ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയതിന് പിന്നാലെ നടയടച്ച് ശുദ്ധിക്രീയ നടത്തിയത് ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസറെയും അധികൃതരെയും അറിയിച്ചിട്ടാണെന്നും ആചാരലംഘനമുണ്ടായാല്‍ ഇനിയും നടയടച്ച് ശുദ്ധിക്രീയ നടത്തുമെന്നും തന്ത്രിയുടെ വിശദീകരണം

ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയതിന് പിന്നാലെ നടയടച്ച് ശുദ്ധിക്രീയ നടത്തിയത് ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസറെയും അധികൃതരെയും അറിയിച്ചിട്ടാണെന്നും ആചാരലംഘനമുണ്ടായാല്‍ ഇനിയും നടയടച്ച് ശുദ്ധിക്രീയ നടത്തുമെന്നും തന്ത്രി കണ്ഠരര് രാജീവരര് ദേവസ്വം ബോര്‍ഡിന് വിശദീകരണം നല്‍കി. ബിന്ദുവും കനകദുര്‍ഗയും ശബരിമല ദര്‍ശനം നടത്തിയതിന് പിന്നാലെയാണ് തന്ത്രി നടയടച്ച് ശുദ്ധിക്രീയ നടത്തിയത്. ബോര്‍ഡിനോട് ചോദിക്കാതെ ശുദ്ധിക്രീയ നല്‍കിയതിന് അദ്ദേഹത്തോട് വിശദീകരണം ചോദിച്ചിരുന്നു. അതിനുള്ള മറുപടിയിലാണ് സര്‍ക്കാരിനെയും ബോര്‍ഡിനെയും വെല്ലുവിളിച്ച് തന്ത്രി മറുപടി നല്‍കിയത്. വിശദീകരണ നോട്ടീസ് നല്‍കിയ ദേവസ്വം കമ്മിഷ്ണന്‍ വാസു ശബരിമല കേസുമായി ബന്ധപ്പെട്ട് ഡല്‍ഹിയിലാണ്. അതിനാല്‍ നാളെ ചേരുന്ന ദേവസ്വം ബോര്‍ഡ് യോഗം ഇത് ചര്‍ച്ച ചെയ്‌തേക്കില്ല.
ദേവസ്വം കമ്മിഷണറുടെ സാനിധ്യത്തില്‍ തന്ത്രിയുടെ വിശദീകരണം ചര്‍ച്ച ചെയ്യാനാണ് ദേവസ്വം ബോര്‍ഡ് ഉദ്ദേശിക്കുന്നത്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ അതാണ് നല്ലതെന്നും ദേവസ്വം ബോര്‍ഡ് കരുതുന്നു. എന്നാല്‍ ദേവസ്വം ബോര്‍ഡിന്റെ അനുമതിയില്ലാതെ തന്ത്രിക്ക് ശുദ്ധിക്രീയ നടത്താനാവില്ലെന്നും അദ്ദേഹം ബോര്‍ഡ് ജീവനക്കാരനല്ലെന്നും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഇന്ന് നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു. ശുദ്ധിക്രീയ നടത്തിയതിനെ തുടര്‍ന്ന് കോടതി വിധി നടപ്പാക്കാനായില്ലെങ്കില്‍ തന്ത്രി സ്വയം സ്ഥാനം ഒഴിഞ്ഞ് മാറി നില്‍ക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടിരുന്നു. തന്ത്രി കൂടി കക്ഷിയായ കേസായിരുന്നു യുവതീപ്രവേശനം. അദ്ദേഹത്തിന്റെ വാദങ്ങള്‍ തള്ളിയാണ് കോടതി വിധി പുറപ്പെടുവിച്ചത്. ആ വിധിയോട് വിയോജിക്കാന്‍ തന്ത്രിക്ക് അവകാശമുണ്ട്. എന്നാല്‍ തന്ത്രി സ്ഥാനത്തിരുന്ന് വിധി നടപ്പാക്കാതിരിക്കാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
തന്ത്രിയെ മാറ്റി നിര്‍ത്തണമെന്ന് മന്ത്രി വി.എസ് സുനില്‍കുമാറും ആവശ്യപ്പെട്ടിരുന്നു. ഭരണഘടനയെ വെല്ലുവിളിക്കുകയാണ് തന്ത്രി ചെയ്തത്. ഇക്കാര്യത്തില്‍ മന്ത്രിസഭയില്‍ എതിരഭിപ്രായമില്ലെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. ശബരിമലയില്‍ യുവതികളെത്തിയാല്‍ നടയടച്ച് താക്കോല്‍ കൈമാറുമെന്ന് തന്ത്രി തുലാമാസ പൂജയ്ക്ക് നടതുറന്നപ്പോള്‍ വെല്ലുവിളിച്ചിരുന്നു. താക്കോല്‍ കോന്തലയില്‍ കെട്ടി നടക്കാനുള്ളതല്ലെന്നും ക്ഷേത്രം ദേവസ്വം ബോര്‍ഡിന്റെ ഉടമസ്ഥതയില്‍ ഉള്ളതാണെന്നും പൂട്ടിയാല്‍ പകരം ആളെ നിയമിക്കുമെന്നും ലോകനാര്‍ക്കാവിലെ സംഭവം പറഞ്ഞത് മുഖ്യമന്ത്രി നയം വ്യക്തമാക്കിയിരുന്നു. തന്ത്രി നടയടയ്ക്കുമെന്ന് പറഞ്ഞത് താനുമായി ആലോചിച്ചിട്ടാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ളയും വെളിപ്പെടുത്തി. അതോടെ സര്‍ക്കാരും സി.പി.എമ്മും തന്ത്രിക്കെതിരെ തിരിച്ചു. ദേവസ്വം ബോര്‍ഡ് അദ്ദേഹത്തോട് വിശദീകരണവും തേടിയിരുന്നു.
ശ്രീധരന്‍പിള്ള തന്നെ വിളിച്ചിട്ടില്ലെന്ന് തന്ത്രി വിശദീകരണം നല്‍കിയതോടെ ആ വിവാദം അവസാനിച്ചിരുന്നു. യുവതികള്‍ പ്രവേശിച്ചതിന് പിന്നാലെ ശുദ്ധിക്രീയ നടത്തിയതോടെയാണ് പിന്നീട് സര്‍ക്കാര്‍ തന്ത്രിക്കെതിരെ തിരിഞ്ഞത്. തന്ത്രി ബ്രാഹ്മണ രാക്ഷസനാണെന്ന് മുന്‍ദേവസ്വം മന്ത്രിയും ഇപ്പോഴത്തെ പൊതുമരാമത്ത് മന്ത്രിയുമായ ജി.സുധാകരന്‍ വിമര്‍ശിച്ചു. മനുഷ്യരായ ആരെങ്കിലും ചെയ്യുന്ന പണിയാണോ ഇത്. തന്ത്രിയെ മാറ്റാന്‍ ദേവസ്വം ബോര്‍ഡിന് അധികാരമുണ്ട്. താന്‍ ദേവസ്വം മന്ത്രിയായിരുന്ന കാലത്താണ് തന്ത്രി കണ്ഠരര് മോഹനരരെ മാറ്റിയതെന്നും ജി.സുധാകരന്‍ വ്യക്തമാക്കി.
സര്‍ക്കാര്‍ തന്ത്രിക്കെതിരെ തിരിഞ്ഞതോടെ തന്ത്രിയെ മാറ്റാന്‍ ആര്‍ക്കും കഴിയില്ലെന്ന് താഴമണ്‍കുടുംബം വാര്‍ത്താക്കുറിപ്പിറക്കി. എന്നാല്‍ മാറ്റാന്‍ ബോര്‍ഡിന് അധികാരമുണ്ടെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ദേവസ്വം രേഖകകള്‍ സഹിതം വ്യക്തമാക്കി. അതിന് പിന്നാലെയാണ് സര്‍ക്കാരിനെയും ബോര്‍ഡിനെയും വെല്ലുവിളിച്ച് തന്ത്രി വിശദീകരണം നല്‍കിയിരിക്കുന്നത്.
https://www.facebook.com/Malayalivartha

























