നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന വനിതാമതിലിനു വേണ്ടി പഞ്ചായത്ത് സെക്രട്ടറിമാരുടെ അടിയന്തിരയോഗം

നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന വനിതാമതിലിന് വേണ്ടി യോഗം ചേരാന്‍ തീരുമാനമായി. എല്ലാ പഞ്ചായത്തുകളിലും ഇന്ന് വൈകിട്ട് നാലുമണിയ്ക്കാണ് യോഗം വിളിക്കേണ്ടത്. ഡെപ്യൂട്ടി ഡയറക്ടറുടെ പേരില്‍ മന്ത്രി മേഴ്‌സിക്കുട്ടിയമ്മ നല്‍കുന്ന നിര്‍ദേശങ്ങളെന്ന് വ്യക്തമാക്കിയാണ് സര്‍ക്കുലര്‍ പുറത്തിറക്കിയിരിക്കുന്നത്.
യോഗത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് വനിതാമതിലിന്റെ വിജയകരമായ നടത്തിപ്പിനാവശ്യമായ അറിയിപ്പുകള്‍ നല്‍കണമെന്നും സര്‍ക്കുലര്‍ നിര്‍ദേശിക്കുന്നു. വനിതാ മതിലില്‍ പരമാവധിയാളുകളെ പങ്കെടുപ്പിക്കാനുള്ള ശ്രമം ഓരോരുത്തരും നടത്തണം, 29ന് വാര്‍ഡ് തലത്തില്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍, അംഗന്‍വാടി ഹെല്‍പ്പര്‍/ വര്‍ക്കര്‍, തൊഴിലുറപ്പു മേറ്റുമാര്‍, ആശാ വര്‍ക്കര്‍മാര്‍, സാക്ഷരതാ പ്രേരകുമാര്‍, എസ് സി-എസ് ടി പ്രമോട്ടര്‍മാര്‍ എന്നിവരുടെ യോഗം ബന്ധപ്പെട്ട എ ഡി എസ്/ സി ഡി എസുമാരുടെ നേതൃത്വത്തില്‍ ചേരണം, 30, 31 തിയതികളില്‍ വാര്‍ഡ് തലങ്ങളില്‍ സ്‌ക്വാഡ് വര്‍ക്കുകള്‍ നടത്തുന്നതിനുള്ള ക്രമീകരണങ്ങള്‍ക്ക് പഞ്ചായത്ത് തല യോഗത്തില്‍ ബന്ധപ്പെട്ടവരെ ചുമതലപ്പെടുത്തേണ്ടതാണെന്നും സര്‍ക്കുലറില്‍ പറയുന്നു.
വനിതാ മതിലില്‍ പരമാവധിയാളുകളെ പങ്കെടുപ്പിക്കാന്‍ സ്‌ക്വാഡുകളായി പ്രവര്‍ത്തിക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നുണ്ട്. ഐ സി ഡി എസ് സൂപ്പര്‍ വൈസര്‍മാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, അംഗന്‍വാടി പ്രവര്‍ത്തകര്‍, ആശാ വര്‍ക്കര്‍മാര്‍, തൊഴിലുറപ്പ് മേറ്റുമാര്‍, സാക്ഷരതാ പ്രേരക്മാര്‍, എസ് സി- എസ് ടി പ്രമോട്ടര്‍മാര്‍ എന്നിവരുടെ സംയുക്ത യോഗം അടിയന്തിരമായി വിളിക്കണമെന്നാണ് സര്‍ക്കുലറില്‍ ആവശ്യപ്പെടുന്നുണ്ട്.
മതിലില്‍ പങ്കെടുക്കുന്നവരുടെ പേരുവിവരം സൂക്ഷിക്കണം. ഇതിന്റെ പകര്‍പ്പ് സെക്രട്ടറിക്ക് കൈമാറുകയും ചെയ്യണം. കുടുംബശ്രീ, തൊഴിലുറപ്പ്, ആശാ വര്‍ക്കര്‍മാര്‍ പങ്കെടുക്കുന്നുവെന്ന് ഉറപ്പുവരുത്തണം. വനിതാമതിലില്‍ പങ്കെടുക്കുന്നവര്‍ക്ക് അതിന്റെ വിജയകരമായ നടത്തിപ്പിനാവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കണമെന്നും സര്‍ക്കുലറില്‍ പറയുന്നുണ്ട്. കൂടാതെ എല്ലാ വാര്‍ഡുകളിലും വനിതാ മതിലിന്റെ മുദ്രാവാക്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന ബാനറുകള്‍ സ്ഥാപിക്കണമെന്നും സര്‍ക്കുലര്‍ നിര്‍ദേശിക്കുന്നു. ഒാരോ വിഭാഗത്തിന്റേയും ചുമതലയുള്ളവര്‍ മതിലില്‍ പങ്കെടുക്കുന്നവരുടെ പട്ടിക തയാറാക്കി പഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് കൈമാറണമെന്നും ഉത്തരവിലുണ്ട്. ഒരാളെയും നിര്‍ബന്ധിച്ച് പങ്കെടുപ്പിക്കില്ലെന്ന് സര്‍ക്കാര്‍ ആവര്‍ത്തിച്ചു പറയുമ്പോഴാണ് ഈ കണക്കെടുപ്പ്.
ഉത്തരവിലെ മറ്റ് നിർദ്ദേശങ്ങൾ ഇവയാണ്. വനിതാ മതിലിന്റെ മുദ്രാവാക്യങ്ങളുയർത്തി വാർഡുകൾ തോറുംബാനറുകൾ സ്ഥാപിക്കണം. ഞായര്‍,തിങ്കള്‍ ദിവസങ്ങളില്‍ വീടുകളിൽ കയറി പ്രചാരണം നടത്തണം. വനിതാ മതിലുമായി ബന്ധപ്പെട്ട് വാർഡുകളിൽ നടക്കുന്ന പ്രവർത്തന മേൽനോട്ട ചുമതല അസിസ്റ്റന്റ് സെക്രട്ടറിമാർക്കും പഞ്ചായത്തുതല ഉത്തരവാദിത്തം സെക്രട്ടറിമാർക്കാണെന്നും ഉത്തരവിൽ പറയുന്നു. ഇതാദ്യമായാണ് വനിതാ മതില്‍ സംബന്ധിച്ച് സര്‍ക്കാറിന്റെ ഔദ്യോഗികമായ ഒരു ഉത്തരവ് വരുന്നത്. വനിതമതിലിന് നാലുദിവസം മാത്രം ബാക്കിനില്‍ക്കെയാണ് സര്‍ക്കാര്‍ തലത്തില്‍ തിരക്കിട്ട നീക്കം.
https://www.facebook.com/Malayalivartha
























