അഴിമതിക്കാരന്‍ ഇന്ന് ഉറ്റമിത്രം... ബാലകൃഷ്ണ പിള്ളയ്ക്ക് ചുവപ്പ് പരവതാനി വിരിക്കുമ്പോള്‍ തുറങ്കിലടച്ചവര്‍ക്ക് ഒന്നും പറയാനില്ലേ? ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പേ അപ്രതീക്ഷിതമായി നാലു മുന്നണികളെ ഉള്‍പ്പെടുത്തിയത് വലിയ ചര്‍ച്ചയാകുമ്പോള്‍....

ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഇനി അധികം മാസമില്ല. ശബരിമല യുവതീ പ്രവേശനം സംബന്ധിച്ച് രാഷ്ട്രീയ നേട്ടം കൊയ്ത് ഓരോ മുന്നണിയും മുന്നോട്ട് പോകുന്നതിനിടെയാണ് ഇടതുമുന്നണിയുടെ അപ്രതീക്ഷിത പ്രഖ്യാപനം. നാലു മുന്നണികളെ ഉള്‍പ്പെടുത്തി വിപുലീകരിച്ച ഇടതുമുന്നണിയില്‍ കേരളം ഉറ്റുനോക്കുന്നത് കോണ്‍ഗ്രസ് ബിയുടെ പ്രവേശനമാണ്. ശബരിമല വിഷയം കത്തി നില്‍ക്കുകയും എന്‍എസ്എസ് ഉള്‍പ്പെടെ കോണ്‍ഗ്രസ് ബി യോട് ഏറ്റവും അടുപ്പമുള്ള സംഘടനകള്‍ പോലും എതിര്‍ചേരിയില്‍ നില്‍ക്കുന്ന സാഹചര്യം കൂടി കണക്കിലെടുക്കുമ്പോള്‍ ബാലകൃഷ്ണപിള്ളയുടെ എല്‍ഡിഎഫ് പ്രവേശനം ഇടതുമുന്നണിക്ക് എന്തു നേട്ടം ഉണ്ടാക്കുമെന്ന് അറിയാന്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് വരെ കാത്തിരിക്കേണ്ടി വരും.
കോണ്‍ഗ്രസുമായി ബന്ധം വിട്ട ശേഷം ചവിട്ടിനില്‍ക്കാന്‍ ഇടം കിട്ടാതെ വിഷമിച്ചു നില്‍ക്കുകയായിരുന്ന കോണ്‍ഗ്രസ് ബിയ്ക്ക് ഇടതുപക്ഷേത്തേക്ക് കിട്ടിയ അഡ്മിഷന്‍ ടിക്കറ്റ് വലിയ പിടിവള്ളിയാണ്. എന്നാല്‍ ശബരിമല വിഷയത്തില്‍ അടുത്ത സുഹൃത്ത് എന്‍എസ്എസുമായി പിണങ്ങേണ്ടി വന്നത് ആശങ്കയുമായി. ശബരിമല യുവതീ പ്രവേശനത്തെ തുടക്കം മുതല്‍ എതിര്‍ത്തിരുന്ന എന്‍എസ്എസിനെ ആദ്യം പിന്തുണച്ച ശേഷമാണ് കോണ്‍ഗ്രസ് ബി ഇടതില്‍ എടുത്തതിന് പിന്നാലെ നേരെ തിരിഞ്ഞത്. എല്‍ഡിഎഫിന്റെ വനിതാമതിലിന് എതിരേ ബിജെപി പ്രഖ്യാപിച്ച അയ്യപ്പജ്യോതിക്കാണ് എന്‍എസ്എസിന്റെ പിന്തുണ. എന്നാല്‍ ഇടതു പ്രവേശത്തിന് തൊട്ടു പിന്നാലെ എല്‍ഡിഎഫിന്റെ വനിതാമതിലിനുള്ള പിന്തുണ കോണ്‍ഗ്രസ് ബി പരസ്യമായി പ്രഖ്യാപിച്ചു. വനിതാമതിലിനെ എതിര്‍ക്കുന്ന എന്‍എസ്എസിനെ മറികടന്ന് കരയോഗത്തിലെ സ്ത്രീകളെ വരെ ഇറക്കുമെന്നും പിള്ള പറഞ്ഞു.
എന്നിരുന്നാലും എന്‍എസ്എസ് എടുത്ത നിലപാടിന്റെ എതിര്‍വശത്ത് നില്‍ക്കേണ്ടി വന്നത് കോണ്‍ഗ്രസ് ബിയെ ആശങ്കപ്പെടുത്തുന്നുണ്ട്. എന്‍എസ്എസ് സമദൂര നിലപാട് തിരുത്തിയതിനെ പിള്ള ശക്തമായി വിമര്‍ശിച്ചതിന് കാരണം ഇതായിരുന്നു. എന്‍എസ്എസിന്റെ സമദൂരനിലപാട് മാറ്റാനാവില്ലെന്നും സുകുമാരന്‍ നായര്‍ക്ക് ആരെയെങ്കിലും പിന്തുണയ്ക്കണമെന്നുണ്ടെങ്കില്‍ അത് സ്വന്തം നിലയ്ക്ക് ആവാമെന്നുമാണ് പിള്ള വിമര്‍ശിച്ചത്. എന്‍എസ്എസ് നിലപാടിന് വിരുദ്ധമായി മുന്‍പും തങ്ങള്‍ തീരുമാനങ്ങളെടുത്തിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി. കോടതിവിധി നടപ്പാക്കാന്‍ സര്‍ക്കാരിന് ഭരണഘടനാ ബാധ്യതയുണ്ടെന്നായിരുന്നു ശബരിമല വിഷയത്തില്‍ ഇന്നലെ പിള്ള പറഞ്ഞതും. അയ്യപ്പ ജ്യോതിയെ ബിജെപി സ്‌പോണ്‍സേര്‍ഡ് പരിപാടിയെന്നു പരിഹസിക്കുകയും ചെയ്തു.
ഇന്നലെയാണ് കോണ്‍ഗ്രസ് ബി ഉള്‍പ്പെടെയുള്ളവരെ എല്‍ഡിഎഫ് കൂടെ കൂട്ടിയത്. ഇനി എല്‍ഡിഎഫിന്റെ തീരുമാനങ്ങളാണ് തങ്ങളുടേതെന്നും ആണയിട്ട ബാലകൃഷ്ണപിള്ള മന്ത്രി സ്ഥാനത്തിന് വേണ്ടിയല്ല തങ്ങള്‍ ഇടതുമുന്നണിക്കൊപ്പം വന്നതെന്നും പറഞ്ഞു. എല്‍ഡിഎഫിലേക്കുള്ള പ്രവേശനം കോണ്‍ഗ്രസ് ബി യ്ക്ക് പ്രത്യേകിച്ച് ഒരു ഗുണവും ചെയ്യില്ലെങ്കിലും ഇടതുപക്ഷത്തിന് അത് ഗുണകരമാകും. ശബരിമല വിവാദം ഉള്‍പ്പെടെ ശരിയായ സമയത്താണ് അവര്‍ തീരുമാനം പ്രഖ്യാപിച്ചത്. പിള്ളയെ ഒപ്പം കൂട്ടി ആദ്യം മുതല്‍ എതിരായ എന്‍എസ്എസ് നെ പ്രതിരോധിക്കുക എന്ന തന്ത്രമാണ് സിപിഎം സ്വീകരിച്ചത്. ശബരിമലയില്‍ ചോരുന്ന നായര്‍വോട്ടുകളെ ചെറിയ തോതിലെങ്കിലും തടയിടാന്‍ സഹായകരമാകുമെന്നാണ് അവര്‍ വിലയിരുത്തുന്നത്. ഇതിനൊപ്പം പുതിയതായി വന്ന നാലു മുന്നണികള്‍ കൂടിയ ചേര്‍ന്നാല്‍ എല്‍ഡിഎഫിന്റെ വോട്ടു ഷെയര്‍ 47 ശതമാനമാകുമെന്നാണ് ബാലകൃഷ്ണപിള്ളയും പറഞ്ഞതും കൂട്ടി വായിക്കണം.
കഴിഞ്ഞ യുഡിഎഫ് ഭരണകാലത്താണ് ബാലകൃഷ്ണപിള്ള മുന്നണിയില്‍ നിന്നും തെന്നിത്തുടങ്ങിയത്. ഗണേഷ്‌കുമാറിന്റെ മന്ത്രി സ്ഥാനം പോയതിന് പിന്നാലെ തുടങ്ങിയ അകല്‍ച്ച വര്‍ദ്ധിക്കുകയും ഇടതു ചായ്‌വ് തുടങ്ങുകയും ചെയ്തു. കെ എം മാണിയുമായുള്ള വിഷയവും യുഡിഎഫ് ഭരണം നിലനിര്‍ത്താന്‍ സാധ്യതയില്ലെന്ന വിലയിരുത്തലും മറുകണ്ടത്തിലേക്കുള്ള വേഗം കൂട്ടുകയും ചെയ്തു. അതേസമയം ഒരിക്കല്‍ അഴിമതിക്കാരന്‍ എന്ന മുദ്രകുത്തി തുറങ്കിലടച്ചവരുടെ പാളയത്തിലേക്കാണ് ബാലകൃഷ്ണപിള്ളയുടേയും കേരളാകോണ്‍ഗ്രസ് ബി യുടേയും തിരിച്ചുവരവെന്നതാണ് യാദൃശ്ചികം. ഇടമലയാര്‍ അഴിമതിക്കേസില്‍ ഒരു വര്‍ഷമാണ് ബാലകൃഷ്ണപിള്ളയ്ക്ക് ജയിലില്‍ കിടക്കേണ്ടി വന്നത്.
മുന്‍ മുഖ്യമന്ത്രിയായ വിഎസ് അച്യുതാനന്ദനായിരുന്നു ഇക്കാര്യത്തില്‍ ബാലകൃഷ്ണപിള്ളയ്ക്ക് എതിരേ ഹര്‍ജി സമര്‍പ്പിച്ചത്. കേസില്‍ ബാലകൃഷ്ണപിള്ളയെ വെറുതേ വിട്ട ഹൈക്കോടതി വിധിക്കെതിരേയായിരുന്നു വിഎസ് സുപ്രീംകോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചതും ശിക്ഷ വാങ്ങിക്കൊടുത്തതും. അതേസമയം ഇടതുചേരിയില്‍ വിഎസ് കാലവും അദ്ദേഹത്തിന്റെ വിമര്‍ശന കാലവും കഴിഞ്ഞതും വിഎസ് പക്ഷക്കാര്‍ക്ക് പാര്‍ട്ടിയില്‍ ബലം കുറഞ്ഞതും കോണ്‍ഗ്രസ് ബി യ്ക്ക് മുന്നണിപ്രവേശനത്തിന്റെ കാര്യങ്ങള്‍ എളുപ്പമാക്കി.
L
https://www.facebook.com/Malayalivartha























