'വനിതാ മതിൽ' ദിനം എൻ എസ് എസിനും നിർണ്ണായകം ! ; ഇടതു മുന്നണിക്കും ബാലകൃഷ്‌ണപിള്ളയ്ക്കുമെതിരെ തിരഞ്ഞത് തിരിച്ചടിയാകുമോ ?

ഇടതു സർക്കാരിന്റെ വനിതാ മതിൽ പുതുവർഷ ദിനത്തിൽ പടുത്തുയർത്തുമ്പോൾ പെരുന്നയിൽ നടക്കുന്ന അഖിലകേരള നായർ പ്രതിനിധി സമ്മേളനത്തിൽ എൻ.എസ്.എസിന്റെ രാഷ്ട്രീയ നിലപാട് ചർച്ച ചെയ്തേക്കാനിടയുണ്ടെന്നാണ് ഇപ്പോൾ പുറത്തു വരുന്ന സൂചകൾ. എൻ.എസ്.എസിന്റെ ഡയറക്ടർ ബോർഡംഗമായ ആർ.ബാലകൃഷ്ണപിള്ളയും മകൻ ഗണേഷ് കുമാറും വനിതാ മതിലിൽ അണിചേർന്നതോടെ വരാൻ പോകുന്ന പെരുന്നയിലെ യോഗം ഇവർക്കെതിരെയുള്ള സമുദായാംഗങ്ങളുടെ ഒത്തുചേരലാകാനും ഇടയുണ്ടെന്നും വിലയിരുത്തപ്പെടുന്നു.
മന്നം ജയന്തി സമ്മേളനത്തിൽ സ്ഥിരമായി പങ്കെടുക്കാറുള്ള ബാലകൃഷ്ണപിള്ള ഇപ്പോഴത്തെ സാഹചര്യത്തിൽ സമ്മേളനത്തിനെത്താൻ ഇടയില്ലെന്നാണ് വിവരം. എന്നാൽ എത്തിയാൽ തന്നെ പ്രതിഷേധം ക്ഷണിച്ചു വരുത്തലാകാനും ഇടയുണ്ട്. സംഘടനയിൽ വിള്ളലുണ്ടാക്കാൻ ശ്രമിക്കുന്നവരെ ഒറ്റപ്പെടുത്താനുള്ള ശക്തി എൻ.എസ്.എസിന് എന്നും ഉണ്ടെന്ന ജനറൽ സെക്രട്ടറിയുടെ പ്രസ്താവന പിള്ളയ്ക്കെതിരായ വാളോങ്ങലായാണ് സമുദായാംഗങ്ങൾ കാണുന്നത്.
വനിതാ മതില്‍ വിജയിപ്പിക്കാന്‍ വേണ്ടതെല്ലാം ചെയ്യുമെന്ന ബാലകൃഷ്ണപിള്ളയുടെ ആഹ്വാനം എൻ എസ് എസിനെ സാരമായി തന്നെ ചൊടിപ്പിച്ചിരുന്നു. എന്‍.എസ്.എസ് നിലപാടിന് വിരുദ്ധമായി മുന്‍പും തീരുമാനങ്ങളെടുത്തിട്ടുണ്ടെങ്കിലും വനിതാ മതിലിൽ എന്‍.എസ്.എസിന് ബാലകൃഷ്ണ പിള്ളയിൽ നിന്നും അപ്രതീക്ഷിത തിരിച്ചടിയാണ് ഏറ്റുവാങ്ങേണ്ടി വന്നത്.
താന്‍ എന്‍.എസ്.എസ് അംഗമാണെന്നും എന്നാല്‍ രാഷ്ട്രീയ നിലപാട് പാര്‍ട്ടിയുടേതു മാത്രമാണെന്നും വനിതാ മതിലില്‍ പങ്കെടുക്കുമെന്നും ബാലകൃഷ്ണപിള്ള വ്യകത്മാക്കിയ പശ്ചാത്തലത്തിൽ പിള്ളയ്‌ക്കെതിരെയുള്ള നടപടികളിൽ എന്‍.എസ്.എസിനു ഒരു ദയയും കാണില്ലെന്ന് ചുരുക്കം.
പെരുന്നയിൽ സമകാലിക രാഷ്ടീയ വിഷയങ്ങളും സമുദായ നിലപാടും വിശദീകരിച്ചു ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ പ്രധാനമായും സംസാരിക്കുന്ന സമ്മേളനത്തിൽ ഇടതുമുന്നണിക്കെതിരെ ശബരിമല, വനിതാമതിൽ വിഷയങ്ങളിലെ നിലപാട് പ്രമേയ രൂപത്തിൽ വരാനിടയുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.
ശബരിമല യുവതി പ്രവേശന വിഷയത്തിൽ വിശ്വാസികൾക്കൊപ്പം ഉറച്ചു നിന്ന എൻ.എസ്.എസ് സുപ്രീം കോടതി വിധി നടപ്പാക്കാനുള്ള ഇടതു സർക്കാർ തീരുമാനത്തിൽ ശക്തമായ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. എന്നാൽ വനിതാമതിൽ നടത്തിപ്പിന് നവോത്ഥാന സംഘടനയെന്ന നിലയിൽ എൻ.എസ്.എസിനെ ക്ഷണിച്ചെങ്കിലും മുഖ്യമന്ത്രിയുടെ ക്ഷണം ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ നിരസിച്ച് വനിതാമതിൽ വർഗീയമതിലെന്ന് പരിഹസിച്ച് തള്ളിപ്പറഞ്ഞു. ശേഷം ബി.ജെ.പി സംഘടിപ്പിച്ച അയ്യപ്പജോതിക്ക് പിന്തുണയും പ്രഖ്യാപിച്ചു. ഇടതുമുന്നണി പ്രമുഖ നേതാക്കൾ ഇതോടെ എൻ.എസ്.എസിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തി. അതേസമയം സുകുമാരൻ നായർ ഉരുളയ്ക്കുപ്പേരി പോലെ വിമർശനങ്ങൾക്കെല്ലാം മറുപടി പറഞ്ഞെങ്കിലും സംസ്ഥാന തലത്തിൽ സമുദായ പ്രവർത്തകർ പങ്കെടുക്കുന്ന നായർ പ്രതിനിധി സമ്മേളനം ഇടതുമുന്നണിക്കെതിരായ പോരാട്ട വേദിയായ് മാറിയേക്കാനും ഇടയുണ്ട്.
ജനുവരി ഒന്ന്, രണ്ട് തീയതികളില്‍ പെരുന്ന മന്നം നഗറിലാണ് ആഘോഷങ്ങൾ നടക്കുന്നത്. ജനുവരി ഒന്നിന് രാവിലെ പ്രഭാതഭേരി. എട്ടുമുതല്‍ മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന. 10.15ന് അഖിലകേരള നായര്‍ പ്രതിനിധി സമ്മേളനത്തില്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍നായര്‍ സ്വാഗതം ആശംസിച്ച് വിശദീകരണ പ്രഭാഷണം നടത്തും. എന്‍എസ്എസ്. പ്രസിഡന്റ് അഡ്വ. പി.എന്‍. നരേന്ദ്രനാഥന്‍ നായര്‍ അധ്യക്ഷനാകും. ജനുവരി 2ന് രാവിലെ 7.30 മുതല്‍ മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന. 10.45ന് മന്നംജയന്തിസമ്മേളനം ശബരിമല കേസിൽ എൻ.എസ്.എസ് നൽകിയ റിവ്യൂ പെറ്റീഷൻ തയ്യാറാക്കിയ മുൻ അറ്റോണിജനറൽ ജസ്റ്റിസ് കെ.പരാശരൻ ഉത്‌ഘാടനം ചെയ്യും.
എന്‍എസ്എസ്. പ്രസിഡന്റ് അഡ്വ. പി.എന്‍. നരേന്ദ്രനാഥന്‍ നായര്‍ അധ്യക്ഷനാകും. മുന്‍ ഹൈക്കോടതി ജഡ്ജി എ.വി. രാമകൃഷ്ണപിള്ള മുഖ്യപ്രഭാഷണം നടത്തും. സാഹിത്യകാരനും സമസ്ത കേരള സാഹിത്യ പരിഷത് അദ്ധ്യക്ഷനുമായ സി. രാധാകൃഷ്ണന്‍ അനുസ്മരണ പ്രഭാഷണം നടത്തും. ജയന്തി സമ്മേളനത്തിന് 50,000 ചതുരശ്ര അടിയുള്ള കൂറ്റന്‍പന്തലിന്റെ നിര്‍മാണം പൂര്‍ത്തിയായി കഴിഞ്ഞു. നാല്‍പ്പതിനായരത്തോളം പേര്‍ക്കുള്ള ഇരിപ്പിടമാണ് ഒരുക്കിയിരിക്കുന്നത്. എന്തായാലും ശബരിമല വിഷയത്തിൽ എൻ.എസ്.എസ് സ്വീകരിച്ച നിലപപാടു കാരണം മന്നം ജയന്തി സമ്മേളനത്തിൽ മുഖം കാണിക്കാൻ എത്തുന്ന രാഷ്ടീയക്കാരുടെ തിരക്കും കുറയുമോ ഇല്ലയോ എന്ന കാര്യം കണ്ടു തന്നെ അറിയേണ്ടതാണ്.
https://www.facebook.com/Malayalivartha


























