ജി. സുകുമാരൻ നായർക്കെതിരെയും എൻ എസ് എസിനെതിരെയും പരസ്യ പ്രസ്താവന നടത്തിയതിനെതിരെ മുട്ടൻപണി... ഇടതു മുന്നണിയിൽ ഇടം നേടിയ ആർ. ബാലകൃഷ്ണ പിള്ള എൻ എസ് എസ് ഡയറക്ടർ ബോർഡിൽ നിന്നും പുറത്തുപോകും

ഇടതു മുന്നണിയിൽ ഇടം നേടിയ ആർ. ബാലകൃഷ്ണ പിള്ള എൻ എസ് എസ് ഡയറക്ടർ ബോർഡിൽ നിന്നും പുറത്തുപോകും. ജി. സുകുമാരൻ നായർക്കെതിരെയും എൻ എസ് എസിനെതിരെയും പരസ്യ പ്രസ്താവന നടത്തിയതിനെതിരെയായിരിക്കും നടപടി. ജനുവരി രണ്ടിന് മന്നം സമാധി ദിവസം പിള്ളയെ മുന്നിലിരുത്തി സുകുമാരൻ നായർ നടത്തുന്ന അഭിഷേകം കേരളത്തിന് ലൈവായി കേൾക്കാം. പിതാവിനെ പുറത്താക്കുന്ന സാഹചര്യമുണ്ടായാൽ എൻ എസ് എസ് ജനറൽ സെക്രടറി ജി. സുകുമാരൻ നായരെ തത്സ്ഥാനത്ത് നിന്നും നീക്കാൻ മകൻ കെ.ബി. ഗണേഷ്കുമാർ ശ്രമിക്കും. ഗണേശന്റെ എല്ലാ പ്രവർത്തനങ്ങൾക്കും സി പി എമ്മിന്റെ പൂർണ പിന്തുണയുണ്ട്.
പിള്ളയോട് ഇടതു മുന്നണിയിൽ ചേരരുതെന്ന് സുകുമാരൻ നായർ പരോക്ഷമായി സൂചിപ്പിച്ചിരുന്നു. എന്നാൽ ഇത്തരം കാര്യങ്ങളിൽ തന്നെ ഉപദേശിക്കേണ്ടെന്നായിരുന്നു പിള്ളയുടെ മറുപടി. ഇടതു മുന്നണി പ്രവേശനം ലഭിച്ച ദിവസം തന്നെ പിള്ള സുകുമാരൻ നായർക്കെതിരെ പരസ്യപ്രസ്താവന നടത്തുകയും ചെയ്തു. സുകുമാരൻ നായർക്ക് ആരെയെങ്കിലും പിന്തുണക്കാനുണ്ടെങ്കിൽ അത് സ്വയം ചെയ്യാനാണ് പിള്ള പറഞ്ഞത്. നേരത്തെയും താൻ എൻ എസ് എസിനെതിരെ നിലപാട് എടുത്തിട്ടുടെന്നും പിള്ള പറഞ്ഞു. എൻ എസ് എസിന്റെ തീരുമാനത്തിന് വിരുദ്ധമായി താൻ വനിതാമതിലിൽ പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. മന്നത്ത് പത്മനാഭനാണ് ബാലകൃഷ്ണ പിള്ളയെ എൻ എസ്എസ് പത്തനാപുരം താലൂക്ക് ഏൽപ്പിച്ചത്. അത് സുകുമാരൻ നായർ നൽകിയതല്ലെന്നും ഗണേഷ്കുമാർ പറഞ്ഞു. ഇത്തരത്തിൽ എൻ എസ് എസിനുള്ളിൽ കുത്തി തിരിപ്പുണ്ടാത്താൻ സിപിഎം തന്നെയാണ് തുടക്കമിട്ടത്.
സി പി എം കൊല്ലം ജില്ലാ സെക്രട്ടറി കെ എൻ ബാലഗോപാലിന്റെ മൂത്ത സഹോദരനാണ് എൻ എസ് എസ് ഡയറക്ടർ ബോർഡ് അംഗം കലഞ്ഞൂർ മധു. അദ്ദേഹത്തെ ഉപയോഗിച്ച് എൻ എസ് എസിൽ പടലപിണക്കം ഉണ്ടാക്കാമോ എന്നും സിപിഎം ശ്രമിക്കുന്നുണ്ട്. എന്നാൽ ബാലഗോപാൽ വീണിട്ടില്ല.
പിള്ളയുടെ പാർട്ടി ഇടതുപക്ഷത്തിലായതു കൊണ്ട് അദ്ദേഹം ശബരിമല വിഷയത്തിൽ എൻ എസ് എസിന്റെ നിലപാടിനോട് നേരത്തെ മുതൽ യോജിച്ചിരുന്നില്ല. ഇതിനെ കുറിച്ച് മാധ്യമ പ്രവർത്തകർക്കിടയിൽ നിന്നുയർന്ന ചോദ്യങ്ങൾക്ക് സുകുമാരൻ നായർ രൂക്ഷമായാണ് പ്രതികരിച്ചിരുന്നത്. ഗണേശൻ എം എൽ എ ആയിരിക്കുന്ന പത്തനാപുരം താലൂക്ക് എൻ എസ് എസിന്റെ പ്രഖ്യാപിത നിലപാടിനെതിരെ പ്രമേയം പാസാക്കിയതോടെയാണ് ബന്ധങ്ങൾ മുറഞ്ഞത്. പത്തനാപുരം താലൂക്കിൽ പിള്ളയാണ് എൻ എസ് എസ് പ്രസിഡന്റ. പത്തനാപുരം താലൂക്ക് യൂണിയന്റെ മനം മാറ്റം ഗണേശന്റെ സമ്മർദ്ദ ഫലമായാണെന്ന് സുകുമാരൻ നായർ വിശ്വസിക്കുന്നു. അത്തരമൊരു നടപടി ഗണേശന്റെ ഭാഗത്ത് നിന്നുണ്ടായത് ശരിയായില്ലെന്നും സുകുമാരൻ നായർ വിശ്വസിക്കുന്നു.
ഭാര്യയുമായുള്ള കലഹത്തെ തുടർന്ന് ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ നിന്നും ഇറങ്ങേണ്ടി വന്നപ്പോൾ സുകുമാരൻ നായർ തന്നെ സഹായിച്ചില്ലെന്നാണ് ഗണേശൻ പറയുന്നത്. അന്ന് സുകുമാരൻ നായർ പറഞ്ഞാൽ എന്തും ചെയ്യുന്നയാളായിരുന്നു ഉമ്മൻ ചാണ്ടി. എന്നിട്ടും തനിക്ക് വേണ്ടി ഒന്നും ചെയ്തില്ല. അത് ചെന്നിത്തലയെ മന്ത്രിയാക്കാൻ വേണ്ടിയായിരുന്നു. മാത്രവുമല്ല തന്നെ മന്ത്രിസഭയിൽ നിന്നും ചാണ്ടി പുറത്താക്കിയത് സുകുമാരൻ നായരുമായി ആലോചിച്ചിട്ടാണ്. അതുകൊണ്ടാണ് ഇടത് പക്ഷത്തിൽ ചേർന്നത്. ഇടത് പക്ഷവുമായി ആഭിമുഖ്യം പുലർത്തിയതിന്റെ ഗുണം എൻ എസ് എസിനും സുകുമാരൻ നായർക്കും ഉണ്ടായിട്ടുണ്ടെന്നു തന്നെയാണ് ഗണേശൻ വാദിക്കുന്നത്. സുകുമാരൻ നായരുടെ മകളെ പിണറായി സർക്കാർ എം. ജീ വാഴ്സിറ്റി സിന്റിക്കേറ്റിൽ നിലനിർത്തിയത് തന്റെ കൂടെ ശ്രമഫലമായാണ്. എൻ എസ് എസ് താക്കോൽ ദ്വാരം ദാനം നൽകിയ നേതാക്കളൊന്നും തന്നെ പിന്നീട് സുകുമാരൻ നായരോട് വിധേയത്വം പുലർത്തിയില്ല. എന്നാൽ ഇന്നും താൻ അദ്ദേഹത്തെ ആദരിക്കുന്നു. മുന്നാക്കകാർക്ക് ദേവസ്വം ജോലിയിൽ സംവരണം നൽകിയത് തന്റെ കൂടെ ശ്രമഫലമായാണെന്ന് ഗണേശൻ വാദിക്കുന്നു.
എൻ എസ് എസിലെ ഒരു വിഭാഗത്തിനെ ഔദ്യോഗിക സംവിധാനത്തിന് എതിരാക്കി മാറ്റാൻ സിപിഎം തുടങ്ങിയ ശ്രമങ്ങൾക്ക് മാസങ്ങളുടെ പഴക്കമുണ്ട്. അച്യുതാനന്ദനെ പോലും തള്ളി പിള്ളയെ മുന്നണിയിലെടുത്തതും അതിനു വേണ്ടിയാണ്. പിള്ളയെയും മകനെയും ഒന്നിച്ച് നിർത്തി എൻ എസ് എസിലെ ഒരു വിഭാഗത്തെ ഒപ്പം നിർത്താനാണ് സർക്കാരും പാർട്ടിയും തീരുമാനിച്ചിരിക്കുന്നത്. എസ്എൻഡി പിയിൽ വെള്ളാപ്പള്ളിയെ ഒപ്പം നിർത്തിയത് ഇതേ തന്ത്രത്തിന്റെ ഭാഗമാണ്. തുഷാർ വെള്ളാപ്പള്ളിയെ കേസിൽ കുടുക്കിയതും ഇതേ തന്ത്രം തന്നെയാണ്. ജി.സുകുമാരൻ നായർക്കെതിരെ കേസെടുക്കാൻ വഴിയില്ലാത്തതു കൊണ്ടാണ് ഒന്നിനും നിവൃത്തി യില്ലാതായത്. കുറിച്ചി എൻ എസ് എസ് ഹോമിയോ കോളേജിലെ നിയമന അഴിമതിക്കെതിരെ കേസെടുക്കാൻ കോടതി ഉത്തരവുണ്ട്.
ഏതായാലും സുകുമാരൻ നായരും ബാലകൃഷ്ണപിള്ളയും തമ്മിലുള്ള കലഹം എൻ എസ്എസിന്റെ ചരിത്രത്തിലെ നിർണായക വഴിത്തിരിയായി മാറും . സുകുമാരൻ നായരോട് എതിർപ്പുള്ളവരെല്ലാം പിള്ളയെ പിന്തുണക്കും. എൻ എസ് എസിൽ സുകുമാരൻ നായരെക്കാൾ ഏറെ സീനിയറാണ് ബാലകൃഷ്ണപിള്ള. രണ്ട് മഹാമേരുക്കളെ രണ്ടാക്കിയതിന്റെ കെഡിറ്റ് സി പി എമ്മിനു തന്നെ. ശ്രീധരൻ പിള്ള ബി ജെ പി പ്രസിഡന്റായതിന് ശേഷമാണ് സുകുമാരൻ നായർക്ക് മനം മാറ്റമുണ്ടായത്. അന്നേ ഇക്കാര്യത്തോട് പിള്ളക്ക് വിയോജിപ്പുണ്ടായിരുന്നു.
https://www.facebook.com/Malayalivartha























