മാവോയിസ്റ്റ് ബന്ധം ആർക്കും ആർക്കെതിരെയും ഉന്നയിക്കാം ! ; മനിതി സംഘടനയ്ക്ക് നേരെയുള്ള മാവോയിസ്റ്റ് ആരോപണം തള്ളി ശെല്‍വി

ശബരിമലയിൽ യുവതിപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ ദർശനത്തിനെത്തിയ മനീതി പ്രവര്‍ത്തകര്‍ക്കെതിരെ ഉയര്‍ന്ന മാവോയിസ്റ്റ് ആരോപണം തള്ളി മനിതി കോ ഓർഡിറ്റേർ ശെല്‍വി. മാവോയിസ്റ്റ് ബന്ധം ആർക്കും ആർക്കെതിരെയും ഉന്നയിക്കാം. അത്തരം ആരോപണങ്ങൾ മുഖവിലക്കെടുക്കുന്നില്ലെന്നും ശബരിമലയിൽ യുവതികളെ എത്തിക്കാനുള്ള ശ്രമം തുടരുമെന്നും ശെല്‍വി അറിയിച്ചു.
യുവതികളെ ശബരിമലയിൽ കയറ്റുന്നത് സംബന്ധിച്ച് മുഖ്യമന്ത്രിയെ കാണും. മകരവിളക്ക് കാലത്ത് ശബരിമല കയറണമെന്ന് നിർബന്ധമില്ല. എന്നാല്‍ മല കയറുമെന്നും ശെല്‍വി മാധ്യമങ്ങളോട് പറഞ്ഞു. മധുരയിൽ നിന്നും ചെന്നൈയിൽ നിന്നും മൂന്ന് വീതം കേരള പൊലീസുകാർ സുരക്ഷ നൽകിയെന്നും അവര്‍ വ്യക്തമാക്കി.
കുറച്ചു ദിവസങ്ങൾക്ക് മുൻപാണ് എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും ശബരിമല ദര്‍ശനം അനുവദിച്ച സുപ്രീംകോടതി വിധി മുന്‍ നിര്‍ത്തി 45 സ്ത്രീകള്‍ മല കയറാനെത്തുന്നുവെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ മനിതി കൂട്ടായ്മയെന്ന പേരും ഉയര്‍ന്നുകേട്ടത്.
ശബരിമലയിലെ പ്രക്ഷോഭങ്ങള്‍ ശാന്തമായതിനു പിന്നാലെ മനിതി കൂട്ടായ്മ പ്രഖ്യാപനം നടത്തിയതോടെ സ്ഥിതി ഗതികള്‍ വീണ്ടും പഴയതു പോലെ ആകുകയായിരുന്നു. പതിനൊന്നംഗ സംഘം ശബരിമലയിലേക്ക് യാത്ര തിരിച്ചതോടെ ശബരിമലയിലെ സമാധാനാന്തരീക്ഷം തകർന്നു. ഇതോടെ പ്രതിഷേധങ്ങളുടെ നടുവിൽ പിടിച്ചു നിൽക്കാനാവാതെ മനിതി സംഘവും പിന്മാറുകയായിരുന്നു.
ശബരിമല ദര്‍ശനത്തിനെത്തിയ മനിതി സംഘത്തെ ശബരിമല കര്‍മ്മ സമിതിയുടെ നേതൃത്വത്തിലുള്ള പ്രതിഷേധക്കാര്‍ ശബരിമല ദര്‍ശനത്തിന് അനുവദിച്ചിരുന്നില്ല. ആറ് മണിക്കൂര്‍ നീണ്ട നാടികീയ സംഭവങ്ങള്‍ക്കും സംഘര്‍ഷത്തിനുമൊടുവില്‍ ശബരിമല ദര്‍ശനത്തിനെത്തിയ പതിനൊന്നംഗ മനിതി സംഘം മടങ്ങുകയിരുന്നു.
കോ– ഓർഡിനേറ്റർ സെൽവിയുടെ (40) നേതൃത്വത്തിലായിരുന്നു യാത്ര. ഇരുമുടിക്കെട്ടേന്തിയതു മുത്തുലക്ഷ്മി (28), കർപ്പകം (32), ശ്രീദേവി (40), ഈശ്വരി (40), സെൽവി (38), കല (53) എന്നിവർ. തിലകവതി (24) അഭിനയ (28) മധു (20) വിജയലക്ഷ്മി (36) എന്നിവർ പിന്തുണയുമായി ഒപ്പം നിന്നു. യാത്ര (36), മുത്തുലക്ഷ്മി (39), വസുമതി (39) എന്നിവർ വൈകിട്ടു പത്തനംതിട്ട വരെയെത്തി മടങ്ങി.
മനീതി പ്രവര്‍ത്തകരില്‍ മുഖ്യമന്ത്രിയെ കാണാനെത്തിയ മൂന്ന് പേര്‍ക്ക് നേരെയും ബിജെപി അടക്കമുള്ള സംഘപരിവാര്‍ പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തിയിരുന്നു. തിരിച്ചുപോകുന്ന വഴിയില്‍ യാത്രയ്ക്കിടെ ട്രെയിനിലേക്ക് കല്ലും ചീമുട്ടയുമെറിഞ്ഞ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ആക്രമിക്കുന്നതായും ഇവര്‍ പരാതിപ്പെട്ടിരുന്നു. ഇതിനിടയില്‍ ശബരിമലയെ തകര്‍ക്കാന്‍ വേണ്ടി എത്തിയ മാവോയിസ്റ്റുകളാണ് മനിതി പ്രവര്‍ത്തകരെന്നും ആരോപണവുമായി ചിലര്‍ രംഗത്തെത്തിയിരുന്നു.
https://www.facebook.com/Malayalivartha























