ഭക്തര്‍ കേസില്‍പ്പെടേണ്ട പോലീസുകാരുണ്ടല്ലോ.... വനിതാ മതിലിന് മുമ്പ് ഒരു യുവതിയേയും കടത്തിവിടില്ലെന്ന് ഉറച്ച് പോലീസ്; ശബരിമല ദര്‍ശനത്തിന് എത്തി പൊലീസിന്റെ ഉപദേശം കേട്ട് മനംമാറി ദര്‍ശനം വേണ്ടെന്ന് വെച്ചത് അമ്പത് തികയാത്ത രണ്ട് യുവതികള്‍

ശബരിമല യുവതീ പ്രവേശനത്തില്‍ പോലീസ് പലപ്പോഴും സ്വീകരിക്കുന്ന നിലപാടില്‍ വ്യാപക പ്രതിഷേധമുണ്ടായിരുന്നു. സുപ്രീം കോടതി വിധി നടപ്പാക്കാനെന്ന് പറഞ്ഞ് യുവതികളെ ഉരുട്ടി ശബരിമലയില്‍ കയറ്റുകയും പിന്നീട് തിരിച്ചിറക്കുകയും ചെയ്യുന്ന കാഴ്ച അവസാനം പരിഹാസ്യമായി. സര്‍ക്കാരിന്റെ താളത്തിനൊത്ത് തുള്ളില്ലെന്ന വാശിയിലാണ് പോലീസ്. അതിനിടെ യുവതികളെത്തിയാല്‍ അവരെ തടയാനുള്ള നിര്‍ദേശവും പോലീസിന് കിട്ടി. വനിതാ മതിലിന് മുമ്പ് യുവതികള്‍ കയറിയാല്‍ അത് വലിയ വിവാദമുണ്ടാക്കുകയും വനിതാമതിലിനെതിരായ വികാരമായി മാറുകയും ചെയ്യും. കാര്യങ്ങള്‍ ഇങ്ങനെയിരിക്കവേയാണ് രണ്ട് യുവതികള്‍ മലസകയറാനെത്തിയത്. എന്നാല്‍ ഭക്തര്‍ തടയുന്നതിന് മുമ്പ് പോലീസുകാര്‍ അവരെ നല്ല ഉപദേശം നല്‍കി വിട്ടു. ശബരിമല ദര്‍ശനത്തിന് എത്തി പൊലീസിന്റെ ഉപദേശം കേട്ട് മനംമാറി ദര്‍ശനം ഇന്നലെ വേണ്ടെന്ന് വെച്ചത് അമ്പത് തികയാത്ത രണ്ട് യുവതികളാണ്.
മകരവിളക്ക് തീര്‍ത്ഥാടനത്തിനായി നട തുറന്ന ആദ്യദിവസം നാല്‍പ്പൊത്തൊമ്പതുകാരി ദര്‍ശനത്തിനെത്തി. പ്രതിഷേധങ്ങളെക്കുറിച്ച് അറിയാതെയെത്തിയ ഇവര്‍ പ്രശ്‌നസാധ്യത മുന്‍നിര്‍ത്തി പിന്‍വാങ്ങി. വിശാഖപട്ടണം സ്വദേശിയായ ഇവര്‍ ഭര്‍ത്താവിനോടും മകനോടുമൊപ്പം ഇരുമുടിയില്ലാതെയാണ് ഞായറാഴ്ച വൈകീട്ട് പമ്പയിലെത്തിയത്. രേഖകള്‍പ്രകാരം 49 വയസ്സാണെങ്കിലും തനിക്ക് 50 വയസ്സായെന്ന് ഇവര്‍ പൊലീസിനെ അറിയിച്ചു.
പ്രതിഷേധ സാധ്യതയുണ്ടെന്ന് പൊലീസ് പറഞ്ഞതോടെ ഇവര്‍ പിന്‍വാങ്ങുകയായിരുന്നു. ഭര്‍ത്താവും മകനും ദര്‍ശനം നടത്തി. ഇവരെ കൂടാതെ കര്‍ണാടക സ്വദേശിയായ മുപ്പതുകാരി പമ്പയിലെത്തിയെങ്കിലും അവര്‍ക്ക് മലകയറാന്‍ ഉദ്ദേശ്യമുണ്ടായിരുന്നില്ല. മലകയറുന്ന അമ്മയ്ക്ക് കൂട്ടായെത്തിയ ഇവര്‍ സ്വമേധയാ ഗാര്‍ഡ് റൂമിലെത്തുകയായിരുന്നു. ഇവര്‍ പ്രതിഷേധം ഭയന്ന് കയറാതിരുന്നതായാണ് റിപ്പോര്‍ട്ട്. പമ്പാ ഗണപതിക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ശേഷം മടങ്ങുകയായിരുന്നു ഈ യുവതി.
മകരവിളക്കു തീര്‍ഥാടനത്തിനായി ഇന്നലെയാണ് ശബരിമല നട തുറന്നത്. വൈകിട്ട് മേല്‍ശാന്തി വി.എന്‍.വാസുദേവന്‍ നമ്പൂതിരിയാണു നട തുറന്നത്. പതിനെട്ടാംപടിയിറങ്ങി ആഴി തെളിച്ച ശേഷം അയ്യപ്പന്മാരെ പടി കയറാന്‍ അനുവദിച്ചു. നട തുറക്കുമ്പോള്‍ തന്നെ ദര്‍ശനം നടത്താനായി ആയിരക്കണക്കിന് അയ്യപ്പന്മാര്‍ എരുമേലിയില്‍ പേട്ട കെട്ടി കാനനപാതയിലൂടെ സന്നിധാനത്തേക്കു എത്തിയിരുന്നു. വന്‍ തിരക്കനുഭവപ്പെട്ടതിനാല്‍ പമ്പയില്‍ തീര്‍ഥാടകരെ തടഞ്ഞ് പതിയെയാണ് കയറ്റിവിട്ടത്. അതേസമയം, ശബരിമലയില്‍ നിരോധനാജ്ഞ അഞ്ചു വരെ നീട്ടിയിരുന്നു.
മകരവിളക്കു കാലത്തെ നെയ്യഭിഷേകം തിങ്കളാഴ്ച രാവിലെ 3.30ന് തന്ത്രി കണ്ഠര് രാജീവരുടെ കാര്‍മികത്വത്തില്‍ ആരംഭിക്കും. എരുമേലി പേട്ടതുള്ളല്‍ ജനുവരി 12നു നടക്കും. തിരുവാഭരണ ഘോഷയാത്ര 12നു പന്തളം വലിയകോയിക്കല്‍ ക്ഷേത്രത്തില്‍നിന്നു പുറപ്പെടും. 13നു പമ്പ വിളക്കും പമ്പാസദ്യയും നടക്കും. 14നാണു മകരവിളക്ക്. അന്നു വൈകിട്ട് 6.30നു തിരുവാഭരണം ചാര്‍ത്തി ദീപാരാധനയും തുടര്‍ന്നു മകരജ്യോതി ദര്‍ശനവും.
18നു രാവിലെ 10 വരെയാണു തീര്‍ഥാടന കാലത്തെ നെയ്യഭിഷേകം. തുടര്‍ന്നു പന്തളം രാജപ്രതിനിധിയുടെ സാന്നിധ്യത്തില്‍ കളഭാഭിഷേകം നടക്കും. 19ന് വൈകിട്ട് ദീപാരാധന വരെ മാത്രമേ തീര്‍ഥാടകര്‍ക്കു ദര്‍ശനം നടത്താനാകൂ. അന്നു രാത്രിയില്‍ മാളികപ്പുറത്തു ഗുരുതി നടക്കും. 20ന് രാവിലെ 7ന് തീര്‍ഥാടനത്തിനു സമാപനം കുറിച്ച് നട അടയ്ക്കും.
മകരവിളക്ക് തീര്‍ഥാടനത്തിനുള്ള ഒരുക്കങ്ങളാണ് സന്നിധാനത്ത് എവിടെയും. മണ്ഡലകാലത്ത് എത്തിയതിനേക്കാള്‍ കൂടുതല്‍ തീര്‍ഥാടകര്‍ മകരവിളക്കു കാലത്ത് എത്തുന്നതിനാല്‍ ഒരുക്കങ്ങളില്‍ വീഴ്ചയുണ്ടാകാതിരിക്കാനുള്ള ശ്രമത്തിലാണ് ദേവസ്വം ബോര്‍ഡും സര്‍ക്കാര്‍ വകുപ്പുകളും. നട തുറന്ന ശേഷം ട്രാക്ടറുകള്‍ക്ക് നിയന്ത്രണം ഉണ്ട്. അതിനാല്‍ അപ്പവും അരവണയും തയാറാക്കാനുള്ള ശര്‍ക്കര, അരി, അന്നദാനത്തിനുളള സാധനങ്ങള്‍ എന്നിവ നട തുറക്കുന്നതിനു മുമ്പ് എത്തിക്കാനുളള തിരക്കിലാണ് ദേവസ്വം ബോര്‍ഡ്. അതുപോലെ ഹോട്ടലുകളിലും മറ്റു സ്റ്റാളുകളിലും വില്‍പനയ്ക്കുള്ള സാധനങ്ങള്‍ എത്തിക്കാന്‍ കച്ചവടക്കാരും തിരക്കിലാണ്.
300 വിശുദ്ധി സേനാംഗങ്ങള്‍ സന്നിധാനവും പരിസരവും ശുചിയാക്കി. തുടര്‍ച്ചയായ രണ്ടാം ദിവസവും സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ ശുചീകരണ യജ്ഞം നടന്നു. വിശുദ്ധി സേനയ്ക്കു പുറമേ പൊലീസ്, കേന്ദ്ര സേനാംഗങ്ങള്‍ എന്നിവരും ഇതില്‍ പങ്കാളികളായി. തൂത്തുവാരിയ മാലിന്യങ്ങള്‍ ഇന്‍സിനറേറ്ററില്‍ എത്തിച്ച് കത്തിക്കുന്ന തിരക്കാണിപ്പോള്‍. കെട്ടിക്കിടന്ന മലിനജലം ഒഴുക്കിക്കളഞ്ഞ് ഓടകള്‍ വൃത്തിയാക്കി. കൊതുകു നിവാരണ പ്രവര്‍ത്തനങ്ങളും നടന്നു.
"
https://www.facebook.com/Malayalivartha


























