ഹർത്താലിൽ ജനങ്ങളെ വലച്ച് ബിജെപിയും ശബരിമല കർമ്മ സമിതിയും; അക്രമത്തിൽ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലായി മാധ്യമ പ്രവർത്തകർക്ക് നേരെ കയ്യേറ്റം; തലശേരിയിൽ ബോംബേറ്; പാലക്കാടും തൃശൂരും കെ എസ് ആർ ടി സി ബസ്സുകളുടെ ചില്ലുകൾ തകർത്തു; കോഴിക്കോട് മിഠായിതെരുവില്‍ പൊലീസും ഹർത്താലനുകൂലികളും ഏറ്റുമുട്ടി; പയ്യോളി പൊലീസിന്‍റെ വാഹനത്തിന് നേരെ കല്ലേറ്; പോലീസ് കണ്ണീർ വാതകം പ്രയോഗിച്ചു; സംഘർഷം രൂക്ഷം

ശബരിമലയില്‍ സ്ത്രീകള്‍ ദര്‍ശനം നടത്തിയതില്‍ പ്രതിഷേധിച്ച് ബിജെപി പിന്തുണയോടെ ശബരിമല കര്‍മസമിതി നടത്തുന്ന ഹര്‍ത്താലില്‍ വ്യാപക അക്രമത്തിൽ തിരുവനന്തപുരത്ത് മാധ്യമ പ്രവർത്തകർക്ക് നേരെ ആക്രമണം. തിരുവനന്തപുരം പുളിമൂട് ജങ്ഷനിൽ ബിജെപിയും കർമ്മസമിതിയും അക്രമം അഴിച്ചു വിട്ടിരിക്കുകയാണ്. പല മുഖ്യധാരാ മാധ്യമ പ്രവർത്തകർക്കും സംഘർഷത്തിൽ പ്രതിഷേധത്തിൽ മർദ്ധനമേറ്റു . ന്യൂസ് 18 ഉള്‍പ്പെടെയുള്ള ചാനലിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും കയ്യേറ്റമുണ്ടായി.
തിരുവനന്തപുരം പുളിമൂട് ജംഗ്ഷനടുത്ത് വച്ച് മാർച്ച് നടത്തുന്ന ബിജെപി പ്രവർത്തകർക്ക് നേരെ കല്ലേറുണ്ടായെന്ന് ആരോപിച്ച് പ്രവർത്തകർ അക്രമം അഴിച്ചുവിടുകയായിരുന്നു. സ്ഥലത്തുള്ള പന്തലുകളും ഫ്ലക്സുകളും തല്ലിത്തകർക്കുന്ന ദൃശ്യങ്ങളെടുക്കവെയാണ് പ്രവർത്തകർ മാധ്യമപ്രവർത്തകർക്ക് നേരെ തിരിഞ്ഞത്. ദൃശ്യങ്ങൾ പകർത്തവെയാണ് പ്രവർത്തകർ വളഞ്ഞിട്ട് തല്ലിയത് .
ബിജെപി പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ ബൈജു മാവേലിക്കരയ്ക്ക് പരിക്കേറ്റു. പാലക്കാടിൽ മൂന്ന് പൊലീസുകാരും രണ്ട് മാദ്ധ്യമ പ്രവര്‍ത്തകരും പ്രതിഷേധക്കാരും ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റു.സുല്‍ത്താന്‍പേട്ടയിലെ സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ ശ്രീധരന്‍ കുറിയേടത്ത്, മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ടര്‍ പ്രസാദ് എന്നിവര്‍ക്ക് കുപ്പിയേറില്‍ പരിക്കേറ്റു. ഫോട്ടോഗ്രാഫര്‍മാര്‍ക്ക് നേരെയും വ്യാപക കൈയേറ്റമുണ്ടായി. രണ്ട് കെ.എസ്.ആര്‍.ടി.സി ബസുകള്‍ കല്ലേറില്‍ തകര്‍ന്നു.പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ യാതൊരു പ്രകോപനവുമില്ലാതെയാണ് പ്രകടനക്കാര്‍ തിരിഞ്ഞത്
. പരിക്കേറ്റ കര്‍മ്മ സമിതി പ്രവര്‍ത്തകരായ സ്മിതേഷ്, സാബു, കണ്ണന്‍കുട്ടി എന്നിവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചിറ്റൂരില്‍ നിന്ന് തൃശൂരിലേക്ക് പോയ ട്രാന്‍. ബസിന് നേരെ കൊടുവായൂരിലും കഞ്ചിക്കോട് വച്ച് പാലക്കാട്ടേക്ക് വരികയായിരുന്ന മറ്റൊരു ബസിന് നേരെയുമാണ് കല്ലേറുണ്ടായത്.പാലക്കാടും തൃശ്ശൂരും കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വ്വീസ് നടത്തുന്നില്ല.
ബെംഗളൂരുവില്‍ നിന്നും വന്ന കെഎസ്ആര്‍ടിസി ബസുകള്‍ കോട്ടയത്തേക്കും മൂന്നാറിലേക്കും പൊലീസ് സംരക്ഷണയോടെ യാത്ര തുടരുന്നുണ്ട്. മറ്റു സ്ഥലങ്ങളിലേക്ക് ഒന്നും തന്നെ കെഎസ്ആര്‍ടിസി സര്‍വ്വീസ് നടത്തുന്നില്ല. കണ്ണൂര്‍ പയ്യന്നൂർ എടാട്ട്, പെരുമ്പ എന്നിവിടങ്ങളിൽ കെഎസ്ആര്‍ടിസി ബസിന് നേരെ കല്ലേറുണ്ടായി. ഇതേ തുടര്‍ന്ന് കണ്ണൂരിലെ കെഎസ്ആര്‍ടിസി സര്‍വ്വീസുകള്‍ പൂര്‍ണമായി നിര്‍ത്തി വച്ചിരിക്കുകയാണ്. കോട്ടയം റെയിൽവേ സ്റ്റേഷനിൽ നിന്നും പമ്പയിലേക്ക് കെ എസ് ആർ ടി സി സർവ്വീസ് നടത്തുന്നുണ്ട്.
നഗരത്തില്‍ വിവിധയിടങ്ങളില്‍ ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധം തുടരുകയാണ്. സംസ്ഥാനത്ത് മിക്കയിടങ്ങളിലും ഹര്‍ത്താലുമായി ബന്ധപ്പെട്ട് അക്രമങ്ങള്‍ നടന്നതായി റിപ്പോര്‍ട്ടുണ്ട്. ഇതുവരെ 31ഓളം പൊലീസുകാര്‍ക്കും അക്രമങ്ങള്‍ക്കിടെ പരിക്കേറ്റു .തലശ്ശേരിയില്‍ ബോംബേറുണ്ടായി .കാസര്‍ഗോഡും പന്തളന്തും സമരം അക്രമാസക്തം.
കോഴിക്കോട് മിഠായിത്തെരുവില്‍ കടകള്‍ക്ക് നേരെ ബിജെപി പ്രവര്‍ത്തകരുടെ ആക്രമണമുണ്ടായി .
പ്രകടനം നടത്തിയ വ്യാപാരികള്‍ കോഴിക്കോട് മിഠായിതെരുവില്‍ കടകള്‍ തുറന്നതോടെ ഹര്‍ത്താല്‍ അനുകൂലികള്‍ സംഘടിച്ചെത്തി. ബലംപ്രയോഗിച്ച് കടകള്‍ അടപ്പിക്കാന്‍ തുടങ്ങിയതോടെ മിഠായിതെരുവ് സംഘര്‍ഷഭരിതമാകുകയായിരുന്നു.
ഹര്‍ത്താല്‍ അനുകൂലികളും പൊലീസും വ്യാപാരികളും തമ്മില്‍ ഏറ്റുമുട്ടി. പ്രതിഷേധക്കാര്‍ കല്ലെറിഞ്ഞതോടെ കോയന്‍കോ ബസാറില്‍ അഞ്ച് കടകള്‍ ബിജെപിക്കാര്‍ തല്ലിതകര്‍ത്തു. പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. കല്ലേറില്‍ വാഹനങ്ങളും തകര്‍ന്നിട്ടുണ്ട്. ചില കടകള്‍ ബലമായി അടപ്പിച്ചെങ്കിലും വ്യാപാരികള്‍ മുഴുവന്‍ കടകളും തുറന്ന് പ്രവര്‍ത്തിപ്പിക്കാനുള്ള തീരുമാനത്തിലാണ്.
അടിക്കടി ഉണ്ടാകുന്ന ഹര്‍ത്താലില്‍ പ്രതിഷേധിച്ചാണ് വ്യാപാരികള്‍ കടകള്‍ തുറക്കാന്‍ തീരുമാനിച്ചത്. കോഴിക്കോട് മിഠായിത്തെരുവിലും കൊച്ചി ബ്രോഡ് വേയിലും വ്യാപാരികള്‍ കടകള്‍ തുറന്നു.
കടകള്‍ ആക്രമിക്കപ്പെടുമെന്ന ആശങ്കയുണ്ടെങ്കിലും അടിക്കടിയുള്ള ഹര്‍ത്താലുകള്‍ അവസാനിപ്പിക്കണമെന്ന് വ്യാപാരികള്‍ ആവശ്യപ്പെട്ടു. പ്രതീക്ഷിച്ചതിലും വലിയ പിന്തുണയാണ് പൊലീസ് നല്‍കുന്നതെന്ന് കൊച്ചിയിലെ വ്യാപാരികള്‍ വ്യക്തമാക്കി. തിരുവനന്തപുരതു കടകൾ തുറക്കാൻ പറ്റാത്ത സാഹചര്യമെന്നു വ്യാപാരികൾ വ്യക്തമാക്കി. പൊലീസ് സംരക്ഷണം കിട്ടിയിട്ടില്ലെന്നും അവര്‍ പറഞ്ഞു. ചാലയില ഉൾപ്പെടെ കടകൾ തുറന്നില്ല.
കോഴിക്കോട് പാലൂരിൽ പട്രോളിംഗ് നടത്തിയിരുന്ന പയ്യോളി പൊലീസിന്‍റെ വാഹനത്തിന് നേരെ കല്ലേറുണ്ടായി. ചില്ല് തകർന്ന് ഡ്രൈവർ ഷനോജിനു പരിക്കേറ്റു. ബൈക്കിൽ എത്തിയ രണ്ടു പേരാണ് കല്ല് എറിഞ്ഞതെന്ന് പൊലീസ് വ്യക്തമാക്കി. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് പല ഇടങ്ങളിലും ശബരിമല കർമ്മ സമിതി നേതാക്കളെയും പ്രവർത്തകരെയും കരുതൽ തടങ്കലിലാക്കിയിട്ടുണ്ട്. എറണാകുളത്തും ഇടുക്കിയിലും വയനാട്ടിലും സംഘപരിവാര്‍ നേതാക്കളില്‍ പലരും കരുതല്‍ തടങ്കലിലാണ്. വയനാട്ടില്‍ എട്ട് ബിജെപി പ്രാദേശിക നേതാക്കളെയാണ് കരുതൽ തടങ്കലിലാക്കിയത്. കൽപ്പറ്റ ബത്തേരി മാനന്തവാടി എന്നിവിടങ്ങളിലെ നേതാക്കളാണ് ഇവരെന്നാണ് വ്യക്തമാകുന്നത്.
കൊല്ലം ജില്ലയിലെ പത്തനാപുരത്ത് റോഡിന് കുറുകെ മരക്ഷണങ്ങള്‍ കൂട്ടിയിട്ട് റോഡ് ഉപരോധിച്ചു. കൊട്ടാരക്കരയിൽ സമരാനുകൂലികള്‍ റോഡില്‍ ടയറുകള്‍ കത്തിച്ചാണ് ഗതാഗതം തടസ്സപ്പടുത്തിയത്. ശബരിമല പാതയിലെ പ്രധാന തീര്‍ത്ഥാടന കേന്ദ്രമായ എരുമേലിയില്‍ ബിജെപി പ്രവര്‍ത്തകര്‍ കടകള്‍ അടപ്പിച്ചു.
ഹര്‍ത്താല്‍ തുടങ്ങി ആദ്യ മണിക്കൂറുകളില്‍ തന്നെ സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളില്‍ നിന്നും അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. പലയിടത്തും സിപിഐഎം ഓഫീസുകള്‍ക്കും നേരെയും കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെയും കല്ലേറുണ്ടായി. പലയിടത്തും റോഡ് ഗതാഗതം തടസ്സപ്പെടുത്തിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha



























