മതവികാരം വ്രണപ്പെടുത്തല്‍; രഹനാഫാത്തിമക്ക് പിന്നാലെ ശബരിമല ചവിട്ടാനെത്തിയ ലിബിക്കെതിരെ കേസ്

മതവികാരം വ്രണപ്പെടുത്തുന്ന തരത്തില്‍ ഫേസ്ബുക്കിലും ഓണ്‍ലൈന്‍ മാദ്ധ്യമത്തിലും എഴുതിയെന്ന പരാതിയില്‍ ചേര്‍ത്തല സ്വദേശിനി സി.എസ്. ലിബി എന്ന ലിബി സെബാസ്റ്റ്യന്‍, ചേര്‍ത്തലയിലെ ഓണ്‍ലൈന്‍ മാദ്ധ്യമ റിപ്പോര്‍ട്ടര്‍ രഞ്ചിത്ത് സിനിക് ശിവന്‍ എന്നിവര്‍ക്കെതിരെ എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസെടുത്തു.
ഇരുവര്‍ക്കുമെതിരെ പീപ്പിള്‍സ് ലീഗല്‍ വെല്‍ഫെയര്‍ ഫോറം വര്‍ക്കിംഗ് പ്രസിഡന്റ് സി.എസ്. സുമേഷ് കൃഷ്ണന്‍ നല്‍കിയ പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസെടുത്തിരുന്നില്ല. പിന്നീട് എറണാകുളം സി.ജെ.എം കോടതിയില്‍ സുമേഷ് കൃഷ്ണന്‍ പരാതി നല്‍കി. കോടതി പരാതി തുടര്‍ നടപടിക്കായി പൊലീസിന് കൈമാറുകയായിരുന്നു.
നിരീശ്വരവാദിയായ താന്‍ പ്രതിഷേധക്കാരോടുള്ള വെല്ലുവിളി ഏറ്റെടുത്താണ് മലകയറുന്നതെന്ന് മുപ്പത്തിയെട്ടുകാരിയായ ലിബി ഫേസ് ബുക്കില്‍ കുറിച്ചിരുന്നു. മതനിന്ദ, മതസ്പർധ വളർത്തുന്ന തരത്തിൽ പ്രസംഗിക്കുകയും പ്രവർത്തിക്കുകയും ചെയ്യുക, ആരാധനാലയങ്ങളെ അവഹേളിക്കുക, മതവികാരം വ്രണപ്പെടുത്തുക, അത്തരം ആശയങ്ങൾ സമൂഹ മാധ്യമങ്ങൾ വഴി തെറ്റായ ഉദ്ദേശ്യത്തോടെ പ്രചരിപ്പിക്കുക തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണു കേസ് രജിസ്റ്റർ ചെയ്തത്. കേസ് രജിസ്റ്റർ ചെയ്ത സാഹചര്യത്തിൽ സി.എസ്.ലിബിയെ ഉടൻ അറസ്റ്റ് ചെയ്യണമെന്നു ഹർജിക്കാരൻ സുമേഷ് കൃഷ്ണ ആവശ്യപ്പെട്ടു.
സുപ്രീം കോടതി വിധിയെത്തുടര്‍ന്ന് ശബരിമലയില്‍ ദര്‍ശനത്തിന് ആദ്യമെത്തിയ സ്ത്രീകളിലൊരാളാണ് ലിബി. നേരത്തെ ലിബിക്കെതിരെ പത്തനംതിട്ട പൊലീസ് ഐടി ആക്ട് പ്രകാരം മതസ്പർദ്ധ വളർത്താൻ ശ്രമിച്ചതിന് കേസെടുത്തിരുന്നു. ബിജെപി നൽകിയ പരാതിയിലാണ് മതസ്പർദ്ധ വളർത്താൻ ശ്രമിച്ചതിന് ലിബിയെ പ്രതിയാക്കിയത്. ലിബി സിഎസ് തന്റെ ഫേസ്‌ബുക് പേജിലെ പോസ്റ്റുകൾ വഴി മതസ്പർദ്ധ വളർത്താൻ ശ്രമിച്ചെന്നായിരുന്നു അന്നത്തെ പരാതിയുടെ അടിസ്ഥാനം.
ശബരിമലയിലേക്ക് പുറപ്പെടാൻ ഇറങ്ങിയ ലിബിയെ യാത്രാമദ്ധ്യേ ഭക്തർ തടയുന്ന സ്ഥിതിവിശേഷം ഉണ്ടായിരുന്നു. ശബരിമലയിലേക്കുള്ള യാത്ര തുടരുന്നതിനായി ലിബിയെ പൊലീസ് പത്തനംതിട്ട ബസ് സ്റ്റാന്റിലെത്തിച്ചു. എന്നാൽ ബസ് സ്റ്റാന്റിൽ വച്ച് വീണ്ടും ഇവരെ ആളുകൾ വീണ്ടും തടഞ്ഞു. ശബരിമലവരെ ലിബിക്ക് സുരക്ഷയൊരുക്കാൻ സാധിക്കില്ലെന്ന് പൊലീസ് നിലപാടെടുത്തതോടെ ഇവർക്ക് മടങ്ങേണ്ടി വന്നിരുന്നു.
മതവികാരം വ്രണപ്പെടുത്തിയെന്ന കേസില്‍ രഹ്ന ഫാത്തിമ 18 ദിവസത്തെ ജയില്‍ വാസം അനുഭവിച്ചിരുന്നു. തുടർന്നുണ്ടായ പ്രതികരണത്തിൽ എന്‍റെ കാലിലാണോ അവരുടെ മതവികാരം? അല്ലെങ്കില്‍ എന്‍റെ കാല് കണ്ടാല്‍ വ്രണപ്പെടുന്നതാണോ അവരുടെ മതവികാരം എന്ന് ചോദിക്കേണ്ടി വരും എന്നും രഹനാ ഫാത്തിമ ചോദിച്ചു. സെപ്തംബര്‍ 30നാണ് ചിത്രം പോസ്റ്റ് ചെയ്തത് . അവിടെ കയറാന്‍ പോകുന്ന എല്ലാവര്‍ക്കും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുക എന്നത് മാത്രമായിരുന്നു എന്‍റെ ലക്ഷ്യം. ഒരു സെല്‍ഫി എടുക്കുമ്പോള്‍ എന്‍റെ കാല് കാണുന്നുണ്ടോ എന്ന കാര്യമൊന്നും ഞാന്‍ ശ്രദ്ധിച്ചില്ല. ശബരിമല എന്നത് എല്ലാ മതസ്തര്‍ക്കും ചെല്ലാന്‍ സാധിക്കുന്ന സ്ഥലമാണ്. അവിടെ യേശുദാസടക്കമുള്ളവര്‍ ചെല്ലുന്ന സ്ഥലമാണ്. അവരൊന്നും ചോദ്യം ചെയ്യപ്പെടുന്നില്ല. പക്ഷെ ഞാന്‍ ചോദ്യം ചെയ്യപ്പെടുന്നത് മുസ്ലിം നാമധാരിയാണെന്നതു കൊണ്ടും സ്ത്രീയാണെന്നതുകൊണ്ടും മാത്രമാണ്. അത് അംഗീകരിക്കാനാവില്ല. അയ്യപ്പനില്‍ വിശ്വസിക്കുന്ന ആളാണ് ഞാന്‍. പാലിക്കേണ്ട നിയമങ്ങല്‍ പാലിച്ചുകൊണ്ടാണ് അവിടെ ദര്‍ശനത്തിന് ശ്രമിച്ചത് എന്നും രഹ്ന ഫാത്തിമ പ്രതികരിച്ചിരുന്നു.
https://www.facebook.com/Malayalivartha























