മുത്തലാഖ് ബില്‍ ചര്‍ച്ചയില്‍ പങ്കെടുക്കാതെ മലപ്പുറം എംപിയും മുസ്‌ലിം ലീഗ് നേതാവുമായ പി.കെ.കുഞ്ഞാലിക്കുട്ടി പോയത് പ്രമുഖ വ്യവസായി ഒരുക്കിയ വിവാഹവിരുന്നിന്

ലോക്‌സഭയില്‍ നടന്ന മുത്തലാഖ് ബില്‍ ചര്‍ച്ചയില്‍ മലപ്പുറം എംപിയും മുസ്‌ലിം ലീഗ് നേതാവുമായ പി.കെ.കുഞ്ഞാലിക്കുട്ടി പങ്കെടുക്കാത്തതിനെ ചൊല്ലി വിവാദം മുറുകുമ്പോൾ ചര്‍ച്ചയില്‍ പങ്കെടുക്കാതെ പി കെ കുഞ്ഞാലിക്കുട്ടി എംപി പോയത് വ്യവസായി ഒരുക്കിയ വിരുന്നിന്. ബില്ലിന്മേലുള്ള ചര്‍ച്ച നടക്കുമ്ബോള്‍ പാര്‍ട്ടി നേതാവ് കൂടിയായ മലപ്പുറം പുത്തനത്താണിയിലുള്ള സുഹൃത്തിന്റെ മകന്റെ വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുക്കുകയായിരുന്നു മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി. മുത്തലാഖ് ബില്‍ ലോക്‌സഭയില്‍ ഇന്നലെ ചര്‍ച്ചക്ക് വരുമെന്ന കാര്യം കഴിഞ്ഞ ആഴ്‌ച തന്നെ വ്യക്തമായിരുന്നു.
കുഞ്ഞാലിക്കുട്ടി സഭയില്‍ എത്താതിരുന്നത് നേതാക്കളേയും അണികളേയും ഒരു പോലെ പ്രകോപിപ്പിട്ടുണ്ട്. ഒപ്പം നില്‍ക്കുന്ന നേതാക്കള്‍ പോലും കടുത്ത വിമര്‍ശനമാണ് കുഞ്ഞാലിക്കുട്ടിക്കെതിരെ ഉയര്‍ത്തുന്നത്. മുത്തലാഖ് ചര്‍ച്ചയില്‍ പങ്കെടുക്കാതെ വിവാഹ പാര്‍ട്ടിയില്‍ പങ്കെടുത്തതിലൂടെ കുഞ്ഞാലിക്കുട്ടി മുസ്‌ലിം സമുദായത്തെ വഞ്ചിച്ചെന്ന ആക്ഷേപവുമായി ഐഎന്‍എല്ലും ഇടതുപക്ഷവും രംഗത്തെത്തി.
മുത്തലാഖ് ബില്‍ ലോക്‌സഭ പാസ്സാക്കിയ ദിവസവും കുഞ്ഞാലിക്കുട്ടി പാര്‍ലമെന്റില്‍ എത്തിയിരുന്നില്ല. നാട്ടിലെ തൊഴിലില്ലായ്‌മയും പട്ടിണിയും പ്രശ്‌നമില്ലാത്ത ലീഗ് എപ്പോഴും സമുദായവുമായി ബന്ധപ്പെട്ടാണ് പ്രവര്‍ത്തിക്കുന്നത്. ആ ലീഗിന്റെ പാര്‍ലമെന്ററി പാര്‍ടി നേതാവാണ് സമുദായത്തെ ബാധിക്കുന്ന വിഷയത്തില്‍ അസാന്നിധ്യം കൊണ്ട് ശ്രദ്ധേയനായിരിക്കുന്നതെന്ന് മന്ത്രി കെ ടി ജലീല്‍ പറഞ്ഞു. ചര്‍ച്ചയില്‍ പങ്കെടുക്കാതെ വിവാഹ പാര്‍ട്ടിക്ക് പോയ കുഞ്ഞാലിക്കുട്ടി മുസ്ലീം സമുദായത്തെ വഞ്ചിച്ചെന്ന് ഐഎന്‍എല്‍ ആരോപിച്ചു. ബിജെപിയുമായുള്ള ലീഗിന്റെ ഒത്തുകളിയാണ് ഇതിലൂടെ വ്യക്തമാകുന്നതെന്ന് ഐഎന്‍എല്‍ സംസ്ഥാന സെക്രട്ടറിയറ്റംഗം എം കെ അബ്ദുള്‍ അസീസ് പറഞ്ഞു.
ഉപരാഷ്‌ട്രപതി തെരഞ്ഞെടുപ്പിലും കുഞ്ഞാലിക്കുട്ടി വിട്ടുനിന്നിരുന്നു. അന്ന് വിമാനം വൈകിയെന്നായിരുന്നു ന്യായീകരണമായി പറഞ്ഞത്. അതേസമയം ഇക്കാര്യത്തില്‍ കുഞ്ഞാലിക്കുട്ടി തന്നെ കൂടുതല്‍ വിശദീകരണം നല്‍കുമെന്ന് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ് പറഞ്ഞു.
https://www.facebook.com/Malayalivartha

























