ബി ഡി ജെ എസിന്റെ പിന്മാറ്റം മാരകത്തകര്‍ച്ച; വഴിയില്‍ക്കിടന്ന വയ്യാവേലി എടുത്ത് വല്ലാത്തിടത്ത് വെച്ച സ്ഥിതിയായി കേരളത്തിലെ ബിജെപി; അയ്യപ്പജ്യോതിയില്‍ വന്‍വിളവെടുപ്പ് നടത്തിയെങ്കിലും, ബിജെപിക്ക് ബി ഡി ജെ എസിന്റെ പിന്മാറ്റം മാരകത്തകര്‍ച്ചയായത് സമൂഹമാധ്യങ്ങളിൽ വലിയ ചര്‍ച്ച

അയ്യപ്പജ്യോതിയില്‍ വന്‍വിളവെടുപ്പ് നടത്തിയെങ്കിലും, ബിജെപിക്ക് ബി ഡി ജെ എസിന്റെ പിന്മാറ്റം മാരകത്തകര്‍ച്ചയായത് ഇപ്പോള്‍ സമൂഹമാധ്യങ്ങളിലെ വലിയ ചര്‍ച്ചയാണ്. കൈപ്പിടിയിലെന്ന് പുറംലോകത്തോടു പറഞ്ഞുകൊണ്ടിരുന്ന ബിഡിജെഎസ് ദീപം തെളിക്കാതെ മാറിനിന്നതോടെ മറ്റൊരു പ്രഹരം കൂടി ബിജെപിയ്ക്ക് തലയില്‍ വീണിരിക്കുകയാണ്.
വഴിയില്‍ക്കിടന്ന വയ്യാവേലി എടുത്ത് വല്ലാത്തിടത്ത് വെച്ച സ്ഥിതിയായി കേരളത്തിലെ ബിജെപിയുടേത്. സുപ്രീംകോടതി വിധി വരുംവരെ ശബരിമലയില്‍ യുവതികളെ കയറ്റണമെന്ന അഭിപ്രായവുമായി നടന്ന സംഘപരിവാറുകാര്‍ വിശ്വാസികളുടെ വികാരം അതിനെതിരാണെന്നു കണ്ടതും നിന്നനില്‍പ്പില്‍ മലക്കം മറിഞ്ഞത് കേരള രാഷ്ട്രീയം കണ്ടതാണ്. അവരുടേത് തനി രാഷ്ട്രീയക്കളി ആണെന്നറിഞ്ഞുകൊണ്ടുതന്നെ ആദ്യഘട്ടത്തില്‍ പല വിശ്വാസി സമൂഹങ്ങളും വികാരത്തിന്റെ പേരില്‍ അതിനോടൊപ്പം കൂടി. പക്ഷേ, ഈ സുവര്‍ണാവസരത്തെക്കുറിച്ച് ശ്രീധരന്‍ പിള്ള നടത്തിയ തുറന്നു പറച്ചിലും സെക്രട്ടറിയേറ്റിനു മുമ്പിലെ സമരനാടകങ്ങളും ഹര്‍ത്താലുകളും പലര്‍ക്കും ബോധം തിരിച്ചുകിട്ടാന്‍ സഹായകമായി. അതിന്റെ ഫലമാണ് ഇപ്പോൾ സംഭവിച്ച മാരകത്തകര്‍ച്ചയെന്നാണ് ആളുകള്‍ കരുതുന്നത്. എൻ എസ് എസ് കൂടി പിന്മാറിയാൽ അകെ പെട്ടത് തന്നെ. പക്ഷെ സുകുമാരൻ നായർ അന്തസ്സ് കാട്ടി. തൽക്കാലം പരസ്യമായി ഒപ്പം തന്നെ.
ശബരിമല സമരത്തിലെ രണ്ട് നെടും തൂണുകളാണ് അയ്യപ്പജ്യോതിയില്‍ നിന്നു വിട്ടുനിന്നത്. ബിഡിജെഎസ് അടപടലം പിന്മാറിയപ്പോള്‍ ഉള്ളിലെ കലാപം മനസ്സിലാക്കിയ എന്‍എസ് എസ് പതുക്കെ ഉള്‍വലിഞ്ഞു. ഇതും ബിജെപിയെ അസ്വസ്ഥമാക്കുന്നു. ബാലകൃഷ്ണപിള്ളയുടെയും മകന്റെയും നീക്കങ്ങളാണ് ഇപ്പോൾ എൻ എസ് എസിനെ വിളറിപിടിപ്പിക്കുന്നത്. എൻ എസ് എസിനെ നായർ തൊഴുത്തിൽ കെട്ടിയാൽ ഉണ്ടാകുന്ന പുകിലുകൾ വേറെ.
അയ്യപ്പജ്യോതിയെക്കുറിച്ച് തങ്ങളോട് ആലോചിച്ചില്ലെന്നു പറഞ്ഞ തുഷാര്‍ വെള്ളാപ്പള്ളി വനിതാമിതിലില്‍ തങ്ങളുടെ സ്ത്രീസമൂഹം പങ്കെടുക്കുമെന്നു പറഞ്ഞതു മാത്രമല്ല, വനിതാമതിലിനു രാഷ്ട്രീയമില്ലെന്നു കൂടി പ്രഖ്യാപിച്ചത് ബിജെപിയുടെ തലയ്ക്ക് അടിക്കാനാണെന്നു വ്യക്തം. വെള്ളാപ്പള്ളി അടപടലം ഇടതു ചേരിയിലായി. തുഷാറിനൊരു സീറ്റു കൂടി തരപ്പെട്ടാൽ പിന്നെ അത് മതി.
അയ്യപ്പജ്യോതിയില്‍നിന്ന് എന്‍എസ് എസിലെ പ്രമുഖരെല്ലാം മാറിനിന്നത് ബിജെപിക്ക് കൂടുതല്‍ ഇരുട്ടടിയായി. പെരുന്ന ആസ്ഥാനത്തുള്‍പ്പെടെ സംഘടനയുടെ ശക്തികേന്ദ്രങ്ങളില്‍ അവര്‍ പങ്കെടുത്തില്ലെന്നു മാത്രമല്ല, പലയിടത്തും അവര്‍ സമാന്തര ദീപങ്ങള്‍ കൊളുത്തുകയും ചെയ്തു. അതേസമയം, ഇടതുമുന്നണി പ്രവേശനം ലഭിച്ച ബാലകൃഷ്ണപിള്ള വര്‍ദ്ധിതവീര്യത്തോടെയാണ് ഇന്നലെ സുകുമാരന്‍ നായരെ എതിര്‍ത്തത്. തങ്ങളുടെ സ്ത്രീകള്‍ വനിതാമതിലില്‍ പങ്കെടുക്കുമെന്നും ബാലകൃഷ്ണപിള്ള പ്രഖ്യാപിച്ചു. സുകുമാരൻ നായർക്കെതിരെ പിള്ളയെ മുൻനിറുത്തി യുദ്ധം നയിക്കുകയാണ് സി പി എം തന്ത്രം.
ശബരിമല വിഷയത്തിന്റെ ആദ്യഘട്ടം മുതല്‍ തന്നെ ദളിത് സമൂഹമാകെ ഇടതുമുന്നണിക്കൊപ്പമാണ്. മാത്രമല്ല, ശബരിമലയിലെ അവകാശങ്ങള്‍ തിരിച്ചുവേണമെന്ന് ആവശ്യപ്പെടുന്ന മലയരയന്മാരുടെ സമരത്തെ അവര്‍ പിന്തുണയ്ക്കുകയും ചെയ്യുന്നു. പുന്നല ശ്രീകുമാറാണ് വനിതാമതിലെന്ന ആശയത്തിന്റെ ഉപജ്ഞാതാവെന്നതും ദളിതര്‍ ആവേശത്തോടെ ഉയര്‍ത്തിപ്പിടിക്കുന്ന വസ്തുതയാണ്.
അങ്ങനെ മൊത്തത്തില്‍ ഹിന്ദുസമൂഹത്തിലെ ബഹുഭൂരിപക്ഷവും കൈവിട്ട സ്ഥിതിയ്ക്ക് ഇനിയെന്തിനു പട്ടിണി കിടക്കണമെന്ന ചിന്ത ബിജെപി നേതാക്കളില്‍ കൂടിവരുന്നതായാണ് അറിയുന്നത്. ആദ്യഘട്ടത്തില്‍ വിശ്വാസികള്‍ക്കിടയില്‍ കൈവന്ന അനുഭാവം കൂടി അടിക്കടി ഹര്‍ത്താലും ആക്രമണവും നടത്തി കളഞ്ഞുകുളിച്ചു എന്ന പരാതി നേതൃത്വത്തിനിടയില്‍ക്കൂടി ചര്‍ച്ചയാവുന്ന സ്ഥിതിയാണ്. ഇതിലും വലിയ സുവര്‍ണാവസരം ഇനി ഈ നൂറ്റാണ്ടില്‍ വരില്ല എന്ന് ഉറപ്പായതോടെ കഴിവുകെട്ടവരാണ് കേരളത്തിലെ പാര്‍ട്ടിയിലുള്ളതെന്ന അഖിലേന്ത്യാ നേതൃത്വത്തിന്റെ വിശ്വാസം ബലപ്പെടുകയാണ്. വടക്കേ ഇന്ത്യ കൈവിടാതെ നോക്കുന്ന മരണവെപ്രാളത്തിനിടയില്‍ അവരിനി അധികസമയം ഇട്ടാവട്ടമുള്ള കേരളത്തില്‍ കളയുമെന്നു തോന്നുന്നില്ല. ആ ബുദ്ധിമോശം കാണിച്ചാല്‍ അമിത് ഷായുടെ ബുദ്ധിയും ശ്രീധരന്‍ പിള്ളയുടെ ബുദ്ധിയും തമ്മില്‍ എന്തു വ്യത്യാസം എന്ന ചോദ്യം പ്രസക്തമാണ്.
സെക്രട്ടരിയേറ്റിനു മുമ്പിലെ നിരാഹാരം എന്ന് അവസാനിക്കുന്നുവോ അന്ന് കേരളത്തിലെ ബിജെപിയിലും ഗ്രൂപ്പ് പോരുകൾ സജീവമാകും.
https://www.facebook.com/Malayalivartha

























