ഈ പോക്കാണെങ്കിൽ നൂറ് വർഷം കഴിഞ്ഞാലും ബിജെപി ഇവിടെ അധികാരത്തിലെത്തില്ല ! ; ബി.ജെ.പിക്കെതിരെ അതിരൂക്ഷ വിമർശനവുമായി വെള്ളാപ്പള്ളി നടേശന്‍

ബിജെപി പ്രവർത്തകർ സോഷ്യൽ മീഡിയയിലടക്കം വൻ ആക്രമണം നടത്തുന്നുവെന്ന് പ്രതികരിച്ച എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ബി.ജെ.പിക്കെതിരെ അതിരൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ്.
ബി.ജെ.പിയിൽ നിന്ന് തനിക്കുണ്ടായതു പോലെയുള്ള ആക്രമണം കേരളത്തിലെ ഒരു രാഷ്ട്രീയ പാർട്ടിയിൽ നിന്നും ഉണ്ടായില്ലെന്ന് അദ്ദേഹം പറഞ്ഞു. പണപ്പിരിവും ഗ്രൂപ്പിസവുമാണ് ബിജെപിയിൽ നടക്കുന്നത്. ഈ പോക്കാണെങ്കിൽ നൂറ് വർഷം കഴിഞ്ഞാലും ബിജെപി ഇവിടെ അധികാരത്തിലെത്തില്ല. എസ്.എൻ.ഡി.പിക്ക് സ്വന്തം നിലപാടുണ്ട്. അത്തരത്തിൽ നിലപാടെടുക്കുന്ന തന്നെ വ്യക്തിഹത്യ നടത്തുകയാണ് ബി.ജെ.പി ചെയ്യുന്നതെന്നും വെള്ളാപ്പള്ളി മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു.
തികച്ചും വകതിരിവില്ലാത്ത നടപടിയാണിത്. വനിതാമതിലുമായി ബന്ധപ്പെട്ട് ബി.ജെ.പിയുടെ നിലപാടല്ല അല്ല ബി.ഡി.ജെ.എസിനുള്ളത്. ബി.ജെ.പിയും ബി.ഡി.ജെ.എസും ഒന്നാണെങ്കിൽ പിന്നെ രണ്ട് പാർട്ടിയായി നിലനിൽക്കേണ്ടതുണ്ടോ. രണ്ട് പാർട്ടിയായി നിൽക്കുമ്പോഴും യോജിക്കാവുന്ന മേഖലയിൽ യോജിച്ച് പ്രവർത്തിക്കുന്നു എന്നുമാത്രമേയുള്ളൂ.
അതേസമയം സർക്കാരിന്റെ വനിതാ മതിലിനെ പിന്തുണച് ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി രാവിലെ രംഗത്തെത്തിയിപുന്നു. സാഹചര്യം ഒത്തുവന്നാൽ മതിലിനു പിന്തുണയുമായി എത്തും. ശബരിമല കർമസമിതി നടത്തിയ അയ്യപ്പജ്യോതിയിൽ പങ്കെടുക്കാഞ്ഞത് എന്‍ഡിഎയുടെ പരിപാടി അല്ലാതിരുന്നതിനാലാണ്. എന്നാൽ നവോഥാന മതിലിന്റെ മുഖ്യ സംഘാടകനായ വെള്ളാപ്പള്ളി നടേശൻ ശബരിമല യുവതി പ്രവേശത്തിന് എതിരായ നിലപാട് ആവർത്തിച്ചു.
വനിതാ മതിലിൽ തന്റെ ഭാര്യയും മകൻ തുഷാറിന്റെ ഭാര്യയുമടക്കം പങ്കെടുക്കും. ഇന്ത്യയിൽ എൻ.ഡി.എ സംവിധാനമുണ്ട്. കേരളത്തിൽ എൻ.ഡി.എ ഉണ്ടോയെന്നും അദ്ദേഹം ചോദിച്ചു. ശബരിമല കർമസമിതി സംഘടിപ്പിച്ച അയ്യപ്പജ്യോതി വൻ വിജയമാണെന്ന് പറയുന്നില്ല. എന്നാൽ, അത് പരാജയവുമായിരുന്നില്ല. അവർക്ക് ഇത്രയും സാധിച്ചത് തന്നെ വലിയ കാര്യമാണ്. വനിതാമതിൽ മഹാത്ഭുതമായി മാറും. യോഗം ആഹ്വാനം ചെയ്തതു കൊണ്ട് എല്ലാ ഈഴവരും ഈ പരിപാടിക്ക് വരുമെന്ന് അവകാശപ്പെടുന്നില്ല.
എന്നാൽ, എസ്.എൻ.ഡി.പിയിൽ എല്ലാ രാഷ്ട്രീയ കക്ഷികളിലും പെട്ടവരുണ്ട്. അവരെല്ലാവരും വനിതാമതിലിൽ അണിനിരക്കും. അയ്യപ്പജ്യോതിയിൽ പങ്കെടുക്കാത്തതിൽ ബി.ജെ.പിയുടെ അതൃപ്തി കാര്യമാക്കുന്നില്ല. അവർക്ക് ഒരു ചുക്കും ചെയ്യാനാകില്ല. യോഗം എല്ലാ പാർട്ടികളോടും യുദ്ധം ചെയ്തിട്ടുണ്ട്. സാന്പത്തിക സംവരണത്തിന്റെ പേരിൽ സി.പി.എമ്മിനോട് ഏറ്റുമുട്ടിയിട്ടുണ്ട്. എന്നെ ജയിലിലാക്കാൻ യു.ഡി.എഫ് ഉത്തരവിട്ടിട്ടുണ്ട്. എന്നാൽ ബി.ജെ.പി കാണിച്ചതു പോലെ ഒരു പാർട്ടിയും കാണിച്ചിട്ടില്ല.
https://www.facebook.com/Malayalivartha























