പിണറായിക്കും സഖാക്കന്മാർക്കും സ്ത്രീധനമായി കിട്ടിയതാണോ പയ്യന്നൂരും കരിവെള്ളൂരും കണ്ണൂരും; അയ്യപ്പജ്യോതിയില്‍ പങ്കെടുത്ത ഭക്തര്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധവുമായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ രംഗത്ത്

ഇന്നലെ നടന്ന അയ്യപ്പജ്യോതിയില്‍ പങ്കെടുത്ത ഭക്തര്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധവുമായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ രംഗത്ത്. ശബരിമല ആചാര സംരക്ഷണത്തിന് വേണ്ടി കഴിഞ്ഞ ദിവസം ബിജെപിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് അയ്യപ്പ ജ്യോതി തെളിയിച്ചിരുന്നു. അയ്യപ്പ ജ്യോതിക്കിടെ ചിലയിടങ്ങളില്‍ സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. കണ്ണൂരിലെ കരിവെള്ളൂരില്‍ രണ്ടിടത്തും ആണൂര്‍, ഓണക്കുന്ന് എന്നിവിടങ്ങളിലുമാണ് സംഘര്‍ഷമുണ്ടായത്. അക്രമത്തിന് പിന്നില്‍ സിപിഎം ആണെന്നാണ് ബിജെപി ആരോപിക്കുന്നത്. ഈ സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷമായി പ്രതികരണവുമായാണ് കെ സുരേന്ദ്രന്‍ രംഗത്തെത്തിയത്.
പയ്യന്നൂരും കരിവെള്ളൂരിലും അയ്യപ്പജ്യോതിയിൽ പങ്കെടുക്കാനെത്തിയ നൂറിലധികം സ്ത്രീകളേയും കുട്ടികളേയും ഒരു സംഘം സി. പി. എം ക്രിമിനലുകൾ ആയുധങ്ങളുപയോഗിച്ച് അക്രമിച്ചു പരിക്കേൽപ്പിച്ചിട്ടും അതിന്റെ ദൃശ്യങ്ങൾ എല്ലാ ചാനലുകളിലും വന്നിട്ടും പൊലീസ് കേസ്സെടുക്കാനോ ആരെയും അറസ്ട് ചെയ്യാനോ തയ്യാറാവുന്നില്ല എന്ന് അദ്ദേഹം പ്രതികരിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും പാർട്ടിക്കാർക്കും സ്ത്രീധനമായി കിട്ടിയതാണോ പയ്യന്നൂരും കരിവെള്ളൂരും, കണ്ണൂരും എന്നും അദ്ദേഹം ചോദിച്ചു. ഫേസ്ബുക്കിലൂടെയായിരുന്നു സുരേന്ദ്രന്റെ പ്രതികരണം.
കെ സുരേന്ദ്രന്റെ ഫേസ്ബുക് പോസ്റ്റ് ഇങ്ങനെ;
ചിത്തിര ആട്ട വിശേഷദിവസം സന്നിധാനത്ത് സ്ത്രീയെ ആക്രമിക്കാൻ അജ്ഞാതനായ ഒരാൾ നാളീകേരം എടുത്തുയർത്തിക്കാണിച്ചു എന്ന പേരുപറഞ്ഞാണ് വൽസൻ തില്ലങ്കേരി, വി. വി. രാജേഷ്,പ്രകാശ് ബാബു, സൂരജ് ഇലന്തൂർ എന്നിവരടക്കം എന്നേയും പ്രതി ചേർത്ത് വധശ്രമം,ക്രിമിനൽ ഗൂഡാലന,സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ ഗുരുതര വകുപ്പുകൾ ചേർത്ത് പൊലീസ് ജയിലിലടച്ചത്. അവിടെ ഒരു സ്ത്രീക്കും പരിക്കു പറ്റിയിട്ടുമില്ല. എന്നാൽ പയ്യന്നൂരും കരിവെള്ളൂരിലും അയ്യപ്പജ്യോതിയിൽ പങ്കെടുക്കാനെത്തിയ നൂറിലധികം സ്ത്രീകളേയും കുട്ടികളേയും ഒരു സംഘം സി. പി. എം ക്രിമിനലുകൾ ആയുധങ്ങളുപയോഗിച്ച് അക്രമിച്ചു പരിക്കേൽപ്പിച്ചിട്ടും അതിന്റെ ദൃശ്യങ്ങൾ എല്ലാ ചാനലുകളിലും വന്നിട്ടും പൊലീസ് കേസ്സെടുക്കാനോ ആരെയും അറസ്ട് ചെയ്യാനോ തയ്യാറാവുന്നില്ല. പൊലീസ് നോക്കി നിൽക്കെയാണ് ക്രിമിനലുകൾ അഴിഞ്ഞാടിയത്. ഇതെന്തു നീതിയാണ് ഇതെന്തു ന്യായമാണ് ശ്രീ പിണറായി വിജയൻ? താങ്കൾക്കും താങ്കളുടെ പാർട്ടിക്കാർക്കും സ്ത്രീധനമായി കിട്ടിയതാണോ പയ്യന്നൂരും കരിവെള്ളൂരും കണ്ണൂരും? ഈ ഇരട്ടനീതിയും നെറികേടും താങ്കൾ എത്രകാലം ഒരലങ്കാരമായി കൊണ്ടുനടക്കും? കൺമുന്നിൽ കണ്ട അക്രമസംഭവങ്ങളിൽപ്പോലും കേസ്സെടുക്കാത്ത പൊലീസ് ഉദ്യോഗസ്ഥർ മനുഷ്യരോ കാട്ടാളരോ? മാധ്യമങ്ങളും പൊതുസമൂഹവും ഈ പ്രശ്നം ഗൗരവമായി കാണേണ്ടതല്ലേ? എന്ന് അദ്ദേഹം ഫേസ്ബുക്കിലൂടെ ചോദിച്ചു.
വിവിധ സ്ഥലങ്ങളില്‍ അയ്യപ്പജ്യോതിയില്‍ പങ്കെടുക്കാനെത്തിയ ഭക്തര്‍ക്ക് നേരെ ആക്രമണമുണ്ടായി. പയ്യന്നൂര്‍ അടുത്ത് പെരുമ്ബ, കണ്ണൂര്‍ കാസര്‍കോട് അതിര്‍ത്തിയായ കാലിക്കടവ്, കരിവെള്ളൂര്‍, കാഞ്ഞങ്ങാട്, തളിപ്പറമ്ബ്, തൃക്കരിപ്പൂര്‍ എന്നീ പ്രദേശങ്ങളില്‍ വ്യാപകമായ അക്രമമുണ്ടായി. ഗുരുതരമായ പരിക്കുകളോടെ 10 സ്ത്രീകളും 3 കുട്ടികളും ഉള്‍പ്പടെ 31 പേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. 60 പേര്‍ക്ക് പലതരത്തിലുളള പരുക്കേറ്റു.
ബിജെപിയുടെയും എന്‍ എസ് എസിന്‍റെയും പങ്കാളിത്തത്തോടെ മഞ്ചേശ്വരം മുതല്‍ കളിയിക്കാവിള വരെ ഒരേ സമയം ദീപങ്ങള്‍ തെളിച്ചാണ് അയ്യപ്പജ്യോതി ആചരിച്ചത്. ശബരിമലയിലെ ആചാര അനുഷ്ഠാനങ്ങളുടെ സംരക്ഷണം എന്ന ആവശ്യവുമായാണ് ശബരിമല കർമ്മ സമിതിയും ബി ജെ പിയും അയ്യപ്പജ്യോതി പ്രതിഷേധം സംഘടിപ്പിച്ചത്. കാസര്‍ഗോഡ് ഹൊസങ്കഡി അയ്യപ്പ ക്ഷേത്രത്തിലെ ശ്രീകോവിലില്‍ നിന്ന് തെളിയിച്ച ദീപം ക്ഷേത്രം ശാന്തി പുറത്തേക്ക് കൈമാറി. സ്വാമി യോഗാനന്ദ സരസ്വതിയും കപിലാശ്രമം ഉത്തരകാശി രാമചന്ദ്രസ്വാമിയും ചേര്‍ന്ന് ദീപം ഏറ്റുവാങ്ങി. തുടര്‍ന്ന് ഹൊസങ്കഡി നഗരത്തില്‍ എത്തിച്ച ശേഷം ശബരിമല കര്‍മ്മ സമിതി പ്രവര്‍ത്തകര്‍ അയ്യപ്പജ്യോതി തെളിയിച്ചു.
https://www.facebook.com/Malayalivartha























