കുഞ്ഞാപ്പ വീണ്ടും വിവാദത്തിൽ ; ലോക്സഭയിൽ പങ്കെടുത്തത് പകുതിയിൽ താഴെ ദിവസം; പി.കെ. കുഞ്ഞാലിക്കുട്ടിയുടെ ഹാജറിനെച്ചൊല്ലി വിമർശനം കടുക്കുന്നു

മുത്തലാഖ് വോട്ടെടുപ്പിലെ അസാന്നിധ്യത്തിനു പുറമെ ലോക്സഭയിലും പി.കെ. കുഞ്ഞാലിക്കുട്ടിയുടെ ഹാജറിനെച്ചൊല്ലി വിമർശനം കടുക്കുന്നു. സഭ നൽകുന്ന ഔദ്യോഗിക കണക്കനുസരിച്ച് കുഞ്ഞാലിക്കുട്ടിയുടെ ഹാജർ 45 ശതമാനം മാത്രമാണ്. എന്നാൽ , ലീഗിലെ മറ്റൊരംഗമായ ഇ.ടി. മുഹമ്മദ് ബഷീറിന് ലോക്സഭ നടന്ന ദിവസങ്ങളിൽ 80 ശതമാനം ഹാജരുണ്ട്. കേരളത്തിലെ മറ്റ് 19 എം.പിമാരുടെ ഹാജർ 70 ശതമാനത്തിനും മേലെയാണ്. ഈ സാഹചര്യത്തിലാണ് കുഞ്ഞാലിക്കുട്ടിയുടെ ഹാജർ നില വളരെ പരുങ്ങലിൽ ആയിരിക്കുന്നത്.
ഇത്തവണത്തെ സെഷനിൽ സമ്മേളനം നടന്ന ആദ്യ എട്ടു ദിവസത്തിൽ വളരെ കുറച്ചു തവണ മാത്രമേ കുഞ്ഞാലിക്കുട്ടി സഭയിലെത്തിയിട്ടുള്ളു. അതേസമയം, എട്ടു ദിവസവും ശശി തരൂർ, മുല്ലപ്പള്ളി രാമചന്ദ്രൻ, ഇന്നസെന്റ് എന്നിവർ സഭയിൽ ഹാജറായിട്ടുണ്ട്. ഉപതെരഞ്ഞെടുപ്പിലൂടെ കുഞ്ഞാലിക്കുട്ടി പാർലമന്റിലെത്തിയ ശേഷമുള്ള 2017 ജൂലൈയിലെ ആദ്യ സമ്മേളന കാലയളവിലും ഇദ്ദേഹത്തിന്റെ ഹാജർ നില വളരെ കുറവാണ്. പിന്നീടുള്ള മൂന്നു സെഷനുകളിലും ഏതാണ്ട് സമാനമാണ് സ്ഥിതി. ഒരു സെഷനിൽ മാത്രമാണ് കുഞ്ഞാലിക്കുട്ടിക്ക് 50 ശതമാനത്തിനു മുകളിൽ ഹാജറുള്ളത്.
കുഞ്ഞാലിക്കുട്ടിയുടെ ഹാജർ സമൂഹമാധ്യമങ്ങളിലും ലീഗ് കേന്ദ്രങ്ങളിലും ചർച്ചയായിരിക്കുകയാണ്. ലീഗംഗങ്ങൾ മുൻകാലങ്ങളിൽ സഭ മുടക്കാതെ എത്തിയിരുന്നു. അഖിലേന്ത്യ അധ്യക്ഷനായിരുന്ന ജി.എം. ബനാത്ത്വാലയുടെ ഹാജർ 100 ശതമാനമായിരുന്നു.
അതേസമയം മുത്തലാഖ് ബില്ലിനെ എന്തുവിലകൊടുത്തും എതിർത്ത് തോൽപ്പിക്കുമെന്ന് മുസ്ലീം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. ബില്ല് പരാജയപ്പെടുത്താൻ മുസ്ലീം ലീഗ് മുൻകൈ എടുക്കും. ഇക്കാര്യത്തിൽ യുപിഎയ്ക്കു പുറത്തുള്ള കക്ഷികളുടെ കൂടി സഹായം തേടുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
എന്നാൽ മുത്തലാഖ് ബിൽ ചർച്ചയിൽ പി.കെ. കുഞ്ഞാലിക്കുട്ടി പങ്കെടുക്കാതിരുന്ന വിഷയം പാർട്ടി കമ്മിറ്റി ചർച്ച ചെയ്യുമെന്ന മുൻ നിലപാടിൽനിന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ പിൻവാങ്ങിയത് വിവാദം മുസ്ലിം ലീഗിന് കൂടുതൽ ക്ഷീണമുണ്ടാക്കുമെന്നാണ് വിലയിരുത്തൽ. മാധ്യമങ്ങളിൽ വാർത്തകൾ നിറയുന്ന സാഹചര്യമാണ് നേതൃത്വത്തെ ഇതിന് പ്രേരിപ്പിച്ചത്. എന്നാൽ, കുഞ്ഞാലിക്കുട്ടിക്ക് ജാഗ്രതക്കുറവുണ്ടായെന്ന വിലയിരുത്തലിൽ തന്നെയാണ് നേതൃത്വമുള്ളത്.
പാണക്കാട് കുടുംബത്തിനും ഇതേ അഭിപ്രായമാണ്. പ്രശ്നം അവസാനിച്ചതായി ഹൈദരലി തങ്ങൾ വ്യക്തമാക്കിയെങ്കിലും ഉന്നതാധികാര സമിതിയിൽ വിഷയം ചർച്ച ചെയ്യപ്പെടുമെന്നാണ് സൂചന. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ജനപ്രതിനിധികൾക്ക് നേതൃത്വം മാർഗനിർദേശം കൊണ്ടുവരും. നേരത്തേ ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിലും ഇത്തരം വീഴ്ചയുണ്ടായതിനാൽ അന്ത്യശാസനത്തോടെയാണ് വിവാദമവസാനിപ്പിക്കുന്നത്.
അതേസമയം വിവാദം പാർട്ടിക്ക് കോട്ടമുണ്ടാക്കിയെന്ന വിലയിരുത്തലിലാണ് യൂത്ത് ലീഗ് നേതൃത്വവും. യുവജനയാത്രയുടെ വീര്യം ചോർത്താൻ ഇതിടയാക്കിയെന്നാണ് നേതാക്കൾ പറയുന്നത്. മുത്തലാഖ് വിഷയത്തിൽ നിയമപോരാട്ടവുമായി മുന്നോട്ടുപോകുന്ന സമസ്ത നേതൃത്വം വിഷയത്തെ അതിഗൗരവമായാണ് കാണുന്നത്. എസ്.വൈ.എസ് നേതാവ് അബ്ദുസ്സമദ് പൂക്കോട്ടൂർ കുഞ്ഞാലിക്കുട്ടിയെ വിമർശിച്ച് പരസ്യപ്രതികരണം നടത്തിയിരുന്നു.
https://www.facebook.com/Malayalivartha


























