്നാണ് അഭിപ്രായ സാമ്പിളുകള്‍ ശേഖരിച്ചത്. പാര്‍ട്ടി പ്രവര്‍ത്തകരില്‍ ഭൂരിപക്ഷവും നേതൃത്വത്തിലെ ഭിന്നതയില്‍ ആശങ്കപെടുന്നു. നിലവിലുള്ള സാഹചര്യത്തില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇതു തിരിച്ചടിയാകുമെന്നാണ് കണക്കുകൂട്ടൽ.
കേന്ദ്രസര്‍ക്കാരിന്റെ നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ യാതൊരു ശ്രമങ്ങളും ബിജെപി സംസ്‌ഥാനഘടകം നടത്തുന്നില്ലെന്നു സര്‍വേ ചൂണ്ടികാണിക്കുന്നു. ശബരിമലയുടെ പേരിലുള്ള അനുകൂല വികാരം വോട്ടാക്കി മാറ്റാന്‍ ഇപ്പോഴുള്ള നേതാക്കളെ സ്‌ഥാനാര്‍ത്ഥികളാക്കിയാല്‍ മാത്രം കഴിയില്ല. പൊതുസമ്മതര്‍ പാര്‍ട്ടി സ്‌ഥാനാര്‍ത്ഥികളായാലേ ഗുണമുണ്ടാകൂ. അതേസമയം എന്‍.ഡി.എയില്‍നിന്നു ഘടകകക്ഷികള്‍ കൊഴിഞ്ഞു പോകുന്നതും ബി.ജെ.പി. നേതൃത്വത്തിന്റെ വീഴ്‌ചകൊണ്ടാണെന്ന് സര്‍വേ വിലയിരുത്തുന്നു.
ശബരിമല വിഷയം കേരളത്തിലെ ബിജെപി നേതൃത്വത്തിന് വേണ്ട രീതിയില്‍ ഉപയോഗിക്കാന്‍ കഴിഞ്ഞില്ലെന്ന ആക്ഷേപം നിലനില്‍ക്കുന്നുണ്ട്. ഇതിനിടെ അമിത് ഷായും നരേന്ദ്ര മോദിയും കേരളത്തിലെത്തുന്നുണ്ട്. ലോക്‌സഭ തിരഞ്ഞെടുപ്പിന് മുമ്പായി എല്ലാ സംസ്ഥാനങ്ങളിലും എത്തുക എന്നതാണ് മോദിയുടേയും അമിത് ഷായുടേയും പദ്ധതി.
ലോക്‌സഭ തിരഞ്ഞെടുപ്പിന് മുമ്പായി നടന്ന അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പ് ബിജെപിയെ സംബന്ധിച്ച് വലിയ തിരിച്ചടിയായിരുന്നു. അധികാരമുണ്ടായിരുന്ന മൂന്ന് സംസ്ഥാനങ്ങള്‍ കൈവിട്ടുപോയി. മറ്റ് സംസ്ഥാനങ്ങളില്‍ വലിയ നേട്ടം ഉണ്ടാക്കാനും സാധിച്ചില്ല. ദേശീയ തലത്തില്‍ തന്നെ ബിജെപി വിരുദ്ധ വികാരം രൂപം കൊള്ളുന്നുണ്ട് എന്ന രീതിയിലും റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്.
ഡിസംബര്‍ 31 ന് അമിത് ഷാ കേരളത്തിലെത്തും. പാലക്കാട് നടക്കുന ്‌ന യോഗത്തില്‍ അമിത് ഷാ പങ്കെടുക്കും. ജനുവരി 6 ന് ആണ് മോദിയുടെ ആദ്യ പരിപാടി. ശബരിമല ഉള്‍ക്കൊള്ളുന്ന പത്തനംതിട്ട ജില്ലയില്‍ ബിജെപി റാലിയില്‍ നരേന്ദ്ര മോദി പങ്കെടുക്കും. ജനുവരി 27 ന് മോദി വീണ്ടും കേരളത്തിലെത്തുന്നുണ്ട്. തൃശൂരില്‍ നടക്കുന്ന പരിപാടിയില്‍ നരേന്ദ്ര മോദി പങ്കെടുക്കും.
https://www.facebook.com/Malayalivartha
























