സമദൂര നിലപാടിൽ എൻഎസ്എസ് ഉറച്ചുനിൽക്കും; ഭരണ പക്ഷത്തെ രണ്ടു നേതാക്കൾ എൻഎസ്എസിന്നെ രൂക്ഷമായി ആക്രമിക്കുന്നു; ബാലകൃഷ്‌ണ പിള്ളക്ക് എൻഎസ്എസിന്റെ മറുപടി

ബാലകൃഷ്‌ണ പിള്ളക്ക് എൻഎസ്എസിന്റെ മറുപടി. വനിതാ മതിലിനെതിരെയും കേരള കോൺഗ്രസ് നേതാവ് ആർ.ബാലകൃഷ്‌ണ പിള്ളയ്‌ക്കെതിരെയും രൂക്ഷ വിമർശനവുമായി എൻ.എസ്.എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ രംഗത്ത്.
സമദൂര നിലപാടിൽ എൻഎസ്എസ് ഉറച്ചുനിൽക്കും. ആചാര സംരക്ഷണത്തിന്റെ കാര്യത്തിൽ നിലപാടിൽ മാറ്റമില്ലെന്നും അദ്ദേഹം പറഞ്ഞു. ഭരണ പക്ഷത്തെ രണ്ടു നേതാക്കൾ എൻഎസ്എസിന്നെ രൂക്ഷമായി ആക്രമിക്കുന്നു. ഇപ്പോൾ ചേക്കേറിയ നേതാവും ആക്രമിക്കുന്നു. അവർ നായന്മാർ ആകുമ്പോൾ എൻഎസ്എസിന് എന്തും ആകാമല്ലോ. സംഘടനയിൽ വിള്ളൽ ഏൽപ്പിക്കുന്നവരെ നേരിടുമെന്നും ജി സുകുമാരൻ നായർ കുറ്റപ്പെടുത്തി. ഈ പരിപ്പൊന്നും എൻ.എസ്.എസിൽ വേവുകയില്ലെന്ന് കൂടി അവർ മനസിലാക്കണമെന്നും എൻ.എസ്.എസ് വാർത്താ കുറിപ്പിലൂടെ വ്യക്തമാക്കി.
കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ;
ആചാരാനുഷ്‌ഠാനങ്ങൾ സംരക്ഷിക്കുക എന്നത് എൻ.എസ്.എസിന്റെ പ്രഖ്യാപിത നയമാണ്. ശബരിമലയിലെ യുവതീ പ്രവേശനവിഷയത്തിലും അതേനിലപാട് തന്നെയാണ് ആദ്യം മുതൽക്കുതന്നെ എൻ.എസ്.എസ്. സ്വീകരിച്ചിട്ടുള്ളത്. അതനുസരിച്ച് നിയമപരമായ നടപടികളും സമാധാനപരമായ പ്രതിഷേധവുമായി വിശ്വാസികളോടൊപ്പം മുമ്പോട്ടുപോകുന്നു. അതിൽ ജാതി-മത-രാഷ്ട്രീയമില്ല. ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കാൻ എടുത്ത നടപടികളെല്ലാംതന്നെ പരാജയപ്പെട്ടപ്പോൾ നവോത്ഥാനത്തിന്റെ പേരിൽ വനിതാമതിൽ തീർത്ത് പിന്തുണ ആർജിക്കാൻ സർക്കാർ തീരുമാനിച്ചു. ഇത് ഏതുവിധേനയും ആചാരലംഘനം നടത്തുന്നതിനുള്ള നടപടിയാണെന്ന് മനസിലാക്കി എൻ.എസ്.എസ് സർക്കാരിന്റെ വനിതാ മതിലിൽനിന്നും വിട്ടുനിന്നു.
ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങൾ സംരക്ഷിക്കണമെന്ന പ്രാർത്ഥനയുമായി, മണ്ഡലകാലം അവസാനിക്കുന്നതിന്റെ തലേന്ന് വിശ്വാസികൾ അയ്യപ്പജ്യോതി തെളിയിച്ചു. ശബരിമല കർമ്മസമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന ആ പുണ്യകർമ്മത്തിൽ വിശ്വാസികൾ പങ്കെടുക്കുന്നതിൽ തെറ്റില്ലെന്നുള്ള നിലപാട് എൻ.എസ്.എസ് സ്വീകരിച്ചു. എന്നാൽ ഒൗദ്യോഗികമായി എൻ.എസ്.എസ്. അതിൽ പങ്കെടുത്തുമില്ല.
ഇത്രയും ആയപ്പോഴേക്കും എൻ.എസ്.എസ്. സമദൂരം തെറ്റിച്ചു. ഇനിയും സമദൂരത്തെപ്പറ്റി പറയാൻ എന്ത് അവകാശമാണ് എൻ.എസ്.എസിനുള്ളത്, സുകുമാരൻ നായർക്ക് സമദൂരത്തിൽനിന്നും മാറാൻ അവകാശമില്ല എന്നും മറ്റുമുള്ള പ്രതികരണങ്ങളുമായി ഭരണപക്ഷത്തെ രണ്ട് പ്രബലകക്ഷികളുടെ നേതാക്കളും ഇപ്പോൾ ചേക്കേറിയ ഒരു നേതാവും രംഗത്തുവന്നിരിക്കുകയാണ്. അവർ നായന്മാർകൂടിയാകുമ്പോൾ എൻ.എസ്. എസിനോട് എന്തും ആകാമല്ലോ?
ഈ പരിപ്പൊന്നും എൻ.എസ്.എസിൽ വേവുകയില്ലെന്ന കാര്യം അവർ മനസിലാക്കണം, കാരണം, എൻ.എസ്.എസിന്റെ സംഘടനാസംവിധാനവും അടിത്തറയും അത്ര കണ്ട് ശക്തമാണ്. പുറത്തുനിന്ന് എതിർക്കുന്നവരെ അതേനാണയത്തിൽ നേരിടാനും അകത്ത് നിന്നുകൊണ്ടുതന്നെ സംഘടനയിൽ വിള്ളലുണ്ടാക്കാൻ ശ്രമിക്കുന്നവരെ ഒറ്റ പ്പെടുത്തുന്നതിനും ഉള്ള ശക്തി സംഘടനയ്ക്കുണ്ട്. നാളിതുവരെയുള്ള എൻ.എസ്.എ സിന്റെ ചരിത്രം അതാണെന്ന് ഇക്കൂട്ടർ മനസ്സിലാക്കുന്നത് നന്ന്.
സർക്കാർ സന്നാഹങ്ങളും സകലവിധ സമ്മർദ്ദങ്ങളും ഉപയോഗിച്ച് ഒരു മതിൽ പണിതാൽ അത് നവോത്ഥാനമാകുന്നത് എങ്ങനെ? - സമരത്തിന്റെ കാര്യത്തിലായാലും ആചാര സംരക്ഷണകാര്യത്തിലായാലും എൻ. എസ്.എസ് എടുത്തിട്ടുള്ള നിലപാടുകളിൽ ഉറച്ചുതന്നെ നില്ക്കും.
https://www.facebook.com/Malayalivartha

























