വര്‍ഷങ്ങളായി ഫ്‌ളക്‌സും, നോട്ടീസും അടിച്ച് നൽകിയതിന്റെ പണം കിട്ടാതെ വന്നപ്പോൾ സഹികെട്ട് കിട്ടാനുള്ള പണം കിട്ടിയാലേ ഫ്ളക്സ് അടിച്ച് നൽകുവെന്ന് പറഞ്ഞ കടയുടമയെ ഭാര്യയുടെയും, മക്കളുടെയും കണ്മുന്നിലിട്ട് മർദ്ദിച്ച് അവശനാക്കി കോണ്‍ഗ്രസ് നേതാവ് ശരത്ചന്ദ്രപ്രസാദിന്റെ ഗുണ്ടായിസം

കവടിയാര്‍ ആസ്ഥാനമായ പ്രിന്‍റ് വേള്‍ഡ് സ്ഥാപനത്തിലെ കടയുടമയെ മർദ്ദിച്ചവശനാക്കി കോണ്‍ഗ്രസ് നേതാവ് ശരത്ചന്ദ്രപ്രസാദ്. ഫ്ളക്സ് അടിച്ച് നല്‍കാത്തതിൽ പ്രകോപിതനായായിരുന്നു മക്കളുടെയും ,ഭാര്യയുടെയും കണ്മുന്നിലിട്ട് കടയുടമയോട് നേതാവിന്റെ കാടത്തം. ഇനി ഫ്‌ളക്‌സ് അടിക്കണമെങ്കില്‍ കാശ് നല്‍കണമെന്ന് പറഞ്ഞതിനായിരുന്നു ഭീഷണിയും ആക്രമവുമെന്ന് കടയുടമ സുരേഷ് പറഞ്ഞു. ശരത് ചന്ദ്ര പ്രസാദ് അക്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.
കടയുടമ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് പരാതി നല്‍കിയിട്ടുണ്ട്. ഇന്നലെ രാത്രി ഏഴരയോടെ തിരുവനന്തപുരം കവടിയാറുള്ള പ്രിന്റ് വേള്‍ഡെന്ന ഫ്‌ളക്‌സ് യൂണിറ്റിന്റെ ഉടമയെയാണ് ശരത് ചന്ദ്ര പ്രസാദ് അക്രമിച്ചത്. ഇയാള്‍ കടയുടമ സുരേഷിനെ അക്രമിക്കുന്നതും അവിടെയുണ്ടായിരുന്ന കസേര വലിച്ചെറിയുന്നതും സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്.
വര്‍ഷങ്ങളായി തന്റെ കടയില്‍നിന്നാണു ശരത്ചന്ദ്രപ്രസാദ് ഫ്ലെക്സും നോട്ടിസും അടിക്കുന്നത്. ഒരു ലക്ഷം രൂപയിലേറെ ഈ ഇനത്തില്‍ തരാനുണ്ട്. തിരുവനന്തപുരത്ത് നടക്കുന്ന ശലഭമേള എന്ന പരിപാടിയുടെ ഫ്‌ളക്‌സടിക്കാന്‍ കഴിഞ്ഞ ദിവസം ശരത്ചന്ദ്ര പ്രസാദിന്റെ സഹായി വന്നു. തരാനുള്ള പണവും ഇപ്പോള്‍ അടിക്കുന്ന ഫ്ലെക്സിന്റെ അഡ്വാന്‍സ് തുകയും തന്നാലേ ഫ്ലെക്സ് അടിക്കൂ എന്ന് അറിയിച്ചു. സഹായി ഉച്ചയ്ക്കു കടയില്‍ എത്തിയെങ്കിലും അഡ്വാന്‍സ് തന്നില്ല. തര്‍ക്കത്തിനൊടുവില്‍ 5,000 രൂപ അഡ്വാന്‍സ് തന്നു.
10,000 രൂപ വേണം എന്നു താന്‍ ആവശ്യപ്പെട്ടു. വൈകിട്ട് ഏഴു മണിയോടെ ശരത് ചന്ദ്രപ്രസാദ് കടയിലെത്തി. പണം നല്‍കിയാലെ ഫ്‌ളകസ് അടിക്കൂ എന്ന് പറഞ്ഞതോടെ ഇയാള്‍ പ്രകോപിതാനായി തന്നെ ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൂടിയായ സുരേഷ് കെപിസിസി പ്രസിഡന്റിന് നല്‍കിയ പരാതിയിലുള്ളത്. സംഭവത്തിന്റെ ദൃശ്യങ്ങളും കൈമാറിയിട്ടുണ്ട്. ഇക്കാര്യത്തില്‍ ഗൗരവപരമായി പരിഹാരം ഉണ്ടാകുമെന്ന് പരാതി നല്‍കിയപ്പോള്‍ കെപിസിസി വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ടെന്നും ഇപ്പോള്‍ പരാതി പോലീസില്‍ നല്‍കുന്നില്ലെന്നും സുരേഷ് പറഞ്ഞു.
https://www.facebook.com/Malayalivartha

























