കല്യാണം കഴിക്കാൻ പെണ്ണ് കിട്ടുന്നില്ലേ; പേടിക്കേണ്ട ധൈര്യമായി പാനൂർ പോലീസ് സ്റ്റേഷനിലേയ്ക്ക് കയറിച്ചെല്ലാം, കണ്ണൂർ പാനൂരിലെ പെണ്ണുകിട്ടാതെ ചെറുപ്പക്കാരെ കെട്ടിച്ചയക്കാൻ പദ്ധതിയുമായി പാനൂർ പോലീസ്

കണ്ണൂർ : വിവാഹം സ്വർഗത്തിൽ നടക്കുന്നുവെന്നാണ് സങ്കല്പം പക്ഷെ ഇങ്ങു കണ്ണൂരിലേക്ക് വരുമ്പോൾ സ്ഥിതി മറിച്ചാണ് പെണ്ണുകാണലും പെണ്ണുകെട്ടലും വിവാഹവുമൊക്കെ പല ചെറുപ്പക്കാർക്കും സ്വപ്നം മാത്രം. കണ്ണൂരിലെ അക്രമ രാഷ്ട്രീയത്തിനും ഏറിയ തൊഴിലില്ലായ്മയുടെയും പല ചെറുപ്പക്കാരുടെയും വിദ്യാഭ്യാസ പിന്നോക്കാവസ്ഥയുമൊക്കെ ഇതിന് കാരണമാകുന്നുണ്ടെന്നാണ് വിവിധ പഠനങ്ങളിൽ പറയുന്നത്. കണ്ണൂരിലെ അക്രമ രാഷ്ട്രീയവും അക്രമങ്ങളും മലയാളിക്ക് സുപരിചിതമാണ് അറിഞ്ഞോ അറിയാതെയോ ഇത്തരം അക്രമങ്ങളിൽ പ്രതികളായി തീരാറുമുണ്ട്. ചില ചെറുപ്പക്കാരുടെ ഈ ക്രിമിനൽ പശ്ചാത്തലം വിനയാവുന്നത് അക്രമങ്ങളിൽ പങ്കാളിത്തം പോലും സാധാരണ ചെറുപ്പക്കാർക്ക് കൂടിയാണ്. ഇവർ നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്ന് കല്യാണം കഴിക്കാൻ പെണ്ണ് കിട്ടുന്നില്ല എന്നുള്ളതാണ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യതയും തൊഴിലില്ലാത്തവരും ഒക്കെയുള്ള സാധാരണ ചെറുപ്പക്കാർക്ക് പെണ്ണില്ല. വിദ്യാഭ്യാസപരമായി മുന്നോക്കം നിൽക്കുന്ന പെൺകുട്ടികളിൽ പലരും ഇവരെ വിവാഹം കഴിക്കാൻ തയ്യാറാകുന്നുമില്ല. കടുത്ത നിരാശയിലേക്കാണ് ഈ പ്രശ്നം ഒരു വിഭാഗം ചെറുപ്പക്കാരെ തള്ളിവിടുന്നത്.
ഇത്തരത്തിൽ ആഴത്തിൽ ജീവിത നൈരാശ്യം ബാധിച്ച പലരും ക്രിമിനൽ വഴികളിൽ ചെന്നെത്തുക പതിവാണെന്നും പഠനങ്ങളിൽ പറയുന്നു. ഈ ദുർഘട സ്ഥിതിയ്ക്ക് ഒരു പരിഹാരം കാണാൻ ഇറങ്ങിത്തിരിച്ചിരിക്കുകയാണ് കണ്ണൂർ പോലീസ് സ്റ്റേഷനിലെ എസ് ഐ ബെന്നിയും സഹപ്രവർത്തകരും. പോലീസ് സ്റ്റേഷൻ പരിധിയിലെ ഒൻപതിനായിരത്തോളം വീടുകളിലെ അവിവാഹിതരായ ചെറുപ്പക്കാരെ കണ്ടെത്താൻ സർവ്വേ തുടങ്ങി വെച്ചിരിക്കുകയാണ് പാനൂർ പോലീസ്. സ്റ്റേഷൻ പരിധിയിലെ ക്രിമിനൽ കുറ്റകൃത്യങ്ങളുടെ വ്യാപ്തി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ അവിവാഹിതരായ പിന്നോക്കാവസ്ഥയുള്ള ചെറുപ്പക്കാരെ കണ്ടെത്തി അവരുടെ മാനസികനില മാറ്റിയെടുത്ത് ഉത്പാദനപരമായ ലക്ഷ്യങ്ങളിലേക്ക് കൈപിടിച്ച് നടത്തുകയാണ് പ്രധാന ഉദ്ദേശം.
ചെറുപ്പക്കാരിൽ ആത്മവിശ്വാസവും സെൽഫ് റെസ്‌പെക്ടും വളർത്തിയെടുക്കുക വഴി ക്രിമിനൽ പ്രവർത്തികളിൽ ഏർപ്പെടുന്നതിൽ നിന്ന് അവരെ പിന്തിരിപ്പിക്കാനാണ് പോലീസിന്റെ ശ്രമം. എസ് ഐ ബെന്നി വാക്കുകൾ ശ്രദ്ധിക്കുക.
"പാനൂരിലെ പലസ്ഥലങ്ങളിലും ശരിയായ വിദ്യാഭ്യാസമോ തൊഴിലോ ഇല്ലാത്ത ചെറുപ്പക്കാർക്ക് വധുവിനെ കിട്ടുക വളരെ പ്രയാസമാണ്. സ്വാഭാവികമായി ഇത് അവരെ നിരാശയിലേക്ക് നയിക്കുന്നുണ്ട്. മികച്ച വിദ്യാഭ്യാസമുള്ള ഇവിടത്തെ പല പെൺകുട്ടികളും ഉന്നത വിദ്യാഭ്യാസവും സ്ഥിരം തൊഴിലുമുള്ള ചെറുപ്പക്കാരെ പങ്കാളികളാക്കാൻ ആഗ്രഹിക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് തൊഴിൽ രഹിതരായ ചെറുപ്പക്കാരെ ഞങ്ങൾ സഹായിക്കുന്നത്."
നാഷണൽ സർവീസ് സ്കീം വോളണ്ടിയർമാർ വഴി പാനൂർ പ്രദേശത്ത് സർവേ നടത്തുകയാണ് പോലീസിപ്പോൾ. ആദ്യഘട്ട സർവ്വേയിൽ 15 ശതമാനത്തോളം ചെറുപ്പക്കാർ മാത്രമാണ് ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ളവരായി കണ്ടെത്തിയത്. മികച്ച വിദ്യാഭ്യാസ യോഗ്യതയില്ലാത്ത പല ചെറുപ്പക്കാരും ചില ചെറിയ തൊഴിലുകളിൽ ഏർപ്പെട്ടു പണം സമ്പാദിക്കുന്നതായും സർവ്വെ കണ്ടെത്തി. എന്നാൽ ഇവരുടെ വിദ്യാഭ്യാസയോഗ്യത കുറവുകാരണം പെൺകുട്ടികൾ വിവാഹത്തിന് വിസമ്മതിക്കുന്ന സാഹചര്യമാണ് ഇവിടെ. നാട്ടിൽ നിന്ന് പെണ്ണ് കിട്ടാതെ വന്നപ്പോൾ കൂർഗ് പോലുള്ള പ്രദേശങ്ങളിൽ നിന്ന് കല്യാണം കഴിക്കാനുള്ള ശ്രമത്തിലാണ് ചിലർ.
പാർട്ടി ഗ്രാമങ്ങൾ ഏറെയുള്ള സ്ഥലങ്ങളാണ് കണ്ണൂരും പാനൂരുമൊക്കെ പാർട്ടി ഗ്രാമത്തിൽ ജീവിക്കുന്ന പെൺകുട്ടിക്ക് മറ്റു പ്രദേശങ്ങളിൽ നിന്ന് വരനെ സ്വീകരിക്കാനുള്ള തടസങ്ങൾ കുറച്ചുകാലം മുൻപുവരെ നിലനിന്നിരുന്നു. എന്നാൽ വിവിധ സാമൂഹിക സംഘടനകളുടെയും മറ്റും ഇടപെടൽ കാരണം ഈ സ്ഥിതിയ്ക്ക് മാറ്റം വന്നിട്ടുണ്ട്. പോലീസുകാർ ചേർന്ന് കഴിഞ്ഞവർഷം മുതൽ ചെറുപ്പക്കാർ വേണ്ടി ഒരു പി എസ് സി കോച്ചിംഗ് പദ്ധതി നടപ്പാക്കി തുടങ്ങിയിട്ടുണ്ട്. മികച്ച പ്രതികരണമാണ് ഇതിനു ലഭിക്കുന്നത്.
പാനൂർ ഉൾപ്പെടെയുള്ള പ്രദേശത്തെ പല ചെറുപ്പക്കാരും ക്രിമിനൽ പ്രവർത്തികളിലേക്കും വഴുതി വീഴുന്നതിനു പല കാരണങ്ങളുമുണ്ട്. നമ്മുടെ വിദ്യാഭ്യാസ സംവിധാനത്തിലെ പോരായ്മ, വിദ്യാഭ്യാസം ഉപേക്ഷിച്ച് എളുപ്പത്തിൽ പണം സമ്പാദിക്കാനുള്ള വഴികൾ, എളുപ്പത്തിൽ പണം സമ്പാദിക്കാനുള്ള വ്യഗ്രത, എളുപ്പത്തിൽ പണം കിട്ടുന്ന വഴികൾ, എളുപ്പത്തിൽ അധികാരവും പണവും നൽകുന്ന രാഷ്ട്രീയ സംവിധാനം, ഇവയൊക്കെ ഈ ക്രിമിനൽവത്കരണത്തിനു ചൂടുപിടിപ്പിക്കുന്നു. ചെറുപ്പക്കാരികളായ പെൺകുട്ടികൾ ഇപ്പോൾ ബോധവതികളാണ് മികച്ച വിദ്യാഭ്യാസവും സാമ്പത്തിക സുരക്ഷിതത്വവും അച്ചടക്കവുമുള്ള പുരുഷന്മാരെയാണ് അവർ തേടുന്നത്. കൗമാരത്തിലുള്ള വിവാഹം അവർക്ക് താൽപര്യമില്ല. അതുകൊണ്ടുതന്നെ സാമൂഹ്യ-സാമ്പത്തിക വിദ്യാഭ്യാസപരമായി പിന്നോക്കം നിൽക്കുന്ന വരന്മാർ വിവാഹ മാർക്കറ്റിൽ എടുക്കാച്ചരക്കായി മാറി. ആഴത്തിലുള്ള രാഷ്ട്രീയബോധം വേരൂന്നിയ മണ്ണാണ് കണ്ണൂരിലേത്. രാഷ്ട്രീയപാർട്ടികളിലുള്ളവരുമായി വിവാഹബന്ധം ഒരു പാർട്ടിയും പ്രോത്സാഹിപ്പിക്കാറില്ല. പാർട്ടി ആശയങ്ങളിലേക്ക് നുഴഞ്ഞുകയറ്റം ആവുമെന്നാണ് അവരുടെ സിദ്ധാന്തം.
ഇത്തരത്തിൽ കുഴഞ്ഞുമറിഞ്ഞ രാഷ്ട്രീയ-സാമൂഹിക-സാമ്പത്തിക കാലാവസ്ഥയിലാണ് പാനൂർ പൊലീസിന്റെ ഇടപെടൽ ശ്രദ്ധേയമാകുന്നത്. രാഷ്ട്രീയ അക്രമങ്ങളുടെ വേരുകൾ തേടിപ്പോയി വഴിതെറ്റാതെ ചെറുപ്പക്കാരെ ജീവിത സുരക്ഷയിലേക്ക് കൊണ്ടുവരികയാണ് ഈ പോലീസുകാർ. ഈ ലക്ഷ്യത്തിലേക്കുള്ള ഏറ്റവും മികച്ച ഉപായങ്ങളിലൊന്നായാണ് വിവാഹം പോലെയുള്ള ബോണ്ടിങ്ങിനെ പോലീസ് വീക്ഷിക്കുന്നത്. അതുകൊണ്ട് പാനൂരിലെ ചെറുപ്പക്കാരെ, നിങ്ങൾ ഒറ്റപ്പെട്ടു പോകുന്നില്ല, കൈത്താങ്ങായി പാനൂർ പോലീസ് ഉണ്ട് നേർവഴി നടന്ന് നിങ്ങളെ വിവാഹപന്തലിലേക്ക് നടത്താൻ, ആശ്വാസമേകുന്ന വധുവിനെ കണ്ടെത്താൻ, കാക്കിക്കുള്ളിൽ വരണമാല്യം ആയി പാനൂർ പോലീസ് ഇവിടെയുണ്ട്.
https://www.facebook.com/Malayalivartha























