വിധി അനുസരിക്കാന്‍ കഴിയില്ലെങ്കില്‍ സ്ഥാനമൊഴിയണം; തന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി

വിധി അനുസരിക്കാന്‍ കഴിയില്ലെങ്കില്‍ സ്ഥാനമൊഴിയണം; തന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി. ആചാരലംഘനം നടന്നുവെന്ന് പറഞ്ഞ് തന്ത്രി നട അടച്ചത് വിചിത്രമാണ്. കോടതി വിധിയോട് യോജിക്കാതിരിക്കാന്‍ തന്ത്രിക്ക് അവകാശമുണ്ട്. പക്ഷേ വിധി അനുസരിക്കാന്‍ കഴിയില്ലെങ്കില്‍ സ്ഥാനത്ത് നിന്ന് ഒഴിഞ്ഞ് പോകണമെന്നും മുഖ്യമന്ത്രി പറഞ്ഞു
സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ശബരിമലയില്‍ എത്തുന്ന സ്ത്രീകള്‍ക്ക് സുരക്ഷ ഒരുക്കുക എന്നത് സര്‍ക്കാര്‍ ഉത്തരവാദിത്തമാണ്. വിധി അനുസരിക്കാൻ സര്‍ക്കാര്‍ തയ്യാറാണ് . ശബരിമലയെ സംഘര്‍ഷ ഭൂമിയാക്കാനാണു സംഘപരിവാര്‍ തുടര്‍ച്ചയായി ശ്രമിക്കുന്നത്. കോടതി വിധി അട്ടിമറിക്കാന്‍ എന്തൊക്കെ ചെയ്യാന്‍ കഴിയും, എങ്ങനെ സംഘര്‍ഷമുണ്ടാക്കാം എന്നാണു സംഘപരിവാര്‍ ശ്രമം. അവര്‍ എന്തൊക്കെ അക്രമം കാട്ടി എന്നതു ജനങ്ങളുടെ മനസ്സിലുള്ളതാണ്. ഇത്തരം സംഘര്‍ഷങ്ങളില്‍നിന്ന് ശബരിമലയെ മോചിപ്പിക്കാനാണു സര്‍ക്കാര്‍ ശ്രമിച്ചിട്ടുള്ളത്. ഇനിയും ആരെങ്കിലും ദര്‍ശനത്തിനെത്തിയാല്‍ സുരക്ഷ ഒരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇപ്പോള്‍ പ്രവേശിച്ച യുവതികള്‍ നേരത്തേ ദര്‍ശനത്തിനു ശ്രമിച്ചിരുന്നു. അന്നുണ്ടായ അനിഷ്ട സംഭവങ്ങൾകാരണം അവർക്ക് ദർശനം നടത്താൻ കഴിഞ് ജില്ലാ. സുപ്രീം കോടതി വിധി നിലനിൽക്കുന്ന സാഹചര്യത്തിൽ അവർ വീണ്ടും വന്നു. . കോടതി വിധി നടപ്പിലാക്കാന്‍ ബാധ്യതപ്പെട്ട പൊലീസ് അവര്‍ക്കു സുരക്ഷ ഒരുക്കി. അവര്‍ ഹെലികോപ്റ്ററിലല്ല ശബരിമലയിലെത്തിയത്. സാധാരണ ഭക്തര്‍പോകുന്ന വഴിയേ ആണ് പോയത്. അവര്‍ക്കു പ്രത്യേക പരിഗണനയൊന്നും ഉണ്ടായില്ല. മറ്റു ഭക്തര്‍ക്കൊപ്പം ദര്‍ശനം നടത്തി. ദര്‍ശനത്തിനുള്ള സൗകര്യം മറ്റു ഭക്തര്‍ ഒരുക്കി കൊടുത്തു. ഒരു എതിര്‍പ്പും ഭക്തരില്‍നിന്ന് ഉണ്ടായില്ല .
അവര്‍ മടങ്ങിയശേഷമാണു വിവരം പുറത്തറിഞ്ഞത്. വാര്‍ത്ത പുറത്തുവന്നിട്ടും ഒരു സംഘര്‍ഷവും ഉണ്ടായില്ല. സ്വാഭാവിക പ്രതിഷേധം നാട്ടിലില്ല, അയ്യപ്പ ഭക്തരിലില്ല എന്നാണു മനസിലാക്കേണ്ടത്. സംഘര്‍ഷം ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്നവര്‍ വെറുതേയിരിക്കില്ലല്ലോ. യുവതികള്‍ ദര്‍ശനം നടത്തി മണിക്കൂറുകള്‍ കഴിഞ്ഞിട്ടും സംഘര്‍ഷം ഉണ്ടാകാതെ വന്നപ്പോള്‍, സംഘര്‍ഷം ഉണ്ടാക്കാനുള്ള നിര്‍ദേശങ്ങള്‍ സംഘപരിവാര്‍ നേതാക്കള്‍ അണികള്‍ക്കു കൊടുക്കുന്ന നിലയുണ്ടായി. പിന്നീടു നടന്നത് ആസൂത്രിത നീക്കമാണ്. രാഷ്ട്രീയ താല്‍പര്യത്തോടെയുള്ള വ്യക്തമായ ഇടപെടലായാണു ഇതിനെ മന്ത്രിസഭ കാണുന്നത്. ഇത്തരം നീക്കങ്ങളെ ശക്തമായി നേരിടും. ഒരു അക്രമവും വച്ചു പൊറുപ്പിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു
ഇന്നത്തെ ഹര്‍ത്താല്‍ സുപ്രീം കോടതി വിധിക്കെതിരെയുള്ള ഹര്‍ത്താലാണ്. സ്ത്രീ പുരുഷ സമത്വമെന്ന ഭരണഘടനാപരമായ ഉത്തരവാദിത്തം സര്‍ക്കാര്‍ ഏറ്റെടുക്കും
ക്ഷേത്രം അടയ്ക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ദേവസ്വം ബോര്‍ഡാണ്. തന്ത്രിയുടെ നടപടി ദേവസ്വം മാനുവലിന്റെ കൂടി ലംഘനമാണ്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ദേവസ്വം ബോര്‍ഡ് പരിശോധിക്കണം.
ശബരിമലയിൽ യുവതീപ്രവേശത്തിന് പിന്നാലെ നടയടച്ചു ശുദ്ധിക്രിയ നടത്തിയ തന്ത്രിയുടെ നടപടി കോടതി അലക്ഷ്യമാണെന്നു ചൂണ്ടിക്കാട്ടിയ പരാതി ഇന്ന് സുപ്രീംകോടതീയിൽ എത്തിയെങ്കിലും കോടതി കേസ് പരിഗണക്കെടുക്കാതെ മാറ്റിവെച്ചു. ശബരിമലയുടെ ബന്ധപ്പെട്ട എല്ലാ കേസുകളും ഈ മാസം 22 നു കോടതി പരിഗണനയിൽ വരും
https://www.facebook.com/Malayalivartha



























