കല്ലെറിഞ്ഞു തീയിട്ടും വനിതാമതിൽ പൊളിക്കാൻ ശ്രമം ! ; കാസര്‍കോഡ് ചേറ്റുകുണ്ടില്‍ സി.പി.എം - ബി.ജെ.പി സംഘര്‍ഷം; പോലീസുകാർക്കും പാർട്ടി പ്രവർത്തകർക്കുമുൾപ്പടെ പരിക്ക്; വീണ്ടും സംഘർഷ സാധ്യതയുണ്ടെന്ന് പോലീസ്

നവോത്ഥന മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ പടുത്തുയര്‍ത്തിയ വനിതാ മതിലിനിടെ ആക്രമണം. വനിതാ മതിലിനു നേരെയുണ്ടായ കല്ലേറിനെത്തടുർന്ന് കാസര്‍കോഡ് ചേറ്റുകുണ്ടില്‍ സി.പി.എം - ബി.ജെ.പി സംഘര്‍ഷമുണ്ടായി. അക്രമണത്തിനു നേരെ പൊലീസ് ലാത്തിവീശി ഇരുവിഭാഗത്തെയും ഓടിച്ചു. കൂടുതല്‍ സംഘര്‍ഷമുണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് സ്ഥലത്ത് കൂടുതല്‍ പൊലീസ് ക്യാമ്പ് ചെയ്യുകയാണ്.
വനിതാ മതിലില്‍ പങ്കെടുത്തവര്‍ക്കെതിരെ ഒരു സംഘം കല്ലെറിഞ്ഞതോടെയായിരുന്നു സംഘര്‍ഷമുണ്ടായത്. വനിതാ മതില്‍ തടയാനും ശ്രമം നടന്നുവെന്നും സംഘാടകർ പറഞ്ഞു. അതേസമയം പരിപാടിയില്‍ പങ്കെടുത്തവര്‍ക്ക് നേരെ കല്ലെറിഞ്ഞത് ആര്‍.എസ്.എസ് പ്രവര്‍ത്തകരാണെന്ന് സി.പി.എം ആരോപിച്ചു.
സ്ത്രീകളടക്കമുള്ളവര്‍ക്ക് നേരെയാണ് ബിജെപി ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയത്. സ്ഥലത്ത് പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. ടൗണിനു സമീപത്തെ റെയിൽ ട്രാക്കിലെ പുല്ലുകൾക്കും വയലിനുമാണു തീയിട്ടത്. തൊട്ടുപിറകെ കല്ലേറും തുടങ്ങി. അഗ്നിശമനസേന സ്ഥലത്തെത്തിയാണു തീയണച്ചത്. സംഘർഷ സാധ്യത കണക്കിലെടുത്താണ് പ്രദേശത്ത് കൂടുതൽ പൊലീസിനെ വിന്യസിച്ചു. അതേസമയം പൊലീസിനും പ്രവർത്തകര്‍ക്കും സാരമായി പരുക്കേറ്റിട്ടുമുണ്ട്.
മതില്‍ തീര്‍ക്കുന്നതിനെ മുൻപേ സംഘര്‍ഷം ഉണ്ടാവുകയായിരുന്നു. ബിജെപിക്ക് സ്വാധീനമുളള മേഘലയാണിത്. സംഭവസ്ഥലത്ത് പൊലീസ് എത്തിയിട്ടുണ്ട്. അതേസമയം വനിതകള്‍ക്ക് നേരെ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ബോംബെറിഞ്ഞെന്നും സി.പി.എം ആരോപിക്കുന്നു. എന്നാല്‍ സി.പി.എമ്മിന്റെ ആരോപണം തെറ്റാണെന്നാണ് ആര്‍.എസ്.എസ് നേതൃത്വം നല്‍കുന്ന വിശദീകരണം.
അതേസമയം യുഡിഎഫും സംഘപരിവാറും മറ്റ് പ്രതിലോമ ശക്തികളും നടത്തിയ കുപ്രചാരണങ്ങളേയും നുണകളെയും അതിജീവിച്ച് നവോത്ഥന മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ 620 കിലോമീറ്ററില്‍ പടുത്തുയര്‍ത്തിയ വനിതാ മതിലില്‍ സ്ത്രീകളുടെ വന്‍ സ്ത്രീ പങ്കാളിത്തമാണ് ഉണ്ടായത്. സർക്കാരിന്റെയും ഇടതുമുന്നണിയുടെയും സാമുദായിക സംഘടനകളുടെയും നേതൃത്വത്തിലാണ് വനിതാ മതിലുയർത്തിയത്.
കാസർകോട്ട് മന്ത്രി കെ.കെ.ശൈലജ മതിലിന്റെ ആദ്യത്തെ കണ്ണിയായി. തിരുവനന്തപുരത്ത് ബൃന്ദ കാരാട്ട് അവസാനത്തേതും. മുഖ്യമന്ത്രി പിണറായി വിജയനും മുതിർന്ന സിപിഎം നേതാവ് വി.എസ്.അച്യുതാനന്ദനും കുടുംബസമേതമാണ് വനിതാ മതിലിൽ പങ്കെടുക്കാനെത്തിയത്. രാഷ്ട്രീയ, സാംസ്കാരിക, ചലച്ചിത്ര മേഖലകളിൽനിന്നുള്ള പ്രമുഖർ മതിലിനൊപ്പം അണിനിരന്നു.
തിരുവനന്തപുരത്തു നിന്നു കാസർകോട്ടേക്കുള്ള ദിശയിൽ റോഡിന്റെ ഇടതുവശത്തായിരുന്നു മതിൽ.വൈകിട്ട് 3.45 ന് റിഹേഴ്‌സല്‍ നടന്നു. നാലിന് തുടങ്ങിയ മതില്‍ 4.15വരെ നീണ്ടുനിന്നു. തുടര്‍ന്ന് മതേതര നവോത്ഥാന പ്രതിജ്ഞ നടന്നു. പ്രധാന കേന്ദ്രങ്ങളില്‍ നടന്ന സമ്മേളനങ്ങളില്‍ സാമൂഹ്യ, രാഷ്ട്രീയ നായകര്‍ പങ്കെടുത്തു. സർക്കാർ ഉദ്യോഗസ്ഥരും കുട്ടികളും മതിലിൽ പങ്കെടുത്തു. മന്ത്രി എ.കെ.ശശീന്ദ്രൻ, നടി റിമ കല്ലിങ്കൽ, സാമൂഹിക പ്രവർത്തക അജിത തുടങ്ങിയവർ കോഴിക്കോട് മതിലിൽ പങ്കെടുത്തു. കെപിഎസി ലളിതയും മതിലിന്റെ ഭാഗമായി.
നവോത്ഥാന സംരക്ഷണ സമിതിയിലുള്ള 174 സംഘടനകളുടെ നേതൃത്വത്തില്‍ 22 ലക്ഷം പേര്‍ മതിലിന്റെ ഭാഗമായി. ഇടതുപക്ഷ മഹിളാ സംഘടനകള്‍ ഉള്‍പ്പെടെ 50 ലക്ഷത്തോളം പേര്‍ മതിലില്‍ അണിനിരന്നു. വനിതാ മതില്‍ സര്‍ക്കാര്‍ പരിപാടിയല്ലെന്നും സര്‍ക്കാര്‍ പിന്തുണയ്ക്കുക മാത്രമാണ് ചെയ്തതെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. സ്ത്രീ മുന്നേറ്റ ചരിത്രത്തില്‍ നാഴികക്കലാകും വനിതാ മതിലെന്ന് ഇടതുനേതാക്കള്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha



























