സെൻകുമാറിനു പിന്നാലെ 'അയ്യപ്പജ്യോതി' യിൽ ഋഷിരാജ് സിംഗും പങ്കെടുത്തെന്ന് സോഷ്യൽ മീഡിയ; സത്യാവസ്ഥ ഇങ്ങനെ

ശബരിമല ആചാരനുഷ്ഠാനങ്ങൽ സംരക്ഷിക്കുന്നതിനായി കഴിഞ്ഞദിവസം ശബരിമല കർമ്മ സമിതിയുടെയും ബിജെപിയുടെയും നേതൃത്വത്തിൽ സംഘടിപ്പിച്ച 'അയ്യപ്പജ്യോതി' യിൽ എക്‌സൈസ് കമ്മീഷണറും മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥനുമായ ഋഷിരാജ് സിംഗ് പങ്കെടുത്തുവെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ വ്യാജ പ്രചാരണം നടന്നിരുന്നു.
മുൻ ഡി.ജി.പി ടി.പി.സെൻകുമാർ പങ്കെടുത്തതിന് പിന്നാലെയാണ് അയ്യപ്പജ്യോതിയിൽ ഋഷിരാജ് സിംഗും പങ്കെടുത്തതെന്നായിരുന്നു ഒരു വിഭാഗം നടത്തിയ പ്രചാരണം. എന്നാൽ വ്യാജ പ്രചാരങ്ങൾക്ക് മറുപടിയുമായി ഋഷിരാജ് സിംഗ് തന്നെ നേരിട്ട് രംഗത്തെത്തിയതോടെയാണ് കള്ളികൾ വെളിച്ചത്തായത്.
ഋഷിരാജ് സിംഗ് അയ്യപ്പജ്യോതിയിൽ പങ്കെടുത്തെന്ന പ്രചാരണം വ്യാജമാണെന്ന് ഏതൊരാൾക്കും മനസിലാക്കാൻ കഴിയുന്ന ഒന്നാണ്. ഇദ്ദേഹം അയ്യപ്പജ്യോതിയിൽ പങ്കെടുത്തതെന്ന തരത്തിൽ പ്രചരിക്കുന്ന ചിത്രം ഒന്ന് സൂക്ഷ്‌മമായി നിരീക്ഷിച്ചാൽ തന്നെ ഇക്കാര്യം വ്യക്തമാകും. എന്നാൽ ചിത്രത്തിൽ കാണുന്നയാളിന് ഋഷിരാജ് സിംഗുമായുള്ള രൂപസാദൃശ്യമാണ് വിനയായത്.
സംഭവത്തിൽ സൈബർ പൊലീസ് കേസെടുത്തെന്നാണ് വിവരം. ഇത്തരം പ്രചാരണങ്ങൾ നടത്തുന്ന ചില പേജുകളും വ്യക്തികളും പൊലീസ് നിരീക്ഷിക്കുന്നുമുണ്ട്. വ്യാജവാർത്തകൾ പ്രചരിപ്പിച്ചാൽ ശക്തമായ നടപടിയെടുക്കുമെന്നും പൊലീസ് വൃത്തങ്ങൾ അറിയിച്ചു. അതേസമയം സോഷ്യല്‍ മീഡിയയിലെ സംഘപരിവാര്‍ അനുകൂല പേജുകളിലാണ് പോസ്റ്റ് പ്രത്യക്ഷപ്പെട്ടതിരിക്കുന്നതെന്നും റിപ്പോര്‍ട്ടുൾ പുറത്തു വരുന്നുണ്ട്.
സാമൂഹ്യ മാധ്യമങ്ങളിലെ വ്യാജ പ്രചരണത്തിനെതിരേ നടപടിയെടുക്കണമെന്ന് കാട്ടി ഋഷിരാജ് സിംഗ് സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകിയിട്ടുണ്ട്. എന്നാൽ സംഭവത്തിൽ ഇതുവരെ ആരും അറസ്റ്റിലായിട്ടില്ല.
ഇന്നലെയാണ് സംസ്ഥാനത്തുടനീളം ബിജെപി പിന്തുണയോടെ ശബരിമല കര്‍മസമിതി അയ്യപ്പജ്യോതി സംഘടിപ്പിച്ചത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ആര്‍എസ്‌എസ്ബിജെപി നേതാക്കള്‍ ഉള്‍പ്പടെയുള്ളവര്‍ പരിപാടിയില്‍ പങ്കെടുത്തു. നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കുക എന്ന ആഹ്വാനത്തോടെ സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന വനിതാ മതിലിനു ബദലായാണ് ബിജെപിയുടെയും എന്‍എസ്എസിന്റെയും പിന്തുണയോടെയാണ് അയ്യപ്പജ്യോതി തെളിഞ്ഞത്.
ഇന്നലെ നടന്ന അയ്യപ്പജ്യോതിയില്‍ പങ്കെടുത്ത ഭക്തര്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മസമിതി ഇന്ന് പ്രതിഷേധ ദിനമായി ആചരിക്കും. കര്‍മസമിതിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് പ്രതിഷേധ പ്രകടനങ്ങള്‍ നടത്തുമെന്ന് ദേശീയ ജനറല്‍ സെക്രട്ടറി എസ്.ജെ.ആര്‍.കുമാര്‍ അറിയിച്ചു.
ഇതിന്റെ ഭാഗമായി ഇന്ന് സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ പ്രതിഷേധപ്രകടനങ്ങൾക്ക് കർമസമിതി ആഹ്വാനം ചെയ്തിട്ടുണ്ട്. പയ്യന്നൂർ കണ്ടോത്ത് ഭാഗത്ത് അയ്യപ്പജ്യോതിയിൽ പങ്കെടുക്കാനെത്തിയവരുടെ വാഹനങ്ങൾക്ക് നേരെ കല്ലേറുണ്ടായിരുന്നു. ഇതിനെ തുടർന്ന് ഇവിടെ നേരിയ തോതിൽ സംഘർഷവും ഉടലെടുത്തിരുന്നു. ആക്രമണങ്ങൾക്ക് പിന്നിൽ സിപിഎം ആണെന്നാണ് ബിജെപി ആരോപണം.
വിവിധ സ്ഥലങ്ങളില്‍ അയ്യപ്പജ്യോതിയില്‍ പങ്കെടുക്കാനെത്തിയ ഭക്തര്‍ക്ക് നേരെ ആക്രമണമുണ്ടായി. പയ്യന്നൂര്‍ അടുത്ത് പെരുമ്ബ, കണ്ണൂര്‍ കാസര്‍കോട് അതിര്‍ത്തിയായ കാലിക്കടവ്, കരിവെള്ളൂര്‍, കാഞ്ഞങ്ങാട്, തളിപ്പറമ്ബ്, തൃക്കരിപ്പൂര്‍ എന്നീ പ്രദേശങ്ങളില്‍ വ്യാപകമായ അക്രമമുണ്ടായി. ഗുരുതരമായ പരിക്കുകളോടെ 10 സ്ത്രീകളും 3 കുട്ടികളും ഉള്‍പ്പടെ 31 പേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. 60 പേര്‍ക്ക് പലതരത്തിലുളള പരുക്കേറ്റിട്ടുണ്ടെന്നും എസ്.ജെ.ആര്‍ കുമാര്‍ പറഞ്ഞു.
അതേസമയം, ശബരിമല കര്‍മസമിതിയുടെ നേതൃത്വത്തില്‍ നടന്ന അയ്യപ്പജ്യോതി ഭക്തജന പങ്കാളിത്തം കൊണ്ട് ചരിത്ര സംഭവമായെന്ന് എസ്.ജെ.ആര്‍.കുമാര്‍ പറഞ്ഞു. 310 സ്ഥലങ്ങളില്‍ പ്രധാന നേതാക്കള്‍ പങ്കെടുത്ത യോഗങ്ങളും നടന്നു. കേരളത്തിന് പുറത്ത് 11 സംസ്ഥാനങ്ങളിലും അയ്യപ്പജ്യോതി തെളിയിച്ചു. അയ്യപ്പ ജ്യോതിയുടെ വിജയം കണ്ട് വിറളി പൂണ്ട മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ഗുണ്ടകള്‍ പല സ്ഥലങ്ങളിലും അയ്യപ്പജ്യോതിയില്‍ പങ്കെടുക്കാന്‍ എത്തിയ സ്ത്രീകള്‍ ഉള്‍പ്പടെയുള്ള ഭക്തര്‍ക്കെതിരെ വ്യാപകമായ അക്രമമാണ് അഴിച്ചുവിട്ടതെന്നും എസ്.ജെ.ആര്‍.കുമാര്‍ ആരോപിച്ചു.
ബിജെപിയുടെയും എന്‍ എസ് എസിന്‍റെയും പങ്കാളിത്തത്തോടെ മഞ്ചേശ്വരം മുതല്‍ കളിയിക്കാവിള വരെ ഒരേ സമയം ദീപങ്ങള്‍ തെളിച്ചാണ് അയ്യപ്പജ്യോതി ആചരിച്ചത്. ശബരിമലയിലെ ആചാര അനുഷ്ഠാനങ്ങളുടെ സംരക്ഷണം എന്ന ആവശ്യവുമായാണ് ശബരിമല കർമ്മ സമിതിയും ബി ജെ പിയും അയ്യപ്പജ്യോതി പ്രതിഷേധം സംഘടിപ്പിച്ചത്. കാസര്‍ഗോഡ് ഹൊസങ്കഡി അയ്യപ്പ ക്ഷേത്രത്തിലെ ശ്രീകോവിലില്‍ നിന്ന് തെളിയിച്ച ദീപം ക്ഷേത്രം ശാന്തി പുറത്തേക്ക് കൈമാറി. സ്വാമി യോഗാനന്ദ സരസ്വതിയും കപിലാശ്രമം ഉത്തരകാശി രാമചന്ദ്രസ്വാമിയും ചേര്‍ന്ന് ദീപം ഏറ്റുവാങ്ങി. തുടര്‍ന്ന് ഹൊസങ്കഡി നഗരത്തില്‍ എത്തിച്ച ശേഷം ശബരിമല കര്‍മ്മ സമിതി പ്രവര്‍ത്തകര്‍ അയ്യപ്പജ്യോതി തെളിയിച്ചു.
മഞ്ചേശ്വരം മുതൽ കളിയിക്കാവിള വരെ പാതയോരത്ത് വൈകീട്ട് ആറ് മണിയോടെയാണ് അയ്യപ്പജ്യോതി തെളിയിച്ചത്. എൻ എസ് എസ് പിന്തുണ കൂടി ലഭിച്ചതോടെ പരിപാടി വലിയ രാഷ്ട്രീയനേട്ടത്തിന് വഴിവയ്ക്കുമെന്നാണ് ബി ജെ പിയുടെ കണക്ക് കൂട്ടൽ. അയ്യപ്പ കര്‍മ്മ സമിതിയും ബിജെപിയും മറ്റ് സംഘപരിവാര്‍ സംഘടനകളും എന്‍എസ്എസും അയ്യപ്പജ്യോതി പ്രതിഷേധത്തിന് പരമാവധി പങ്കാളിത്തം ഉറപ്പാക്കാന്‍ വിപുലമായ തയ്യാറെടുപ്പുകളാണ് നടത്തിയത്. കളിയിക്കാവിളയില്‍ സുരേഷ് ഗോപി എം പി, കിളിമാനൂരില്‍ മുന്‍ ഡി ജി പി ടി പി സെൻ കുമാർ, തുടങ്ങിയവരും അയ്യപ്പജ്യോതി തെളിയിച്ചു. 80 കേന്ദ്രങ്ങളിലാണ് കാസര്‍ഗോഡ് അയ്യപ്പജ്യോതി തെളിയിച്ചത്.
https://www.facebook.com/Malayalivartha























