പരമഭക്തനായി കട്ട കമ്മ്യൂണിസ്റ്റുകാരന്‍.... അയ്യപ്പന്‍ പത്മകുമാറിന്റെ കണ്ണ് തുറപ്പിച്ചു; പിണറായി വിരട്ടിയപ്പോള്‍ പല തവണ കാലുമാറിയ പത്മകുമാര്‍ സന്നിഗ്ധ ഘട്ടത്തില്‍ പാറപോലെ നിന്നു; കനകദുര്‍ഗയും ബിന്ദുവും പതിനെട്ടാംപടി ചവിട്ടിയാല്‍ രാജിവയ്ക്കാന്‍ ഒരുങ്ങി; സര്‍ക്കാര്‍ വഴങ്ങിയതു പിന്നില്‍ രാജി ഭീഷണി

ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാറിന്റെ ഭക്തി അദ്ദേഹത്തെ അടുത്തവര്‍ക്കറിയാം. ആദ്യം മുതലേ ഭക്തരോടൊപ്പം നിന്ന പത്മകുമാര്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിരട്ടിയതോടെ പലതവണ കാലുമാറി. അവസാനം മണ്ഡല വിളക്ക് കാലത്ത് യുവതികള്‍ ഭക്തരെ വെല്ലുവിളിച്ച് കയറുമെന്നായപ്പോള്‍ പിന്നെയൊന്നും ആലോചിച്ചില്ല. നട്ടെല്ലോടെ സര്‍ക്കാരിനെ വിറപ്പിച്ചു. യുവതികള്‍ കയറിയാല്‍ രാജിവയ്ക്കും. സര്‍ക്കാരിനെ സംബന്ധിച്ച് ഇത് വലിയൊരു അടിയായിരുന്നു. അങ്ങനെയാണ് വഴങ്ങിയതെന്നാണ് റിപ്പോര്‍ട്ട്. അതേസമയം ഈ നാളുകളില്‍ പത്മകുമാറിന്റെ ശരീരഭാഷപോലും തികഞ്ഞ അയ്യപ്പ ഭക്തന്റേതായിരുന്നു. താടിയും മുടിയുമെല്ലാം വളര്‍ത്തി ഭക്തര്‍ക്കൊപ്പമെന്ന സൂചനപോലും നല്‍കി.
കനകദുര്‍ഗയും ബിന്ദുവും പതിനെട്ടാംപടി ചവിട്ടിയാല്‍ പ്രസിഡന്റ് എ. പത്മകുമാറും മറ്റു ബോര്‍ഡ് അംഗങ്ങളും രാജിവയ്ക്കുമെന്ന രഹസ്യസന്ദേശം എത്തിയതോടെയാണ് ഇരുവരെയും തിരിച്ചിറക്കാന്‍ സര്‍ക്കാര്‍ സന്ദേശം ശബരിമലയിലേക്കു പോയത്.
ഇവരുടെ ശബരിമലദര്‍ശനത്തില്‍ മന്ത്രിസഭയിലും സി.പി.എമ്മിലും രണ്ടു ചേരിയുണ്ടായതും സര്‍ക്കാര്‍നീക്കത്തിനു തിരിച്ചടിയായി. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ യുവതീപ്രവേശനത്തിനെതിരേ പരസ്യമായി രംഗത്തുവരികയും മന്ത്രി ഇ.പി. ജയരാജനെക്കൊണ്ട് ഇതിനെ പ്രതിരോധിക്കാന്‍ നടത്തിയ ശ്രമം പൊളിയുകയും ചെയ്തതോടെ ഇരുവരെയും തിരിച്ചിറക്കാന്‍ തീരുമാനിക്കുകയായിരുന്നു.
മുഖ്യമന്ത്രി, സി.പി.എം. സംസ്ഥാന സെക്രട്ടറി എന്നിവര്‍ ഉള്‍പ്പെടെയുള്ളവരെ രാജി സന്നദ്ധത പത്മകുമാര്‍ അറിയിച്ചതായാണു സൂചന. വനിതാ മതിലിനും സര്‍ക്കാരിനും ഇതു തിരിച്ചടിയാകുമെന്നു സി.പി.എം. നേതൃത്വം മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിച്ചതോടെയാണ് കാര്യങ്ങള്‍ സര്‍ക്കാരിന്റെ പിടിയില്‍നിന്നു തെന്നിമാറിയത്.
സര്‍ക്കാര്‍ നിര്‍ദേശപ്രകാരമായിരുന്നു പത്മകുമാറിന്റെ ഇന്നലത്തെ പത്രസമ്മേളനം. ശബരിമലക്കാര്യത്തിലുള്ള മുന്‍ ബോര്‍ഡ് പ്രസിഡന്റുമാരുടെ നിലപാടുകള്‍ ഈ പത്രസമ്മേളനത്തില്‍ തള്ളാന്‍ പത്മകുമാറിനെ പ്രേരിപ്പിച്ചതും സര്‍ക്കാര്‍ സമ്മര്‍ദമായിരുന്നു.
മകരവിളക്ക് പൂജക്കായി ഒരുങ്ങുന്ന സമയത്ത് യുവതികള്‍ ശബരിമലയിലേക്ക് വരരുതെന്നാണ് എ.പത്മകുമാര്‍ വ്യക്തമാക്കിയത്. ശബരിമലയില്‍ തിരക്ക് കൂടി വരുന്നതിനാല്‍ സുരക്ഷാ പ്രശ്‌നമുണ്ടാകുമെന്നും പത്മകുമാര്‍ പറഞ്ഞു. ശബരിമലയില്‍ സംഘര്‍ഷം ഉണ്ടായേക്കാം എന്ന സാധ്യത കണക്കിലെടുത്ത് സ്ത്രീകള്‍ വരരുതെന്നാണ് അഭ്യര്‍ഥിച്ചത്.
ശബരിമലയിലേക്ക് വരുന്ന യുവതികള്‍ ഭക്തരാണോ ആക്ടിവിസ്റ്റുകളാണോ എന്ന് തിരിച്ചറിയാന്‍ മാര്‍ഗമില്ല. നിലവില്‍ സ്ത്രീകള്‍ എത്തുന്നത് ഗൂഢാലോചനയുടെ ഭാഗമാണോയെന്ന് സംശയമുള്ളതായും പത്മകുമാര്‍ പറഞ്ഞു. ഭക്തരെ മാത്രം തിരിച്ചറിഞ്ഞ് കടത്തി വിടാന്‍ പ്രത്യേക സംവിധാനമില്ലെന്നും ദേവസ്വം പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.
അതേസമയം പത്മകുമാര്‍ സന്നിധാനത്തു നിന്നും മലയിറങ്ങുന്നത് തികച്ചും സമാധാനത്തോടെയാണ്. വ്രതശുദ്ധിയുടെ നിറവില്‍ 41 ദിവസം നീണ്ട മണ്ഡലകാലത്തിനാണ് പരിസമാപ്തി കുറിച്ചത്. മകരവിളക്ക് ഉത്സവത്തിന് ഇനി 30ന് വൈകീട്ട് നട തുറക്കും. ജനുവരി 14നാണ് മകരവിളക്ക്.
ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തില്‍നിന്ന് ആഘോഷപൂര്‍വം കൊണ്ടുവന്ന തങ്കയങ്കി ചാര്‍ത്തിയുള്ള മണ്ഡലപൂജ വ്യാഴാഴ്ച ഉച്ചയ്ക്ക് തന്ത്രി കണ്ഠര് രാജീവരുടെ കാര്‍മികത്വത്തില്‍ നടന്നു.
നെയ്യഭിഷേകം പൂര്‍ത്തിയാക്കി ശ്രീകോവിലും സന്നിധാനവും കഴുകിവൃത്തിയാക്കിയ ശേഷമാണ് പൂജയ്ക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങിയത്. അതിനുമുന്നേ കളഭാഭിഷേകമുണ്ടായിരുന്നു. മണ്ഡലപൂജ തൊഴാന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍, ബോര്‍ഡ് അംഗങ്ങള്‍, മുന്‍ പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ തുടങ്ങിയവര്‍ എത്തിയിരുന്നു.
ഉച്ചയ്ക്ക് ഒരുമണിക്ക് നടയടച്ചു. വൈകീട്ട് അഞ്ചിന് നട തുറന്നു. തങ്കയങ്കി ചാര്‍ത്തിയ അയ്യപ്പനെ തൊഴാന്‍ ഒട്ടേറെ തീര്‍ഥാടകരുണ്ടായിരുന്നു.
https://www.facebook.com/Malayalivartha























