വീണ്ടും പ്രക്ഷോഭത്തിനൊരുങ്ങി കന്യാസ്ത്രീകൾ; ബലാത്സംഗകേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ സ്പെഷ്യൽ പ്രോസിക്യൂട്ടറെ ഇനിയും നിയമിച്ചില്ല; ഫ്രാങ്കോയെ രക്ഷിക്കാൻ ഉന്നത ഇടപെടൽ എന്ന് ആരോപണം

ബലാത്സംഗകേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ സ്പെഷ്യൽ പ്രോസിക്യൂട്ടറെ ഇനിയും നിയമിച്ചില്ല. ഇക്കാരണത്താൽ കുറ്റപത്രം വൈകുകയാണ്. ഫയൽ ഇപ്പോഴും മുഖ്യമന്ത്രിയുടെ ഓഫീസിലെന്നാണ് സൂചന. ഇനി സ്പെഷ്യൽ പ്രോസിക്യൂട്ടറെ കാണിച്ച ശേഷമേ കോടതിയിൽ സമർപ്പിക്കാൻ സാധിക്കുള്ളു. പ്രോസിക്യൂട്ടറെ നിയമിക്കാത്തത് ചിലരുടെ സ്വാധീനത്തിന്‍റെ ഫലമാണെന്നാരോപിച്ച് കേസിലെ സാക്ഷികളായ കന്യാസ്ത്രീകൾ രംഗത്തെത്തി. സംഭവത്തിന്റെ പച്ഛാത്തലത്തിൽ വീണ്ടും പ്രക്ഷോഭത്തിനൊരുങ്ങുകയാണ് കന്യാസ്ത്രീകൾ.
കന്യാസ്ത്രീ നൽകിയ പരാതിയിയുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ സെപ്റ്റംബർ 21ന് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്തു. എന്നാൽ അറസ്റ്റ് ചെയ്ത് തൊണ്ണൂറിലധികം ദിവസം കഴിഞ്ഞിട്ടും സർക്കാർ സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിച്ചില്ല. കുറ്റപത്രം നവംബറിൽ തന്നെ അന്വേഷണ സംഘം തയ്യാറാക്കിയെങ്കിലും ഫ്രാങ്കോ മുളയ്ക്കലിന് ഹൈക്കോടതി ജാമ്യമനുവദിച്ചതോടെ കുറ്റപത്രം വൈകിയാലും പ്രശ്നമില്ലെന്ന നിലയായി.
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സഭയിലെ കന്യാസ്ത്രീ മെയ് അവസാനമാണ് പരാതി നൽകിയത്. നാലര മാസത്തെ അന്വേഷണത്തിന് ശേഷമായിരുന്നു ഫ്രാങ്കോയുടെ അറസ്റ്റ്. കന്യാസ്ത്രീ മാർ തെരുവിൽ സമരത്തിനൊടുവിലായിരുന്നു അറസ്റ്റ്. സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കാൻ വൈകിയാൽ വീണ്ടും തെരുവിലിറങ്ങുമെന്ന് കന്യാസ്ത്രീമാർ വ്യക്തമാക്കി.
ക്രിസ്തീയ സഭയുടെ ചരിത്രത്തെ തന്നെ വെല്ലുവിളിച്ചു കൊണ്ടായിരുന്നു കൊച്ചിയില്‍ കന്യാസ്ത്രീകള്‍ തെരുവിലിറങ്ങിയത്. മഠത്തിന്റെ അച്ചടക്കവും അനുസരണയും പാലിച്ചിരുന്ന കന്യാസ്ത്രീകള്‍ ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമരവുമായി തെരുവിലിറങ്ങിയിരുന്നു. കന്യാസ്ത്രീകളുടെ സമരം സഭയേയും സമൂഹത്തേയും ഒരുപോലെ ഞെട്ടിച്ച ഒന്നായിരുന്നു. നൂറ്റാണ്ടുകളുടെ പാരമ്പര്യത്തെ വെല്ലുവിളിച്ചുകൊണ്ട് അവര്‍ തെരുവിലിറങ്ങിയപ്പോള്‍ അതും ചരിത്രമായി. ക്രിസ്തീയ സഭയുടെ ചരിത്രത്തില്‍ തന്നെ ഏറ്റവും ശക്തമായ പോരാട്ടങ്ങളില്‍ ഒന്നായിരുന്നു സമരം. ഫ്രാങ്കോയെ രക്ഷിക്കാന്‍ അവസാനം വരെ പലരും ശ്രമിച്ചപ്പോഴും ഉത്തരവാദിത്തപ്പെട്ട പലരും സുരക്ഷിതമായ മൗനം പാലിച്ചപ്പോഴും കത്തോലിക്കസഭയേയും കേരളത്തെയും ഒരുപോലെ വിറപ്പിച്ചുകൊണ്ട് കന്യാസ്ത്രീ സമരത്തിന്റെ സമര നായികയായി സിസ്റ്റര്‍ അനുപമ മുൻപിൽ തന്നെ ഉണ്ടായിരുന്നു. എന്നാൽ ഫ്രാൻകോ മുളക്കലിന്റെ കേസിൽ തുടർ നടപടിയുണ്ടായില്ലെങ്കിൽ വീണ്ടും സമരത്തിനിറങ്ങുമെന്ന നിലപാടിലാണ് കന്യാസ്ത്രീകൾ.
ജലന്ധർ ബിഷപ് ഫ്രാങ്കോ മുളക്കൽ പലതവണ പീഡിപ്പിച്ചതായി കന്യാസ്ത്രീആരോപിച്ചിരുന്നു. ബിഷപ് ഫോണിൽ വിളിച്ച് അശ്ലീലം പറയാറുണ്ടായിരുന്നു. മാനസികമായും ശാരീരികമായും പലതവണ പീഡിപ്പിക്കപ്പെട്ടു. ബിഷപ് മുറിയിലേക്ക് വിളിച്ചുവരുത്തിയാണ് പീഡിപ്പിച്ചത്. ഭയം മൂലമാണ് ഇക്കാര്യങ്ങളൊന്നും പുറത്തുപറയാതിരുന്നതെന്നും കന്യാസ്ത്രീ സ്വന്തം കൈപ്പടയിൽ വത്തിക്കാനിലേക്ക് അയച്ച പരാതിയിൽ വ്യക്തമാക്കിയിരുന്നു.
പരാതിയിൽ വ്യക്തമാക്കിയത്, 2014ല്‍ തൃശൂരിൽ സഭ പരിപാടിയിൽ പങ്കെടുത്തശേഷം ബിഷപ് ഫ്രാങ്കോ കുറവിലങ്ങാട് മഠത്തിലെ അതിഥി മന്ദിരത്തിലെത്തിയപ്പോഴായിരുന്നു ആദ്യ പീഡനം. മുറിയിലേക്ക് വരുത്തിയശേഷം ക്രൂരമായി പീഡിപ്പിച്ചു. പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി. പിന്നീട് ബിഷപ് ജലന്ധറിലെത്തിയശേഷം ഫോണിൽ വിളിച്ച് അശ്ലീലം പറയുന്നത് പതിവാക്കി. 2016ൽ സമാനരീതിയിൽ വീണ്ടും പീഡിപ്പിച്ചു. നീ എെൻറ ഭാര്യയായതിനാൽ ഇതിലൊന്നും പാപമില്ലെന്ന് പറഞ്ഞായിരുന്നു പീഡനം. എതിർപ്പ് അറിയിച്ചപ്പോൾ ഇക്കാര്യങ്ങളെല്ലാം പുറത്തുപറയുമെന്ന് ഭീഷണിപ്പെടുത്തി. ബന്ധുക്കളെ സ്വാധീനിച്ച് അവരെക്കൊണ്ട് എതിരായ കത്തുകൾ എഴുതിപ്പിച്ചു. മദർ സുപ്പീരിയർ പദവിയിൽനിന്ന് നീക്കാൻ സുപ്പീരിയർ ജനറലിനുമേൽ സമ്മർദം ചെലുത്തി. സഭ പി.ആര്‍.ഒയെക്കൊണ്ട് പഞ്ചാബ് പൊലീസില്‍ തനിക്കും കുടുംബത്തിനുമെതിരെ പരാതി നൽകിപ്പിച്ചു. വീട്ടുകാരെ ഉൾപ്പെടെ മോശക്കാരായി ചിത്രീകരിച്ച് വ്യക്തിഹത്യ നടത്താനും ബിഷപ് ശ്രമിച്ചു. സഹോദരനെയും ബന്ധുക്കളെയും ഡ്രൈവറെപ്പോലും അകാരണമായി ഉപദ്രവിച്ചു.
2017ൽ പീഡനത്തെക്കുറിച്ച് മേജർ ആര്‍ച് ബിഷപ് ജോര്‍ജ് ആലഞ്ചേരിയെ നേരിൽക്കണ്ട് സംസാരിക്കുകയും പരാതി കൈമാറുകയും ചെയ്തു. എന്നാൽ, നടപടിയുണ്ടായില്ല. ബിഷപ്പിനെ ഭയന്നാണ് ഇക്കാര്യങ്ങള്‍ ഇക്കാലമത്രയും മറച്ചുെവച്ചത്. കുടുംബത്തിെൻറയും തെൻറയും മനസ്സമാധാനം തകര്‍ന്നിരിക്കുകയാണ്. വത്തിക്കാന്‍ പ്രശ്നത്തില്‍ ഇടപെടണം. നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് കാണിച്ചുള്ള കത്താണ് പുറത്തായത്. ഈ പരാതിയിൽ കാര്യമായ നടപടിയുണ്ടാകാതെ വന്നതോടെയാണ് ജൂൺ 24ന് ഇ-മെയിൽ മുഖേന പരാതി നൽകിയത്.
എന്നാൽ തനിക്കെതിരായ കന്യാസ്ത്രീയുടെ പരാതിക്ക് പിന്നില്‍ ഗൂഢാലോചനയാണെന്ന് ഫ്രാങ്കോ മുളക്കല്‍ ആദ്യം വധിക്കുകയായിരുന്നു. ബ്ലാക്മെയിലിങ് ലക്ഷ്യമിട്ടാണ് ഇവർ തനിക്കെതിരെ രംഗത്തുവന്നിരിക്കുന്നത് എന്നും അദ്ദേഹം വാദിച്ചിരുന്നു.
https://www.facebook.com/Malayalivartha



























