ശബരിമല യുവതി പ്രവേശന വിവാദത്തിനിടെ ഗണേഷ് കുമാറിനെ ദേവസ്വം വകുപ്പ് മന്ത്രിയാക്കാൻ നീക്കം; എന്സിപിയുമായി കേരളാ കോൺഗ്രസിനെ ലയിപ്പിച്ചു ശേഷം ശശീന്ദ്രനെ മാറ്റി ഗണേഷ് കുമാറിനെ മന്ത്രിയാക്കാൻ നീക്കം

ഗണേശന് മന്ത്രിസ്ഥാനം ഏതാണ്ട് ഉറച്ച മട്ടാണ്. 2019 ൽ തന്നെ അദ്ദേഹത്തെ മന്ത്രിയാക്കാമെന്നാണ് സിപിഎമ്മും പിണറായിയും കരുതുന്നത്. എൻ സിപിയുമായി കേരള കോൺഗ്രസിനെ ലയിപ്പിച്ച ശേഷം എ.കെ. ശശീന്ദ്രനിൽ നിന്നും മന്ത്രിസ്ഥാനം തട്ടി തെറിപ്പിച്ച് ഗണേശന് നൽകുകയാണ് സി പി എമ്മിന്റെ ഹിഡൻ അജണ്ട.അതിന് പിന്നിൽ മുൻമന്ത്രി തോമസ് ചാണ്ടിയുടെ കറുത്ത കരങ്ങൾ ഉണ്ടെന്നാണ് റിപ്പോർട്ട്.
കടകംപള്ളിക്കെതിരെ സി പി എമ്മിനും സർക്കാരിനും വ്യക്തമായ വിരോധമുണ്ട്. പാർട്ടിയുടെയും സർക്കാരിന്റെയും പ്രഖ്യാപിത ലക്ഷ്യങ്ങൾക്കെതിരെ ശബരിമല വിഷയത്തിൽ നിലപാട് എടുത്തതാണ് കടകം പള്ളിക്ക് വിനയായത്. കടകംപള്ളി തന്റെ നിലപാട് തെറ്റായി പോയെന്ന് പാർട്ടിയുടെ ഉന്നത നേതാക്കളെ അറിയിച്ചു. ശബരിമലയിൽ വരുമാനം കുറഞ്ഞ സാഹചര്യത്തിലാണ് തനിക്ക് ഇങ്ങനെ പറയേണ്ടി വന്നതെന്നാണ് മന്ത്രി വ്യക്തമാക്കിയത്.
എന്നാൽ സത്യം അതല്ല. കടകം പള്ളിക്ക് കഴക്കൂട്ടം മണ്ഡലത്തെ വലിയ ഭയമാണ്. ഇക്കഴിഞ്ഞ അയ്യപ്പ ജ്യോതിക്ക് കഴക്കൂട്ടം മണ്ഡലത്തിൽ നിന്നും വലിയ ജനപിന്തുണയാണ് ലഭിച്ചത്. മണ്ഡലത്തിലെ സ്ത്രീകളിൽ 90 ശതമാനം പേരും മതിലിൽ പങ്കെടുത്തിരുന്നു. അതോടെയാണ് കടകം പള്ളിക്ക് ചങ്കിടിപ്പ് കൂടിയത്.
കടകംപള്ളി സുരേന്ദ്രനെതിരെ മുഖ്യമന്ത്രി നടത്തിയത് രൂക്ഷമായ പ്രതികരണമാണ്. ഒരു മന്ത്രി സുപ്രീം കോടതി വിധിക്കെതിരെ എങ്ങനെ സംസാരിക്കുമെന്നാണ് അദ്ദേഹം ചോദിച്ചത്. മന്ത്രിയുടെ പ്രസ്താവന പുറത്തു വന്നയുടനെ മുഖ്യമന്ത്രി ഇത് സംബന്ധിച്ച് അന്വേഷണം നടത്തിയിരുന്നു. മന്ത്രിയുടെ പ്രസ്താവന അനവസരത്തിലായെന്ന ചിന്തയാണ് മുഖ്യമന്ത്രിക്ക് ഉണ്ടായത്. എന്നാൽ പാർട്ടി സെക്രട്ടറി ഒരു പടി കൂടി കടന്നു. കടകംപള്ളിയിൽ നിന്നും താൻ വിശദീകരണം ചോദിച്ചിട്ടുണ്ടെന്നാണ് പാർട്ടി സെക്രട്ടറി പറഞ്ഞത്. പാർട്ടി സെക്രട്ടറി തന്നോട് വാക്കാൽ വിശഭീകരണം വാങ്ങിയിട്ടുണ്ടെന്നും കടകംപള്ളി പറഞ്ഞു. താൻ പാർട്ടി നിലപാടിനെതിരെ പ്രതികരിച്ചിട്ടില്ലെന്നും കടകംപള്ളി പറഞ്ഞു.
ഗണേശ് കുമാറിന് എങ്ങനെയെങ്കിലും മന്ത്രിയായാൽ മതി. അങ്ങനെ സംഭവിക്കണമെങ്കിൽ പിള്ളയുടെ കൈയിലിരിക്കുന്ന മുന്നാക്ക ക്ഷേമ കോർപ്പറേഷൻ അധ്യക്ഷ സ്ഥാനം പിടിച്ചെടുക്കേണ്ടി വരും.കാരണം കാബിനറ്റ് റാങ്കിലാണ് അഛന്റെ ഇരിപ്പ്. മകനെ മന്ത്രിയാക്കാമെങ്കിൽ അധ്യക്ഷ സ്ഥാനം വിട്ടുകൊടുക്കാമെന്ന് പിള്ള സമ്മതിച്ചിട്ടുണ്ടെന്നാണ് വിവരം.എന്നാൽ അക്കാര്യം ഉറപ്പിച്ച ശേഷം മാത്രമേ രാജി വയ്ക്കുകമുള്ളു.
പിണറായിയുടെ താത്പര്യം ഗണേശനെ ഗതാഗത മന്ത്രിയാക്കുക എന്നതാണ്. മുമ്പ് മന്ത്രിയായിരിക്കെ കോർപ്പറേഷനെ രക്ഷിച്ച പാരമ്പര്യമാണ് ഗണേശനുള്ളത്. അതിനിടയിലാണ് ദേവസ്വം വകുപ്പ് കടകംപള്ളിയുടെ കൈയിൽ നിൽക്കുന്നില്ലെന്ന ആരോപണം ഉയർന്നത്. എൻ എസ് എസുമായി അടുപ്പമുള്ള ഗണേശന് ദേവസ്വം നൽകിയാൽ നന്നായിരിക്കുമെന്ന അഭിപ്രായം സി പി എമ്മിൽ ഏറെ നാളായി ഉയർന്നു കേൾക്കുന്നുണ്ട്. അതിന്റെ പര്യവസാനമാണ് സംഭവിക്കാൻ പോകുന്നത്.
ഗണേശനും ഇക്കാര്യത്തിൽ താത്പര്യം ഉണ്ടെന്നറിയുന്നു. ദേവസ്വം മന്ത്രിയായി തനിക്ക് മികവ് തെളിയിക്കാൻ കഴിയുമെന്നാണ് ഗണേശന്റെ വിചാരം.ഏതായാലും ഗണേശൻ മന്ത്രിയാകുമെന്ന കാര്യം ഉറപ്പായി കഴിഞ്ഞു. ശശീന്ദ്രനെ പണി തെറിക്കുമോ എന്നു മാത്രം അറിഞ്ഞാൽ മതി.
https://www.facebook.com/Malayalivartha

























